ADVERTISEMENT

ജറുസലം ∙ പതിനായിരങ്ങൾ പലായനം തുടരുന്നതിനിടെ, ഇന്നലെയും ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ ജനവാസമേഖലകളിൽ ഇസ്രയേൽ കനത്ത ബോംബാക്രമണം നടത്തി. കൊല്ലപ്പെട്ട ഹിസ്ബുല്ല മേധാവി ഹസൻ നസ്റുല്ലയുടെ പിൻഗാമിയാകുമെന്ന കരുതപ്പെടുന്ന ഹാഷിം സഫീയുദ്ദീനെയും വധിച്ചെന്ന് അഭ്യൂഹമുണ്ട്. വ്യാഴാഴ്ചത്തെ ബെയ്റൂട്ട് ആക്രമണത്തിൽ ഹിസ്ബുല്ലയുടെ വാർത്താവിനിമയ ശൃംഖലയുടെ മേധാവി മുഹമ്മദ് റഷീദ് സഫാഖി കൊല്ലപ്പെട്ടു.

ബെയ്റൂട്ടിൽനിന്ന് 50 കിലോമീറ്റർ അകലെ ലബനൻ–സിറിയ അതിർത്തിയിലെ തിരക്കേറിയ മസ്നാ ബോർഡർ ക്രോസിങ് ബോംബിട്ടു തകർത്തു. സിറിയയിൽനിന്ന് ഹിസ്ബുല്ലയ്ക്ക് ആയുധങ്ങളെത്തിച്ചിരുന്ന ഇവിടത്തെ തുരങ്കം തകർത്തെന്ന് ഇസ്രയേൽ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ലബനനിൽ നിന്ന് 4 ലക്ഷത്തിലേറെപ്പേരാണ് ഈ റോഡിലൂടെ സിറിയയിലേക്കു പലായനം ചെയ്തത്. കരയാക്രമണം തുടങ്ങിയതിനുശേഷം ബറ്റാലിയൻ കമാൻഡർമാർ ഉൾപ്പെടെ 250 ഹിസ്ബുല്ല അംഗങ്ങളെ വധിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. 

ലബനൻ സർക്കാർ ഒരുക്കിയ 900 അഭയകേന്ദ്രങ്ങളും നിറഞ്ഞുകവിഞ്ഞതോടെ ആളുകൾ പാർക്കിലും തെരുവിലുമാണ് ഉറങ്ങുന്നത്. അതിനിടെ, ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി ബെയ്റൂട്ടിലെത്തി.

ടെഹ്റാനിൽ മൊസല്ല മസ്ജിദിൽ വെള്ളിയാഴ്ച പ്രാർഥനയിൽ പ്രസംഗിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി, ഇറാൻ സൈന്യം ഇസ്രയേലിൽ നടത്തിയ മിസൈൽ ആക്രമണങ്ങളെ പ്രശംസിച്ചു. ആവശ്യമെന്നു കണ്ടാൽ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്നും മുന്നറിയിപ്പു നൽകി. 5 വർഷത്തിനിടെ ഇതാദ്യമാണു ഖമനയി ടെഹ്റാനിൽ വെള്ളിയാഴ്ച പ്രാർഥനയിൽ പ്രസംഗിക്കുന്നത്. പള്ളിയെ കൂറ്റൻ പലസ്തീൻ പതാകകൊണ്ട് അലങ്കരിച്ചിരുന്നു. ലബനനിലെയും പലസ്തീനിലെയും പോരാളികൾ ചിന്തുന്ന രക്തം ഇറാൻ ജനതയുടെ നിശ്ചയദാർഢ്യത്തെ ദുർബലമാക്കുകയല്ല ബലപ്പെടുത്തുകയാണെന്നും ഇസ്രയേലിന്റെ സംരക്ഷണം എന്ന പേരുപറഞ്ഞ് മധ്യപൂർവദേശത്തെ വിഭവങ്ങൾ കവർച്ച ചെയ്യുകയാണ് യുഎസിന്റെയും സഖ്യകക്ഷികളുടെയും ലക്ഷ്യമെന്നും ഖമനയി പറഞ്ഞു.


അതേസമയം, പലസ്തീനിൽ വെസ്റ്റ്ബാങ്കിലെ തുൽകരിം അഭയാർഥിക്യാംപിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. ഇതുവരെ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 41,802 പലസ്തീൻകാർ കൊല്ലപ്പെട്ടു. 96,844 പേർക്കു പരുക്കേറ്റു.

English Summary:

Israel Heavily Bombards Residential Areas of Beirut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com