ADVERTISEMENT

കീവ് ∙ യുഎസും സഖ്യകക്ഷികളും യുക്രെയ്നിന് കൂടുതൽ സഹായം വാഗ്ദാനം ചെയ്തു. എന്നാൽ, റഷ്യയുടെ ഭീഷണി അവഗണിച്ച് മികച്ച ദീർഘദൂര മിസൈലുകൾ നൽകിയാൽ മാത്രമേ യുദ്ധത്തിൽ നിന്ന് അവരെ പിന്തിരിപ്പിക്കാനാവൂ എന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. ജർമനിയിലെ റാംസ്റ്റീൻ വ്യോമത്താവളത്തിൽ നടന്ന യുക്രെയ്നിന്റെ സഖ്യകക്ഷികളുടെ യോഗത്തിലാണ് സെലെൻസ്കി ദീർഘദൂര മിസൈലുകൾ നൽകണമെന്ന് അഭ്യർഥിച്ചത്. 

യുക്രെയ്നിന് 25 കോടി ഡോളറിന്റെ ആയുധസഹായം ഉടൻ നൽകുമെന്ന് യുഎസ് അറിയിച്ചു. ജർമനി 12 ഹവിസ്റ്ററുകളും കാനഡ 80,840 ഹ്രസ്വദൂര റോക്കറ്റുകളും നൽകും. എന്നാൽ റഷ്യയിൽ കനത്ത ആക്രമണം നടത്തി അവരെ പിന്തിരിപ്പിക്കാൻ മികച്ച ദീർഘദൂര മിസൈലുകൾ നൽകണമെന്നാണ് യുക്രെയ്നിന്റെ ആവശ്യം. യുക്രെയ്നിലെങ്ങും നടത്തുന്ന നിരന്തരമായ ആക്രമണത്തിൽ നിന്നു റഷ്യയെ പിന്തിരിപ്പിക്കാൻ കർസ്കിൽ നടത്തിയ ആക്രമണത്തിനായിട്ടില്ലെന്ന് സെലെൻസ്കി അറിയിച്ചു. കർസ്കിനെ അവഗണിച്ച് കിഴക്കൻ യുക്രെയ്നിലെ മുന്നേറ്റത്തിലാണ് റഷ്യയുടെ ശ്രദ്ധയെന്നും കർസ്കിൽ നിന്ന് അവർ സേനയെ പിൻവലിക്കുന്നതായും പറഞ്ഞു. 

ഇതേസമയം, കിഴക്കൻ യുക്രെയ്നിലെ പാവ്‍ലൊഹ്രാദ് നഗരത്തിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 3 കുട്ടികൾ ഉൾപ്പെടെ 30 പേർക്കു പരുക്കേറ്റു. ഡോണെറ്റ്സ്ക് മേഖലയിലെ സുറാവ്ക ഗ്രാമത്തിന്റെ നിയന്ത്രണം പിടിച്ചതായി റഷ്യൻ സേന അറിയിച്ചു. 

തിരഞ്ഞെടുപ്പിൽ ഇടപെടുന്നുവെന്ന് ആരോപിച്ച് റഷ്യൻ മാധ്യമങ്ങളെ പുകച്ചു പുറത്താക്കാൻ യുഎസ് ശ്രമിക്കുന്നതായി റഷ്യ കുറ്റപ്പെടുത്തി. റഷ്യൻ ടിവിക്കു വാർത്ത നൽകുന്ന ദിമിത്രി സൈംസിനെതിരെ യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് കേസെടുത്തത് ന്യായീകരിക്കാനാവില്ലെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.

English Summary:

Ukraine wants long-range missiles to deter Russia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com