ADVERTISEMENT

ഗാന്ധിജിക്കു ഭഗത് സിങ്ങിനെ തൂക്കുമരത്തിൽനിന്നു രക്ഷപ്പെടുത്താമായിരുന്നോ? സാധിക്കുമായിരുന്നിട്ടും ശ്രമിക്കാത്തതാണോ? ആശയപരമായ വൈരുധ്യം മൂലം ഹിംസയുടെ പാതയിൽ സഞ്ചരിച്ച കമ്യൂണിസ്റ്റുകാരനെ അഹിംസയുടെ അവധൂതൻ കൈയൊഴിഞ്ഞതാണോ? ഭഗത് സിങ് ജീവിച്ചിരുന്നാൽ തന്റെ മഹത്വത്തിന് മങ്ങലേൽക്കുമെന്നു ഭയന്നു മുഖം തിരിച്ചതാണോ? അതോ, ബ്രിട്ടിഷ് ഭരണകൂടവുമായി ഉടമ്പടിയുണ്ടാക്കാൻ വൈസ്രോയ് ഇർവിൻ പ്രഭു വച്ചുനീട്ടിയ അവസരം നഷ്ടപ്പെടാതിരിക്കാൻ ഭഗത് സിങ്ങിന്റെ ജീവൻ അടിയറ വച്ചതാണോ?

സമൂഹ മാധ്യമങ്ങളിൽ ഏറെ നാളായി പ്രചരിക്കുന്ന ചോദ്യങ്ങളാണിവ. ഇവയ്ക്ക് സാധുത നൽകാൻ എന്നോണം ഏതാനും സ്വാതന്ത്ര്യസമരസേനാനികളുടേതെന്നും വൈസ്രോയ് ഇർവിൻ പ്രഭുവിന്റെതെന്നും അവകാശപ്പെട്ടു ചില ഉദ്ധരണികളും പ്രചരിക്കുന്നു. അർധസത്യങ്ങളും പൂർണ അസത്യങ്ങളും വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത വേറെ ചില സത്യങ്ങളും കൂട്ടിക്കുഴച്ച് മഹാത്മാവിനെ അവഹേളിക്കുന്ന നിലവരെയെത്തിയിരിക്കുകയാണു കാര്യങ്ങൾ.

പ്രചരിക്കുന്ന മിക്ക കഥകളിലും 1929 ഏപ്രിൽ 8ന് പാർലമെന്റിൽ (അന്ന് സെൻട്രൽ അസംബ്ലി) ബോംബാക്രമണം നടത്തിയതിനാണു ഭഗത് സിങ്ങിനെയും രാജ്ഗുരുവിനെയും സുഖ്ദേവിനെയും വധശിക്ഷയ്ക്കു വിധിച്ചതെന്നാണു പറയുന്നത്. അതു ശരിയല്ല. ഈ കുറ്റത്തിനു ഭഗത്തിനും ബടുകേശ്വർ ദത്തിനും ജീവപര്യന്തം ജയിൽ ശിക്ഷയാണു നൽകിയത്. അതിനു മൂന്നുമാസം മുൻപ്, ലഹോറിൽ സോൺഡേഴ്സ് എന്ന പൊലീസ് ഉദ്യോഗസ്ഥനെ വധിച്ചതിനാണു ഭഗത്തിനും രാജ്ഗുരുവിനും സുഖ്ദേവിനും വധശിക്ഷ വിധിച്ചത്.

പാർലമെന്റ് ആക്രമണക്കേസിൽ സുഖ്ദേവോ രാജ്ഗുരുവോ നേരിട്ടു പങ്കെടുത്തിട്ടു പോലുമില്ല. ബടുകേശ്വർ ദത്തും മറ്റു ചിലരുമായിരുന്നു ആ കേസിൽ ഭഗത്തിന്റെ കൂട്ടുപ്രതികൾ. രണ്ടാമതു സംഭവിച്ചതെങ്കിലും ആദ്യം വിചാരണ പൂർത്തിയായത് പാർലമെന്റ് ആക്രമണക്കേസായിരുന്നു എന്നുമാത്രം. അതിനു കാരണവുമുണ്ട്. നൂറുകണക്കിനാളുകളുടെ കൺമുൻപിലാണ് സംഭവം നടന്നത്. പ്രതികൾ സംഭവസ്ഥലത്തു തന്നെ കീഴടങ്ങുകയും കുറ്റം സമ്മതിക്കുകയും ചെയ്തു.

