ADVERTISEMENT

പ്രതിഫലം ആഗ്രഹിക്കാതെ സിൽക്യാരയിൽ രാപകൽ നടത്തിയ അധ്വാനം ഫലം കണ്ടതിന്റെ സന്തോഷത്തിലാണ് മലയാളിയായ രഞ്ജിത് ഇസ്രയേൽ കഴിഞ്ഞ ദിവസം ഹിമാലയമിറങ്ങിയത്. രാജ്യത്തെ ദുരന്തമുഖങ്ങളിൽ രക്ഷാദൗത്യത്തിലെ സ്ഥിരം സാന്നിധ്യമാണ് ഈ മുപ്പത്തിയഞ്ചുകാരൻ. ഉത്തരാഖണ്ഡിൽ കഴിഞ്ഞ 10 വർഷത്തിനിടെയുണ്ടായ 3 ദുരന്തങ്ങളിലെ രക്ഷാദൗത്യങ്ങളിൽ പങ്കെടുത്ത മലയാളി. 2013ലെ മഹാപ്രളയത്തിലും 2021ൽ ജോഷിമഠിലുണ്ടായ മേഘസ്ഫോടനത്തിലും സിൽക്യാരയിലും രക്ഷാദൗത്യത്തിനു സ്വയംസന്നദ്ധനായി രഞ്ജിത് പാഞ്ഞെത്തി. 

സൈന്യത്തിൽ ചേരാനായിരുന്നു വിദ്യാർഥിയായിരിക്കെ ആഗ്രഹം. അതിനുള്ള തയാറെടുപ്പുകൾ നടത്തവേ, പത്തൊൻപതാം വയസ്സിൽ അപ്രതീക്ഷിതമായി എത്തിയ രോഗം കണക്കുകൂട്ടലുകൾ തെറ്റിച്ചു. തലച്ചോറിൽ ബാധിച്ച രോഗം 7 വർഷം കവർന്നെടുത്തു. 26–ാം വയസ്സിൽ രോഗത്തെ പൂർണമായി കീഴടക്കി ജീവിതത്തിലേക്കു മടങ്ങിയെത്തിയപ്പോഴേക്കും സൈന്യത്തിൽ ചേരാനുള്ള കാലം കഴിഞ്ഞിരുന്നു. 

ജീവൻരക്ഷയ്ക്ക് കൃഷിയുണ്ട്

സൈനികനാകണമെന്ന സ്വപ്നം പൊലിഞ്ഞ നിരാശയിലും പ്രതീക്ഷ കൈവിട്ടില്ല. ഉത്തരാഖണ്ഡിൽ പർവതാരോഹണം പഠിക്കാനെത്തിയപ്പോഴാണ് 2013ലെ മഹാപ്രളയം. രക്ഷാപ്രവർത്തനത്തിൽ രഞ്ജിത്തിന്റെ ആദ്യ അനുഭവമായിരുന്നു അത്. ആഴ്ചകൾക്കു ശേഷം അവിടെ നിന്നു മടങ്ങുമ്പോൾ തന്റെ മുന്നിലുള്ള വഴി അദ്ദേഹം മനസ്സിൽ കുറിച്ചിരുന്നു. സൈന്യത്തിൽ ചേരാനാകാത്തതിന്റെ നിരാശ രക്ഷാദൗത്യങ്ങളിലെ പങ്കാളിത്തത്തിലൂടെ മറികടക്കാൻ തീരുമാനിച്ചു. 2021ൽ ജോഷിമഠിൽ മേഘസ്ഫോടനമുണ്ടായപ്പോൾ രഞ്ജിത് ഉത്തരാഖണ്ഡിലേക്കു വീണ്ടും വണ്ടി കയറി. ജീവൻ പണയപ്പെടുത്തിയുള്ള രക്ഷാപ്രവർത്തനത്തിനു സ്വയംസന്നദ്ധനായി കേരളത്തിൽ നിന്നെത്തിയ യുവാവിനെക്കണ്ട് ദേശീയ ദുരന്തനിവാരണ സേനയിലെ അംഗങ്ങൾ അന്തംവിട്ടു.

രക്ഷാദൗത്യത്തിൽ രഞ്ജിത്തിന് ആദരമായി എൻഡിആർഎഫ് ഗാസിയാബാദ് യൂണിറ്റ് മേധാവി പ്രവീൺ തിവാരി ആദരസൂചകമായി ഒരു സമ്മാനം നൽകി – എൻഡിആർഎഫിന്റെ യൂണിഫോം!. പിന്നീട്, ഗാസിയാബാദ് യൂണിറ്റിൽ രക്ഷാദൗത്യത്തിൽ പരിശീലനം നേടാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. കേരളത്തിലെ പ്രളയത്തിലും കവളപ്പാറ, പെട്ടിമുടി ദുരന്തങ്ങളിലും രഞ്ജിത് രക്ഷാപ്രവർത്തനത്തിനായി മുന്നിട്ടിറങ്ങി. സിൽക്യാരയിലെ അപകട വാർത്തയറിഞ്ഞപ്പോഴും രണ്ടാമതൊന്ന് ആലോചിക്കാതെ വീട്ടിൽ നിന്നിറങ്ങി. ഉപജീവനമാർഗം കൃഷിയാണെങ്കിലും രക്ഷാദൗത്യങ്ങളാണു രഞ്ജിത്തിന്റെ ജീവശ്വാസം. 

English Summary:

Sunday Special about Ranjith who participated in uttarakhand tunnel rescue mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com