ADVERTISEMENT

വാഷിങ്ടൻ ∙ യുഎസിന്റെ കൈവശം അന്യഗ്രഹവാഹനമുണ്ടെന്ന് മുൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. പ്രതിരോധ വകുപ്പിനു കീഴിൽ അജ്ഞാതപേടകങ്ങളെക്കുറിച്ചു ഗവേഷണം നടത്തിയിട്ടുള്ള ഡേവിഡ് ഗ്രഷാണ് യുഎസ് കോൺഗ്രസിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖങ്ങളിലും ഗ്രഷ് ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ, പെന്റഗൺ ഇതു നിഷേധിച്ചു. 

‘‘പൂർണനിലയിലും ഭാഗങ്ങളായും പല തവണ അന്യഗ്രഹപേടകങ്ങൾ യുഎസ് കണ്ടെത്തിയിട്ടുണ്ട്. 1930 മുതൽ അന്യഗ്രഹജീവികളെക്കുറിച്ച് സൂചനകൾ ലഭിച്ചിരുന്നു. ഇത്തരം പല പേടകങ്ങളും അഴിച്ച് പരിശോധിച്ച് മനസ്സിലാക്കുന്ന പദ്ധതിയും രാജ്യത്തിനുണ്ട്’’ – ഗ്രഷ് പറഞ്ഞു. 14 വർഷത്തോളം യുഎസ് ഇന്റലിജൻസിന്റെ ഭാഗമായിരുന്ന ഗ്രഷ് കഴിഞ്ഞ ഏപ്രിലിലാണ് വിരമിച്ചത്. 

യുഎസ് കോൺഗ്രസിന്റെ ‘ഹൗസ് ഓവർസൈറ്റ് കമ്മിറ്റി’ മീറ്റിങ്ങിലായിരുന്നു വെളിപ്പെടുത്തൽ. ഡേവിഡ് ഗ്രഷിനൊപ്പം മറ്റു 2 പേരെ കൂടി കോൺഗ്രസ് വിസ്തരിച്ചു. 2004 ൽ അജ്ഞാത പേടകം കണ്ടെന്ന് അവകാശപ്പെടുന്ന മുൻ നാവിക കമാ‍ൻഡർ ഡേവിഡ് ഫ്രെവർ, അറ്റ്ലാന്റിക് തീരത്ത് തുടർച്ചയായി അന്യഗ്രഹവാഹനങ്ങൾ വരുന്നത് കണ്ടിട്ടുണ്ടെന്ന് അവകാശപ്പെടുന്ന മുൻ നാവിക പൈലറ്റ് റ്യാൻ ഗ്രേവ്സ് എന്നിവരാണ് ഇവർ. 

2000 മുതൽ അജ്ഞാതപേടകങ്ങൾ സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിച്ചുവരുന്നു. നിമിറ്റ്സ് ഉൾപ്പെടെ യുഎസ് യുദ്ധക്കപ്പലുകളിലെ നാവികർ ഇവയെ കണ്ടെന്നു പറയുകയും റെക്കോർഡ് ചെയ്ത വിഡിയോകൾ പുറത്തുവിടുകയും ചെയ്തു. നൂറിലധികം പേജ് ദൈർഘ്യമുള്ള റിപ്പോർട്ട് ഇടക്കാലത്ത് പെന്റഗൺ പുറത്തുവിട്ടു. ഇതേത്തുടർന്നാണ് യുഎസ് കോൺഗ്രസ് വിഷയം ചർച്ചയ്ക്കെടുത്തത്. ഇത്തരം പേടകങ്ങളുടെ നിരീക്ഷണത്തിനായി ആൾ ഡൊമെയ്ൻ അനോമലി റസല്യൂഷൻ ഓഫിസ് (ആരോ) എന്ന കേന്ദ്രം പെന്റഗൺ സ്ഥാപിച്ചിരുന്നു. 

വെളിപ്പെടുത്തലുകൾ മുൻപും

അജ്ഞാത പേടകങ്ങളും അന്യഗ്രഹ ജീവികളും സംബന്ധിച്ച വെളിപ്പെടുത്തലുകൾ ഇതാദ്യമല്ല. അജ്ഞാത പേടകങ്ങൾ കണ്ടെന്ന യുഎസ് വൈമാനികൻ കെന്നത്ത് അർനോൾഡിന്റെ 1947 ലെ വെളിപ്പെടുത്തൽ ലോകശ്രദ്ധ നേടിയിരുന്നു. ആ വർഷം തന്നെയായിരുന്നു ഇതുമായി ബന്ധപ്പെട്ട ‘റോസ്‌വെലിലെ ബലൂൺ അപകടം’. അതു ബലൂണല്ല, അന്യഗ്രഹപേടകമാണെന്ന് 1978 ൽ ജെസ്സി മാർസൽ എന്ന മുൻ സൈനികോദ്യോഗസ്ഥൻ വെളിപ്പെടുത്തി. 

2020 ൽ ഇസ്രയേലിന്റെ ബഹിരാകാശ ഏജൻസിയുടെ മുൻ മേധാവിയായ ഹൈം എഷീദ്, യുഎസ് അന്യഗ്രഹജീവികളുമായി കരാറിലേർപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞത് വിവാദമായിരുന്നു. 

English Summary : United States has Alien Vehicle', Ex-Intelligence Officer Reveals to US Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com