ADVERTISEMENT

ഇന്ത്യക്കാർ ധാരാളമുള്ള രാജ്യമാണു ഫിജി. ഒരിക്കൽ അവിടെ പോയപ്പോൾ അതിശയിച്ചു പോയ സംഭവം ഓർമയിൽ വരുന്നു. ഇന്ത്യൻ വംശജരെ പണ്ടു ജോലിക്കായി അവിടെ കൊണ്ടുപോയതാണ്. അവർ പിന്നീട് അവിടത്തെ പൗരന്മാരായി. അന്നാട്ടുകാർ പണിയെടുക്കില്ല. ബ്രിട്ടിഷുകാർ അവിടെ നിന്നു പോയപ്പോൾ ആ നാട്ടുകാർ മുതലാളിമാരും ഇന്ത്യൻ വംശജർ വീണ്ടും തൊഴിലാളികളുമായി തുടർന്നു. എന്നാൽ ഇന്ത്യക്കാരുടെ എണ്ണം വളരെ കൂടിയിരുന്നതിനാൽ ഭരണ പങ്കാളിത്തമെല്ലാം കിട്ടി.

എന്നാൽ ഇന്ത്യക്കാരെ ഒഴിവാക്കാനായി അവർ നിയമങ്ങളിൽ ഏറെ മാറ്റം വരുത്തി. കൂടുതൽ സ്ഥലങ്ങൾ വാങ്ങാൻ ഇന്ത്യക്കാർക്ക് അനുവാദമില്ല. അതു കൊണ്ട് ഫിജിയിലെ ഇന്ത്യൻ വംശജർ മിക്കവരും ഓസ്ട്രേലിയയിലേക്കും ന്യൂസിലൻഡിലേക്കും മറ്റും കുടിയേറി. അവിടത്തെ ഗോത്രവർഗക്കാർ പക്ഷേ, നല്ല രീതിയിലാണ് കഴിയുന്നത്. പ്രാകൃത രീതിയിൽ നടക്കുകയാണെന്ന് വിചാരിക്കരുത്. ജീവിതമെല്ലാം ഒരു ഗോത്ര രീതിയിലാണെന്നു മാത്രം. അവിടുള്ള ഇന്ത്യക്കാരാകട്ടെ പാട്ടത്തിന് എടുത്ത സ്ഥലത്ത് കൃഷി ചെയ്യുന്നവരാണ്.

ഏതായാലും ഫിജിയിലെ വിമാനത്താവളത്തിൽ ചെന്ന് ഇറങ്ങിയപ്പോഴേ നല്ല പണി കിട്ടി. ഇന്ത്യക്കാർ ധാരാളമുള്ള രാജ്യമല്ലേ, നല്ല പരിഗണന കിട്ടുമെന്നു കരുതിയെങ്കിലും മറിച്ചാണു സംഭവിച്ചത്. എന്റെ പക്കലുള്ള പാസ്പോർട്ടുകളും അമേരിക്കൻ വീസയും എല്ലാം കണ്ടെങ്കിലും ഇമിഗ്രേഷൻ വിഭാഗത്തിൽ തന്നെ അവർ എന്നെ മാറ്റി നിർത്തി. ഏതോ ഒരു ദരിദ്രവാസി ഇന്ത്യയിൽ നിന്നെത്തി എന്നാവും അവർ കരുതിയത്. ഒടുവിൽ ഞാൻ ചിത്രീകരിച്ച വിഡിയോകളൊക്കെ കാണിച്ച് ഞാൻ ഇങ്ങനെ ചിത്രീകരിക്കാൻ വന്നതാണെന്നു പറഞ്ഞ് ഒരുവിധം പുറത്തിറങ്ങുകയായിരുന്നു.

ഒരു ഇന്ത്യക്കാരനാണ് ഇമിഗ്രേഷനിൽ ഈ ദ്രോഹം ചെയ്തതെന്ന് ഓർക്കണം. അതോടെ ഇന്ത്യക്കാരോടു തന്നെ ദേഷ്യം തോന്നി. ഏതായാലും വിമാനത്താവളത്തിൽ നിന്നു പുറത്തിറങ്ങി. രാജ് എന്ന ഇന്ത്യക്കാരനായ ഡ്രൈവറാണ് എന്നെ കൊണ്ടുപോകാൻ എത്തിയത്. നിരക്ക് അൽപം കൂടുതലായിരുന്നെങ്കിലും അവന് ഇംഗ്ലിഷും ഹിന്ദിയുമൊക്കെ അറിയാവുന്ന ആളായത് കൊണ്ട് കൂടെക്കൂട്ടാമെന്നു കരുതി. ഇന്ത്യക്കാരൻ എന്ന പരിഗണനയും നൽകി. നാദി എന്ന പട്ടണത്തിലാണു വിമാനം ഇറങ്ങുന്നത്. അവരുടെ വ്യവസായിക തലസ്ഥാനമാണത്.

