ADVERTISEMENT

അബുദാബിയിലെ ജബൽ ദന്നാ തീരത്തിന് അക്കരെയാണ് സിർ ബനിയാസ് ദ്വീപ്. വെള്ള മണൽവിരിച്ച അതിസുന്ദര ദ്വീപ് ആകാശക്കാഴ്ചയിൽ ഒരു നിബി‍ഢ വനമെന്നു തോന്നും. മരുഭൂമിയിൽ വനമോ എന്നു ചിന്തിക്കുന്നവർക്ക് ഈ ദ്വീപിലെ കാഴ്ചകൾ വിശ്വസിക്കാവുന്നതിലും അപ്പുറമായിരിക്കും. യുഎഇയുടെ തലസ്ഥാനമായ അബുദാബി നഗരത്തിന്റെ അത്ര തന്നെ വലിപ്പമുണ്ട് സിർ ബനിയാസിന്.

അബുദാബിയുടെ ഭാഗമാണെങ്കിലും അബുദാബിയിൽ നിന്നു 170 കിലോമീറ്റർ അകലെയാണീ ദ്വീപ്. ദന്നാ തീരത്തു നിന്ന് 9 കിലോമീറ്റർ കടലിലൂടെ സഞ്ചരിച്ചാൽ സിർ ബനിയാസിലെത്താം. ഈ ദ്വീപിൽ മനുഷ്യവാസം തീരെയില്ല; സിർ ബനിയാസ് മനുഷ്യർക്കുള്ളതല്ല, മൃഗങ്ങൾക്കും പക്ഷികൾക്കും സസ്യലതാദികൾക്കുമുള്ളതാണ്. അവയുടെ പരിചരണത്തിനും വിനോദ സഞ്ചാരത്തിനും എത്തുന്ന മനുഷ്യർ മാത്രമേ ഇവിടെ കാണാനാവൂ. 17,000 മൃഗങ്ങളും പക്ഷികളുമുണ്ടെന്നാണ് ഏകദേശ കണക്ക്. സകല മൃഗങ്ങളും ഇവിടെ സ്വതന്ത്രരാണ്, കൂട്ടിലടയ്ക്കപ്പെടുന്നത് അവരെ കാണാനെത്തുന്ന മനുഷ്യർ മാത്രമാണ്. മരുഭൂമിയിലെ മഴക്കാടിന്റെ കഥയാണ് സിർ ബനിയാസ്.

ആദിമ മനുഷ്യർ – ബനിയാസ്

deer-and-birds-in-sir-binys
സിർ ബനിയാസ് ദ്വീപിൽ പക്ഷികളും മാനുകളും

സിർ ബനിയാസ് ദ്വീപിൽ ആയിരം വർഷം മുൻപ് മനുഷ്യവാസമുണ്ടായിരുന്നു എന്നാണു ചരിത്ര രേഖകൾ പറയുന്നത്. ആദിമ മനുഷ്യരായ ബനിയാസിന്റെ ഊരായിരുന്നു ഇവിടം. മിഷനറിമാർ ഇവിടെ ക്രിസ്ത്യൻ പള്ളി സ്ഥാപിച്ചതിന്റെയും ആരാധിച്ചതിന്റെയും തെളിവുകൾ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. 5,6 നൂറ്റാണ്ടുകളിൽ ഈ ദ്വീപിൽ വ്യാപാരവും മൽസ്യ ബന്ധന തുറമുഖവും പ്രവർത്തിച്ചതിനും തെളിവുകളുണ്ട്. കാലക്രമത്തിൽ ഇവിടം മനുഷ്യർക്ക് അന്യമായി.

20ാം നൂറ്റാണ്ടിൽ യുഎഇയുടെ രാഷ്ട്രശിൽപി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, തന്റെ രാഷ്ട്രത്തെ രൂപപ്പെടുത്തിയപ്പോൾ അതിൽ മനുഷ്യർക്കും മൃഗങ്ങൾക്കും പക്ഷികൾക്കും സസ്യങ്ങൾക്കും സ്ഥാനമുണ്ടായി. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ ദീർഘവീക്ഷണമാണ് സിർ ബനിയാസ് ദ്വീപിന്റെ രൂപാന്തരത്തിനു പിന്നിൽ. ലോകത്തുള്ള സകല മൃഗങ്ങളെയും പക്ഷികളെയും സ്വതന്ത്രരായി പാർപ്പിക്കാൻ ഷെയ്ഖ് സായിദ് തീരുമാനിച്ചു. ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ മൃഗങ്ങളുടെ അതിജീവനമായിരുന്നു ആദ്യ വെല്ലുവിളി.

