ADVERTISEMENT

നിറഞ്ഞൊരു ചിരിയാണു ശ്രീലങ്കയിപ്പോൾ. ഏതാനും നാളുകൾക്കു മുൻപ് അതിദുരിതത്തിലേക്കു കൂപ്പുകുത്തിയ നാട്ടിലിപ്പോൾ വീണ്ടും സന്തോഷത്തിരികൾ തെളിയുന്നുണ്ട്. പതിയെ പിച്ചവച്ചു നടന്നു തുടങ്ങുമ്പോൾ വീഴാതിരിക്കാൻ ടൂറിസത്തിന്റെ കൈകളിലാണ് ലങ്ക മുറുകെപ്പിടിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ വിനോദസഞ്ചാരികളെ ഇരുകയ്യും നീട്ടി നിറഞ്ഞ മനസ്സോടെയാണ് ലങ്ക സ്വീകരിക്കുക. ചെറിയ ഗ്രാമങ്ങൾ പോലും വിനോദസഞ്ചാരികളെ കാത്തിരിക്കുന്നു. അധികം പണച്ചെലവില്ലാതെ മറ്റൊരു രാജ്യത്തേക്കു യാത്ര പോകണമെന്നു തോന്നുമ്പോൾ മലയാളികൾക്കു ധൈര്യമായി ബാഗുമായിറങ്ങാം ലങ്കയിലേക്ക്; കണ്ണും മനസ്സും വയറും നിറയ്ക്കുന്നതെല്ലാം അവിടെയുണ്ടിപ്പോൾ.

പറക്കും മുൻപേ പുഞ്ചിരി

കൊച്ചിയിൽ നിന്ന് ഒരു മണിക്കൂറും 10 മിനിറ്റുമാണു യാത്രാ സമയമെങ്കിലും അതിനും മുൻപേ കൊളംബോയുടെ ഹൃദയാകാശം കാണാം. ശ്രീലങ്കൻ എയർലൈൻസാണ് ഈ യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നതെങ്കിൽ വിമാനത്തിൽ തന്നെ അനുഭവിച്ചറിയാം ലങ്കൻ മക്കളുടെ ആതിഥ്യ മര്യാദ. ശ്രീലങ്ക ടൂറിസം ഡവലപ്‌മെന്റ് അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കു പ്രകാരം ‌നവംബർ വരെ 151,496 രാജ്യാന്തര സഞ്ചാരികളെത്തിയതിൽ 20 ശതമാനവും ഇന്ത്യയിൽ നിന്നാണ്. കുറഞ്ഞ യാത്രാ സമയം, കുറഞ്ഞ യാത്രാച്ചെലവ്, ഇന്ത്യൻ പണത്തിന് ശ്രീലങ്കയിൽ ലഭിക്കുന്ന അധിക മൂല്യം എന്നിവയാണു സഞ്ചാരികളെ ആകർഷിക്കുന്നത്. വിനോദസഞ്ചാരത്തെ ഉത്തേജിപ്പിക്കുന്നതിനായി, ചൈന, ഇന്ത്യ, ഇന്തൊനീഷ്യ, റഷ്യ, തായ്‌ലൻഡ്, മലേഷ്യ, ജപ്പാൻ എന്നീ രാജ്യക്കാർക്ക് വീസ ഫീസ് ഒഴിവാക്കിയതിനാൽ 2500 രൂപയെങ്കിലും ആ ഇനത്തിൽ ലാഭിക്കാം. കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ ഇന്ത്യയിലെ 9 നഗരങ്ങളിലേക്ക് ശ്രീലങ്കൻ എയർലൈൻസ് സർവീസ് നടത്തുന്നുണ്ട്. 2 വർഷത്തിനുള്ളിൽ, ആഴ്ചയിൽ 200 വിമാന സർവീസുകളാക്കി ഉയർത്താനുള്ള നടപടികളാണു പുരോഗമിക്കുന്നത്. കേരളത്തിലെ യാത്രക്കാർക്കായി പ്രത്യേക നിരക്കുകളും ഓഫറുകളും പ്രഖ്യാപിക്കുന്നതിനൊപ്പം ഓണം അടക്കമുള്ള ഉത്സവ കാലങ്ങളിൽ പ്രത്യേക വിഭവങ്ങൾ വിളമ്പുമെന്നും ശ്രീലങ്കൻ എയർലൈൻസ് റീജനൽ മാനേജർ (ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ) വി.രവീന്ദ്രൻ പറയുന്നു.

