മദീനയിൽ പുണ്യം പകർന്ന അമ്മ് ഇസ്മാഈൽ ഇനി ഓർമ
Mail This Article
മദീന∙ പ്രവാചക പള്ളിയുടെ സമീപത്ത് സന്ദർശകരെ സന്തോഷത്തോടെ സ്വീകരിച്ചിരുന്ന ഇസ്മാഈൽ അൽ സഈം അബുൽ സബ (അമ്മ് ഇസ്മാഈൽ–96) ഇനി ഓർമ. 43 വർഷമായി മദീനയിലെത്തുന്ന തീർഥാടകരും സന്ദർശകരും ഒരിക്കലെങ്കിലും ആ ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്. എല്ലാവർക്കും ചായയും കാപ്പിയും പാലും ഈന്തപ്പഴവും അദ്ദേഹം സൗജന്യമായി നൽകിയിരുന്നു. വീട്ടിൽനിന്നു തയാറാക്കിയാണ് എത്തിച്ചിരുന്നത്.
ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ ദിവസവും കുറഞ്ഞത് 50 ഫ്ലാസ്കിൽ ചായയും കാപ്പിയും ലഭ്യമാക്കി. ഒപ്പം ഈന്തപ്പഴവും തിളപ്പിച്ച പാലുമുണ്ടാകും. നിരത്തിവച്ച ഗ്ലാസിൽ ചായയും കാപ്പിയും പകരും. ആവശ്യക്കാർക്ക് എടുത്ത് കുടിക്കാം. പാക്കറ്റിലാക്കി കൊണ്ടുവരുന്ന ഈന്തപ്പഴവും ഇഷ്ടംപോലെ കഴിക്കാം. പതിറ്റാണ്ടുകളോളം ഒറ്റയ്ക്കായിരുന്നു വിതരണം. വാർധക്യത്തിൽ കൈകൾ വിറയ്ക്കാൻ തുടങ്ങിയതോടെ മകനെയും സഹായിയെയും കൂട്ടി.
മക്കയിൽനിന്ന് മദീനയിൽ എത്തിയ പ്രവാചകൻ മുഹമ്മദ് നബിയെ സ്നേഹപൂർവം സ്വീകരിച്ച തദ്ദേശീയരുടെ മാതൃകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു സന്ദർശകരെ സ്വീകരിച്ച ഇസ്മാഈൽ മരണം വരെ കർത്തവ്യം നിറവേറ്റി.
നിറപുഞ്ചിരിയോടെ മാത്രം കണ്ടിരുന്ന ഇസ്മാഈലിന് മലയാളികൾ ഉൾപ്പെടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ളവർ സുഹൃത്തുക്കളായുണ്ട്. ഒരിക്കൽ പരിചയപ്പെട്ടവർ എന്നും ആ ബന്ധം കാത്തുസൂക്ഷിച്ചു. കാലങ്ങൾക്കു ശേഷം വീണ്ടും കാണുമ്പോൾ പരിചയപ്പെട്ട സന്ദർഭവും സംസാരവും ഓർത്തെടുക്കുന്ന അദ്ദേഹത്തെ മറക്കാനാവാത്ത ഏറെപ്പേരുണ്ട്.