ADVERTISEMENT

അടുത്ത യാത്ര ബാസൽ എന്ന നഗരത്തിലേക്കാണ്. സ്വിസിൽ ഏറ്റവും ചെലവേറിയ കാര്യം താമസമാണ്. അതുകൊണ്ട് എല്ലാ യാത്രകളും അതികാലത്ത് തുടങ്ങി രാത്രി ഫൗണ്ടേഷനിൽ മടങ്ങിയെത്തും വിധമാണു ഞാൻ പ്ലാൻ ചെയ്‌തത്. മോൺട്രീഷേറിൽനിന്ന് ആറുമണിക്കുള്ള ട്രെയിൻ പിടിക്കാൻ അഞ്ചരയ്ക്കേ മുറിയിൽ നിന്നിറങ്ങും. പിന്നെ രണ്ടു കിലോമീറ്റർ നടത്തം. അതുതന്നെ ഒരു അനുഭൂതിയാണ്. വെളിച്ചം പരന്നിട്ടുണ്ടാവില്ല. തണുപ്പ് മാറിയിട്ടുമില്ല. എന്നാലും അത്ര കാലത്തു തന്നെ വിശാലമായ പുൽത്തകിടികളിൽ മേഞ്ഞുനടക്കുന്ന പശുക്കളുടെ കഴുത്തിലെ മണി കിലുക്കം കേൾക്കാം. വല്ലപ്പോഴും ഒരു വണ്ടി കടന്നുപോയാലായി. സ്റ്റേഷനിൽ മിക്കവാറും ഞാൻ തനിച്ചേ കാണു. ട്രെയിൻ കംപാർട്ട്മെന്റിൽ ഒന്നോരണ്ടോ പേർ ഉണ്ടായാലായി.

ഞങ്ങളുടെ മെയിൽ സ്റ്റേഷനായ മോർഗ്സിൽ നിന്നു ബാസലിലേക്ക് നേരിട്ടു ട്രെയിനുകൾ കുറവാണ്. ഇടയ്ക്കു ബേണിൽ ഇറങ്ങിക്കയറണം. ആ യാത്രയിലും ഒഴിഞ്ഞ സീറ്റുകൾ ഒട്ടേറെ. എന്നാൽ ബേണിൽ നിന്നുള്ള യാത്രയിൽ വണ്ടി നിറഞ്ഞ് ആളുകളുണ്ടായിരുന്നു. ഒരു മണിക്കൂർ നീളുന്ന ആ അതിശീഘ്ര യാത്രയ്ക്കിടയിൽ ചെറുതും വലുതുമായ പതിമൂന്നു തുരങ്കങ്ങളിലൂടെയാണു വണ്ടി കടന്നുപോകുന്നത്. പ്രകൃതിഭംഗി ഒരു പോറലും എൽപിക്കാതെ സംരക്ഷിക്കുക എന്നതാണു സ്വിസ് നയമെങ്കിലും യാത്രാസൗകര്യങ്ങൾക്കു വേണ്ടി ഇത്തരം തുരങ്കങ്ങളും മലയോരപാതകളും ഒട്ടേറെ കാണാൻ കഴിയും.

മലയാളിയെ സംബന്ധിച്ച് ബാസൽ ഗൃഹാതുരത്വം നിറഞ്ഞ ഒരു നഗരമാകേണ്ടതുണ്ട്. 1815 ൽ പ്രവർത്തനം ആരംഭിച്ച ബാസൽ മിഷൻ കേരളത്തിലേക്കു കൊണ്ടുവന്ന ഓട്ടുകമ്പനിയും നെയ്‌ത്തുശാലയും അച്ചടിശാലകളും അതിന്റെ പ്രചാരകനായി കേരളത്തിലെത്തിയ ഹെർമൻ ഗുണ്ടർട്ടും മലയാളഭാഷയ്ക്കു നൽകിയ സംഭാവനകളും വിസ്മരിക്കാവുന്നതല്ലല്ലോ. വ്യാകരണവും നിഘണ്ടുവും പഴഞ്ചൊൽ മാലയും തുടങ്ങി എത്രയോ കൃതികൾ അദ്ദേഹം നമുക്കു സമ്മാനിച്ചു. അങ്ങനെ മലയാള ഭാഷയെ സമ്പുഷ്ടമാക്കിയതിൽ പങ്കുവഹിച്ച ഒരു നഗരത്തിലാണു ഞാൻ ചെന്നിറങ്ങിയിരിക്കുന്നത്. സമയം ഒൻപതു മണി ആയെങ്കിലും അതികാലത്ത് മോൺട്രീഷേറിൽ ഉണ്ടായിരുന്നതിനെക്കാൾ വലിയ തണുപ്പാണ് അനുഭവപ്പെട്ടത്.

