ADVERTISEMENT

പത്രപ്രവർത്തനം വളരെക്കാലമായി പ്രഥമമായും പ്രധാനമായും സത്യം അന്വേഷിക്കാനും റിപ്പോർട്ട് ചെയ്യാനുമുള്ള ഒരു ആഹ്വാനമാണ്. ‘സയന്റിഫിക് അമേരിക്കൻ’ മാഗസിനിൽ 1853ൽ പ്രസിദ്ധീകരിച്ച ‘ട്രൂത്ത് ഇൻ ജേണലിസം’ എന്ന ലേഖനത്തിൽ ഇങ്ങനെ പറയുന്നു: ‘സത്യമായിരിക്കണം അവരുടെ വിഗ്രഹം, എല്ലായ്പ്പോഴും അവരുടെ ആദ്യത്തേതും അവസാനത്തേതുമായ പരിഗണനയായിരിക്കണം’
പ്രഫഷനൽ ജേണലിസ്റ്റുകളുടെ സൊസൈറ്റി 1926ൽ ആദ്യമായി തയാറാക്കിയ, നൈതികച്ചട്ടങ്ങളിൽ പറയുന്നത്, ‘സത്യം അന്വേഷിച്ച് റിപ്പോർട്ട് ചെയ്യുക’ എന്നാണ്.
‘പത്രപ്രവർത്തനത്തിന്റെ ആദ്യ ബാധ്യത സത്യത്തോടാണ്’, പത്രപ്രവർത്തകരുടെ അവശ്യ ഉത്തരവാദിത്തങ്ങളെക്കുറിച്ച് സംസാരിക്കുന്ന, 2001ൽ പ്രസിദ്ധീകരിച്ച ക്ലാസിക് കൃതിയായ ദി എലമെന്റ്സ് ഓഫ് ജേണലിസത്തിന്റെ ഒന്നാമത്തെ തത്വം ഇതേ കാര്യം പറയുന്നു.

മാധ്യമ പ്രവർത്തനം സമൂഹത്തിന്റെ സുരക്ഷാ വല

ഈ വർഷത്തെ ലോക വാർത്താദിനത്തിൽ, ‘സത്യം തിരഞ്ഞെടുക്കുക’ എന്ന ആശയവുമായി, ഒരു ആഗോള സംരംഭത്തിന്റെ ഭാഗമായി ഞങ്ങൾ ലോകമെമ്പാടും ഒത്തുചേരുന്നു. പൗരന്മാരെയും ജനാധിപത്യത്തെയും സേവിക്കുന്ന വിശ്വസനീയമായ വാർത്തകളും വിവരങ്ങളും നൽകുന്നതിൽ പത്രപ്രവർത്തകർ വഹിക്കുന്ന പങ്കിലേക്ക് പൊതുജനശ്രദ്ധ ആകർഷിക്കുന്നതിനാണ് ഇത്. കനേഡിയൻ ജേണലിസം ഫൗണ്ടേഷൻ (സിജെഎഫ്), വേൾഡ് എഡിറ്റേഴ്സ് ഫോറം, ദക്ഷിണാഫ്രിക്ക ആസ്ഥാനമായുള്ള ഡെയ്‌ലി മാവെറിക്കിന്റെ പ്രോജക്ട് കോണ്ടിനം എന്നിവ ചേർന്നാണ് ലോക വാർത്താ ദിനം സംഘടിപ്പിക്കുന്നത്. വാർത്താ വ്യവസായവും അതിന്റെ ഉപയോക്താക്കളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി 2018ലാണ് ഈ സംരംഭം സിജെഎഫ് ആദ്യമായി ആരംഭിച്ചത്. ഗുണനിലവാരമുള്ള പത്രപ്രവർത്തനം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്നതിനെക്കുറിച്ച് കൂടുതൽ പൊതുബോധം സൃഷ്ടിക്കുക എന്നതായിരുന്നു തുടക്കം മുതലുള്ള ലക്ഷ്യം. പ്രത്യേകിച്ച്, തെറ്റായ വിവരങ്ങളാൽ മലിനമായ ഒരു ലോകത്ത്.

ലോകമെമ്പാടുമുള്ള പത്രപ്രവർത്തനത്തിന്റെ നിർണായക പങ്ക് ഊട്ടിയുറപ്പിക്കുന്നതിനായി ഡെയ്‌ലി മാവെറിക് സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫുമായ ബ്രാങ്കോ ബ്രിക്കിക്ക് സ്ഥാപിച്ച പ്രോജക്ട് കോണ്ടിനമിൽനിന്നുള്ള ആദ്യത്തെ ആഗോള പ്രചാരണമാണ് ഈ വർഷത്തെ ലോക വാർത്താ ദിനത്തിന്റെ വിഷയമായ ‘സത്യം തിരഞ്ഞെടുക്കുക’.

