ADVERTISEMENT

കോഴിക്കോട് ∙ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സംരക്ഷിക്കുകയാണെന്നും പ്രശ്നങ്ങൾ ഉയരുന്ന സമയങ്ങളിൽ പിണറായിക്കു രക്ഷപ്പെടാനുള്ള സേഫ്റ്റി വാൽവ് ഒരുക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നതിൽ സതീശൻ ഭയപ്പെടുന്നത് എന്തിനാണ്?

ആർഎസ്എസ് നേതാവിനെ എഡിജിപി എം.ആർ.അജിത്കുമാർ കണ്ടതും പൂരം അലങ്കോലപ്പെടുത്തലും അന്വേഷിക്കണം എന്നാവശ്യപ്പെട്ടയാളാണ് സതീശൻ. എന്നാൽ കരിപ്പൂർ വിമാനത്താവളം വഴി സ്വർണക്കടത്തും ലഹരിക്കടത്തും ഹവാല പണമിടപാടും നടന്നുവെന്ന പി.വി.അൻവറിന്റെ ആരോപണവും ഇത്തരത്തിലുള്ള പണമുപയോഗിച്ച് ദേശദ്രോഹ പ്രവർത്തനങ്ങൾ നടന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണവും അന്വേഷിക്കണമെന്ന് എന്തുകൊണ്ടാണ് ആവശ്യപ്പെടാത്തത്? ഇത്തരത്തിൽ അന്വേഷണം വന്നാൽ ലീഗിനും സിപിഎമ്മിനും ബുദ്ധിമുട്ടുണ്ടാക്കുമെന്ന ഉത്തമബോധ്യം ഉള്ളതിനാലാണ് അങ്ങനെ ആവശ്യം ഉന്നയിക്കാത്തത്.

ശബരിമല തീർഥാടന കാലഘട്ടത്തിൽ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ആസൂത്രിതമായ ഗൂഢാലോചന നടത്തി അയ്യപ്പഭക്തരെ ദുരിതത്തിലാഴ്ത്തുകയാണ്. ഇതിന്റെ ഭാഗമായാണു ദേവസ്വം ബോർഡ് തല തിരിഞ്ഞ പരിഷ്കരണങ്ങളുമായി മുന്നോട്ടു പോകുന്നത്. ഓരോ തീർഥാടന കാലത്തും ശബരിമലയെ അസ്വസ്ഥമാക്കുന്നതിനാണു ദേവസ്വം ബോർഡും സർക്കാരും ശ്രമിക്കുന്നത്. അയ്യപ്പഭക്തരുടെ മനോവീര്യത്തെ സർക്കാർ പരീക്ഷിക്കരുത്. പ്രളയത്തിനു ശേഷം സന്നിധാനത്തും പമ്പയിലും വലിയ ബുദ്ധിമുട്ടുകളാണ് അയ്യപ്പഭക്തർ അനുഭവിക്കുന്നത്.

ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കുന്നില്ല. ഹൈക്കോടതി പരാമർശിച്ചതു പ്രകാരം സ്പോട് ബുക്കിങ്ങിലൂടെ ഭക്തർക്കു ദർശനം സാധ്യമാക്കണമെന്ന നിർദേശം തള്ളിക്കളഞ്ഞ് അയ്യപ്പഭക്തരെ ദുരിതത്തിലാഴ്ത്താനുള്ള സർക്കാർ– ദേവസ്വം ബോർഡ് തീരുമാനം എന്തു വില കൊടുത്തും തടയും. സുഗമമായ ദർശന സൗകര്യമൊരുക്കുന്നതിനു വേണ്ട എല്ലാ നടപടികളും ബിജെപി സ്വീകരിക്കുമെന്നും രമേശ് പറഞ്ഞു.

English Summary:

MT Ramesh Accuses Opposition Leader VD Satheesan of Shielding Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com