ബംഗ്ലദേശിന്‍റെ ഭൂതവും ഭാവിയും

HIGHLIGHTS
  • മുന്‍ പ്രധാനമന്ത്രിക്കെതിരെ നൂറിലേറെ കേസുകള്‍
  • തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യം
bangladesh-flag
Image Credits: klenger/Istockphoto.com
SHARE

ഇന്ത്യയുടെ 'ജനഗണമന' പോലെ ബംഗ്ലദേശിലെ 'അമര്‍ സോനാര്‍ ബംഗ്ല' എന്നു തുടങ്ങുന്ന ദേശീയ ഗാനത്തിന്‍റെയും രചയിതാവ് ഒരാളാണ് - മഹാകവി രബീന്ദ്രനാഥ് ടഗോര്‍. 1905ല്‍ അദ്ദേഹം എഴുതിയ ഗാനം 1971ലെ ബംഗ്ലദേശിന്‍റെ മോചനത്തിനുശേഷം ആ രാജ്യത്തിന്‍റെ ദേശീയ ഗാനമായി സ്വീകരിക്കപ്പെടുകയായിരുന്നു. അത്രയും ഗാഢമായിരുന്നു ഇന്ത്യ-ബംഗ്ലദേശ് ബന്ധം. 

ഇപ്പോള്‍, ഒരുമാസം മുന്‍പ് ബംഗ്ലദേശില്‍ ഭരണം മാറിയതോടെ അവിടെ ചിലര്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ടുളള ഒരാവശ്യം ഈ ഗാനവുമായി ബന്ധപ്പെട്ടതാണ്. 'അമര്‍ സോനാര്‍ ബംഗ്ല' അവിഭക്ത ബംഗാളിനെ ഉദ്ദേശിച്ചുളളതാണെന്നും ഇന്ത്യ അതു ബംഗ്ലദേശിന്‍റെ ദേശീയ ഗാനമായി അടിച്ചേല്‍പ്പിച്ചതാണെന്നും അതിനാല്‍ മാറ്റണമെന്നും അവര്‍ വാദിക്കുന്നു. 

അതേസമയം, അങ്ങനെയൊരു കാര്യവും ഇപ്പോള്‍ പരിഗണനയിലില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് രാജ്യത്തെ പുതിയ ഭരണാധികാരികള്‍. അല്ലെങ്കിലും അടിയന്തര പ്രാധാന്യമുളള മറ്റു പല കാര്യങ്ങളും പരിഹാരം കാത്തുകിടക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്ക് എന്തു പ്രസക്തി?

നൊബേല്‍ സമാധാന സമ്മാന ജേതാവായ ഡോ. മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുളള ഇടക്കാല ഭരണകൂടത്തിന്‍റെ പരിഗണനയിലുളള ഒരു പ്രധാനകാര്യം ഇന്ത്യയില്‍ അഭയം പ്രാപിച്ചിട്ടുളള മുന്‍ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ നാട്ടില്‍ തിരിച്ചെത്തിക്കുകയും അവര്‍ ചെയ്തതായി ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ക്ക് അവരെ വിചാരണ ചെയ്ത് ശിക്ഷിക്കുകയും ചെയ്യുകയാണത്രേ. കൊലപാതകങ്ങള്‍ ഉള്‍പ്പെടെ നൂറിലേറെ കുറ്റങ്ങളാണ് അവരുടെയും മറ്റും മേല്‍ ആരോപിക്കപ്പെടുന്നത്. 

ഹസീനയുടെ 15 വര്‍ഷത്തെ ഭരണത്തിന്‍റെ അവസാനത്തെ ചില ആഴ്ചകളില്‍ പ്രക്ഷോഭകാരികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളില്‍ ഒട്ടേറെ പേര്‍ മരിച്ചിരുന്നു. ചില കണക്കുകള്‍ പ്രകാരം ആയിരംവരെ ആളുകള്‍. അതിന് ഉത്തരവാദിയെന്ന നിലയില്‍ ആ കേസുകളിലും ഹസീന പ്രതിയാണ്. അവരുടെ മന്ത്രിസഭയിലുണ്ടായിരുന്ന ചില പ്രമുഖരും ചില ഉന്നത ഉദ്യോഗസ്ഥരും ഭരണകക്ഷിയായ അവാമി ലീഗിലെ സീനിയര്‍ നേതാക്കളും പ്രതികളുടെ കൂട്ടത്തിലുണ്ട്. 

