ADVERTISEMENT

കൊച്ചി∙  മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചത് രക്ഷാപ്രവർത്തനമാണെന്ന പ്രസ്താവനയിലാണ് അന്വേഷണം. എറണാകുളം സെൻട്രൻ പൊലീസ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് എറണാകുളം സിജെഎം കോടതിയുടെ ഉത്തരവ്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നൽകിയ സ്വകാര്യ അന്യായം പരിഗണിച്ചാണ് കോടതി ഉത്തരവ്. മുഖ്യമന്ത്രിയുടെ പ്രസ്താവന കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്നായിരുന്നു പരാതി. 

കഴിഞ്ഞ നവംബറിൽ നവകേരള സദസ്സിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിവാദപ്രസ്താവന. കല്യാശ്ശേരി മണ്ഡലത്തിലെ നവകേരള സദസ് കഴിഞ്ഞു തളിപ്പറമ്പിലേക്കു പോകുകയായിരുന്ന മുഖ്യമന്ത്രിക്കുനേരെ പഴയങ്ങാടിയിൽ  കരിങ്കൊടി കാണിച്ചതിനു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ‌ ക്രൂരമർദനത്തിന് ഇരയാക്കിയതിനെയാണ് മുഖ്യമന്ത്രി പിന്നീട് ന്യായീകരിച്ചത്. 

ഇതു പിന്നീട് നിയമസഭയിലും ആവർത്തിച്ചു. കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതിനെ ‘രക്ഷാപ്രവര്‍ത്തനം’ എന്ന് സിപിഎം പറഞ്ഞതു കൊണ്ടാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റതെന്നാണ് പ്രതിപക്ഷ അംഗം സഭയിൽ പറഞ്ഞത്. വാഹനത്തിനു മുന്നില്‍ ചാടിയവരെ പിടിച്ചുമാറ്റിയത് രക്ഷാപ്രവര്‍ത്തനം തന്നെയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.‘‘ഞാന്‍ കണ്ട കാര്യം അന്നും പറഞ്ഞു, ഇന്നും പറയുന്നു, നാളെയും പറയും. ബസിനു മുന്നില്‍ ചാടിയവരെ പിടിച്ചുമാറ്റിയത് എങ്ങനെ കുറ്റമാകും. പിന്നീട് അവിടെ എന്തു സംഭവിച്ചുവെന്ന് ഞാൻ കാണുന്നില്ലല്ലോ’’– മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ജീവൻരക്ഷാ പ്രയോഗം 

∙ മുഖ്യമന്ത്രി പറഞ്ഞത്: ‘‘എന്താണു നടക്കുന്നതെന്നു ഞങ്ങൾ കണ്ടുകൊണ്ടിരിക്കുകയല്ലേ? ഒരാൾ ചാടി വീഴുകയാണ്. അയാളെ ചില ചെറുപ്പക്കാർ അങ്ങോട്ടു പിടിച്ചു തള്ളി മാറ്റുകയാണ്. അതു ജീവൻ രക്ഷിക്കാനല്ലേ? അതൊരു അക്രമമാണോ? ഒരു തീവണ്ടി വരുന്നു. ഒരാൾ അവിടെ കിടന്നുപോയി. രക്ഷിക്കാൻ വേണ്ടി അയാളെ എടുത്തെറിയില്ലേ? എറിഞ്ഞാൽ അയാൾക്ക് അപകടം പറ്റുമോയെന്നാണോ നോക്കുക? അയാളുടെ ജീവൻ രക്ഷിക്കലല്ലേ പ്രധാനം? ആ ജീവൻരക്ഷാ രീതിയാണു ഡിവൈഎഫ്ഐക്കാർ സ്വീകരിച്ചത്. മാതൃകാപരമായ ആ രീതികൾ തുടർന്നു പോകണം.’’

English Summary:

Court Orders Investigation into Kerala CM's Remark on Youth Congress Assault

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com