പാർലമെന്റ് ആക്രമണത്തിനു മൂന്നുമാസം മുമ്പായിരുന്നു സോൺഡേഴ്സ് വധം നടന്നത്. പഞ്ചാബിലെ ദേശീയപ്രസ്ഥാനനേതാവ് ലാലാ ലാ‍‍ജ്പത് റായിയെ ലാത്തിചാർജിൽ മാരകമായി മുറിവേൽപ്പിച്ച പൊലീസ് സൂപ്രണ്ട് ജെയിംസ് സ്കോട്ടിനെയാണു ഭഗത്തും രാജ്ഗുരുവും കൂട്ടാളികളും ലഹോറിൽ വച്ച് വധിക്കാൻ ഉന്നമിട്ടിരുന്നത്. പക്ഷേ, ആളുമാറി, യുവ ഉദ്യോഗസ്ഥൻ സോൺഡേഴ്സിനെയാണു ഭഗത് സിങ്ങും രാജ്ഗുരുവും ചേർന്നു വധിച്ചത്. കൃത്യം നടത്തി സംഭവസ്ഥലത്തുനിന്ന് ഓടിയ ഇവരുടെ പിന്നാലെ പാഞ്ഞ ചാന്നൻ സിങ് എന്ന പൊലീസുകാരനെ ചന്ദ്രശേഖർ ആസാദ് വെടിവച്ചുകൊന്നു. ആസാദ് പിന്നീടു പൊലീസുമായുള്ള ഏറ്റുമുട്ടലിൽ വധിക്കപ്പെട്ടു.

ലഹോറിൽ നിന്നു രക്ഷപ്പെട്ട ഭഗത്തും കൂട്ടരും തങ്ങളുടെ സംഘടനയായ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷന്റെ ആദർശങ്ങൾ പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണു മൂന്നുമാസം കഴിഞ്ഞ് പാർലമെന്റാക്രമണം നടത്തിയത്. (ഈ സംഘടനയുടെ സായുധവിഭാഗമായിരുന്നു ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ ആർമി.) ആരെയും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയല്ല പാർലമെന്റാക്രമണം നടത്തിയതെന്നും അവർ വ്യക്തമാക്കിയിരുന്നു. ആരും കൊല്ലപ്പെട്ടുമില്ല. വളരെ ശേഷി കുറഞ്ഞ പുകബോംബുകളാണ് ഉപയോഗിച്ചത്. ബോംബെറിഞ്ഞതുതന്നെ സഭയുടെ ഒഴിഞ്ഞുകിടന്നിരുന്ന മൂലയിലേക്കാണ്. ആക്രമണം നടത്തിയശേഷം കമ്യൂണിസ്റ്റ് മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് കീഴടങ്ങുകയും ചെയ്തു. വിചാരണവേളയിൽ തങ്ങൾക്കു പറയാനുള്ളതെല്ലാം പത്രങ്ങളിലൂടെ ലോകം മുഴുവൻ പ്രചരിക്കുമെന്നവർ വിശ്വസിച്ചു.

bhagath-new

പാർലമെന്റ് ആക്രമണക്കേസിന്റെ വിചാരണ നടക്കുന്നതിനിടയിലാണ് സോൺഡേഴ്സ് വധക്കേസിൽ ഭഗത്തിനെയും മറ്റുള്ളവരെയും പ്രതിയാക്കി കേസന്വേഷണം ആരംഭിച്ചത്. ഭഗത് സിങ്ങും അദ്ദേഹത്തിന്റെ ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ ആർമിക്കാരും ചേർന്നാണു മൂന്നുമാസം മുമ്പ് സോൺഡേഴ്സ് വധം നടത്തിയതെന്നു പൊലീസിന് സംശയമുണ്ടായിരുന്നു. പാർലമെന്റിൽ ഭഗത്തും ദത്തും വിതറിയ ലഘുലേഖകളിലെ കൈയക്ഷരമാണ് ഒടുവിൽ അതിനു തെളിവായി പൊലീസ് കണ്ടെത്തിയത്.

