ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിലെ തീരദേശപട്ടണമായ സൗത്ത്പോർട്ടിൽ കുട്ടികളുടെ നൃത്തപരിശീലന ക്യാംപിൽ കത്തിയാക്രമണം നടത്തിയ പതിനേഴുകാരനെതിരെ കൊലക്കുറ്റം ചുമത്തി. വെയ്ൽസിൽ ജനിച്ചയാളാണ് അക്രമിയെന്നും ഇയാൾക്കു ഭീകരപ്രവർത്തനവുമായി ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ 6നും 9നും ഇടയിൽ പ്രായമുള്ള 3 പെൺകുട്ടികൾ കൊല്ലപ്പെട്ടിരുന്നു. 8 കുട്ടികൾക്കും 2 പരിശീലകർക്കും പരുക്കേറ്റു. ഇവരിൽ 5 പേരുടെ നില ഗുരുതരമായി തുടരുന്നു.

ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടന്ന അക്രമാസക്തമായ പ്രക്ഷോഭങ്ങളിൽ അൻപതിലേറെ പൊലീസ് ഉദ്യോഗസ്ഥർക്കു പരുക്കേറ്റു. ആക്രമണം നടത്തിയ നൂറിലേറെ പേർ അറസ്റ്റിലായിട്ടുണ്ട്. ബുധനാഴ്ച ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ വസതിക്കു വെളിയിൽ ആയിരക്കണക്കിനാളുകൾ കുടിയേറ്റവിരുദ്ധ മുദ്രാവാക്യം മുഴക്കി പ്രക്ഷോഭം നടത്തിയിരുന്നു.

ഇതേസമയം, ഈ മാസം 7ന് 18 തികയുന്ന അക്രമി വെയ്ൽസിൽ ജനിച്ച അക്സെൽ മുഗാൻവ റുഡകുബാനയാണെന്ന് ലിവർപൂൾ സിറ്റി മജിസ്ട്രേട്ട് കോടതി ജഡ്ജി ആൻഡ്രൂ മെനാറി അറിയിച്ചു. സംഭവത്തെപ്പറ്റി വ്യാജവാർത്തകൾ പ്രചരിക്കുന്നതു തടയാനുള്ള നടപടിയുടെ ഭാഗമായാണ് നിലവിലെ നിയമത്തിൽ ഇളവു വരുത്തി പേരു പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 25നാണ് കേസ് ഇനി പരിഗണിക്കുക.

ആക്രമണം ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ടതല്ലെന്ന് പൊലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ അസത്യപ്രചാരണം നടത്തുന്നവരുടെ മുതലെടുപ്പു ശ്രമത്തെ കരുതിയിരിക്കണമെന്നും അഭ്യർഥിച്ചു. പുറത്തുനിന്നെത്തിയ കുടിയേറ്റവിരുദ്ധ പ്രക്ഷോഭകരാണ് ആക്രമണം നടത്തിയതെന്ന് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ പറഞ്ഞു. സൗത്ത്പോർട്ടിനു പുറമേ ഹർട്ടിൽപൂൾ, ആൽഡർഷോട്ട് എന്നിവിടങ്ങളിലും ആക്രമണത്തെ അപലപിച്ച് പ്രക്ഷോഭം നടന്നു.

English Summary:

Southport stabbing case: Accused of murder against the assailant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com