തണുപ്പിനുള്ള രണ്ടു വസ്ത്രങ്ങൾ ധരിച്ചിട്ടും ഞാൻ തണുത്തു മരവിച്ചു. അതിനെ ചെറുക്കാൻ മ്യൂസിയത്തിനുള്ളിൽ അഭയം പ്രാപിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. ആർട്ട് മ്യൂസിയം, നാച്ചുറൽ മ്യൂസിയം, ഹിസ്റ്ററി മ്യൂസിയം എന്നീ മൂന്നു പ്രധാനപ്പെട്ട മ്യൂസിയങ്ങൾ അവിടെ കാണാൻ കഴിഞ്ഞു. മൂന്നും അതിഗംഭീരം എന്നേ പറയാനുള്ളൂ. പാബ്ലോ പിക്കാസോ, പോൾ ഗോഗിൻ, ആന്ദ്രേ ഡെറയ്‌ൻ തുടങ്ങി അനേകം പ്രശസ്‌തരുടെ ചിത്രങ്ങളും fauvism എന്ന ചിത്രകലാപ്രസ്ഥാനത്തിന്റെ ചരിത്രവും ഒക്കെ ആർട്ട് മ്യൂസിയത്തിൽ കാണാൻ കഴിയും. സ്റ്റഫ് ചെയ്‌ത പക്ഷികളുടെയും മൃഗങ്ങളുടെയും പ്രാണികളുടെയും ചിത്രശലഭങ്ങളുടെയും ഒരു വലിയ സമാഹരണമാണു നാച്ചുറൽ മ്യൂസിയത്തിൽ. വിവിധതരം കല്ലുകളുടെ ശേഖരം അവിടെ കാണേണ്ടതു തന്നെയാണ്.

വിശാലമായ നഗരചത്വരത്തിനോടു ചേർന്ന പഴയൊരു ദേവാലയമാണു ഹിസ്റ്ററി മ്യൂസിയമായി മാറ്റിയിരിക്കുന്നത്. നഗര ചരിത്രമുണ്ടെങ്കിലും ക്രിസ്ത്യൻ പള്ളികളുമായി ചേർന്ന ചരിത്രവസ്തുക്കളാണ് അവിടെ സമാഹാരിച്ചിരിക്കുന്നതിൽ ഏറെയും. വിവിധതരം കുരിശുകളുടെ ഒരു വലിയ ശേഖരം അവിടെക്കാണാം. മ്യൂസിയങ്ങൾ കണ്ടുകഴിഞ്ഞപ്പോഴേക്കും വെയിൽ തെളിഞ്ഞു. തണുപ്പു മാറി. എല്ലാ യൂറോപ്യൻ നഗരങ്ങൾക്കും നടുവിലൂടെ ഒരു വലിയ നദി ഒഴുകുന്നുണ്ടാവും. അല്ലെങ്കിൽ ഒരു നദിയോടു ചേർന്നാവും ആ നഗരം ഉയർന്നിരിക്കുന്നത് എന്നും പറയാം. പണ്ടത്തെ ഗതാഗത സൗകര്യം അങ്ങനെ ആയതുകൊണ്ടുതന്നെ. ബാസലിനു കുറുകെ ഒഴുകുന്നതു പ്രശസ്‌തമായ റൈൻ നദിയാണ്. അതിന്റെ തീരത്തുകൂടെ ഒരു നടത്തമായിരുന്നു പിന്നത്തെ എന്റെ പരിപാടി. ഒരു പടുകൂറ്റൻ ഉല്ലാസനൗക അതിലൂടെ ഒഴുകി നീങ്ങുന്നു. മറുകരയിൽ പുരാതന നഗരം. കുറുകെ പഴയ പാലം. ആ പാലവും അതിലെ ശിൽപങ്ങളും ഒരു കാഴ്ചയാണ്. നദിയോരത്തെ ഒരു റസ്റ്ററന്റിൽ നിന്ന് ആഹാരവും കഴിച്ചാണ് ഞാൻ പഴയ നഗരം ഒന്നു ചുറ്റി നടന്നു കാണാൻ പോയത്.