കൊളംബോ കലക്കൻ

ജനസംഖ്യയനുസരിച്ച് ലങ്കയിലെ ഏറ്റവും വലിയ നഗരമായ കൊളംബോയുടെ വാസ്തുവിദ്യയിലും രൂപകൽപനയിലും ഡച്ച്, പോർച്ചുഗീസ്, ബ്രിട്ടിഷ് പൈതൃകത്തിന്റെ ശേഷിപ്പുകൾ കാണാം. ബുദ്ധ ക്ഷേത്രങ്ങൾ, തിരക്കേറിയ മാർക്കറ്റുകൾ, പുരാതന ക്ഷേത്രങ്ങൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ, പ്രാദേശിക ഭക്ഷണശാലകൾ എന്നിവയാൽ ചെറു യൂറോപ്യൻ പട്ടണത്തിന്റെ രൂപത്തിലേക്കാണു കൊളംബോ മാറുന്നത്. ഡച്ച് മ്യൂസിയത്തിലും ഇൻഡിപെൻഡൻസ് സ്‌ക്വയറിലും ശ്രീലങ്കയുടെ കൊളോണിയൽ ഭൂതകാലം കാണാം. കൊളംബോ നാഷനൽ മ്യൂസിയമാകട്ടെ ഈ ദ്വീപ് രാജ്യത്തിന്റെ ചരിത്രവും പൈതൃകവും പറഞ്ഞു തരും. റെഡ് മോസ്ക് എന്നറിയപ്പെടുന്ന ജാമി ഉൽ-അൽഫർ മസ്ജിദ്, ബുദ്ധക്ഷേത്രമായ ഗംഗാരാമയ ക്ഷേത്രം, ശ്രീ മണിക വിനായഗർ കോവിൽ എന്ന ഹൈന്ദവ ക്ഷേത്രം, ഈസ്റ്റർ ദിനത്തിൽ ആക്രമണം നടന്ന് മുറിവേറ്റ സെന്റ് ആന്റണീസ് ദേവാലയം എന്നിവയെല്ലാം അടുത്തടുത്തുണ്ട്. അർബൻ പാർക്ക്, ഗാലി ഫേസ് ഗ്രീൻ എന്നിവ വഴി വെറുതേ നടക്കാം. സൂര്യാസ്തമയ സമയത്ത് പ്രൊമെനേഡ് ബീച്ച് സുന്ദരമാണ്. ബെയ്‌റ തടാകത്തിൽ ബോട്ട് സവാരിയുണ്ട്. അല്ലെങ്കിൽ കൊളംബോയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ പാർക്കായ വിഹാരമഹാദേവി പാർക്കിലേക്കു പോകാം. ശ്രീലങ്കയിലെ ഏറ്റവും ഉയരമുള്ള കൊളംബോ ലോട്ടസ് ടവറിൽ 350 അടി ഉയരത്തിൽ നിന്നു നഗരം മുഴുവനായി കാണുന്നതും മികച്ച അനുഭവമാണ്.

പച്ചപ്പു തേടി പോകാം

കൊളംബോ വിമാനത്താവളത്തിൽ നിന്ന് 128 കിലോമീറ്റർ അപ്പുറത്താണ്, യുനസ്കോയുടെ പൈതൃകപ്പട്ടികയിൽ ഇടം നേടിയ സിഗിരിയ. 180 മീറ്റർ ഉയരമുള്ള കൂറ്റൻ പാറയുടെ മുകളിലാണ് ഈ അൽഭുത കാഴ്ച. ദംബുള്ള നഗരത്തിനടുത്തുള്ള ഈ പുരാതന കോട്ട ഒരിക്കൽ ശ്രീലങ്കൻ രാജാവായ കശ്യപയുടെ തലസ്ഥാനമായിരുന്നു. ‘മേഘങ്ങളിലെ കൊട്ടാരം’ എന്നാണ് സിഗിരയയെ വിളിക്കുന്നത്.

