ADVERTISEMENT

ന്യൂഡൽഹി∙ മദ്രസകൾക്കു സർക്കാർ ധനസഹായം നൽകുന്നത് നിർത്തണമെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മിഷന്റെ നിർദേശം. ഇതു സംബന്ധിച്ചു സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് നാഷനൽ കമ്മിഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (എൻസിപിസിആർ) കത്തയച്ചു. സംസ്ഥാന ഫണ്ട് നൽകുന്ന മദ്രസകളും മദ്രസ ബോർഡുകളും നിർത്തലാക്കണമെന്നും നിർദേശമുണ്ടെന്നു വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 

മദ്രസകളെക്കുറിച്ച് പഠിച്ച് കമ്മിഷൻ റിപ്പോർട്ട് തയാറാക്കിയിരുന്നു. മദ്രസകളിലെ വിദ്യാഭ്യാസത്തെ വിമർശിച്ച് കത്തിൽ പരാമർശങ്ങളുണ്ട്. മുസ്‌ലിം വിദ്യാർഥികളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിൽ മദ്രസകൾ പരാജയപ്പെട്ടുവെന്നും വിദ്യാഭ്യാസ അവകാശനിയമത്തിന് എതിരായാണ് പ്രവർത്തിക്കുന്നതെന്നുമാണ് കമ്മിഷൻ പറയുന്നത്. ഒക്ടോബർ 11നാണ് കത്ത് അയച്ചത്. 

അതേസമയം, ബാലാവകാശ കമ്മിഷന്റെ നീക്കത്തോട് യോജിപ്പില്ലെന്ന് ബിജെപി സഖ്യകക്ഷിയായ ലോക് ജൻശക്തി പാർട്ടി നിലപാടെടുത്തു. ‘‘ഏതെങ്കിലും മദ്രസകൾ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവ പൂട്ടാം. എന്നാൽ എല്ലാം അങ്ങനെ ചെയ്യരുത്’’ – എൽജെപി വക്താവ് എ.കെ. ബാജ്പേയി ദേശീയമാധ്യമത്തോടു പ്രതികരിച്ചു. കത്ത് പഠിച്ചശേഷം പ്രതികരിക്കാമെന്ന് കോൺഗ്രസ് വ്യക്തമാക്കി. അതേസമയം, അടച്ചുപൂട്ടണമെന്നല്ല, പരിഹാരനിർദേശങ്ങളാണ് കമ്മിഷൻ നൽകേണ്ടതെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖർഗെ പ്രതികരിച്ചു.

English Summary:

NCPCR Calls for End to Madrasa Funding, Citing Child Rights Violations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com