വധക്കേസിന്റെ വിചാരണയ്ക്കായി ഡൽഹി ജയിലിൽ നിന്നു ഭഗത്തിനെയും കൂട്ടരെയും ലഹോറിലെ വിവിധ ജയിലുകളിലേക്കു മാറ്റി. ഇവിടെ വച്ചാണ് ഭഗത് സിങ്ങിന്റെ പ്രസിദ്ധമായ നിരാഹാരസമരവും മറ്റും നടന്നത്. പാർലമെന്റ് ആക്രമണത്തെ രാഷ്ട്രീയ പ്രതിഷേധനടപടിയായി കണക്കാക്കി തങ്ങളെ രാഷ്ട്രീയത്തടവുകാരായി പരിഗണിക്കണമെന്നായിരുന്നു ഒരാവശ്യം. ഈ അവസരത്തിൽ ജവാഹർലാൽ നെഹ്‌റുവും മറ്റു കോൺഗ്രസ് നേതാക്കളും ഭഗത് സിങ്ങിനെ സന്ദർശിക്കുകയും അദ്ദേഹത്തെ രാഷ്ട്രീയത്തടവുകാരനായി പരിഗണിക്കണമെന്നു ഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്തു.

ജൂലെ 10നാണ് സോൺഡേഴ്സ് വധക്കേസിന്റെ വിചാരണ ആരംഭിച്ചത്. കൊലപാതകവും രാജാവിനെതിരെ പോരാടിയതുമാണു ഭഗത്തും രാജ്ഗുരുവും സുഖ്ദേവും ബടുകേശ്വർ ദത്തും ഉൾപ്പടെ 18 പേരുടെമേൽ ചാർത്തപ്പെട്ട കുറ്റങ്ങൾ.വിചാരണ നീളുന്നതിനാൽ പ്രതികൾക്കുള്ള ജനപിന്തുണ വർധിക്കയാണെന്നു ബോധ്യപ്പെട്ട വൈസ്രോയ് ഇർവിൻ മൂന്നു ജഡ്ജിമാരുടെ പ്രത്യേക ട്രൈബ്യൂണൽ രൂപീകരിച്ച് വിചാരണ നടത്താൻ ഉത്തരവിട്ടു. സാധാരണ നീതിന്യായവ്യവസ്ഥയിലുള്ള ആനുകൂല്യങ്ങളുടെയും മാനുഷികനീതതിയുടെയും നിഷേധമാണിതെന്നു ഗാന്ധിജി വൈസ്രോയ്ക്കു തുറന്ന കത്തെഴുതി. പ്രത്യേക ട്രൈബ്യൂണൽ രൂപികരിക്കാൻ വൈസ്രോയ്ക്ക് അധികാരമില്ലെന്ന് വാദിച്ച് കോൺഗ്രസ് നേതാക്കളുൾപ്പടെയുള്ളവർ നൽകിയ പരാതി ഹൈക്കോടതി തള്ളി.

കൊലക്കേസിന്റെ വിചാരണ ആരംഭിച്ചപ്പോൾത്തന്നെ 18 പ്രതികളിൽ മൂന്നുപേരെ കേസിൽ നിന്ന് ഒഴിവാക്കി. ഇതിൽ പാർലമെന്റ് ആക്രമണത്തിൽ ജീവപര്യന്തം അനുഭവിക്കയായിരുന്ന ബടുകേശ്വർ ദത്തും ഉൾപ്പെട്ടു. ഭഗത്തും രാജ്ഗുരുവും സുഖ്ദേവും ഉൾപ്പെടെ 15 പേരെയാണു വിചാരണ ചെയ്തത്.സെൻട്രൽ അസംബ്ലിയോ ബ്രിട്ടിഷ് പാർലമെന്റോ പാസാക്കാത്ത ഓർഡിനൻസിന്റെ കാലാവധി ഒക്ടോബർ 31–ന് തീരേണ്ടതായിരുന്നു. അതിന്റെ തലേന്നു ട്രൈബ്യൂണൽ വിധി പറഞ്ഞു. ഭഗത്തിനും സുഖ്ദേവിനും രാജ്ഗുരുവിനും വധശിക്ഷയും 9 പേർക്ക് വിവിധകാലയളവിൽ ജയിൽവാസവും. ബാക്കി മൂന്നുപേരെ തെളിവില്ലാത്തതിന്റെ പേരിൽ വിട്ടയച്ചു. പഞ്ചാബിൽ രൂപീകരിച്ച പൗരസമിതി വിധിക്കുമേൽ ലണ്ടനിലെ പ്രിവി കൗൺസിലിനു അപ്പീൽ നൽകി. ട്രൈബ്യൂണലിന്റെ നിയമസാധുതയാണ് അവർ ചോദ്യം ചെയ്തത്. പ്രിവി കൗൺസിൽ അതു തള്ളിയതോടെ നീതിന്യായ സംവിധാനത്തിലെ പഴുതുകളെല്ലാം അടഞ്ഞു. രാഷ്ട്രീയതലത്തിലും വ്യക്തിതലത്തിലും നടത്താവുന്ന ദയാഹർജി മാത്രമായി രക്ഷാമാർഗ്ഗം.

