ADVERTISEMENT

മുംബൈ ∙ മഹാരാഷ്ട്രയിലെ മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിലൂടെ വീണ്ടും വാർത്തകളിൽ നിറയുകയാണു കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയ്. 2022ൽ പഞ്ചാബി ഗായകൻ സിദ്ദു മൂസാവാലയുടെ കൊലപാതകത്തിനു ശേഷം സിദ്ദിഖി വധത്തിലൂടെ വീണ്ടും ബിഷ്ണോയ് സംഘം ചർച്ചയാകുകയാണ്. മുംബൈയിലെ ബാന്ദ്ര ഈസ്റ്റിൽ മകന്റെ ഓഫിസിനു പുറത്താണ് 3 അക്രമികൾ സിദ്ദിഖിയെ വെടിവെച്ചു കൊന്നത്. ബിഷ്ണോയ് സംഘാംഗങ്ങളാണ് അക്രമികളെന്നു പൊലീസ് സ്ഥീരികരിച്ചു. ഗുജറാത്തിലെ സബർമതി ജയിലിൽ തടവിലുള്ള ലോറൻസ് ബിഷ്ണോയ് എങ്ങനെയാണ് ഇപ്പോഴും കുറ്റകൃത്യങ്ങൾ ചെയ്യുന്നതെന്നത് പൊലീസിനെയും കുഴപ്പിക്കുന്നു.

കൊലപാതകം ഉൾപ്പെടെ ജയിലിൽവച്ച് ആസൂത്രണം ചെയ്യാനും നടപ്പാക്കാനും ശേഷിയുള്ളതാണു ബിഷ്ണോയ് സംഘമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. വെറുമൊരു പ്രാദേശിക ഗുണ്ടാപ്പടയല്ല ബിഷ്ണോയ് സംഘം. അവരുടെ സ്വാധീനം ലോകമാകെ കാണാം. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കാനഡ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലും അവർക്കു ബന്ധമുണ്ട്. വിദേശത്തുനിന്ന് സംഘത്തിന്റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതു ബിഷ്ണോയി സംഘത്തിന്റെ മറ്റൊരു നേതാവ് ഗോൾഡി ബ്രാർ ആണ്.

സങ്കീർണമായ സംഘടനാ സംവിധാനവും വിപുലമായ ബന്ധങ്ങളും കാരണമാണ്, ലോറൻസ് തടവിലായിട്ടും സംഘം സജീവമായിരിക്കുന്നത് എന്നാണു നിഗമനം. കൊലപാതകം, ആയുധക്കടത്ത് എന്നിവയാണ് സംഘം പ്രധാനമായും ഏറ്റെടുത്ത് ചെയ്യുന്നത്. സെലിബ്രിറ്റികൾ, സ്വാധീനമുള്ള ബിസിനസുകാർ തുടങ്ങിയ ഉന്നത വ്യക്തികളെ ലക്ഷ്യമിട്ടുള്ള ക്വട്ടേഷനുകളാണ് ഇവർക്കു ഹരം. പ്രഫഷനൽ കൊലയാളികളെ ഉപയോഗിച്ചാണു കൃത്യങ്ങൾ നിർവഹിക്കുന്നതെന്നും അന്വേഷണസംഘം വ്യക്തമാക്കി.

∙ എന്തിനും തയാറായി 700 ഷൂട്ടർമാർ

1993ൽ പഞ്ചാബിലെ അബോഹറിനടുത്തുള്ള ദത്തരൻവാലി ഗ്രാമത്തിലാണു ലോറൻസ് ബിഷ്ണോയ് ജനിച്ചത്. ഹരിയാന പൊലീസിൽ കോൺസ്റ്റബിൾ ആയിരുന്നു പിതാവ്. പഞ്ചാബ് സർവകലാശാലയിലെ കോളജ് പഠനകാലത്താണു സംഘടിത കുറ്റകൃത്യങ്ങളിലേക്ക് ആകൃഷ്ടനായത്. ഗോൾഡി ബ്രാറിനെ പരിചയപ്പെടുന്നതും അവിടെ വച്ചാണ്. മോഷ്ടിച്ച മൊബൈൽ ഫോണുകൾ ഉപയോഗിച്ചാണു ജയിലിനുള്ളിൽനിന്നു ലോറൻസ് ആശയവിനിമയം നടത്തുന്നത്. തന്റെ  ലൊക്കേഷൻ മറയ്ക്കാൻ വിപിഎൻ സാങ്കേതികവിദ്യയും  ഉപയോഗിക്കാറുണ്ട്. സിഗ്നൽ, ടെലഗ്രാം പോലുള്ള സുരക്ഷിത മെസേജിങ് ആപ്പുകൾ വഴിയാണു സഹോദരൻ അൻമോൾ, ഗോൾഡി ബ്രാർ, രോഹിത് ഗൊദാര തുടങ്ങിയവരുമായി ലോറൻസ് സ്ഥിരമായി സംസാരിക്കുന്നത്.

