ADVERTISEMENT

ജപ്പാനിലെ ഒരു നഗരത്തിൽ അസാധാരണ ചാരുതയുള്ള ഒരു റസ്റ്ററന്റുണ്ട്.സ്മൃതിനാശം വന്ന, ഡിമെൻഷ്യ രോഗമുള്ള‌‌‌‌ ചിലരാണ് അവിടുത്തെ വിളമ്പുകാർ. അവിടെ അരങ്ങേറുന്ന കാര്യങ്ങൾ ഊഹിച്ചെടുക്കാവുന്നതേയുള്ളൂ. സാമാന്യം നേരമെടുത്ത് ഇഷ്ടമുള്ള ഭക്ഷണം നിങ്ങൾ ആവശ്യപ്പെടുന്നു. അകത്തേക്കു പോകുന്നവർ അവരുടെ ഓർമയിൽ തടഞ്ഞ എന്തോ ഒന്നു വിളമ്പുന്നു. കലമ്പാനോ പരിഭവിക്കാനോ നിങ്ങൾക്ക് അവകാശമില്ല. കാരണം ആ കടയുടെ പേര് തന്നെ അതാണ്. ദ് റസ്റ്ററന്റ് ഓഫ് മിസ്ടേക്കൺ ഓർഡേഴ്സ്.

ജീവിതത്തെ നിർവചിക്കുന്ന ദൃഷ്ടാന്തകഥ പോലെയാണ് ഇതിപ്പോൾ അനുഭവപ്പെടുന്നത്. ഒരു പിരിയൻ ഗോവണി പോലുള്ള ജീവിതത്തിൽ എന്തൊക്കെയാണ് ഓരോ തിരിവിലും നിങ്ങളെ കാത്തുനിൽക്കുന്നത്?. അവയെ ഒരു പുഞ്ചിരിയോടെ കുലീനമായി സ്വീകരിക്കാൻ ആവുമോ? എന്നതാണു ശരിയായ ചാലഞ്ച്. അൽപം പോലും എളുപ്പമല്ല അത്.

ഭൂമിയുടെ അതിരുകളിലേക്ക് തന്റെ സാർഥവാഹകസംഘത്തെ അയയ്ക്കുമ്പോൾ നസ്രേത്തിലെ യേശു അതു പറയാൻ ശ്രദ്ധിച്ചിട്ടുണ്ട് : മേശയിൽ വിളമ്പിയത് ഭക്ഷിക്കുക. സഞ്ചരിച്ചെത്തുന്ന ദേശങ്ങളുടെ സാംസ്കാരിക സത്തയെ മടിയില്ലാതെ സ്വീകരിക്കുക എന്നതാണ് അതിന്റെ പ്രാഥമിക സൂചന.

അതൊരു ഭിക്ഷാടന നിയമം കൂടിയാണ്. നിങ്ങൾ നീട്ടുന്ന ഭിക്ഷാപാത്രം, പലപ്പോഴും അതൊരു ചുരയ്ക്കാത്തൊണ്ടാണ്. അതിലേക്ക് ചൊരിയുന്നതൊന്നും നിഷേധിക്കാൻ നിങ്ങൾക്ക് അവകാശമില്ലെന്ന ബുദ്ധശാസനവും ഉണ്ട്. അത് അക്ഷരാർഥത്തിൽ സ്വയംപാലിച്ച സസ്യാഹാരിയായ ആചാര്യൻ അങ്ങനെ കിട്ടിയ അഴുകിയ മാംസം കഴിച്ചത് മരണഹേതുവായി മാറി.

കാര്യങ്ങൾ എങ്ങനെയൊക്കെയാണെങ്കിലും വിഷാദച്ഛവിയുള്ള ഒരു സായന്തനം നിങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നുവെന്ന തെറ്റിദ്ധാരണയൊന്നും ജപ്പാനിലെ ഊട്ടുശാലയിൽ വേണ്ട. പൊട്ടിച്ചിരിയുടെ ഇടമായിട്ടാണ് നടത്തിപ്പുകാർ അതിനെ വിഭാവനം ചെയ്തിരിക്കുന്നത്. മറ്റൊരു വിഭവം വിളമ്പിക്കിട്ടിയതിന്റെ പേരിൽ നിങ്ങൾക്കു ഖേദിക്കേണ്ടി വരില്ല എന്നവർ കൂട്ടിച്ചേർക്കുന്നുണ്ട്. ഓരോ വിഭവവും അത്രത്തോളം രുചിയോടും ശ്രദ്ധയോടും കൂടിയാണു ഞങ്ങൾ പാകപ്പെടുത്തിയിരിക്കുന്നത് എന്നവർ പറയും. ആകാശക്കാഴ്ചയുടെ ആനുകൂല്യമുള്ള സർവാധിപൻ, കുറെക്കൂടി മെച്ചപ്പെട്ട വിരുന്നായിരിക്കാം കരുതിവച്ചിരിക്കുന്നത്.

തൊപ്പിയിലെ മഞ്ഞ് എന്ന ശീർഷകത്തിൽ ഒരു ഹൈക്കു കവിതയുണ്ട്. പശ്ചാത്തലം ഇതാണ്. പുലരിയിൽ തന്റെ കൃഷിയിടത്തിലേക്കു പോകുന്ന ഒരാൾ. മുളംതൊപ്പിയിൽ വീഴുന്ന മഞ്ഞുപാളികൾ അയാളെ ക്ലേശപ്പെടുത്തുന്നുണ്ട്. ഒരു ദിവസം അയാൾക്ക് വീണ്ടുവിചാരമുണ്ടായി. ഇത്രയും വലിയ ഭൂമിയിൽ ഇത്രയും ചെറിയ ഞാൻ. അതിനെക്കാൾ ചെറിയ എന്റെ തൊപ്പി. 

എന്നിട്ടും ഇത്ര കിറുകൃത്യമായി അതെന്റെ തൊപ്പിയിൽ വീഴുന്നുവെങ്കിൽ അതെനിക്കുള്ള മഞ്ഞുതന്നെ

ലോകത്തിലെ ചെറിയ പ്രാർഥനകളിലൊന്നായിട്ടാണ് ആ പദം കരുതപ്പെടുന്നത്: ആമേൻ. അതൊരു സമ്പൂർണ പ്രാർഥന കൂടിയാണ് -  അത് അങ്ങനെയായിരിക്കട്ടെ, Let it be so...എന്നാണ് അതിന്റെ ഇംഗ്ലിഷ് ഭാഷാന്തരം.

Content Highlight : Innathe Chintha Vishayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com