കേരളത്തിൽ ചാവേറാക്രമണത്തിനു പദ്ധതിയിട്ടെന്ന കേസ്: പ്രതിയുടെ ശിക്ഷ 8 വർഷമായി കുറച്ച് ഹൈക്കോടതി
![high-court high-court](https://img-mm.manoramaonline.com/content/dam/mm/mo/thozhilveedhi/news-updates/images/2024/11/16/high-court.jpg?w=1120&h=583)
Mail This Article
കൊച്ചി ∙ ഐഎസ് ആശയങ്ങളിൽ ആകൃഷ്ടനായി കേരളത്തിൽ ചാവേറാക്രമണത്തിനു പദ്ധതിയിട്ടെന്ന കേസിൽ പ്രതി റിയാസ് അബൂബക്കറിന്റെ ശിക്ഷ ഹൈക്കോടതി എട്ടു വർഷമായി കുറച്ചു. വിചാരണക്കോടതി വിധിച്ച പത്തു വർഷത്തെ ശിക്ഷയാണ് വിവിധ കാരണങ്ങൾ കണക്കിലെടുത്ത് ജസ്റ്റിസുമാരായ വി.രാജാ വിജയരാഘവൻ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ബെഞ്ച് രണ്ടു വർഷം കുറച്ചത്. അതേസമയം, പ്രതിയെ വിചാരണക്കോടതി ശിക്ഷിച്ചത് ഹൈക്കോടതി പൂർണമായി ശരിവയ്ക്കുകയും ചെയ്തു.
ഈ വർഷം ഫെബ്രുവരിയിലാണ് റിയാസ് അബൂബക്കറിന് യുഎപിഎ വകുപ്പ് 38, 39 പ്രകാരം കൊച്ചി എൻഐഎ കോടതി 10 വര്‍ഷം തടവുശിക്ഷ വിധിച്ചത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസിനെതിരെ ചുമത്തിയ യുഎപിഎ പ്രകാരമുള്ളതുൾപ്പെടെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന വിചാരണ കോടതി കണ്ടെത്തൽ ഹൈക്കോടതിയും ശരിവച്ചു.
യുഎപിഎ നിയമത്തിലെ വകുപ്പ് 38 അനുസരിച്ച് നിരോധിത ഭീകരസംഘടനയിൽ അംഗമാകുന്നത് കുറ്റകരമാണ്. അതുപോലെ വകുപ്പ് 39 അനുസരിച്ച് അതിന്റെ പ്രവർത്തനങ്ങള്‍ക്ക് പിന്തുണ നൽകുന്നതും പണം ഉള്‍പ്പെടെയുള്ളവ അതിനായി സമാഹരിക്കുന്നതും കുറ്റകരമാണ്. റിയാസ് അബൂബക്കറിന്റെ കാര്യത്തിൽ ഈ രണ്ടു കുറ്റങ്ങളും നിലനില്‍ക്കുമെന്ന വിചാരണ കോടതിയുടെ ഉത്തരവിൽ ഇടപെടേണ്ടതുണ്ടെന്ന് കരുതുന്നില്ലെന്ന് കോടതി വിധിന്യായത്തിൽ പറയുന്നു. അതുപോലെ ക്രിമിനൽ ഗൂഢാലോചനയും പ്രതിക്കെതിരെ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി.
കുറ്റം ചെയ്യുമ്പോൾ പ്രതിക്ക് 29 വയസ്സാണ് ഉണ്ടായിരുന്നത്. കേസിലെ രണ്ടാം പ്രതിക്ക് 7 വർഷം കഠിന തടവും 16ാം പ്രതി കുറ്റക്കാരനെന്ന് സമ്മതിച്ചതിനാൽ 5 വർഷം തടവുമാണ് ശിക്ഷ നൽകിയത്. സമാനമായ കുറ്റകൃത്യം തന്നെയാണ് റിയാസ് അബൂബക്കറും ചെയ്തിരിക്കുന്നത്. പ്രതി മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടില്ല. പ്രതി ഇന്ത്യൻ പൗരനാണ്, ശിക്ഷ കർശമായിരിക്കുമ്പോഴും കുറച്ചു ദയ കാണിക്കുന്നു. പ്രതിക്ക് കുറ്റകൃത്യത്തിൽനിന്ന് മാറി നടക്കാനുള്ള അവസരമുണ്ട്, ഈ ശിക്ഷാവിധി മറ്റുള്ളവർക്കും അതിനുള്ള അവസരം നൽകുന്നതാകണം എന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി വിധി.
2016ൽ കാസർകോട്ടുനിന്നു ഭീകരസംഘടനയായ ഐഎസിൽ ചേരാൻ 14 പേർ പോയെന്ന കേസിലെ അന്വേഷണത്തിനിടയിലാണ് റിയാസ് അബൂബക്കറിലേക്ക് എൻഐഎയുടെ അന്വേഷണം എത്തുന്നത്. കാസർകോടുനിന്ന് കാണാതായ ഐഎസ് നേതാവായ അബ്ദുൾ റാഷിദ് അബ്ദുല്ലയുമായി റിയാസ് സമൂഹമാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടിരുന്നു എന്നാണ് എൻഐഎ കണ്ടെത്തിയത്. കേരളത്തിലടക്കം ചാവേറാക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നുമാണ് എൻഐഎയുടെ അന്വേഷണത്തിൽ കണ്ടെത്തിയത്.