ADVERTISEMENT

മധ്യപൂര്‍വദേശത്ത്, ഹമാസും ഇസ്രയേലും തമ്മില്‍ മൂന്ന് ആഴ്ചകളിലേറെയായി നടന്നുവരുന്ന ഘോരയുദ്ധത്തിനിടയില്‍ ലോകത്തിന്‍റെ ഇതര ഭാഗങ്ങളില്‍ നടക്കുന്ന പല സുപ്രധാന സംഭവങ്ങളും വേണ്ടത്ര ശദ്ധിക്കപ്പെടാതെ പോകുന്നു. അതു സ്വാഭാവികവുമാണ്. അത്തരത്തിലുള്ള ഒരു സംഭവമായിരുന്നു യൂറോപ്പിലെ പോളണ്ടില്‍ ഒക്ടോബര്‍ 15നു നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ്. ആ മുന്‍കമ്യൂണിസ്റ്റ് രാജ്യത്തു നിര്‍ണായകമായ ഒരു പുതിയ ഭരണമാറ്റത്തിനാണ് ഈ തിരഞ്ഞെടുപ്പ് വഴിയൊരുക്കിയിരിക്കുന്നത്. 

"പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്" എന്നാണ് പ്രസിദ്ധമായ ഒരു മലയാള സിനിമയിലെ കൂടുതല്‍ പ്രസിദ്ധമായ സംഭാഷണ ശകലം. അതിലപ്പുറം അധികമൊന്നും അറിയാത്തവര്‍ക്ക് ആ രാജ്യത്തെപ്പറ്റി കൂടുതല്‍ മനസ്സലിക്കാനും ഇതൊരു അവസരമാകുന്നു. യൂറോപ്പിലെ ഏറ്റവും വലിയ ഏഴാമത്തെ രാജ്യമാണ് പോളണ്ട്. സാമ്പത്തിക ശക്തിയില്‍ യൂറോപ്പില്‍ ആറാം സ്ഥാനത്തും നില്‍ക്കുന്നു. ജനസംഖ്യ മൂന്നേമുക്കാല്‍ കോടി.  

തലസ്ഥാന നഗരമായ വാഴ്സോയില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി അധികാരത്തിലിരിക്കുന്ന തീവ്രവലതുപക്ഷ ഭരണകൂടം നാലു വര്‍ഷംകൂടി തുടരാനുളള അക്ഷീണ യത്നത്തിലായിരുന്നു. പക്ഷേ, അതിനാവശ്യമായ ഭൂരിപക്ഷം നേടുന്നതില്‍ അവര്‍ പരാജയപ്പെട്ടു. വിവാദപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും അവയോടുള്ള എതിര്‍പ്പുകള്‍ക്കു വില കല്‍പ്പിക്കാതിരിക്കുകയും ചെയ്ത അവരുടെ പരാജയം പോളണ്ടിലെ മാത്രമല്ല, യൂറോപ്പിന്‍റെ ഇതര ഭാഗങ്ങളിലെയും ലിബറല്‍ ചിന്താഗതിക്കാര്‍ ആഘോഷിക്കുകയാണ്. 

ഇരുപത്തേഴംഗ സാമ്പത്തിക കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയന്‍ പ്രത്യേകിച്ചും ആഹ്ളാദത്തിലാണ്. പ്രധാനമന്ത്രി മറ്റ്യൂസ് മൊറവിയെക്കിയുടെ ലോ ആന്‍ഡ് ജസ്റ്റിസ് കക്ഷിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്‍റ് യൂറോപ്യന്‍ യൂണിയനുമായും ഇടഞ്ഞിരിക്കുകയായിരുന്നു. അവരുടെ പരാജയത്തോടെ യൂറോപ്യന്‍ യൂണിയനുമായുള്ള പോളണ്ടിന്‍റെ ബന്ധം വീണ്ടും ശക്തിപ്പെടാനും വഴിയൊരുങ്ങി.

