ADVERTISEMENT

ജറുസലം ∙ ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ ഉന്നതനേതാവ് യഹ്യ സിൻവർ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. മുൻനിരയിൽനിന്നു നയിച്ച വീര രക്തസാക്ഷിയെന്ന വിശേഷണത്തോടെ ഹമാസ് പ്രസ്താവനയിറക്കി. മരിച്ചത് സിൻവറെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചതായി ഇസ്രയേൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യുദ്ധം തുടരുമെന്നും ഇസ്രയേൽ സേന ഗാസയിൽ നിന്നു പൂർണമായി പിൻവാങ്ങുന്നതുവരെ ബന്ദികളെ വിട്ടയയ്ക്കില്ലെന്നും സിൻവറിന്റെ ഖത്തറിലെ ഡപ്യൂട്ടി കമാൻഡർ ഖലീൽ അൽ ഹായ പ്രഖ്യാപിച്ചു. ഇസ്രയേലിനെതിരെയുള്ള ആക്രമണം കൂടുതൽ ശക്തമാക്കിയെന്നും സിൻവറിന്റെ മരണത്തോടെ യുദ്ധം അടുത്ത ഘട്ടത്തിലേക്കു പ്രവേശിച്ചെന്നും ഹിസ്ബുല്ലയും പ്രസ്താവനയിറക്കി. 

എന്നാൽ, ബന്ദികളെ വിട്ടുകിട്ടണമെന്ന ആവശ്യത്തിനു തടസ്സം നിന്നയാളാണ് യഹ്യ സിൻവറെന്നും ഹമാസ് ആയുധം താഴെവയ്ക്കുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്താൽ നാളെത്തന്നെ യുദ്ധം അവസാനിപ്പിക്കുമെന്നും ഗാസയെ അഭിസംബോധന ചെയ്ത ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. സിൻവറിന്റെ മരണം വെടിനിർത്തലിനുള്ള അവസരമാണെന്നു യുഎസ് അഭിപ്രായപ്പെട്ടു.

യുദ്ധം തുടരുമെന്നു ഹമാസും ഹിസ്ബുല്ലയും പ്രഖ്യാപിച്ചതോടെ വടക്കൻ ഗാസയിലേക്ക് ഇസ്രയേൽ കൂടുതൽ സേനയെ അയച്ചു. ഗാസയിലെ ഏറ്റവും വലിയ അഭയാർഥി ക്യാംപുകൾ പ്രവർത്തിക്കുന്ന ജബാലിയയിൽ വ്യോമ – കരയുദ്ധം ശക്തമാക്കിയ സേനയുടെ ടാങ്കുകൾ ക്യാംപിനുള്ളിലെത്തിയതായും അഭയാർഥികൾ പറഞ്ഞു. ഒട്ടേറെ വീടുകൾ സൈന്യം ബോംബുവച്ചു തകർത്തതായും ഇവർ ആരോപിച്ചു. ജബാലിയയിലെ കരയാക്രമണത്തിലൂടെ ഹമാസിലെ നൂറുകണക്കിനാളുകളെ കൊലപ്പെടുത്തിയതായി ഇസ്രയേൽ വ്യക്തമാക്കി. അവശേഷിക്കുന്ന ഹമാസുകാർ ഒരുമിക്കുന്നത്തു തടയാനാണ് ആക്രമണം ശക്തമാക്കിയത്. ലബനനിൽ ഹിസ്ബുല്ലയിലെ പ്രമുഖ നേതാക്കളടക്കം 1500 അംഗങ്ങളെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇതിനിടെ, യുദ്ധക്കെടുതിയിൽ വലയുന്ന ലബനനിലേക്കു മരുന്നും ഭക്ഷണവുമടക്കം 33 ടൺ സഹായം ഇന്ത്യ അയച്ചതായി വിദേശകാര്യ വക്താവ് രൺധീർ ജെയ്സ്‌വാൾ അറിയിച്ചു.

അവസാന ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രയേൽ

സിൻവർ കൊല്ലപ്പെടുന്നതിനു തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ ഇസ്രയേൽ പുറത്തുവിട്ടു. തകർന്നടിഞ്ഞ കെട്ടിടത്തിനുള്ളിൽ കസേരയിൽ ഗുരുതര പരുക്കേറ്റ് ഇരിക്കുന്ന സിൻവറിനു നേരെ ഇസ്രയേൽ ഡ്രോൺ പറന്നെത്തുന്നതാണു ദൃശ്യം. കയ്യിലെ വടികൊണ്ട് ഡ്രോൺ തടയാൻ സിൻവർ ശ്രമിക്കുന്നതും കാണാം. പിന്നീട് തലയിൽ മുറിവുമായി കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ മരിച്ചുകിടക്കുന്ന ചിത്രവും പങ്കുവച്ചു.

English Summary:

Benjamin Netanyahu: Release Hostages, End the War

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com