സീനിയര്‍ നേതാവല്ലെങ്കിലും ക്രിക്കറ്റ് ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ഉയര്‍ന്ന താരപരിവേഷമുളള ആളാണ് മുന്‍ ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍. കഴിഞ്ഞ മാസം റാവല്‍പിണ്ടിയില്‍ പാക്കിസ്ഥാനെതിരെ നേടിയ ടെസ്റ്റ് വിജയം അദ്ദേഹത്തിന്‍റെ ടീം ആഘോഷിക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ നാട്ടില്‍ കൊലക്കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുകയായിരുന്നു. ജനുവരിയില്‍ നടന്ന തന്‍റെ കന്നി തിരഞ്ഞെടുപ്പില്‍ ഒന്നര ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ ജയിച്ച് എംപിയായിരിക്കുകയായിരുന്നു ഷാക്കിബ്. 

അവാമിലീഗിലെ പലരും ഇതിനകം അറസ്റ്റ് ചെയ്യപ്പെട്ടു. ഒട്ടേറെപേര്‍ ഒളിവിലാണത്രേ. ഇന്ത്യയിലേക്ക് ഒളിച്ചുകടന്നവരുമുണ്ട്. ഹസീന തന്നെ ഓഗസ്റ്റ് അഞ്ചിന് ഒരു സൈനിക വിമാനത്തില്‍ (ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹെലികോപ്റ്ററില്‍) ഇന്ത്യയിലേക്കു രക്ഷപ്പെടുകയായിരുന്നു. ഡല്‍ഹിക്കടുത്ത് യുപിയിലെ ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമ താവളത്തില്‍ ഇറങ്ങിയത്രേ. അവിടെനിന്ന് എങ്ങോട്ടു പോയെന്നതു സംബന്ധിച്ച് റിപ്പോര്‍ട്ടുകളൊന്നുമില്ല. ഇത്തരം സംഭവങ്ങളില്‍ വിശദ വിവരങ്ങള്‍ വെളിപ്പെടുത്തുക പതിവില്ല. 

എഴുപത്തിയാറുകാരിയായ ഹസീനയോടൊപ്പം അനുജത്തി രഹാനയും (68) ഉണ്ടായിരുന്നു. ജീവിതത്തിലെ അതീവ നിര്‍ണായകമായ മറ്റൊരു യാത്രയിലും ഈ സഹോദരിമാര്‍ ഒന്നിച്ചാണുണ്ടായിരുന്നത്. 1975 ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു ആ സംഭവം. 

അന്നു പുലര്‍ച്ചെയായിരുന്നു അവരുടെ പിതാവും ബംഗ്ലദേശ് പ്രസിഡന്‍റുമായിരുന്ന ഷെയ്ഖ് മുജീബുര്‍ റഹ്മാനും അദ്ദേഹത്തിന്‍റെ ഭാര്യ,  പത്തു വയസ്സായ ഏറ്റവും ഇളയ മകന്‍ റസ്സല്‍ എന്നിവര്‍ ഉള്‍പ്പെടെയുളള മറ്റു മിക്ക കുടുംബാംഗങ്ങളം പട്ടാള വിപ്ലവത്തില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടത്. 

ജര്‍മനിയില്‍ പ്രവര്‍ത്തിക്കുന്ന ആണവ ശാസ്ത്രജ്ഞനായ ഭര്‍ത്താവ് വാജിദ് മിയാനോടൊപ്പം ചേരാനായി സഹോദരിയോടൊപ്പം അങ്ങോട്ടേയ്ക്കു പുറപ്പെട്ടിരിക്കുകയായിരുന്നു ഹസീന അപ്പോള്‍. അതുകൊണ്ടു മാത്രമാണ് അവര്‍ ജീവനോടെ ബാക്കിയായതും. 1981 മേയ് 17 വരെ ആറു വര്‍ഷമാണ് അത്തവണ ഇന്ത്യയില്‍  അവര്‍ അഭയം പ്രാപിച്ചിരുന്നത്. 

