ADVERTISEMENT

ന്യൂഡൽഹി∙ ഞായറാഴ്ച ഡൽഹി രോഹിണിയിലെ സിആർപിഎഫ് സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തിനു പിന്നിൽ ഖലിസ്ഥാൻ വാദികളെന്ന് സംശയം. ടെലഗ്രാമിൽ പ്രചരിക്കുന്ന കുറിപ്പുമായി ബന്ധപ്പെട്ടാണ് സ്ഫോടനത്തിന് ഖലിസ്ഥാൻ ബന്ധമുണ്ടെന്ന നിഗമനത്തിലേക്കു പൊലീസ് കടന്നിരിക്കുന്നത്. ഞായറാഴ്ച രാവിലെ 7.30ന് ഉണ്ടായ സ്ഫോടനത്തിൽ ആർക്കും പരുക്കേറ്റിരുന്നില്ല. സ്കൂളിനും സമീപത്തെ ഏതാനും കടകൾക്കും വീടുകൾക്കും കേടുപാടുകളുണ്ടായി. 

ജസ്റ്റിസ് ലീഗ് ഇന്ത്യ എന്ന സംഘടനയുടെ പേരിൽ പ്രചരിക്കുന്ന ടെലഗ്രാം പോസ്റ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഖലിസ്ഥാൻ അനുകൂല സംഘടനയായ ജസ്റ്റിസ് ലീഗിന്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റിൽ, സ്ഫോടനത്തിന്റെ ദൃശ്യത്തിന്റെ സ്ക്രീൻഷോട്ടിന് താഴെ ‘ഖലിസ്ഥാൻ സിന്ദാബാദ്’ എന്നും കുറിച്ചിരുന്നു. പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ, ‘‘ഭീരുക്കളായ ഇന്ത്യൻ ഏജൻസിയും അവരുടെ യജമാനനും ചേർന്ന് ഗുണ്ടകളെ വാടകയ്‌ക്കെടുത്ത് നമ്മുടെ ശബ്ദം നിശബ്ദമാക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങളുടെ അംഗങ്ങളെ ലക്ഷ്യം വയ്ക്കുന്നവർ വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നത്. ഞങ്ങൾ എത്രത്തോളം അടുത്താണെന്നും എപ്പോൾ വേണമെങ്കിലും തിരിച്ചടിയ്ക്കാൻ പ്രാപ്തരാണെന്നുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.’’– പോസ്റ്റിൽ പറയുന്നു.

ഖലിസ്ഥാൻ അനുകൂല ഭീകരവാദ സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപട്‌വന്ത് സിങ് പന്നുവിനെ മുൻ റോ ഏജന്റ് വികാഷ് യാദവ് വധിക്കാൻ ലക്ഷ്യമിട്ടിരുന്നുവെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. സംഭവത്തിൽ വികാഷ് യാദവിനെതിരെ യുഎസ് അന്വേഷണ ഏജൻസിയായ എഫ്ബിഐ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിനു പ്രതികാരമായാണോ സ്ഫോടനമെന്നും ഡൽഹി പൊലീസ് അന്വേഷിക്കുന്നുണ്ട്.

റിമോട്ടോ ടൈമറോ ഉപയോഗിച്ച് നിയന്ത്രിക്കാൻ സാധ്യതയുള്ള ഐഇഡി ബോംബാണ് പൊട്ടിത്തെറിച്ചതെന് സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രിയോടെയാണ് ബോംബ് സ്ഥാപിച്ചതെന്നാണ് സൂചന. ആളപായം സംഭവിക്കാതിരിക്കാനാണ് ഇത്തരം സ്ഥലം തിരഞ്ഞെടുത്തതെന്നും, മുന്നറിയിപ്പ് എന്ന നിലയ്ക്കാണ് സ്ഫോടനം നടത്തിയതെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം സ്ഫോടനത്തെപ്പറ്റി എൻഐഎയും അന്വേഷണം ആരംഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡൽഹി പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com