മൂന്നരപ്പതിറ്റാണ്ടുകള്‍ക്കുമുന്‍പ് കമ്യൂണിസ്റ്റ് ഭരണം അവസാനിച്ചശേഷം പോളണ്ടില്‍ നടക്കുന്ന ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പായിരുന്നു ഇത്. 74.38 ശതമാനം പേര്‍ വോട്ടുചെയ്യാനെത്തി. ഇതില്‍കൂടുതല്‍ ഉയര്‍ന്ന വോട്ടിങ് ശതമാനം യൂറോപ്പിലെതന്നെ മറ്റു പല രാജ്യങ്ങളിലും ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ പോളണ്ടില്‍ ഇതൊരു റെക്കോഡാണ്. സ്തീകള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ മാറ്റത്തിനുവേണ്ടിയുണ്ടായ ദാഹമാണ് പോളിങ് ശതമാനം ഇത്രയും ഉയരാന്‍ കാരണമെന്നും വ്യാഖ്യാനിക്കപ്പെടുന്നു.   

പിഐഎസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ലോ ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിക്കു 2019ലെ തിരഞ്ഞെടുപ്പില്‍ 43.6 ശതമാനം വോട്ട് കിട്ടിയിരുന്ന സ്ഥാനത്ത് ഇത്തവണ കിട്ടിയത് 35.4 ശതമാനമാണ്. 460 അംഗ പാര്‍ലമെന്‍റില്‍ (സെജം എന്ന പേരുള്ള അധോസഭ) അവരുടെ സീറ്റുകള്‍ 235ല്‍ നിന്നു 194 ആയും കുറഞ്ഞു. 41 സീറ്റുകളുടെ നഷ്ടം. അവരുടെ സഖ്യകക്ഷികള്‍ക്കും ഗണ്യമായ തോതില്‍ സീറ്റുകള്‍ നഷ്ടപ്പെട്ടതോടെ സെജമില്‍ ഭരണസംഖ്യത്തിനു ഭൂരിപക്ഷം ഇല്ലാതാവുകയും ചെയ്തു. 

മറുവശത്ത് മുന്‍പ്രധാനമന്ത്രിയും മുന്‍യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്‍റുമായ ഡോണള്‍ഡ് ടസ്ക്ക് (66) നയിക്കുന്ന മധ്യവലതുപക്ഷ കക്ഷിയായ സിവിക് കൊയലീഷന്‍റെ നേതൃതത്തിലുള്ള സഖ്യത്തിനു മൊത്തം മൂന്നു ശതമാനം വോട്ടും 23 സീറ്റും കൂടുല്‍ കിട്ടി. മധ്യനിലപാടുകാരായ തേഡ്വേയും ചില ഇടതുപക്ഷകക്ഷികളും അടങ്ങിയതാണ് ഈ സഖ്യം. ഇവര്‍ക്കെല്ലാവര്‍ക്കുംകൂടി 54 ശതമാനം വോട്ടും 248 സീറ്റും കിട്ടി. പാര്‍ലമെന്‍റിലെ ഭൂരിപക്ഷത്തിന് ആവശ്യമുള്ളതിനേക്കാള്‍ 17 സീറ്റ് കൂടുതല്‍. 

എങ്കിലും, ഭരണാധികാരം ഇപ്പോഴും അവരുടെ കരങ്ങളിലായിക്കഴിഞ്ഞിട്ടില്ല. കാരണം, പ്രധാനമന്ത്രിയാകാനും മന്ത്രിസഭ രൂപീകരിക്കാനുമായി പ്രസിഡന്‍റ് ആന്ദ്രേ ദൂദ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവെന്ന നിലയില്‍ ആദ്യമായി വിളിക്കുന്നത് ടസ്ക്കിനെയല്ല, പിഐഎസ് നേതാവായ നിലവിലുള്ള പ്രധാനമന്ത്രി  മറ്റ്യൂസ് മൊറവിയെക്കിയെയായിരിക്കും. അതാണ് പരമ്പരാഗത രീതിയെന്നാണ് ദൂദയുടെ അഭിപ്രായം. മൊറവിയെക്കിക്കു പാര്‍ലമെന്‍റില്‍ ഭൂരിപക്ഷ പിന്തുണയില്ലെന്നു വിശ്വാസ വോട്ടെടുപ്പിലൂടെ തെളിഞ്ഞാല്‍ മാത്രമേ രണ്ടാം സ്ഥാനക്കാരനായ ടസ്ക്കിന് അവസരം ലഭിക്കുകയുളളൂ. 