ഇത്തവണയും അവര്‍ ഇന്ത്യയില്‍തന്നെ തങ്ങുമെന്നും ബ്രിട്ടനിലോ അമേരിക്കയിലോ യുഎഇയിലോ ഫിന്‍ലന്‍ഡ് പോലുളള ഏതെങ്കിലും സ്കാന്‍ഡിനേവിയന്‍ രാജ്യത്തേക്കോ താമസം മാറ്റുമെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയുണ്ടായി. ബംഗ്ലദേശിലെ സ്ഥിതിഗതികളെ വിമര്‍ശിക്കുന്ന പ്രസ്താവനകള്‍ നിര്‍ത്തിയില്ലെങ്കില്‍ ഹസീനയെ വിചാരണയ്ക്കുവേണ്ടി വിട്ടുകിട്ടാന്‍ ഇന്ത്യയോട് ആവശ്യപ്പെടുമെന്നു പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) വാര്‍ത്താ ഏജന്‍സിയുമായുളള അഭിമ്യഖത്തില്‍ ഡോ. യൂനുസ് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. പുതിയ ഗവണ്‍മെന്‍റിന്‍റെ തലവനായ യൂനുസ് ഫലത്തില്‍ പ്രധാനമന്ത്രിയുടെ പദവിയാണ് വഹിക്കുന്നതെങ്കിലും ഔദ്യോഗികമായി അറിയപ്പെടുന്നത് മുഖ്യ ഉപദേഷ്ടാവ് (ചീഫ് അഡ്വൈസര്‍) എന്നാണ്.

ഹസീനയുടെ മകള്‍ സൈമ (51) ലോകാരോഗ്യ സംഘടനയുടെ തെക്കു കിഴക്കന്‍ ഏഷ്യാ മേഖലയുടെ ഡയറക്ടറായി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുകയാണ്. രഹാനയുടെ മകള്‍ തുലിപ് റിസ്വാന സിദ്ദീഖ് ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചശേഷം ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. 

ഇവരാരുംതന്നെ, ബംഗ്ളദേശിലുണ്ടായ രാഷ്ട്രീയ കോളിളക്കത്തെ സംബന്ധിച്ച് എന്തെങ്കിലും പറഞ്ഞതായി മാധ്യമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായില്ല. എന്നാല്‍, ഹസീനയുടെ മൂത്ത മകനായ സജീബ് അഹമദ് സജോയ് (53) വിദേശത്തുവച്ച് നടത്തിയതായി പറയപ്പെടുന്ന പ്രസ്താവന കൗതുകം ജനിപ്പിക്കുകയും ചര്‍ച്ചാവിഷയമാവുകയുമുണ്ടായി. ബ്രിട്ടനില്‍ വിവരസാങ്കേതിക വിദഗ്ദ്ധനായി പ്രവര്‍ത്തിക്കുന്ന സജോയ് അവാമി ലീഗ് അംഗവും ഹസീനയുടെ അനൗദ്യോഗിക ഉപദേഷ്ടാവുമാണത്രേ. 

ബംഗാള്‍ ഉള്‍ക്കടലിന്‍റെ വടക്കു കിഴക്കു ഭാഗത്ത് ബംഗ്ലദേശിനോടു ചേര്‍ന്നു കിടക്കുന്നതും, നാരികേള്‍ ജിഞ്ജ, ദതാറുചീനീ എന്നീ പേരുകളില്‍ അറിയപ്പെടുന്നതുമായ ഒരു കൊച്ചുദ്വീപുണ്ട്. മൂന്നു ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണം. നാളികേരവും നെല്ലും കൃഷിചെയ്തു നാലായിരത്തോളം പേര്‍ അവിടെ ജീവിക്കുന്നു. ഇന്ത്യയുടെയും മ്യാന്‍മറിന്‍റെയും ചൈനയുടെയും സാമീപ്യം കാരണം ഏറെ തന്ത്രപരമായ പ്രാധാന്യവും അതിനുണ്ട്. 

