ADVERTISEMENT

ചെന്നൈ ∙ ഒരു രാത്രിയും പകലും വിറപ്പിച്ചു പെയ്തിറങ്ങിയ മഴയിൽനിന്ന് ആശ്വാസതീരത്തേക്കു തുഴഞ്ഞ് നഗരം. ഇന്നലെ മഴ മാറി നിന്നതോടെ ‍നഗരത്തിലെ താഴ്ന്ന മേഖലകൾ ഒഴികെയുള്ള സ്ഥലങ്ങളിലെ വെള്ളക്കെട്ട് പൂർണമായും നീങ്ങി. ചെന്നൈയിലും സമീപ ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്യമായ മഴയുണ്ടാകില്ലെന്നാണു പ്രതീക്ഷ. 

കാറ്റിന്റെ ദിശയും വേഗവും മൂലം ന്യൂനമർദ മേഖലയുടെ സഞ്ചാരപാതയിൽ വ്യത്യാസമുണ്ടായതോടെയാണു മഴ ഒഴിവായത്. തീവ്രന്യൂനമർദം ഇന്നു പുലർച്ചെ ആന്ധ്രയിലെ നെല്ലൂരിനും പുതുച്ചേരിക്കും ഇടയിൽ കരതൊടും. വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫിസുകളും ഇന്നു വീണ്ടും സജീവമാകും. മഴക്കെടുതിയിൽ വലയുന്ന നഗരവാസികൾക്ക് ‘അമ്മ ഉണവകങ്ങൾ’ ഭക്ഷണമൊരുക്കി . ഇന്നലെ ആരംഭിച്ച സൗജന്യ ഭക്ഷണ വിതരണം ഇന്നു കൂടി തുടരും. സാധാരണക്കാർ ആശ്രയിക്കുന്ന തട്ടുകടകൾ അടക്കമുള്ളവ അടച്ചതോടെ ഭക്ഷണമില്ലാതെ പലരും വലഞ്ഞു. ഇതേത്തുടർന്നാണു സൗജന്യമായി ഭക്ഷണം നൽകാൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിർദേശിച്ചത്. 

മഴ കനത്ത ചൊവ്വാഴ്ച നഗരത്തിൽ ആവിൻ വിറ്റഴിച്ചത് സാധാരണയിലും 1.5 ലക്ഷം ലീറ്റർ കൂടുതൽ പാൽ. പ്രതിദിനം 14.50 ലക്ഷം ലീറ്റർ പാലാണ് ആവിൻ നഗരത്തിൽ വിതരണം ചെയ്യുന്നത്. എന്നാൽ ചൊവ്വാഴ്ച 16 ലക്ഷം ലീറ്റർ പാൽ വിൽപന നടത്തിയതായാണ് കണക്ക്. കനത്ത മഴയിലും തടസ്സമില്ലാതെ പാൽ വിതരണം നടത്താൻ കഴിഞ്ഞതായി ആവിൻ അധിക‍ൃതർ പറഞ്ഞു. മഴ പാൽ വിതരണത്തെ ബാധിക്കാതിരിക്കാൻ നടപടികൾ സ്വീകരിച്ചിരുന്നു. പാൽ വിതരണത്തിനു മാത്രമായി ഇരുനൂറിലധികം വാഹനങ്ങളും പാലുൽപ്പന്നങ്ങൾക്കായി 31 വാഹനങ്ങളും ഏർപ്പെടുത്തി. മറ്റു ജില്ലകളിൽ നിന്ന് ആവശ്യാനുസരണം പാലും പാൽപ്പൊടിയും എത്തിക്കാനും സംവിധാനം ഏർപ്പെടുത്തി.

English Summary:

Chennai Rain updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com