നവംബര്‍ 13നു പുതിയ പാര്‍ലമെന്‍റ് വിളിച്ചുകൂട്ടുന്നതോടെയാണ് ഈ പ്രക്രിയ ആരംഭിക്കുക. ഡിസംബര്‍ അവസാനിക്കുമ്പോഴേക്കും മന്ത്രിസഭാ രൂപീകരണവും വിശ്വാസവോട്ടെടുപ്പും കഴിഞ്ഞിരിക്കണം. ഇല്ലെങ്കില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. അതിനാല്‍, എല്ലാ കണ്ണുകളും ഇപ്പോള്‍ പ്രസിഡന്‍റ് ദൂദയുടെ മേല്‍പതിഞ്ഞിരിക്കുകയാണ്.

അന്‍പത്തൊന്നുകാരനായ ദൂദ മുന്‍പ് പിഐഎസ് കാരനായിരുന്നു. അവരുടെ സഹായത്തോടെയാണ് 2015ല്‍ ആദ്യമായി പ്രസഡന്‍റ് സ്ഥാനത്തേക്കു മല്‍സരിച്ച്  ജയിച്ചതും 2019ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതും. അതിനുള്ള കൃതജ്ഞത പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ അദ്ദേഹം പാഴാക്കാറില്ലെന്നും പറയപ്പെടുന്നു. 

അതിനാല്‍ ഒരു പിഐഎസ്കാരന്‍തന്നെ വീണ്ടും പ്രധാനമന്ത്രിയാകുന്നതു കാണാന്‍ ദൂദ ആഗ്രഹിക്കുന്നതു സ്വാഭാവികം. പക്ഷേ, ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിഐഎസ്നു മാത്രമല്ല, അവരുടെ സഖ്യകക്ഷികള്‍ക്കും ഏറെ സീറ്റു നഷ്ടപ്പെട്ടതിനാല്‍ അവരുടെ പിന്തുണയോടെ പാര്‍ലമെന്‍റില്‍ വിശ്വാസ വോട്ടുനേടാന്‍ പിഐഎസ് സഥാനാര്‍ഥിക്കു കഴിയില്ലെന്നു കരുതപ്പെടുന്നു. പുതിയൊരു ഭരണകൂടത്തിനുവേണ്ടി ജനം കാത്തിരിക്കുന്നത് അതിന്‍റെ അടിസ്ഥാനത്തിലാണ്. 

മൂന്നരപ്പതിറ്റാണ്ടുകള്‍ക്കുമുന്‍പ് ദീര്‍ഘകാലം കമ്യൂണിസ്റ്റ് സമഗ്രാധിപത്യം അനുഭവിക്കേണ്ടിവന്ന പോളണ്ട് അതിനെക്കുറിച്ചുള്ള ഓര്‍മകള്‍ ഉയരുമ്പോഴെല്ലാം അസ്വസ്ഥമാകുന്നു. കഴിഞ്ഞ എട്ടു വര്‍ഷങ്ങള്‍ക്കിടയില്‍ പിഐഎസ് ഗവണ്‍മെന്‍റ് കൈക്കൊണ്ട പല നടപടികളും അത്തരം ഓര്‍മകള്‍ ഉണര്‍ത്തുന്ന വിധത്തിലുളളതാണെന്നാണ് ആരോപണം. 

കോടതികളും മാധ്യമങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട മറ്റു സ്ഥാപനങ്ങളുമെല്ലാം ഒന്നൊന്നായി ഭരണകക്ഷിയുടെ  വരുതിയിലായിവരികയായിരുന്നു. നീതിന്യായ വ്യവസ്ഥ പരിഷ്ക്കരിക്കാനെന്ന പേരില്‍ നടപ്പാക്കിയ മാറ്റങ്ങള്‍ ജഡ്ജിമാരുടെ നിയമനങ്ങളില്‍ ഗവണ്‍മെന്‍റിന്‍റെ ഇടപെടലിനു വഴിയൊരുക്കി. ഇതു പ്രത്യേകിച്ചും യൂറോപ്യന്‍ യൂണിയന്‍റെ (ഇയു) രൂക്ഷമായ വിമര്‍ശനത്തിനു കാരണമാവുകയും ചെയ്തു. ആ മാറ്റങ്ങള്‍ യൂറോപ്യന്‍ നിയമങ്ങള്‍ക്കു വിരുദ്ധമാണെന്നായിരുന്നു വിമര്‍ശനം. ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണെന്ന ആരോപണവും ഉയര്‍ന്നു. 