ദയാഹർജി സമർപ്പിക്കാൻ കോൺഗ്രസ് നേതൃത്വം അധ്യക്ഷൻ മദൻ മോഹൻ മാളവ്യയെ ചുമതലപ്പെടുത്തി. 1931 ഫെബ്രുവരി 14ന് മാളവ്യ വൈസ്രോയ്ക്ക് ദയാഹർജി സമർപ്പിച്ചു. ഇതിൽ ഗാന്ധിജി ഒപ്പിട്ടില്ലെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന ഒരു ആരോപണം. ഗാന്ധിജി അതിൽ ഒപ്പിടേണ്ട കാര്യമുണ്ടായിരുന്നില്ല എന്നതാണു സത്യം. ഗാന്ധിജിയും ഇർവിനും തമ്മിൽ രാഷ്ട്രീയചർച്ചകൾ നടന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. കോൺഗ്രസ് അധ്യക്ഷൻ സമർപ്പിച്ച ദയാഹർജിയെക്കുറിച്ച് താനുമായി ഗാന്ധിജി സംസാരിച്ചെന്നും ശിക്ഷ ഇളവുചെയ്യാൻ വേണ്ട കാരണങ്ങളൊന്നും താൻ കാണുന്നില്ലെന്നും താൻ ഗാന്ധിജിയെ അറിയിച്ചതായി ഇർവിൻ രേഖപ്പെടുത്തിയിട്ടുണ്ട്.

1931 മാർച്ച് 24 പുലർച്ചെ വധശിക്ഷ നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ശിക്ഷ ഇളവുചെയ്യാൻ വൈസ്രോയ് തയാറല്ലെന്നു ബോധ്യപ്പെട്ട ഗാന്ധിജി, എങ്കിൽ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കുകയെങ്കിലും ചെയ്യാൻ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താൽ താനുമായി രാഷ്ട്രീയതലത്തിൽ നടത്തുന്ന ചർച്ചകൾ സുഗമമാക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടുമെന്നുവരെ ഗാന്ധിജി വൈസ്രോയിയെ അറിയിച്ചു. മാർച്ച് 22ന് പോലും ഗാന്ധിജി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കത്തുനൽകി.

കൂടുതൽ ദയാഹർജികളും മറ്റും വരുമെന്നു ഭയന്ന അധികൃതർ നിശ്ചയിച്ചിരുന്നതിന് ഒരു രാത്രി മുൻപുന്നെ – മാർച്ച് 23 വൈകിട്ട് – മൂന്നുപേരെയും തൂക്കിലേറ്റി. ശിക്ഷ നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ ചട്ടമനുസരിച്ചുവേണ്ടിയിരുന്ന മജിസ്ട്രേട്ട് പോലുമുണ്ടായിരുന്നില്ല. പകരം മരണവാറന്റ് ഒപ്പിട്ട ഓണററി ജഡ്ജിയാണു സ്ഥലത്തുണ്ടായിരുന്നത്.

സായുധവിപ്ലവത്തിൽ വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരനായ ഭഗത്തിനുവേണ്ടി അഹിംസാവാദിയായ ഗാന്ധിജി വേണ്ടതു ചെയ്തില്ല എന്ന ആരോപണം അന്നും ഉയർന്നിരുന്നു. പ്രധാനമായും പഞ്ചാബിൽ. കറാച്ചിയിൽ ഒരു യുവാവ് ഗാന്ധിജിയെ ആക്രമിക്കുകവരെ ചെയ്തു. ആരോപണങ്ങൾക്ക് മറുപടിയെന്നോണം കോൺഗ്രസും താനും എന്തൊക്കെ ചെയ്തെന്ന് വിശദീകരിച്ചുകൊണ്ട് മാർച്ച് 29–ലെ യങ് ഇന്ത്യയിൽ ഗാന്ധിജി ലേഖനമെഴുതി.