ഹാർഡർ കും
ഹാർഡർ കും

പുരാതന നിർമിതികൾ അതുപോലെ സംരക്ഷിക്കുന്നതിൽ യൂറോപ്യൻ നഗരങ്ങൾ കാണിക്കുന്ന ജാഗ്രത ബാസലിലും കാണാൻ കഴിയുമായിരുന്നു. ഒരുപക്ഷേ, പത്താം നൂറ്റാണ്ടിലെയോ പന്ത്രണ്ടാം നൂറ്റാണ്ടിലെയോ നിർമിതികളാവാം അവ. അതിന്റെ ചാരുത ഒന്നു വേറെത്തന്നെയാണ്. അതുപോലെ നഗരത്തിൽ കാണേണ്ട മറ്റൊന്ന് കത്തീഡ്രൽ ദേവാലയം തന്നെ. അതിന്റെ മുൻ ഭിത്തിയിൽ ഒരു നിഴൽ ക്ലോക്ക് ഉണ്ട്. ഭിത്തിയിൽ ഉറപ്പിച്ചിരിക്കുന്ന ഒരു കമ്പിയിൽ നിന്നു വീഴുന്ന നിഴൽ കൃത്യമായ സമയം കാണിക്കുന്നു. സ്വാഭാവികമായ കത്തീഡ്രലിന്റെ ഉൾവശവും മധ്യകാല യൂറോപ്യൻ നിർമിതിയുടെ സൗന്ദര്യം അത്രയും ആവാഹിക്കുന്നതായിരുന്നു. കാണാൻ ആഗ്രഹിച്ചു നടക്കാതെ പോയത് ബാസൽ മിഷന്റെ പഴയ ആസ്ഥാന മന്ദിരമാണ്. 2001ൽ ബാസൽ മിഷൻ അവരുടെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരുന്നു. ഏറെ തപ്പി നടന്നിട്ടും അവരുടെ ആസ്ഥാനമന്ദിരം കണ്ടെത്താൻ കഴിഞ്ഞില്ല.

മുന്നു സുന്ദര കാഴ്ചകൾ

സുന്ദരമായ രാജ്യമാണു സ്വിറ്റ്സർലൻഡ്. എങ്കിൽ ആ രാജ്യത്തെ ഏറ്റവും സുന്ദരമായ സ്ഥലങ്ങൾ ഏതൊക്കെ? സഞ്ചാരികൾ പൊതുവേ പറയുന്നത് മൂന്നു പേരുകളാണ്, ഇന്റർലാക്കൻ, ഹാർഡർ കും, ലുറ്റർബ്രൻ. ഈ മൂന്നു ഗ്രാമങ്ങൾ സന്ദർശിക്കാതെ സ്വിസ് യാത്ര ഒരിക്കലും പൂർത്തിയാവുകയില്ല. കണ്ണുകൾ കൊണ്ട് ആസ്വദിക്കുകയല്ലാതെ ഈ ഗ്രാമങ്ങളെക്കുറിച്ചു വാക്കുകൾ കൊണ്ടു വിവരിക്കാൻ സാധ്യമല്ല. സൂറിക്കിൽ നിന്നും ജനീവയിൽ നിന്നും വരുന്നവർ ബേണിൽ ഇറങ്ങി വേണം ഇന്റർലാക്കൻ സ്റ്റേഷനിൽ എത്താൻ. തടാകതീരത്തുകൂടിയുള്ള ആ യാത്ര മാത്രം മതി ഹൃദയം നിറഞ്ഞെന്നു തോന്നാൻ. അവിടെ നിന്ന് 1300 മീറ്റർ ഉയരത്തിലേക്ക് ഒരു പൽച്ചക്ര ട്രെയിൻ യാത്രയാണ് നമ്മെ ഹാർഡർ കുമിൽ എത്തിക്കുക. ഇന്റർലാക്കൻ എന്ന ഗ്രാമത്തിന്റെ കാഴ്ച കൂടുതൽ ഉയരങ്ങളിൽ നിന്നു കാണാനുള്ള അവസരമാണ് ആ യാത്ര ഒരുക്കുന്നത്. ഇടയ്ക്കു നീണ്ട ഗുഹയിലൂടെയാണ് ഒറ്റബോഗി വണ്ടി കടന്നുപോകുന്നത്. അതിന്റെ ചാർജ് അൽപം കൂടുതലാണ്. ഹ്രസ്വയാത്രകൾക്കു പോകുന്നവർ സ്വിസ് പാസ്, ഡേ പാസ് എന്നിവ എടുക്കുന്നതാണ് നല്ലത്. ഒറ്റപ്പാസിൽ സൗജന്യമായ ട്രെയിൻ യാത്ര ലഭ്യമാകും.