ഹോട്ട് എയർ ബലൂൺ യാത്രയിലെ ആകാശക്കാഴ്ചയും അതിമനോഹരമാണ്. പിഡുരംഗല ഗുഹാക്ഷേത്രം, ദംബുള്ള ഗുഹാക്ഷേത്രം എന്നിവയും തൊട്ടടുത്തുണ്ട്. മിന്നേറിയ നാഷനൽ പാർക്കിലൂടെ ഒരു ജീപ്പ് സഫാരി നടത്തിയാൽ ഏഷ്യൻ ആനക്കൂട്ടങ്ങളെ കാണാം. സിഗിരിയ ഭാഗത്തേക്കു വന്നാൽ ഇവയെല്ലാം ഒന്നിച്ച് ആസ്വദിക്കാം.

srilanka-2
ബുദ്ധക്ഷേത്രമായ ഗംഗാരാമയ ക്ഷേത്രം

ജാഫ്നയ്ക്കു മുന്തിരിച്ചേല്

ശ്രീലങ്കയുടെ വടക്കൻ പ്രവിശ്യയിലെ ഒരു പുരാതന നഗരമായ അനുരാധപുരയാണു ചരിത്ര കഥകളേറെപ്പറയാനുള്ള മറ്റൊരു നഗരം. 1,300 വർഷത്തിലേറെ രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന നഗരമാണിത്. പുരാതന തമിഴ് രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ജാഫ്ന ശ്രീലങ്കയുടെ വടക്കേ അറ്റത്തുള്ള തീരപ്രദേശമാണ്. തെങ്ങുകളും ഈന്തപ്പനകളും നിറഞ്ഞതാണ്. തമിഴ്, ശ്രീലങ്കൻ സംസ്‌കാരങ്ങളുടെയും പൈതൃകങ്ങളുടെയും സമന്വയം ഇവിടെ കാണാം. ശ്രീലങ്കയിൽ ഏറ്റവും കൂടുതൽ മുന്തിരി ഉൽപാദിപ്പിക്കുന്നത് ഇവിടെയാണ്. പ്രശ്‌നങ്ങൾ നിറഞ്ഞ ഭൂതകാലമുണ്ടെങ്കിലും അതിപുരാതന ക്ഷേത്രങ്ങളും കൊളോണിയൽ വാസ്തുവിദ്യയും ഇപ്പോഴും നിറം മങ്ങാതെ നിൽക്കുന്ന ജാഫ്ന ഇപ്പോൾ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായി മാറിക്കഴിഞ്ഞു. "ലിറ്റിൽ ഇംഗ്ലണ്ട്" എന്നു വിളിപ്പേരുള്ള നുവാര എലിയയിൽ ഒട്ടേറെ കൊളോണിയൽ നിർമിതികളുണ്ട്. 

  കടലിനോടു ചേർന്നു ശാന്തമായിരിക്കാൻ ആഗ്രഹിക്കുന്നവർക്കു പറ്റിയ ഇടമാണ് സിനമൺ ബെൻടോട്ട ബീച്ച് ഹോട്ടൽ. കടൽ കാഴ്ചകളിലേക്കു തുറക്കുന്ന മുറികളും വിശാലമായ ബീച്ചും കായൽ കാഴ്ചകളും കണ്ടൽക്കാടിന് ഉള്ളിലൂടെയുള്ള യാത്രകളുമാണ് ബെൻടോട്ടയിലുള്ളത്. ലോകപ്രശസ്ത ശ്രീലങ്കൻ ആർക്കിടെക്ട് ജെഫ്രി ബാവയുടെ അൽഭുത കലാസൃഷ്ടിയാണ് ഈ ഹോട്ടൽ.

