ADVERTISEMENT

ഇതാ, എൺപതു വർഷം പിന്നിട്ടിരിക്കുന്നു. ഇന്നും വായനക്കാരുടെ നെഞ്ചിൽ നീറ്റലായി തുടരുന്ന ചോദ്യമുണ്ട്. എന്തായിരിക്കാം സുഹറ മജീദിനോടു പറയാൻ ബാക്കിവച്ചത് ? 1944ൽ ബഷീറിന്റെ തൂലികത്തുമ്പിൽനിന്നു പിറന്നുവീണ ‘ബാല്യകാലസഖി’ ഈ വർഷം 80 വയസ്സു പൂർത്തിയാക്കുകയാണ്. നോവലിൽ പലതവണ പറയാൻ തുനിഞ്ഞിട്ടും സുഹറ പറയാതെപോയത് എന്താണെന്ന് വൈക്കം മുഹമ്മദ് ബഷീർ നമുക്കു പറഞ്ഞുതന്നില്ല. അതു പറഞ്ഞുതരാൻ ഇന്നു ബഷീറുമില്ല. അദ്ദേഹം ഓർമയായിട്ട് ഈ ജൂലൈ അഞ്ചിന് 30 വർഷം പൂർത്തിയാവുകയാണ്.

എന്താണ് അത്?

മലയാളികൾ കണ്ട ഏറ്റവും സത്യസന്ധമായ പ്രണയകഥയാണ് ബാല്യകാലസഖിയെന്നു പലരും വിശേഷിപ്പിക്കാറുണ്ട്. ജീവിതത്തിൽനിന്നു വലിച്ചുചീന്തിയ ഒരേട്. അരികിൽ രക്തം പൊടിഞ്ഞിരിക്കുന്നുവെന്ന് എം.പി.പോൾ അവതാരികയിൽ പറയുന്നുണ്ട്. 1944 മേയ് ഒന്നിനാണ് ആ അവതാരിക എഴുതിയത്.

വെറുമൊരു പ്രണയകഥയല്ല ബാല്യകാലസഖി. പറയാൻ‍ ബാക്കിവച്ച, പറയാതെ പോയ എന്തോ ഒന്നിന്റെ നീറ്റലാണ്. മജീദും സുഹറയും സ്നേഹത്തിലായിരുന്നുവെന്നും അതു രണ്ടുപേർക്കും അറിയാമെന്നും എട്ടാം അധ്യായത്തിന്റെ ആദ്യവരിയിൽ വൈക്കം മുഹമ്മദ് ബഷീർ പറയുന്നുണ്ട്. പക്ഷേ നോവലിൽ ഒരിടത്തും ഇരുവരും പരസ്പരം പ്രണയം തുറന്നു പറയുന്നേയില്ല.

രണ്ടു തവണയാണ് മജീദ് തന്റെ സുഹറയെയും തന്റെ ഉമ്മയെയും വിട്ട് നാടും വീടും പിന്നിലുപേക്ഷിച്ച് യാത്ര പോയത്. സകലപ്രതാപങ്ങളുടെയും നടുവിൽ സുഖമായി കൗമാരം ചെലവഴിച്ചിരിക്കുമ്പോഴാണ് മജീദ് ആദ്യം നാടുവിട്ടുപോയത്. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ കിടക്കുമ്പോൾ ജീവിക്കാനൊരു വഴിതേടിയാണ് രണ്ടാംതവണ മജീദ് നാടുവിട്ടുപോയത്. രണ്ടു തവണയും സുഹറ എന്തോ പറയാൻ തുനിയുന്നുണ്ട്. പക്ഷേ ഒന്നും പറയാൻ കഴിയുന്നുമില്ല.

ആദ്യയാത്രയിൽ പറയാതെ പോയത് ?

തന്നെ ലോകത്തിന്റെ അറ്റം വരെ ഓടിക്കാൻ പ്രാപ്തമായിരുന്ന ‘‘ പോ...’’ എന്ന ആട്ട് പിതാവിന്റെ വായിൽനിന്നു കേട്ട രാത്രിയാണ് മജീദ് ആദ്യമായി നാടുവിട്ടതെന്നാണു വൈക്കം മുഹമ്മദ് ബഷീർ വിവരിക്കുന്നത്. ആ രാത്രി വീടുവിട്ടിറങ്ങിയ മജീദ് മാവിൻചുവട്ടിലേക്കാണ് ആദ്യം ചെല്ലുന്നത്. എന്നും തങ്ങൾ‍ ചെന്നിരിക്കാറുള്ള ആ മാവിൻചുവട്ടിൽനിന്ന് ഇരുട്ടത്ത് സുഹറയുടെ വീട്ടിലേക്കു നോക്കി. 

