ADVERTISEMENT

കൽപറ്റ∙ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തോടെയാണ് വയനാട് ജില്ല ദേശീയ രാഷ്ട്രീയത്തിലെ സുപ്രധാന സ്ഥലമായി മാറിയത്. ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി കന്നിയങ്കത്തിന് ഇറങ്ങുന്നതോടെ എല്ലാ കണ്ണുകളും വീണ്ടും വയനാട്ടിലേക്ക് തിരിയുകയാണ്. എൽഡിഎഫും ബിജെപിയും ആരെ നിർത്തുമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായില്ല. പ്രിയങ്കയ്ക്ക് എതിരെ കടുത്ത മത്സരം കാഴ്ചവയ്ക്കേണ്ടത് ബിജെപിയുടെ ആവശ്യമാണ്. അതിനാൽ ഏറ്റവും കരുത്തനായ സ്ഥാനാർഥിയെ ആയിരിക്കും നിർത്തുകയെന്നാണ് വിവരം. ആര് സ്ഥാനാർഥി ആകുമെന്ന കാര്യത്തിൽ എൽഡിഎഫിൽ കാര്യമായ ചർച്ചകളൊന്നും നടന്നിട്ടില്ല.

ഉരുൾപൊട്ടൽ വേദന തീരും മുമ്പേയാണ് തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി ജില്ലയിൽ വന്നതും ദുരന്ത സ്ഥലം സന്ദർശിക്കാനാണ്. അതിനാൽ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയവും ഉരുൾപൊട്ടലായിരിക്കും.  

ആരുവരും പോരിന്

പ്രിയങ്ക ഗാന്ധിയെ നേരിടാൻ ബിജെപി കരുത്തുറ്റ സ്ഥാനാർഥിയെ തേടിക്കൊണ്ടിരിക്കുകയാണ്. ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും ശോഭയ്ക്ക് പാലക്കാട് മത്സരിക്കാനാണ് താൽപര്യം. വയനാടിനേക്കാൾ ജയസാധ്യത പാലക്കാടാണ്. മാത്രമല്ല പാലക്കാടുമായി അടുത്ത ബന്ധം പുലർത്തുന്നയാളുമാണ് ശോഭ. കെ.സുരേന്ദ്രൻ, എം.ടി.രമേശ് എന്നിവരുടെ പേരും ഉയർന്നുകേൾക്കുന്നുണ്ട്. 

ആനി രാജ മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. സിപിഐയിൽ ആരു മത്സരിക്കും എന്നത് വലിയ ചോദ്യമാണ്. ഇന്ത്യ മുന്നണിയിൽ ഒരുമിച്ച് നിൽക്കുന്ന രണ്ട് പാർട്ടിയിലെ സുപ്രധാന നേതാക്കളായ രാഹുൽ ഗാന്ധിയും ആനി രാജയുമാണ് കഴിഞ്ഞ തവണ വയനാട്ടിൽ മത്സരിച്ചത്. ഇതിനെ ബിജെപി പ്രചാരണ ആയുധമാക്കിയിരുന്നു. ഇന്ത്യാ സഖ്യത്തിലെ കക്ഷികളായതിനാൽ പ്രിയങ്കയ്‌ക്കെതിരെ എൽഡിഎഫ് സ്ഥാനാർഥിയെ നിർത്തരുതെന്നും ആവശ്യമുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിന്ന പ്രിയങ്കയുടെ കന്നിയങ്കമാണ് വയനാട്ടിലേത്. കോൺഗ്രസ് വളരെ നേരത്തെ തന്നെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെപ്പറ്റി ആലോചനകൾ തുടങ്ങി. 