 ഗ്രാമങ്ങളെ ചേർത്തു നിർത്തി

ഗ്രാമങ്ങളെയും അവിടെയുള്ള പ്രദേശവാസികളെയും ചേർത്തു നിർത്തിയുള്ള ടൂറിസം വികസനമാണു ശ്രീലങ്ക ഇപ്പോൾ ഉറപ്പാക്കുന്നത്. പ്രാദേശിക കലാകാരൻമാരും കൈത്തറി, കരകൗശല വിദഗ്ധർക്കും സൗജന്യമായി പഞ്ചനക്ഷത്ര ഹോട്ടലുകളിൽ അവരുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽപന നടത്താനും അവസരം നൽകുന്നുണ്ട്. ഇതിനൊപ്പം വില്ലേജ് ടൂറിസത്തിന്റെ ഭാഗമായി തനതു ശ്രീലങ്കൻ വിഭവങ്ങൾ തയാറാക്കാനും വിവിധ ഗ്രാമങ്ങളിൽ നിന്നുള്ളവരെ ഹോട്ടലുകളിൽ നിയോഗിച്ചിട്ടുണ്ട്. സിനമൺ ഗ്രൂപ്പിന്റെ ഹോട്ടലിലെ ജീവനക്കാരിൽ 77 ശതമാനം പേരും പ്രദേശവാസികളാണ്. ഹബറാനയിലെ സിനമൺ വില്ലേജ് ഹോട്ടൽ ഇതിനൊരു ഉത്തമ ഉദാഹരണമാണ്. സ്കൂൾ വിദ്യാർഥികൾക്കു പോഷക സമൃദ്ധമായ ഭക്ഷണം തയാറാക്കാൻ വേണ്ട സംവിധാനങ്ങളൊരുക്കിയും സിനമൺ ഗ്രാമങ്ങളെ ചേർത്തു നിർത്തുന്നു. സമൃദ്ധമായ തേയിലത്തോട്ടങ്ങൾ, മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകൾ, മനോഹരമായ ഗ്രാമങ്ങൾ എന്നിവയുടെ അതിമനോഹരമായ കാഴ്ചകൾക്ക് പേരുകേട്ട കാൻഡി മുതൽ എല്ല വരെയുള്ള ട്രെയിൻ യാത്ര ലങ്കയുടെ ഗ്രാമങ്ങളെ തൊട്ടറിയാനുള്ള മറ്റൊരു അവസരമാണ്.

sri-lanka-4
റെഡ് മോസ്ക് എന്നറിയപ്പെടുന്ന ജാമി ഉൽ-അൽഫർ മസ്ജിദ്

ഭക്ഷണ ലങ്ക

കേരളത്തിന്റെ സ്വന്തം പാലപ്പം, ഇടിയപ്പം അഥവാ നൂൽപ്പുട്ട് ഉൾപ്പെടെയുള്ളവ പല നിറങ്ങളിൽ കൂടുതൽ ചന്തം ചാർത്തി തയാറാക്കി നൽകുന്നതിൽ ശ്രീലങ്കൻ ഷെഫുമാർ മിടുക്കരാണ്. കടൽ വിഭവങ്ങളാണ് ലങ്കയുടെ ഹൈലൈറ്റ്. ചെറു മീനുകൾ മുതൽ ഞണ്ടും കൊഞ്ചും അടക്കം തനതു രുചിയിൽ ഇവിടെ ലഭിക്കും. സിലോൺ പൊറോട്ടയാണ് മറ്റൊരു ഹിറ്റ് വിഭവം. വഴിയോരങ്ങളിൽപ്പോലും സുലഭമായി ഇത്തരം വിഭവങ്ങൾ ലഭിക്കും. സിനിമൺ ഹബറാന വില്ലേജിൽ തനി നാടൻ ലങ്കൻ വിഭവങ്ങൾ പരമ്പരാഗത രീതിയിൽ തന്നെ ആസ്വദിക്കാൻ ‘സീലമ’ എന്നൊരു കുടിൽ വീടും ഒരുക്കിയിട്ടുണ്ട്. ഒരു ഇന്ത്യൻ രൂപയ്ക്ക് ശ്രീലങ്കയിലെ ഏതാണ്ട് 4 രൂപയുടെ മൂല്യമുള്ളതിനാൽ ഷോപ്പിങ്, ഭക്ഷണം എന്നിവ കൂടുതൽ മൂല്യത്തോടെ ആസ്വദിക്കാം.

English Summary:

Sunday Special about Srilanka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com