സുഹറ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ഖുർ ആൻ പാരായണം ചെയ്യുകയായിരുന്നു. അവൾ ഇടയ്ക്ക് പാരായണം നിർത്തി മുഖമുയർത്തി മാവു നിൽക്കുന്ന ഭാഗത്തേക്ക് കുറെനേരം നോക്കിയിരുന്നു. എന്തോ കേൾക്കാനെന്ന പോലെ. ഇരുട്ടിൽ മജീദിന്റെ കണ്ടു കാണില്ല. എങ്കിലും എന്തോ പറയാൻ ബാക്കിവച്ച് മജീദ് നാടുവിട്ടുപോയി.

രണ്ടാംയാത്രയിൽ പറയാതെ പോയത് ?

കഷ്ടപ്പാടുകളിൽ നെഞ്ചുകലങ്ങിയ അവസ്ഥയിലാണ് മജീദിന്റെ  രണ്ടാമത്തെ നാടുവിടൽ. ആദ്യയാത്രയ്ക്കു ശേഷം ലോകം മുഴുവൻ കറങ്ങി വെറും പത്തുരൂപ സമ്പാദ്യവുമായാണ് മജീദ് തിരികെയെത്തിയത്. അപ്പോഴേക്ക് സുഹറ കല്യാണം കഴിക്കുകയും ഭർത്താവിന്റെ ക്രൂരതകൾ സഹിക്കാനാവാതെ തിരികെ വീട്ടിലെത്തുകയും ചെയ്തിരുന്നു. കല്യാണപ്രായമെത്തിയ പെങ്ങൻമാരെ കെട്ടിച്ചുവിടാനുള്ള പണം കണ്ടെത്തണം. വീട്ടിൽ പട്ടിണിയില്ലാതെ കഴിയാനുള്ള വക കണ്ടെത്തണം. സുഹറയെ കല്യാണം കഴിക്കാനുള്ള പണം കണ്ടെത്തണം. ഇത്തവണ വീടിന്റെ ഭാരം സുഹറയെ ഏൽപ്പിച്ചാണ് മജീദ് നാടുവിടാനൊരുങ്ങുന്നത്.

ആ യാത്ര വൈക്കം മുഹമ്മദ് ബഷീർ വിവരിക്കുന്നത് ഇങ്ങനെയാണ്:

‘‘ ഒന്നു പറയട്ടെ...’’

അവൾ‍ പറഞ്ഞു.

‘‘ പറയൂ രാജകുമാരീ, പറയൂ..’’

‘‘ പിന്നെ...’’

അവൾക്ക് അതു പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. ബസ്സിന്റെ ഹോൺ തുരുതുരെ കേട്ടു. ഉമ്മ പറഞ്ഞു. ‘‘ മോനേ, വേഗം ചെല്ല് ബണ്ടി പോകും !’’

സുഹറ ഒരിക്കലും പറയാതെപോയത്?

നോവലിന്റെ അവസാനതാളുകളിൽ, ഏറ്റവുമൊടുവിൽ മജീദും ബഷീറും തേടുന്നത് ഒരേ ചോദ്യത്തിന്റെ ഉത്തരമാണ്. ഇപ്പോൾ ജന്മദേശത്തുനിന്ന് ആയിരത്തിയഞ്ഞൂറു മൈൽ ദൂരെയുള്ള മഹാനഗരിയിലാണ് മജീദ്. അപകടത്തിൽ കാലു നഷ്ടപ്പെട്ട മജീദ്. ഒരു ഹോട്ടലിൽ എച്ചിൽപാത്രങ്ങൾ കഴുകുന്ന ജോലിയുമായി ജീവിക്കുകയാണ് അയാൾ. സുഹറയുടേതല്ലാത്ത കൈപ്പടയിൽ ഉമ്മയുടെ ഒരു എഴുത്ത് മജീദിനെ തേടി വരുന്നു. അതിൽ എഴുതിയത് ഇങ്ങനെയാണ് ‘‘ മിനിയാന്നു വെളുപ്പിനു നമ്മുടെ സുഹറ മരിച്ചു. അവളുടെ വീട്ടിൽക്കിടന്ന്, എന്റെ മടിയിൽ തലവച്ച്...’’

മജീദ് കുറെ സമയം തരിച്ചിരുന്നു.

എല്ലാം നിശ്ശബ്ദമായതുപോലെ...

ഇവിടെയാണ് നോവലിന്റെ അവസാന വരികളിലേക്ക് വൈക്കം മുഹമ്മദ് ബഷീർ കടക്കുന്നത്.

ഓർമകൾ... 

ഒടുവിലത്തെ ഓർമ.

നിറഞ്ഞ നയനങ്ങളോടെ ചെമ്പരത്തിയിൽ പിടിച്ചുകൊണ്ട് പൂന്തോട്ടത്തിൽ–സുഹറ.