നിലമ്പൂർ ഫാക്ടർ

വയനാട് ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഒരെണ്ണം കോഴിക്കോട് ജില്ലയിലും മൂന്നെണ്ണം മലപ്പുറം ജില്ലയിലുമാണ്. സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച പി.വി.അൻവറിന്റെ മണ്ഡലമായ നിലമ്പൂരും  വയനാട്ടിലാണ്. അൻവർ ഉയർത്തിയ ആരോപണങ്ങളുടെ സ്വാധീനം ഈ നാല് മണ്ഡലങ്ങളിലും പ്രതിഫലിച്ചേക്കും. കോൺഗ്രസിന് തിരഞ്ഞെടുപ്പിലുൾപ്പെടെ ഉപയോഗിക്കാൻ വലിയ ആയുധമാണ് അൻവർ നൽകിയത്. അൻവർ ഉപതിരഞ്ഞെടുപ്പിൽ ആർക്ക് വേണ്ടി പ്രചാരണം നടത്തുമെന്നത് ചോദ്യമാണ്. വയനാട് ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച ആളാണ് അൻവർ. അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് അൻവർ പറഞ്ഞത്. അതിനാൽ സ്വന്തം സ്ഥാനാർഥിയെ നിർത്താൻ സാധ്യത കുറവാണ്. ഉപതിരഞ്ഞെടുപ്പിൽ വൻതോതിൽ സിപിഎം വോട്ടുകൾ മറിക്കാൻ അൻവറിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. പക്ഷേ രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച അൻവറിനെ കൂടെ നിർത്താൻ കോൺഗ്രസുകാർ തയാറാകില്ല. പ്രത്യേകിച്ച് സഹോദരി പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന ഘട്ടത്തിൽ.   

ദുരിതത്തിൽ ജില്ല

കേന്ദ്ര– സംസ്ഥാന സർക്കാരുകളെ ഒരുപോലെ ആക്രമിക്കാനുള്ള വേദിയാക്കി മാറ്റാനായിരിക്കും കോൺഗ്രസ് ശ്രമിക്കുക. ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരകളായവർക്ക് രണ്ട് മാസം കഴിഞ്ഞിട്ടും യാതൊരു സഹായവും നൽകാൻ കേന്ദ്രം തയാറാകാത്തതിനെ യുഡിഎഫും എൽഡിഎഫും ഒരുപോലെ അപലപിച്ചിരുന്നു. ദുരിതാശ്വാസത്തിൽ ഇരകളായവർക്ക് സഹായം നൽകുന്നതിലെ പാളിച്ചയും 15 ദിവസം കൊണ്ട് തിരച്ചിൽ അവസാനിപ്പിച്ചതും വലിയ പ്രതിഷേധത്തിനാണ് വഴിതുറന്നത്. 49 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സർക്കാർ കണക്ക്. കാണാതായവർക്കായി തിരച്ചിൽ നടത്തണമെന്ന്  പലവട്ടം നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും സർക്കാർ പരിഗണിച്ചില്ല. ടി.സിദ്ദിഖ് എംഎൽഎ ഇക്കാര്യം നിയമസഭയിൽ ഉന്നയിച്ചപ്പോൾ തിരച്ചിൽ നടത്താമെന്നാണ് മന്ത്രി കെ.രാജൻ പറഞ്ഞത്. എന്നാൽ നടപടി ഉണ്ടായില്ല. 

വയനാട്ടുകാർ നേരിടുന്ന പ്രധാന പ്രശ്നമാണ് കടം. കാലാവസ്ഥാ വ്യതിയാനം മൂലം വ്യാപകമായി വിളനാശം സംഭവിച്ചതിനാൽ കർഷകർ വലിയ കടബാധ്യതയിലാണ്. കടാശ്വാസ കമ്മിഷൻ നിരവധി കർഷകരുടെ കാർഷിക കടം എഴുതിത്തള്ളിയെങ്കിലും ആവശ്യമായ തുക സർക്കാർ അനുവദിച്ചിട്ടില്ല. 4 വർഷം മുമ്പ് എഴുതിത്തള്ളിയ തുക പോലും ഇതുവരെ അനുവദിച്ചിട്ടില്ല. ദുരന്തപൂർണായ സാഹചര്യത്തിലൂടെയാണ് ജില്ല കടന്നുപോകുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ശക്തമായ വികാരം വയനാട്ടിൽ നിലനിൽക്കുന്നുണ്ട്. അത് വോട്ടാക്കാനായിരിക്കും കോൺഗ്രസ് ശ്രമിക്കുന്നത്.

English Summary:

All eyes on Priyanka Gandhi Vadra as Wayanad Lok Sabha bypoll

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com