ADVERTISEMENT

കിഴക്കൻ ബെയ്റൂട്ടിലെ സാധാരണ കുടുംബത്തിൽ 10 മക്കളിൽ ഒൻപതാമനായി 1960ൽ ജനിച്ച ഹസൻ നസ്റല്ല ഹിസ്ബുല്ല നേതാവായിരുന്നത് 32 വർഷം. ലബനനിൽ ഇസ്രയേൽ അധിനിവേശം രണ്ടുവട്ടം ചെറുക്കാനും ഇക്കാലത്തു കഴിഞ്ഞു.

1978ൽ ഇറാഖിലെ ഷിയ വിശുദ്ധനഗരമായ നജാഫിൽ വിദ്യാർഥിയായിരന്ന കാലത്താണു ഷിയ മുസ്‌ലിം പണ്ഡിതൻ മുഹമ്മദ് ബക്കർ അൽ സദറിന്റെ ആശയങ്ങളിൽ ആകൃഷ്ടനായ‌ത്. 1974ൽ സദർ സ്ഥാപിച്ച ദവാ പാർട്ടിയിൽ ചേർന്നു. പിന്നീടു ലബനനിൽ തിരിച്ചെത്തി പൊതുരംഗത്തു സജീവമായി. 

1982ൽ ഇറാൻ പിന്തുണയോടെ ഹിസ്ബുല്ല സ്ഥാപിതമായപ്പോൾ സംഘടനയിൽ ചേർന്നു.ഹിസ്ബുല്ല മേധാവിയായിരുന്ന സയ്യിദ് അബ്ബാദ് അൽ മൂസാവി (39) ഇസ്രയേൽ ആക്രമണത്തിൽ 1992ൽ വധിക്കപ്പെട്ടതിനെത്തുടർന്നാണ് നസ്റല്ല സംഘടനയുടെ മൂന്നാമത്തെ സെക്രട്ടറി ജനറലായി സ്ഥാനമേറ്റത്. തുടർന്നുള്ള 8 വർഷം ഇസ്രയേൽ അധിനിവേശത്തിനെതിരായ പോരാട്ടം നസ്റല്ലയുടെ നേതൃത്വത്തിലായിരുന്നു.

18 വർഷം നീണ്ട അധിനിവേശം അവസാനിപ്പിച്ച് 2000ൽ ഇസ്രയേൽ സൈന്യം ലബനനിൽനിന്നു പിന്മാറി. ഇസ്രയേലുമായി 2006ൽ ഹിസ്ബുല്ല നടത്തിയ 34 ദിവസത്തെ രൂക്ഷയുദ്ധത്തിനും നസ്റല്ല നേതൃത്വം നൽകി. ഇതോടെ ഇസ്രയേലിനെതിരെ പൊരുതിനിന്ന ഏക അറബ് നേതാവ് എന്ന വിശേഷണവും നസ്റല്ലയ്ക്കു ലഭിച്ചു.

ലബനനിലെയും ഇറാഖ്, ഇറാൻ എന്നിവിടങ്ങളെയും ഷിയാ സമൂഹത്തിൽ ഏറ്റവും സ്വാധീനശക്തിയുള്ള നേതാക്കളിലൊരാളായും മാറി. എന്നാൽ, സിറിയയിൽ ഭരണകൂടവിരുദ്ധ കലാപത്തെ അടിച്ചമർത്താൻ ബഷാർ അൽ അസദിന്റെ സൈന്യത്തിനു പിന്തുണയുമായി ഹിസ്ബുല്ലയുടെ പോരാളികളെ അയച്ചത് അറബ് ലോകത്തു വ്യാപക വിമർശനത്തിന് ഇടയാക്കി.

2023 ഒക്ടോബറിൽ ആരംഭിച്ച ഗാസ ആക്രമണത്തോടെയാണ് ഇസ്രയേലിനെതിരെ ഹിസ്ബുല്ല വീണ്ടും രംഗത്തിറങ്ങിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ വടക്കൻ ഇസ്രയേൽ അതിർത്തിപ്രദേശങ്ങളിലേക്ക് ഹിസ്ബുല്ല നടത്തിയ തുടർച്ചയായ റോക്കറ്റാക്രമണങ്ങളെത്തുടർന്ന് ഏതാണ്ട് ഒരു ലക്ഷത്തോളം പൗരന്മാരെയാണ് ഇസ്രയേൽ ഒഴിപ്പിച്ചത്. ഇവരെ തിരിച്ചെത്തിക്കുകയാണു മുഖ്യലക്ഷ്യമെന്നു പ്രഖ്യാപിച്ചാണ് ലബനനിലേക്ക് ആക്രമണം ഇസ്രയേൽ വ്യാപിപ്പിച്ചത്.

English Summary:

Hassan Nasrallah led Hezbollah for more than three decades

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com