എന്തായിരുന്നു അന്ന് ഒടുവിലായി സുഹറ പറയാൻ തുടങ്ങിയത്?’

‘‘എന്തായിരിക്കാം സുഹറ പറയാൻ കരുതിയത്? അറിയില്ല. അദ്ദേഹം അതു ഞങ്ങളോടും പറഞ്ഞിട്ടില്ല. നോവൽ ഇറങ്ങിയിട്ട് എൺപതുവർഷം കഴിഞ്ഞിരിക്കുന്നു. ആദ്യപതിപ്പിന്റെ മുഖചിത്രം എന്തായിരുന്നുവെന്നുപോലും ഞങ്ങൾ കണ്ടിട്ടില്ല. അന്നു ഞങ്ങളൊന്നും ജനിച്ചിട്ടില്ലല്ലോ. എന്തായിരിക്കാം സുഹറ പറയാൻ ബാക്കിവച്ചത്?’’

വരുന്നു, ബാല്യകാലസഖിയുടെ എൺപതാം പിറന്നാൾ പതിപ്പ്

വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമകൾക്ക് ജൂലൈ അഞ്ചിന് 30 വർഷം തികയുകയാണ്. ബേപ്പൂർ സുൽ‍ത്താന്റെ സാമ്രാജ്യം യുനെസ്കോയുടെ സാഹിത്യനഗരമായി പ്രഖ്യാപിച്ചശേഷം വരുന്ന ആദ്യ ഓർമദിനമാണിത്... സാഹിത്യനഗരത്തെ ഉൾപ്പെടുത്തി വിനോദസഞ്ചാര വകുപ്പ് നടപ്പാക്കുന്ന മലബാർ ലിറ്ററേച്ചർ സർക്ക്യൂട്ടിന്റെ കേന്ദ്രം ബേപ്പൂരിൽ ബഷീറിന്റെ മണ്ണിലായിരിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിട്ടുമുണ്ട്. 

1908ൽ തലയോലപ്പറമ്പിൽ ജനിച്ച് ലോകം മുഴുവൻ ചുറ്റിസഞ്ചരിച്ച ബഷീർ കോഴിക്കോട് ബേപ്പൂരിൽ വൈലാലിൽവീട്ടിലെ മാങ്കോസ്റ്റിൻ മരച്ചുവട്ടിലേക്ക് ഒരു ഗസൽ പോലെ ഒഴുകിയെത്തുകയായിരുന്നു. അദ്ദേഹം ഓർമയായി 30 വർഷം പിന്നിട്ടിട്ടും മലയാളികൾ തീർഥാടകരെപ്പോലെ ജൂലൈ അഞ്ചിന് ബേപ്പൂരിലേക്ക് ഒഴുകിയെത്തുന്നു.

ബാല്യകാലസഖി എഴുതുമ്പോൾ വൈക്കം മുഹമ്മദ് ബഷീറിന് വെറും 35 വയസ്സാണ്. 1942–43 കാലഘട്ടത്തിൽ കൊൽക്കത്തയിൽ താമസിക്കുമ്പോഴാണ് ബഷീർ ‘ബാല്യകാലസഖി’ എഴുതിയത്. ഇംഗ്ലിഷിലാണ് ആദ്യം എഴുതിയത്. പിന്നീട് മലയാളത്തിലേക്ക് മാറ്റിയെഴുതുകയായിരുന്നു. നോവൽ ആദ്യം അഞ്ഞൂറു പേജുണ്ടായിരുന്നു. അത് ആറ്റിക്കുറുക്കി 75 പേജിലേക്ക് ചുരുക്കിയെഴുതിയതാണത്രേ. 

18 ഭാഷകളിലേക്ക് ബാല്യകാലസഖി വിവർത്തനം ചെയ്യപ്പെട്ടു. ആദ്യം പ്രേംനസീറും പിൽക്കാലത്ത് മമ്മൂട്ടിയും നായകൻമാരായി രണ്ടുതവണ ബാല്യകാലസഖിക്ക് ചലച്ചിത്ര ഭാഷ്യങ്ങൾ വന്നു. 

ബഷീറിന്റെ മുപ്പതാം ചരമവാർഷികദിനത്തിൽ‍ ബേപ്പൂരിലെ വൈലാലിൽ വീട്ടുമുറ്റത്ത് ബാല്യകാലസഖിയുടെ എൺപതാം പിറന്നാൾ പതിപ്പ് പ്രകാശനം ചെയ്യപ്പെടുകയാണ്. ജൂലൈ അഞ്ചിന് രാവിലെ 10.30ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണു പ്രകാശനം. ബഷീറിന്റെ മക്കളും പേരക്കുട്ടികളും ചടങ്ങിൽ പ്രസംഗകരുമാണ്.

English Summary:

Sunday special about Vaikom Muhammed Basheer's novel 'Balyakalasakhi'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com