ADVERTISEMENT

ജറുസലം ∙ ബെയ്റൂട്ടിൽ നടത്തിയ ബോംബാക്രമണത്തിൽ ഹിസ്ബുല്ലയുടെ മുതിർന്ന കമാൻഡർ സുഹൈൽ ഹുസൈനിയെ വധിച്ചതായി ഇസ്രയേൽ സൈന്യം പറഞ്ഞു. ഹിസ്ബുല്ലയുടെ മാനേജ്മെന്റ്, ലോജിസ്റ്റിക്സ്, ബജറ്റ് വിഭാഗങ്ങളുടെ ചുമതല വഹിച്ചിരുന്നതു സുഹൈലാണ്. കരയാക്രമണം വിപുലമാക്കാനായി തെക്കൻ ലബനൻ അതിർത്തിയിലേക്കു റിസർവ് സൈനികരുടെ ആദ്യഡിവിഷനെത്തി. ഇന്നലെയും വടക്കൻ ഇസ്രയേലിലേക്ക് ഹിസ്ബുല്ല ശക്തമായ റോക്കറ്റാക്രമണം തുടർന്നു. 

കഴിഞ്ഞയാഴ്ച ലബനൻ അതിർത്തി കടന്ന ഇസ്രയേൽ സൈന്യം മേഖലയിലെ ഡസൻകണക്കിനു പട്ടണങ്ങളിലെ ആളുകളോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചിരുന്നു. 2006 നുശേഷം ലബനൻ അതിർത്തിയിൽ കാവലുള്ള യുഎൻ സമാധാനസേനയുടെ ആസ്ഥാനമായ നഖൗര ടൗണും ഇതിൽ ഉൾപ്പെടും. യുഎൻ സേനാ മന്ദിരത്തിനു സമീപം ടാങ്കുകൾ അടക്കം 40 സൈനികവാഹനങ്ങളെത്തിയെന്നു റിപ്പോർട്ടുണ്ട്. അതേസമയം, ലബനനിലെ വെടിനിർത്തലിനായുള്ള നയതന്ത്ര ശ്രമങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് ഹിസ്ബുല്ല ഉപമേധാവി നയീം ഖാസിം പറഞ്ഞു. 

തിങ്കളാഴ്ച കനത്ത ബോംബിങ് നടന്ന വടക്കൻ ഗാസയിലെ ജബാലിയയിൽ ഉൾപ്രദേശങ്ങളിലേക്ക് ഇസ്രയേൽ ടാങ്കുകൾ എത്തി. ഇവിടെ കനത്ത വെടിവയ്പു നടക്കുന്നതായും ഒട്ടേറെപ്പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. മധ്യഗാസയിലെ ദെയ്റൽ ബലാഹിലെ ബുറേജ് അഭയാർഥിക്യാംപിൽ ‌തിങ്കളാഴ്ച ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 6 കുട്ടികളടക്കം 30 പേർ കൊല്ലപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു കൂടുതൽ മൃതദേഹങ്ങൾ ഇന്നലെ കണ്ടെടുത്തതോടെയാണു മരണസംഖ്യ ഉയർന്നത്. ഇതുവരെ ഗാസയിൽ 41,965 പലസ്തീൻകാർ കൊല്ലപ്പെട്ടു. 97,590 പേർക്കു പരുക്കേറ്റു. 

English Summary:

Hezbollah's senior commander killed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com