ADVERTISEMENT

പാലക്കാട് ∙ പി.സരിൻ വിഷയത്തിൽ കാര്യമായ സംഭവവികാസങ്ങളുണ്ടായാൽ ഫലപ്രദമായി കൈകാര്യം ചെയ്യാനാണ് ബുധനാഴ്ച ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായ ധാരണ. സരിന്‍ പാർട്ടിക്കെതിരെ പരസ്യമായി പ്രതികരിച്ച സാഹചര്യം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്തു. സരിൻ വിഷയത്തിൽ അനുകൂല, പ്രതികൂല ഘടകങ്ങൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. അന്തിമ തീരുമാനമെടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണ്. സരിൻ ഇടതിനു പിന്തുണ പ്രഖ്യാപിച്ചാൽ സ്വീകരിക്കാമെന്ന് നേതൃത്വത്തിന് അഭിപ്രായമുണ്ട്. നാളെ സരിൻ മാധ്യമങ്ങളെ കാണുന്നുണ്ട്. ഇടതു പിന്തുണ പരസ്യമാക്കിയാൽ സിപിഎം സരിനെ സ്വീകരിക്കും. സ്ഥാനാർഥിത്വത്തിനും വഴിയൊരുങ്ങും.

സ്ഥാനാർഥി തീരുമാനത്തെ ചെ‍ാല്ലി കേ‍‍ാൺഗ്രസിലുണ്ടായ പൊട്ടിത്തെറിയിലും പരസ്യവിമർശനത്തിലും പ്രതികരിക്കുന്നതും വിഷയം ഏറ്റെടുക്കുന്നതും കരുതലേ‍ാടെ മതിയെന്ന് ജില്ലാസെക്രട്ടറിയേറ്റ് യേ‍ാഗത്തിൽ അഭിപ്രായം ഉയർന്നു. വ്യക്തമായ നിലപാടുകളില്ലാതെ കേ‍ാൺഗ്രസിൽ ഉയരുന്ന പ്രശ്നങ്ങളിൽ ഒന്നുമാത്രമാണ് സരിന്റെ പൊട്ടിത്തെറിയെന്ന് യേ‍ാഗത്തിൽ ചിലർ പറഞ്ഞെങ്കിലും വിഷയം പൂർണമായി തളളിക്കളയാൻ ആയിട്ടില്ലെന്നായിരുന്നു പെ‍ാതുവിലയിരുത്തൽ. കോൺഗ്രസിന്റെ ആഭ്യന്തരപ്രശ്നം ഏങ്ങനെ ഉപയോഗപ്പെടുത്താമെന്നതിനെക്കുറിച്ചും ചർച്ച ഉയർന്നു. സരിനെ സ്വതന്ത്ര സ്ഥാനാർഥിയാക്കിയാൽ ഗുണം ചെയ്യുമെന്ന് യോഗത്തിൽ ചിലർ അഭിപ്രായപ്പെട്ടു. യോഗത്തിലെ അഭിപ്രായങ്ങൾ സംസ്ഥാന നേതാക്കളുമായി ജില്ലാ നേതൃത്വം ചർച്ച ചെയ്തു. അടുത്ത ദിവസം നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യേ‍ാഗത്തിനുശേഷം എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകും.

ഇടതു നേതാക്കൾ സരിനുമായി സംസാരിച്ചതായാണ് ലഭിക്കുന്ന വിവരം. വിഷയത്തിൽ 48 മണിക്കൂറിനുശേഷം വ്യക്തമായി പ്രതികരിക്കുമെന്നായിരുന്നു പാർട്ടി കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്റെ പ്രതികരണം. കോൺഗ്രസിന്റെ സ്ഥാനാർഥി തീരുമാനം സരിൻ ചേ‍ാദ്യം ചെയ്തെങ്കിലും കേ‍ാൺഗ്രസിന്റെ നയത്തെ തള്ളിപറഞ്ഞിട്ടില്ലാത്തതിനാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് വ്യക്തമല്ലെന്ന് ജില്ലാനേതൃത്വം വിലയിരുത്തി. സരിൻ കൃത്യമായ രാഷ്ട്രീയ നിലപാട് വ്യക്തമാക്കട്ടെ എന്നാണ് സിപിഎം ജില്ലാസെക്രട്ടറി ഇ.എൻ.സുരേഷ്ബാബു പറഞ്ഞത്. കേ‍ാൺഗ്രസിന്റെ പരാജയം ഉറപ്പിച്ച ആദ്യവെടിയാണ് പൊട്ടിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേ‍ാൺഗ്രസിൽ നിന്ന് പുറത്തുവന്ന് എൽഡിഎഫിനെ അംഗീകരിക്കുന്നതായി പരസ്യമായി പ്രഖ്യാപിച്ചാൽ ബാക്കി ഉടൻ തീരുമാനിക്കുമെന്നായിരുന്നു സിപിഎം സംസ്ഥാന സമിതി അംഗം എൻ.എൻ.കൃഷ്ണദാസിന്റെ പ്രതികരണം. പാലക്കാട് സ്ഥാനാർഥിയായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമേ‍ാളുടെ പേരുമാത്രമാണ് പാർട്ടി ജില്ലാനേതൃത്വം സംസ്ഥാനകമ്മിറ്റി പരിഗണനയ്ക്ക് കെ‍ാടുത്തിരുന്നത്. അവർക്കുവേണ്ടിയുളള ഒരുക്കങ്ങളും ആരംഭിച്ചെങ്കിലും സരിൻ കേ‍ാൺഗ്രസിൽ നിന്ന് ലെഫ്റ്റ് അടിച്ച് സിപിഎമ്മിനെ സ്വീകരിച്ച്, പിണറായി സർക്കാർ നയങ്ങളെ അംഗീകരിച്ചാൽ അതനുസരിച്ചായിരിക്കും സ്ഥാനാർഥി തീരുമാനമെന്നാണ് സിപിഎം നൽകുന്ന സൂചന. 

English Summary:

CPM to contest DR P Sarin as cpm candidate for Palakkad byelection if he supports ldf in public

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com