ഇയുവുമായി പോളണ്ട് ഇടഞ്ഞത് അതിനെ തുടര്‍ന്നാണ്. കോവിഡ് മഹാമാരി ചെറുക്കുന്നതിനും മറ്റുമായി പോളണ്ടിന് ഒരു വന്‍തുക നല്‍കാന്‍ ഇയു തീരുമാനിച്ചിരുന്നു. അതു നിര്‍ത്തിവച്ചു. പോളണ്ടില്‍ പുതിയ ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നശേഷമേ ഇനി അതു കിട്ടാനിടയുളളൂ. 

ജര്‍മനിയുമായുള്ള പോളണ്ടിന്‍റെ പരമ്പരാഗതമായ വിദ്വേഷത്തില്‍നിന്നു മുതലെടുക്കാനുള്ള ശ്രമവും ഈ തിരഞ്ഞെടുപ്പിനിടയില്‍ നടന്നു. പ്രതിപക്ഷം ജര്‍മനിക്കുവേണ്ടി വിടുവേല ചെയ്യുകയാണെന്നായിരുന്നു പിഐഎസിന്‍റെ പ്രചാരണം. പ്രതിപക്ഷ നേതാവായ ടസ്ക്കിനെ അവര്‍ ഹിറ്റ്ലറോട് ഉപമിക്കുകയും ടസ്ക്കിന്‍റെ മുത്തശ്ശി ജര്‍മന്‍കാരിയായിരുന്നുവെന്ന കാര്യം പ്രത്യേകംഎടുത്തുപ റയുകയും ചെയ്തു. 

പിഐഎസ് ഗവണ്‍മെന്‍റ് ഗര്‍ഭഛിദ്ര നിയന്ത്രണം കര്‍ശനമാക്കിയതും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കു പ്രത്യേക പരിഗണന നല്‍കാന്‍ വിസമ്മതിച്ചതും വിവാദമായിരുന്നു. അതു സംബന്ധിച്ച് നിയമങ്ങളില്‍ മാറ്റം വരുത്തുമെന്നു പ്രതിപക്ഷ  നേതാവ് ടസ്ക്ക് ഉറപ്പുനല്‍കുകയുമുണ്ടായി. പക്ഷേ, ഈ ഉറപ്പ് പാലിക്കുക എളുപ്പമല്ലെന്നു കരുതുന്നവരുമുണ്ട്. അത്തരം കാര്യങ്ങളില്‍ പ്രതിപക്ഷത്തുതന്നെ അഭിപ്രായ ഐക്യം ഇല്ലെന്നതാണ് അതിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. 

പ്രതിപക്ഷ സഖ്യത്തില്‍ വലതുപക്ഷ ക്രിസ്റ്റ്യന്‍ ഡമോക്രാറ്റുകളോടൊപ്പം ഇടതുപക്ഷക്കാരുമുണ്ട്. പിഐഎസ് പ്രതിനിധീകരിക്കുന്നവരുടെ നേതൃത്വത്തില്‍ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നതിനു തടയിടാന്‍ ഇവരെല്ലാം മറ്റു പല കാര്യങ്ങളിലുമുള്ള അഭിപ്രായ ഭിന്നതകള്‍ അവഗണിച്ചുകൊണ്ട്  കൈകോര്‍ത്തിരിക്കുകയാണ്. ഒക്ടോബര്‍ 15ലെ തിരഞ്ഞെടുപ്പിന്‍റെ ഫലം  അത്തരമൊരു ഉത്തരവാദിത്തം തങ്ങളെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും അവര്‍ വിശ്വസിക്കുന്നു.

English Summary:

Parliamentary election Poland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com