ഇതെല്ലാം കൂടാതെ മറ്റൊന്നുണ്ട്. തനിക്കു ദയാഹർജിയിലൂടെ ലഭിക്കുന്ന ജീവിതം ധീരനായ ഭഗത് സ്വീകരിക്കുമായിരുന്നോ? തനിക്കത് ആവശ്യമില്ലെന്ന് ഭഗത് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ദയാഹർജി തള്ളാൻ ഇതൊരു കാരണമായി വൈസ്രോയിയും എടുത്തുപറഞ്ഞതോടെ ഗാന്ധിയുടെ കരങ്ങൾ കെട്ടിയപോലെയായി.

ഗാന്ധിജിയും വൈസ്രോയിയും തമ്മിൽ നടന്ന രാഷ്ട്രീയ ചർച്ചകളിൽ ഭഗത്തിന്റെയും മറ്റുള്ളവരുടെയും മോചനം ആവശ്യമായി മുന്നോട്ടുവയ്ക്കാമായിരുന്നു എന്നാണ് ഇപ്പോൾ ഉയരുന്ന മറ്റൊരു വാദം. തടവുകാരുടെ മോചനം ഗാന്ധിജി ആവശ്യമായി ആയി മുന്നോട്ടുവെച്ചുവെന്നതാണ് സത്യം. അതംഗീകരിച്ചുകൊണ്ട്, രാജ്യത്തുടനീളം 90,000 രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കാൻ ഇർവിൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ കൊലക്കേസിൽ പ്രതികളായവരെ ഇക്കൂട്ടത്തിൽപ്പെടുത്താനാവില്ല എന്നതായിരുന്നു അധികൃതരുടെ നിലപാട്.

വധശിക്ഷ നടപ്പാക്കുന്നതിന് അഞ്ചുദിവസം മുമ്പ് വ്യക്തിപരമായി നിലയിൽ ഗാന്ധിജി വൈസ്രോയിയെ സന്ദർശിച്ചിരുന്നു. അപ്പോൾ നടന്ന സംഭാഷണത്തിലും ശിക്ഷായിളവിന്റെ കാര്യം ഗാന്ധിജി ഉന്നയിച്ചതായി വൈസ്രോയ് തന്റെ യാത്രയയപ്പു ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ വിശദീകരിച്ചിട്ടുണ്ട്. ‘‘ഇളവിനായുള്ള മിസ്റ്റർ ഗാന്ധിയുടെ വാദങ്ങൾ കേട്ടുകൊണ്ടിരുന്നപ്പോൾ, എന്തുകൊണ്ടാണ് അഹിംസയുടെ അപ്പോസ്തലൻ തന്റെ വിശ്വാസങ്ങൾക്ക് ബദ്ധവിരുദ്ധമായ തത്വസംഹിതയിൽ വിശ്വസിക്കുന്നവർക്കുവേണ്ടി ഇത്രമാത്രം ആത്മാർത്ഥതയോടെ അപേക്ഷിക്കുന്നതെന്നു ഞാൻ ചിന്തിച്ചുപോയി. എങ്കിലും, രാഷ്ട്രീയപരിഗണനകൾ എന്റെ നീതിബോധത്തെ സ്വാധീനിക്കാൻ അനുവദിക്കുന്നത് പൂർണമായും തെറ്റാണെന്നു ഞാൻ വിചാരിക്കുന്നു. നിയമമനുസരിച്ച് ശിക്ഷ ഇതിനെക്കാൾ അർഹിക്കുന്ന ഒരു കേസ് എനിക്കു സങ്കൽപ്പിക്കാനാവില്ല.’’

ചുരുക്കം ഇത്രമാത്രം. ഭഗത്തിനെയും സുഖ്ദേവിനെയും രാജ്ഗുരുവിനെയും കൊലമരത്തിൽ നിന്നു രക്ഷിക്കാൻ ഗാന്ധിജി ശ്രമിക്കാത്തതല്ല, ശ്രമം പരാജയപ്പെട്ടതാണ്

English Summary:

Sunday Special About Mahatma Gandhi And Bhagat Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com