മൃഗങ്ങൾ എത്തും മുൻപ് അവയ്ക്ക് ആവശ്യമായ ആവാസ സംവിധാനത്തിനു രൂപം കൊടുത്തു. കണ്ടൽക്കാടുകൾ നട്ടുവളർത്തി. അതിജീവനത്തിന്റെ പ്രതീകങ്ങളായ ഗാഫ് മരങ്ങളും ഒലിവും വച്ചു പിടിപ്പിച്ചു. 1977ൽ തുടങ്ങിയ ആവാസ നിർമിതി, 2007വരെ തുടർന്നു. ചുട്ടുപൊള്ളുന്ന മണൽക്കാടിനു മീതെ മരങ്ങൾ പച്ചിലപ്പന്തലിട്ടു. മണൽ കൂനകൾ പുല്ലിനുള്ളിലൊളിച്ചു.

രാജ്യത്തെ തന്നെ ഏറ്റവും വിപുലമായ ജലസേചനസംവിധാനം ദ്വീപിലാണ്. ഉപ്പുവെള്ളം ശുദ്ധീകരിച്ചു, കുടിവെള്ളമാക്കി ദ്വീപിന്റെ മുക്കിലും മൂലയിലും എത്തിച്ചു. ദ്വീപിലെ ഊർജ ആവശ്യങ്ങൾക്കായി കാറ്റാടി യന്ത്രങ്ങൾ സ്ഥാപിച്ചു. രാജ്യത്തെ ഏറ്റവും വലിയ വിൻഡ് മിൽ ആണ് സിർ ബനിയാസിലേത്. ഇവിടത്തെ കാറ്റാടി യന്ത്രങ്ങൾ ഉൽപാദിപ്പിക്കുന്നത് 850 കിലോവാട്ട് വൈദ്യുതിയാണ്. ആയിരക്കണക്കിനു മരങ്ങൾ, മൊത്തം 87 ചതുരശ്ര കിലോമീറ്റർ വിസ്തൃതി, മരുഭൂമിയിലെ അദ്ഭുതമാണീ ദ്വീപ്.

യുഎഇയിലെ മസായിമാര

കാട്ടിൽ നേരിട്ടു പോയി മൃഗങ്ങളെ അടുത്ത കാണുന്ന സഫാരികൾക്കു പേരുകേട്ട നാടാണ് കെനിയയിലെ മസായിമാര. പ്രകൃതി സ്നേഹികളും സാഹസികരുമായ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം. അത്തരമൊരു യാത്രാനുഭവമാണ് സിർ ബനിയാസ് നൽകുന്നത്. ജബൽ ദന്നാ തീരത്തു 45 മിനിറ്റ് ബോട്ട് യാത്ര. ഇതു മൃഗങ്ങളുടെ നാടാണ്. അവർ സ്വസ്ഥമായി കഴിയുന്ന ദ്വീപ്. അതുകൊണ്ട് തന്നെ, അവരെ കാണാൻ പോകുന്ന മനുഷ്യർക്കു ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. സഫാരികൾക്കു പ്രത്യേക വാഹനമുണ്ട്. ഇരുവശവും കാണാവുന്ന തുറന്ന വാഹനം. ദ്വീപിന്റെ ചരിത്രവും മൃഗങ്ങളുടെ വിശേഷങ്ങളും പറഞ്ഞു തരാൻ ഗൈഡുമുണ്ടാകും. രണ്ടര മണിക്കൂറിലേറെ നീളും സഫാരി. കടന്നു പോകാൻ നിശ്ചയിച്ച വഴിയിൽ നിന്ന് വാഹനം വഴിമാറാൻ പാടില്ല. കാരണം, മറ്റെല്ലാം മൃഗങ്ങളുടെ സഞ്ചാര പാതകളാണ്.

അടുത്തറിയാം കാടിന്റെ സൗന്ദര്യം

മയിലും തത്തയും മുതൽ ഒട്ടകപ്പക്ഷിവരെ നീളുന്ന പക്ഷിക്കുടുംബം. മരച്ചില്ലകളിൽ കൂടുകൂട്ടിയും കലപില കൂട്ടിയും അവർ പറന്നു നടക്കുന്നു. പഞ്ചവർണത്തത്ത ‘മക്കാവു’ അതിന്റെ ഇണയോടൊപ്പം സ്വൈര്യമായി പറക്കുന്നു. ഫ്ലെമിങ്ഗോയും ദേശാടനക്കിളികളും നീളൻ കൊറ്റികളും ദേശവിശേഷങ്ങൾ പറയുന്നു. കുറുകാലി കുരുവിയും മൈനയും കാര്യമായ തിരക്കിലാണ്. അതിലൂടെ കടന്നു പോകുന്ന മനുഷ്യരുടെ കൂട്ടിലേക്കു ചിലരൊക്കെ നോക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരും അവരവരുടെ കാര്യങ്ങളിൽ തിരക്കിലാണ്. വാത്തയും കൾഗവും അരയന്നങ്ങളും അടങ്ങുന്ന താറാക്കൂട്ടങ്ങൾ, ഇന്ത്യൻ മയിലുകൾ പീലിയുടെ സൗന്ദര്യം ഇടയ്ക്കിടെ കാട്ടുന്നു. ചിത്രകഥകളിലെ കാടു പോലൊരു കാട്.