ഇക്കാരണത്താല്‍തന്നെ ആ ദ്വീപ് തങ്ങള്‍ക്കു വിട്ടുതരാന്‍ ബംഗ്ലദേശിനോട് അമേരിക്ക ആവശ്യപ്പെട്ടുവെന്നും വിസമ്മതിച്ചപ്പോള്‍ വിരോധത്തിലായെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. അവിടെയൊരു വ്യോമസൈനിക താവളം നിര്‍മിക്കുകയായിരുന്നുവത്രേ അമേരിക്കയുടെ ഉദ്ദേശ്യം. 'ഒരുവെളളക്കാരന്‍' ഇതു സംബന്ധിച്ച് താനുമായി സംസാരിച്ചിരുന്നുവെന്നും ദ്വീപ് വിട്ടുകൊടുക്കാന്‍ സമ്മതിച്ചിരുന്നെങ്കില്‍ താന്‍ ഇപ്പോഴും അധികാരത്തില്‍ ഉണ്ടാകുമായിരുന്നുവെന്നും ഹസീന പറഞ്ഞതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. 

അവരുടെ മകന്‍ സജീബിനെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ടുകള്‍. സജീബ് പിന്നീട് അവ നിഷേധിച്ചു. അമേരിക്കയും നിഷേധിച്ചു. പിന്നീട് അതു സംബന്ധിച്ച് വിശദീകരണമൊന്നം ഉണ്ടായില്ലെന്നത് കൗതുകവും അല്‍ഭുതവും ജനിപ്പിക്കുന്നു. 

ഒരു മാസത്തിലേറെയായി ബംഗ്ളദേശില്‍ അധികാരത്തിലിരിക്കുന്നത് ജനങ്ങള്‍ തിരഞ്ഞെടുത്തതും വ്യവസ്ഥാപിത രീതിയില്‍ രൂപീകൃതവുമായ ഒരു ഗവണ്‍മെന്‍റല്ല. ആഴ്ചകള്‍ നീണ്ടുനിന്ന അക്രമാസക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന്ു നിലവിലെ പ്രധാനമന്ത്രി രാജിവയ്ക്കുകയും നാടുവിട്ടുപോവുകയും ചെയ്തു. ആ ഒഴിവില്‍ പ്രക്ഷോഭകാരികള്‍ (അധികപേരും വിദ്യാര്‍ഥികള്‍) ആവശ്യപ്പെട്ടതനുസരിച്ച്  ഭരണം ഏറ്റെടുക്കുകയായിരുന്നു നൊബേല്‍ ജേതാവായ പ്രഫസര്‍ മുഹ്മ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുളള പുതിയ ഭരണകൂടം. 

സ്വതന്ത്രവും നിഷ്പക്ഷവുമായ രീതിയില്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഒരു ഗവണ്‍മെന്‍റ് അധികാരത്തില്‍ എത്തിയാല്‍ മാത്രമേ ബംഗ്ലദേശിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയുളളൂ. പ്രത്യേകിച്ചും ഇപ്പോള്‍ അഭിമുഖീകരിക്കുന്നതും അടിയന്തര പരിഹാരം ആവശ്യപ്പെടുന്നതുമായ പ്രശ്നങ്ങള്‍ അത്തരമൊരു ഭരണകൂടത്തിന്‍റെ ആഗമനം കാത്തിരിക്കുകയാണ്.

എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഹസീനയും അവാമിലീഗും ആവശ്യപ്പെുടുന്നതും. പക്ഷേ, മുന്‍ ഭരണകൂടത്തിലെ ആളുകള്‍ക്കെതിരായ കേസുകളുമായി മുന്നോട്ടു പോകാനുളള നീക്കം അതിനു തടസ്സമുണ്ടാക്കാനിടയുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS