ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിൽ പ്രധാനമന്ത്രി പദത്തിലേക്ക് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും ഇന്ത്യൻ വംശജൻ ഋഷി സുനകും തമ്മിലാവുമോ മാറ്റുരയ്ക്കുന്നത്? കരീബിയൻ സന്ദർശനം അവസാനിപ്പിച്ച് ജോൺസൺ തിരിച്ചെത്തുകയും മത്സരിക്കാൻ 100 എംപിമാരുടെ പിന്തുണ ഋഷി സുനക് നേടിയെടുക്കുകയും ചെയ്തതാണ് ഈ സൂചനയിലേക്കു വിരൽ ചൂണ്ടുന്നത്. എന്നാൽ, കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അവസാന റൗണ്ടുകളിൽ ലിസ് ട്രസിനോടു തോറ്റ പെനി മോർഡന്റ് മാത്രമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. 

കഷ്ടിച്ച് ഒന്നരമാസം മാത്രം പ്രധാനമന്ത്രി പദത്തിലിരുന്ന ശേഷമാണ് ഭരണപരാജയം സമ്മതിച്ച് ലിസ് ട്രസ് രാജിവച്ചത്. ഒഴിവുദിനം ആഘോഷിക്കാൻ കരീബിയയിൽ പോയിരുന്ന ജോൺസൻ രണ്ടാം തവണയും മത്സരിക്കുന്നതായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചതായി മുൻവ്യവസായ മന്ത്രി ജെയിംസ് ഡഡ്രിജ് വെളിപ്പെടുത്തി.

ഡഡ്രിജ് ഉൾപ്പെടെ മുൻ മന്ത്രിസഭയിലെ 3 മന്ത്രിമാർ ജോൺസണു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറിയായിരുന്ന ഇന്ത്യൻ വംശജ പ്രീതി പട്ടേലും അദ്ദേഹത്തെ സ്വാഗതം ചെയ്തു. എന്നാൽ, മത്സരിക്കാൻ 100 എംപിമാരുടെ രേഖാമൂലമുള്ള പിന്തുണ വേണ്ട സ്ഥാനത്ത് ജോൺസണ് ഇതുവരെ 46 പേരുടെ പിന്തുണയേ ലഭിച്ചിട്ടുള്ളൂ എന്നും റിപ്പോർട്ടുണ്ട്. വേറെയും സ്ഥാനാർഥിയുണ്ടെങ്കിൽ 1.7 ലക്ഷം പാർട്ടി അംഗങ്ങളുടെ ഓൺലൈൻ വോട്ട് നിർണായകമാകും. 

വിമാനത്തിൽ ജോൺസണ് കൂക്കിവിളി

ലണ്ടൻ ∙ കരീബിയയിൽ നിന്ന് ഇന്നലെ പുലർച്ചെ ലണ്ടനിൽ മടങ്ങിയെത്തിയ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണെ വിമാനത്തിലെ യാത്രക്കാർ കൂക്കിവിളിച്ചെന്നു റിപ്പോർട്ട്. എന്നാൽ, വിമാനമിറങ്ങുമ്പോൾ ഒന്നും സംഭവിക്കാത്തതുപോലെ അദ്ദേഹം മാധ്യമപ്രവർത്തകരെ നോക്കി കൈവീശി. കറുത്ത വേഷവും കറുത്ത ജാക്കറ്റും അണിഞ്ഞെത്തിയ ജോൺസൻ സ്വയം ഡ്രൈവ് ചെയ്താണ് വിമാനത്താവളത്തിൽനിന്നു പോയത്. 

English Summary: Boris Johnson flies back to britain to launch possible political comeback

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com