മാനുകളാണു മൃഗങ്ങളിൽ പ്രധാനികൾ. യുഎഇയുടെ ദേശീയ മൃഗമായ ഓറിക്സും ഇന്ത്യൻ ഗസലും കലമാനും പേടമാനും പുള്ളിമാനും വരെ വിവിധയിനം മാനുകൾ. ആഫ്രിക്കൻ വനാന്തരങ്ങളിൽ മാത്രം കാണുന്ന മാനുകളും ഇക്കൂട്ടത്തിലുണ്ട്. ആഫ്രിക്കയിൽ മാത്രം കാണുന്ന റോക്ക് ഹൈറാറ്റ്സ് എന്നൊരു ജീവിയുണ്ട്. നമ്മുടെ മുയലിനോടും എലിയോടുമൊക്കെ സാദൃശ്യം തോന്നുന്നവ. ഡെയ്സിയെന്നും വിളിപ്പേരുണ്ട്. അവൾ ആരെയും കൂസാതെ കുറ്റിക്കാടുകളിൽ ഓടിക്കളിക്കുന്നു. ചീറ്റകൾ കുടുംബമായാണു കഴിയുന്നത്.

മറ്റു മൃഗങ്ങളെ ആക്രമിക്കാതിരിക്കാൻ അവർക്കു പ്രത്യേകമായി സ്ഥലം തിരിച്ചു നൽകിയിട്ടുണ്ട്. ഇവിടെ ഏറ്റവും വലിയ കാഴ്ചകൾ ജിറാഫുകളുടേതാണ്. ആഫ്രിക്കൻ സഫാരിയിലെ പ്രധാന താരം, ഇവിടെയും തലയെടുപ്പോടെ നിൽക്കുന്നു. കൊച്ചുകുട്ടി മുതൽ അപ്പൂപ്പൻ ജിറാഫുവരെയുണ്ട് ഇക്കുട്ടത്തിൽ. െചറുപ്പക്കാർക്കു സ്വർണ നിറമാണെങ്കിൽ പ്രായമാകും തോറും ശരീരത്തിലെ ഡിസൈൻ കറുത്തു തുടങ്ങും. നീളൻ കഴുത്തിനു മുകളിലെ റഡാർ കണ്ണുകൾ സഞ്ചാരികളുടെ വരവു നേരത്തേ കാണുന്നു. എങ്കിലും മരങ്ങൾക്കു മേലെയുള്ള ചില്ലകൾ ചവച്ചരച്ച് അവർ മന്ദം നടന്നകലുന്നു.

വിനോദ സഞ്ചാര കേന്ദ്രം

സിർ ബനിയാസ് ഇന്നു രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. ഒക്ടോബർ മുതൽ ഏപ്രിൽവരെ നീളുന്നതാണ് ഇവിടത്തെ സീസൺ. വൻകിട ഹോട്ടൽ കമ്പനികൾ അവരുടെ റിസോർട്ടുകൾ തുറന്നിട്ടുണ്ട്. ദ്വീപിൽ ഷെയ്ഖ് കുടുംബത്തിനു മാത്രമായി പ്രത്യേക കൊട്ടാരമുണ്ട്. ഇവിടേക്കു ടൂറിസം പാക്കേജിന് അനുമതി കിട്ടിയ കമ്പനികളിൽ ഒരു മലയാളിയുമുണ്ട്. മലയാളി പങ്കാളിത്തമുള്ള ഹോളിഡേ പാണ്ടയാണ് ഇവിടത്തെ പ്രധാന ടൂർ ഓപ്പറേറ്റർ.

ദ്വീപിൽ രാത്രി ക്യാംപിങ്, ഭക്ഷണം, സഫാരി ഉൾപ്പെടെയാണ് ഇവരുടെ പാക്കേജ്. ഇതിനു പുറമേ കടലിൽ കയാക്കിങ്, നീന്തൽ സൗകര്യവുമുണ്ടെന്ന് ഹോളിഡേ പാണ്ടയുടെ ഓപ്പറേഷൻസ് ഡയറക്ടർ രഞ്ജിത്ത് ജോസഫ് പറഞ്ഞു. കടുത്ത വേനലിൽ ദ്വീപിലേക്കുള്ള സന്ദർശകരെ അനുവദിക്കില്ല. ഈ കാടും അതിലെ മൃഗങ്ങളും ഈ രാജ്യത്തിന്റെ കരുതലിന്റെ പ്രതീകങ്ങളാണ്, അസാധ്യമെന്നു തോന്നിപ്പിക്കുന്ന എന്തിനെയും സാധ്യമാക്കാനുള്ള അത്യധ്വാനത്തിന്റെ പ്രതീകങ്ങളാണ്.

English Summary:

Sunday special about Sir Banias under Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com