നവീൻ ബാബുവിന് വിട നൽകാൻ പ്രിയപ്പെട്ടവർ; കലക്ടറേറ്റിൽ വൈകാരിക രംഗങ്ങൾ, പൊട്ടിക്കരഞ്ഞ് ദിവ്യ എസ്.അയ്യർ
Mail This Article
പത്തനംതിട്ട∙ നവീൻ ബാബുവിന് കണ്ണീരോടെ വിടനൽകാനൊരുങ്ങി ജന്മനാട്. വിലാപയാത്രയായി പത്തനംതിട്ട കലക്ടറേറ്റിലത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും സഹപ്രവർത്തകരുമുൾപ്പെടെ നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. നിരവധി വൈകാരിക രംഗങ്ങൾക്കാണ് കലക്ടറേറ്റ് സാക്ഷ്യം വഹിച്ചത്. നവീൻ ബാബുവിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയ ദിവ്യ എസ്. അയ്യർ മൃതദേഹത്തിനരികിൽനിന്നു വിതുമ്പിക്കരഞ്ഞു. നവീൻറെ മരണ വാർത്ത പുറത്തുവന്നപ്പോൾ തന്നെ അദ്ദേഹത്തിനൊപ്പം ജോലി ചെയ്ത അനുഭവം ദിവ്യ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. നവീൻ ഇതിനേക്കാൾ മികച്ച യാത്രയയപ്പ് അർഹിക്കുന്നുണ്ടെന്നായിരുന്നു പത്തനംതിട്ട മുൻ കലക്ടറായിരുന്ന പി.ബി. നൂഹിന്റെ ഫെയ്സ്ബുക് കുറിപ്പ്.
നവീൻ ബാബുവിന്റെ മൃതദേഹം മലയാലപ്പുഴയിലെ വീട്ടിലെത്തിച്ചു. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ സംസ്കാര ചടങ്ങുകൾ നടക്കും. സ്ഥലംമാറ്റത്തിന്റെ തലേന്ന് കണ്ണൂരിൽ നടന്ന യാത്രയയപ്പ് യോഗത്തിൽവച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നത്. ഇതിൽ മനംനൊന്താണ് നവീൻ ബാബു ജീവനെടുത്തതെന്നാണ് ആരോപണം.