ഖലിസ്ഥാൻ ഭീകരരുമായും വിഘടനവാദ ഗ്രൂപ്പുകളുമായും സംഘം അടുത്ത ബന്ധം പുലർത്തുന്നു. ഏകദേശം 700 ഷൂട്ടർമാരാണു ബിഷ്ണോയി സംഘത്തിലുള്ളത് എന്നാണു വിവരം. ദരിദ്ര പശ്ചാത്തലമുള്ളവരും പ്രാദേശിക ഗുണ്ടാസംഘങ്ങളിൽനിന്നു റിക്രൂട്ട് ചെയ്യപ്പെട്ടവരുമാണ് ഇവരിൽ ഭൂരിഭാഗവും. ആയുധ പരിശീലനത്തിനു ശേഷം, ക്വട്ടേഷൻ കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും നടത്താൻ ഇവർക്കു വലിയ തുകയാണു ലഭിക്കുന്നത്. ആർക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നു പലർക്കും അറിയില്ല. എന്തിനുവേണ്ടിയാണ് കൊലപാതകം നടത്തുന്നതെന്നതും അക്രമികളെ അറിയിക്കാറില്ലെന്നതാണു ബിഷ്ണോയ് സംഘത്തിന്റെ പ്രത്യേകത.

∙ സൽമാന്റെ വീടിന് സുരക്ഷ കൂട്ടി

സുഹൃത്തും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തെ തുടര്‍ന്ന് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാൻ വീട്ടില്‍ സന്ദര്‍ശകരെ ഒഴിവാക്കുന്നതായി റിപ്പോർട്ട്. സിദ്ദിഖിക്കു ബോളിവുഡ് താരങ്ങളുമായുള്ള ബന്ധം, പ്രത്യേകിച്ച് സല്‍മാനുമായുള്ള ബന്ധം, കൊലപാതകത്തിനു കാരണമായിരിക്കാമെന്നാണു പ്രാഥമിക നിഗമനം. ഇക്കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തേമുതൽ ബിഷ്ണോയ് സംഘത്തിന്റെ ഭീഷണിയുള്ളയാളാണു സൽമാൻ. സിദ്ദിഖിയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ മുംബൈ ബാന്ദ്രയിലുള്ള സല്‍മാന്റെ വസതിയിലെ സുരക്ഷ ശക്തമാക്കി.

മുന്‍കരുതല്‍ നടപടിയായി വരും ദിവസങ്ങളില്‍ സന്ദര്‍ശകരെ സ്വീകരിക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി. സല്‍മാന്‍ ആരെയും സന്ദര്‍ശിക്കുന്നതില്‍നിന്ന് ഔദ്യോഗികമായി വിലക്കില്ലെങ്കിലും ഭീഷണിയുടെ ഗൗരവം കണക്കിലെടുത്ത് നടന്റെ വീട്ടുകാര്‍ അതീവ ജാഗ്രത പാലിക്കുന്നുണ്ടെന്നാണു വിവരം. 1998ലെ കൃഷ്ണമൃഗവേട്ട കേസുമായി ബന്ധപ്പെട്ടാണു ബിഷ്ണോയ് സംഘത്തിന് സല്‍മാനോടുള്ള ശത്രുത ഉടലെടുത്തത്. 

ബിഷ്ണോയ് സമുദായത്തിന്റെ പുണ്യമൃഗമാണു കൃഷ്ണമൃഗം. സംഭവത്തിൽ നടനോടു പ്രതികാരം ചെയ്യുമെന്നു ലോറന്‍സ് ബിഷ്ണോയ് പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷമാദ്യം സൽമാന്റെ വീടിനു പുറത്ത് വെടിവയ്പ് ഉണ്ടായെന്നു റിപ്പോര്‍ട്ട് വന്നതോടെ താരത്തിന്റെ സുരക്ഷ കൂടുതല്‍ ശക്തമാക്കി. 2 പതിറ്റാണ്ടിലേറെയായി സൽമാനുമായി നല്ല അടുപ്പമുള്ളയാളാണു സിദ്ദിഖി. രാഷ്ട്രീയത്തിലും ബോളിവുഡിലും ഇവരുടെ സൗഹൃദം സുപരിചിതമാണ്. സിദ്ദിഖി സംഘടിപ്പിക്കുന്ന വാര്‍ഷിക ഇഫ്താർ വിരുന്നുകളിലും ഖാന്‍ പതിവായി പങ്കെടുത്തിരുന്നു. സിദ്ദിഖിയുടെ മരണം സൽമാനെ ഉലച്ചെന്നാണു അടുത്തവൃത്തങ്ങൾ പറയുന്നത്.

English Summary:

700 Shooters Strong: Inside the Notorious Lawrence Bishnoi Gang's Operations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com