അവിടെ നിന്നു സുവ എന്ന രാജ്യതലസ്ഥാനത്തേക്കാണു പോകേണ്ടത്. മനോഹരമാണ് ആ യാത്ര. വനത്തിലൂടെ പോകുന്ന ഫീലാണ് എപ്പോഴും. സമതലങ്ങളാണ് കൂടുതലും. വഴി ഓരങ്ങൾ മുഴുവൻ പുൽമേടുകളാണ്. പുല്ല് നല്ലതു പോലെ വെട്ടിയൊരുക്കി വൃത്തിയാക്കിയിരിക്കുകയാണ്. അതിന്റെ അതിർത്തിയിലാണ് ഗ്രാമം. അവിടെയും പുല്ല് വെട്ടി നിർത്തിയിരിക്കുകയാണ്. റോഡിലെ ടാർ കഴിഞ്ഞാൽ മുതൽ ഇങ്ങനെ ഭംഗിയാക്കിയ പുല്ലാണ്.

മാസത്തിൽ ഒന്നോ രണ്ടോ തവണ പുല്ലുവെട്ടുന്ന വണ്ടി വരും. എല്ലാം വൃത്തിയാക്കി കോതി നിർത്തും. ഇങ്ങനെ പോകുമ്പോൾ ഡ്രൈവർ രാജ് രാഷ്ട്രീയ കഥകളൊക്കെ പറഞ്ഞു. മിനിഞ്ഞാന്നായിരുന്നു തിരഞ്ഞെടുപ്പെന്നും അടുത്തദിവസം ഫലം വരുമെന്നും പറഞ്ഞു. ഇത്രയും ദൂരം യാത്ര ചെയ്തിട്ട് ഒരു പോസ്റ്റോ ചുവരെഴുത്തോ ഒന്നും കണ്ടില്ല. പ്രചാരണം ഒന്നും ഇല്ലേ എന്നു തിരക്കി. എന്നാൽ എല്ലാം ഊർജിതമായി നടന്നെന്നും പക്ഷേ, എല്ലാം ഓൺലൈനിലൂടെ മറ്റുമായിരുന്നു എന്നു പറഞ്ഞു.

അപ്പോൾ നമ്മുടെ നാടിന്റെ അവസ്ഥയാണ് ഓർത്തത്. റോഡരികിൽ ഒട്ടിച്ചിട്ടുള്ള പോസ്റ്റർ കണ്ടാണോ നമ്മൾ വോട്ടു ചെയ്യുന്നത്?. എത്രയോ കോടികളാണ് നമ്മൾ ഈ പോസ്റ്റർ പ്രചാരണത്തിനും ഫ്ലെക്സ് അടിച്ചു തൂക്കാനും മറ്റും ചെലവഴിക്കുന്നത്?

തുടക്കത്തിൽ ഈ പോസ്റ്ററെല്ലാം നിരന്നിരിക്കുന്നത് കാണുന്നത് രസമാണ്. എന്നാൽ തിരഞ്ഞെടുപ്പു കഴിയുന്നതോടെ ഈ പോസ്റ്റുകൾ മുഴുവൻ മങ്ങി പറിഞ്ഞു തൂങ്ങിക്കിടക്കും. നമ്മുടെ നിരത്തുവക്കുകളും വീടുകളുടെ മതിലുകളും കടഭിത്തികളുമെല്ലാം ഇങ്ങനെ വൃത്തികേടായി കിടക്കും.

ഇവിടെ വരുന്ന ഒരു വിദേശി ഇതു കണ്ടാൽ എന്താണു വിചാരിക്കുക? ഏറ്റവും വൃത്തികെട്ട നാടായല്ലേ കാണൂ. സ്ഥിരം കാണുന്ന നമുക്ക് ഇങ്ങനെ തോന്നണമെന്നില്ല. നമ്മുടെ രാഷ്ട്രീയക്കാർ എല്ലാ കൂടി തീരുമാനിച്ചാൽ ഇതിനൊരു മാറ്റം വരുത്താം. പണ്ടു മൊബൈലും ആധുനിക സംവിധാനങ്ങളും ഒന്നും ഇല്ലാത്ത കാലത്തല്ലേ ഇങ്ങനെ പോസ്റ്ററുകളും ഫ്ലെക്സുകളും അടിച്ചു കൂട്ടിയത്. ഇപ്പോൾ അതിന്റെ കാര്യമുണ്ടോ?.

ഡിജിറ്റൽ പേയ്മെന്റ് മതി, സീറ്റ് ബെൽറ്റ് ഇല്ലാത്തവരെ ക്യാമറയിലൂടെ പിടിക്കാം, കാട്ടുപന്നിയെ വെടി വയ്ക്കേണ്ട എന്നിങ്ങനെ എത്രയോ തീരുമാനങ്ങൾ സർക്കാർ കൈക്കൊള്ളുന്നു. എന്നാൽ നമുക്കിനി പോസ്റ്ററുകളും ഫ്ലെക്സുകളുമൊന്നും വേണ്ടെന്ന് ഇവർക്ക് തീരുമാനിക്കരുതോ?. ഏറ്റവും ദരിദ്രരാഷ്ട്രമായ ഫിജിക്ക് ഇതു തീരുമാനിക്കാമെങ്കിൽ നമുക്കും തീരുമാനിക്കാമല്ലോ. ഇതെല്ലാം മാറേണ്ട കാലം കഴിഞ്ഞു. 

English Summary:

Sunday Special about Fiji a country with large number of Indians

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com