ഈ സന്ദേശം ഏറ്റവും കാലികവും പ്രധാനവുമായ സമയമാണിത്. ‘കെട്ടുകഥ വസ്തുതയാകുകയും വിവരക്കേട് മുഖ്യധാരയാകുകയും ചെയ്യുന്നതിനു നാം കൂടുതൽക്കൂടുതൽ സാക്ഷ്യംവഹിക്കുന്ന ഒരു ലോകത്ത്, സത്യം തിരഞ്ഞെടുക്കുന്നത് ഒരുപക്ഷേ ഒരിക്കലും കൂടുതൽ പ്രാധാന്യമുള്ളതോ കൂടുതൽ പ്രയാസമുള്ളതോ ആയിരുന്നിരിക്കില്ല’. പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം, യഥാർഥ വാർത്തകളും കിംവദന്തികളും നുണകളും തമ്മിൽ വേർതിരിച്ചറിയേണ്ടതിന്റെ ആവശ്യകതയാണ് ഇത് അർഥമാക്കുന്നത്.

പങ്കിട്ട സത്യത്തിന്റെ സന്തോഷം; ജനാധിപത്യത്തിന്റെയും


എഐ സൃഷ്ടിക്കുന്ന ഡിജിറ്റൽ ഉള്ളടക്കത്തിന്റെയും ക്ഷുദ്രമായ അബദ്ധവിവരങ്ങൾ നൽകി ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ തൽപരരായവരുടെയും കാലത്ത് എന്നത്തേക്കാളും വിഷമകരമായ വെല്ലുവിളിയാണിത്. പൂർണമായും പരിശോധിച്ചുറപ്പിച്ച വസ്തുതകളിൽ അധിഷ്ഠിതമായ സത്യത്തോടെ പൊതുജനങ്ങളെ സേവിക്കുക എന്ന നമ്മുടെ അടിസ്ഥാന തത്വത്തെ കൂടുതൽ മുറുകെപ്പിടിക്കുക എന്നതാണ് പത്രപ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഇതിനർഥം.

സത്യം തിരഞ്ഞെടുക്കണമെങ്കിൽ പൊതുജനങ്ങളും പൊതുനന്മയ്ക്കായി പ്രവർത്തിക്കുന്ന പത്രപ്രവർത്തകരും തമ്മിലുള്ള ബന്ധത്തിന്റെ അടിത്തറ വിശ്വാസ്യതയായിരിക്കേണ്ടതുണ്ട്. എന്നാൽ, ഓക്സ്ഫഡ് സർവകലാശാലയുടെ റോയിട്ടേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് ജേണലിസത്തിന്റെ 2024ലെ ഡിജിറ്റൽ ന്യൂസ് റിപ്പോർട്ട് നമ്മോട് പറയുന്നതുപോലെ ‘... ലോകമെമ്പാടുമുള്ള പൊതുജനങ്ങളിൽ ഭൂരിഭാഗവും മിക്കവാറും വാർത്തകളും വിശ്വസിക്കുന്നില്ല’.

സത്യം അന്വേഷിക്കാനും അത് റിപ്പോർട്ട് ചെയ്യാനുമുള്ള പത്രപ്രവർത്തനത്തിന്റെ ബാധ്യത എന്താണ് അർഥമാക്കുന്നത്? വിശ്വാസയോഗ്യമായിരിക്കാനുള്ള ഉറച്ച പ്രതിബദ്ധത അത് ആവശ്യപ്പെടുന്നുണ്ട്. അതിനർത്ഥം കൃത്യവും നീതിയുക്തവുമായിരിക്കുക, സത്യത്തിന്റെ അടിത്തറ രൂപപ്പെടുത്തുന്ന വസ്തുതകൾ പരിശോധിക്കുന്നതിനുള്ള സുതാര്യമായ പ്രക്രിയയ്ക്കായി സമർപ്പിക്കുക എന്നാണ്.
അതിനർത്ഥം നമുക്ക് അറിയാവുന്നതും അത് എങ്ങനെ അറിഞ്ഞെന്നതുമായ കാര്യങ്ങൾ പ്രേക്ഷകരോട് പറയുക എന്നതാണ്-നമ്മുടെ വിവര സ്രോതസ്സുകളെക്കുറിച്ച് വ്യക്തത പുലർത്തുക.
ഏത് ദിവസവും, നമ്മൾ കണ്ടെത്തുന്ന വസ്തുതകൾ മുഴുവൻ കഥയല്ല, ‘സത്യത്തിന്റെ ഏറ്റവും മികച്ച ലഭ്യമായ പതിപ്പ്’ ആയിരിക്കാം എന്നതിനാൽ, കൂടുതൽ പഠിക്കുമ്പോൾ നമ്മൾ എല്ലായ്പ്പോഴും വസ്തുതകൾ സൂക്ഷ്മമായി പുതുക്കുകയും നമുക്കു തെറ്റ് സംഭവിക്കുമ്പോൾ അതു തിരുത്തുകയും വേണം.

സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് ബിഗ് ടെക് സഹായം നൽകണം

‘കാലാതീതമായ ഒരു സത്യം ഇതാണ്: വസ്തുതകൾ സങ്കീർണമാണ്, സത്യം എല്ലായ്പ്പോഴും സ്വയം പ്രകടമാകുന്നില്ല. പത്രപ്രവർത്തനത്തിന് അപ്രമാദിത്വമില്ല'.

ധ്രുവീകരിക്കപ്പെട്ട ഒരു ലോകത്ത്, പലർക്കും വസ്തുത എന്താണെന്നതിൽ പോലും യോജിക്കാനും സത്യം മരിച്ചുവെന്ന് വാദിക്കാനും കഴിയില്ല. വിശ്വസനീയവും തെളിവ് അടിസ്ഥാനമാക്കിയുള്ളതുമായ വിവരങ്ങൾ എന്താണെന്ന് മനസിലാക്കുന്നത്, ഉത്തരവാദിത്തമുള്ള പത്രപ്രവർത്തകരെയും പൊതുജനങ്ങളെയും സംബന്ധിച്ചിടത്തോളം ഇതു കൂടുതൽ നിർണായകമാക്കുന്നു. വാർത്തകൾ നൽകുന്നതിന്റെയും ഉപയോഗിക്കുന്നതിന്റെയും മാത്രം കാര്യമല്ല ഇത്. ആളുകൾക്ക് അവരുടെ ലോകത്തു ദിശാസൂചിയാകും വിധം വസ്തുതകൾ ഉപയോഗിച്ച് ആളുകളെ ശാക്തീകരിക്കുന്നതിനെക്കുറിച്ചാണ്.

റോയിട്ടേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്ന റാസ്മസ് ക്ലെയ്സ് നീൽസൻ 2018ൽ എഴുതിയതുപോലെ, ‘പത്രപ്രവർത്തകർക്കും പൊതുജനങ്ങൾക്കും, സത്യം കണ്ടെത്തുന്നതിനും അത് റിപ്പോർട്ട് ചെയ്യുന്നതിനുമുള്ള അടിസ്ഥാന പത്രപ്രവർത്തനാഭിലാഷത്തിന് എക്കാലത്തും പ്രാധാന്യമുണ്ട്. ജനങ്ങൾക്കു വിവരങ്ങൾ പകർന്നുനൽകിയും ചുറ്റുമുള്ള ലോകവുമായി ഇടപഴകിച്ചും ശാക്തീകരിക്കാൻ മാധ്യമപ്രവർത്തനത്തിനുള്ള വഴികളും അങ്ങനെതന്നെയാണ്.

പൊതുജനതാൽപര്യാർഥമുള്ള ഗുണനിലവാരമുള്ള പത്രപ്രവർത്തനം പ്രസക്തമാണെന്നതാണ് സത്യം. വസ്തുതകൾ പ്രധാനമാണ്, സത്യം പ്രധാനമാണ്. ഈ ലോക വാർത്താ ദിനത്തിൽ, നാമെല്ലാവരും-പത്രപ്രവർത്തകരും പൗരന്മാരും ഒരുപോലെ-സത്യം തിരഞ്ഞെടുക്കണം.

(കനേഡിയൻ ജേണലിസം ഫൗണ്ടേഷൻ ബോർഡ് അധ്യക്ഷയായ കാത്തി ഇംഗ്ലിഷ് 13 വർഷം ടൊറന്റോ സ്റ്റാർ അധ്യക്ഷയായിരുന്നു.റോയിട്ടേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജേണലിസം ഫെലോ ആയിരുന്നു)

English Summary:

Choosing Truth: Journalism's Enduring Commitment in the Digital Age

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com