എവിടെച്ചെന്നാലും ഒരു മലയാളിയെ കാണാതെ മടങ്ങുന്നതെങ്ങനെ?. ഹാർഡർ കുമിന്റെ ഉയരങ്ങളിൽ വച്ച് തിരുവനന്തപുരത്തു നിന്നു വന്ന യുവദമ്പതികളെ കണ്ടു പരിചയപ്പെട്ടു. ഒന്നിച്ചു നിന്നു ഫോട്ടോ എടുത്തു. അവിടെ നിന്ന് ആൽപ്‌സും അതിന്റെ താഴ്‌വാരങ്ങളും താഴെ ഒഴുകുന്ന നദിയും കാണുമ്പോഴാണ് പ്രകൃതി എത്ര സൗന്ദര്യസമ്പന്നമാണെന്നു തോന്നിപ്പോവുക. അവിടെ നിന്നു മടങ്ങാൻ തോന്നുകയേയില്ല. അത്രമേൽ പ്രകൃതി നമ്മെ ആവാഹിച്ചു കളയും.

ലുറ്റർബ്രൻ
ലുറ്റർബ്രൻ

തിരിച്ചു വീണ്ടും ഇന്റർലാക്കനിലെത്തി ലുറ്റർബ്രനിലേക്കുള്ള അടുത്ത ട്രെയിൻ പിടിക്കണം. അവിടേക്ക് ഒരോ അര മണിക്കൂർ ഇടവിട്ടും മലയോര ട്രെയിനുണ്ട്. ഈ യാത്രകളിലൊന്നും ഒരു കാഴ്ചയും ഒരു നിമിഷവും നഷ്ടപ്പെടുത്താനില്ല. പ്രകൃതിയോട്, അതിന്റെ സമ്പന്നതയോട്, കണ്ണുകൾ കൊണ്ടും ഹൃദയം കൊണ്ടും ചേർന്നിരിക്കുക മാത്രമേ നമുക്കു ചെയ്യാനുള്ളൂ. മനോഹരമായ ഒരു വെള്ളച്ചാട്ടമാണ് ലുറ്റർബ്രനിലെ സഞ്ചാരികളുടെ ആകർഷകകേന്ദ്രം. വെറുതെ നടക്കാൻ താത്പര്യമുള്ളവർക്കവട്ടെ എത്രദൂരം വേണമെങ്കിലും ആ മലയടിവാരങ്ങളിലൂടെ നടന്ന് ഗ്രാമീണസൗന്ദര്യം ആസ്വദിക്കാം. ഒട്ടും മടുക്കുകയില്ല.

സ്വിസിൽ കാണേണ്ടിയിരുന്ന മറ്റു രണ്ടു സ്ഥലങ്ങൾ മറ്റർഹോണും (Matterhorn) യംഗ്‌ഫ്രായും (Jung frau) ആണ്. എന്നാൽ ഞാൻ ഗ്ലേസിയർ 3000 സന്ദർശിച്ചതിനാൽ അവ രണ്ടും ഒഴിവാക്കുകയായിരുന്നു. സ്വിസിൽ ഇഷ്ടപ്പെടാതെ പോയ ഒരു നഗരം സൂറിക്കാണ്. ഒരു സാധാരണ യൂറോപ്യൻ നഗരം എന്നതിനപ്പുറം അവിടത്തെ ഒരു കാഴ്ചയും എന്നെ ആകർഷിച്ചതേയില്ല. കുറെക്കൂടി പുതമയുള്ള നഗരം ആയതുകൊണ്ടാവാം അത്. പുത്തൻ കെട്ടിടങ്ങൾ കാണാനല്ലല്ലോ നാം ഒരു നഗരം സന്ദർശിക്കുന്നത്. പൗരാണികത ആസ്വദിക്കാനാണല്ലോ. അന്നു തിരിച്ച് മോൺട്രീഷേറിൽ എത്തുമ്പോൾ രാത്രി പത്തുമണി. നല്ല മഴ. നല്ല തണുപ്പ്. എങ്ങനെ രണ്ടു കിലോമീറ്റർ ദൂരം നടക്കും എന്ന വിഷമത്തിൽ ട്രെയിൻ ഇറങ്ങുമ്പോൾ കൂടെയിറങ്ങിയ പയ്യൻ എനിക്കു യാത്ര ഓഫർ ചെയ്‌തു. അൽപം കഴിഞ്ഞപ്പോൾ അവന്റെ അച്ഛൻ കാറുമായി വന്നു. എന്നെ ഫൗണ്ടേഷന്റെ വാതിൽക്കൽ കൊണ്ടു ചെന്നാക്കിയിട്ടാണ് അവർ മടങ്ങിയത്. നമ്മൾ വിചാരിക്കുന്ന തരം യൂറോപ്യൻ അഹന്തകളോ വിവേചനങ്ങളോ ഇല്ലാത്ത ഒരു പിടി നല്ല മനുഷ്യരുടെ ഗ്രാമമാണ് മോൺട്രീഷേർ. (തുടരും)

English Summary:

Sunday Special about Benyamin's Europe journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com