വെടിയുണ്ടകള്‍ക്ക് നടുവില്‍ യുഎന്‍

HIGHLIGHTS
  • സമാധാന പാലന സേനയുടെ നേരെ ഇസ്രയേല്‍ ആക്രമണം
  • യുഎന്‍ സെക്രട്ടറി ജനറലിനു പ്രവേശനം നിഷേധിച്ചു
iStock-labsas-un
Representative image. Photo Credit: labsas/istockphoto.com
SHARE

ഒടുവില്‍, ഐക്യരാഷ്ട്ര സംഘടനയുമായിത്തന്നെ (യുഎന്‍) മറയൊന്നുമില്ലാതെ ഏറ്റുമുട്ടുകയാണ് ഇസ്രയേല്‍. ഒരു വര്‍ഷംമുന്‍പ് ഗാസയില്‍ പലസ്തീന്‍ തീവ്രവാദി സായുധ സംഘടനയായ ഹമാസുമായി യുദ്ധം ആരംഭിച്ചതു മുതല്‍ക്കേ യുഎന്നുമായി ഇസ്രയേല്‍ ഇടയ്ക്കിടെ ഉരസിക്കൊണ്ടിരുന്നു. യുഎന്‍ സെക്രട്ടറി ജനറലായ പോര്‍ച്ചുഗീസുകാരന്‍ അന്‍റോണിയോ ഗുട്ടറസ് തന്നെ അവരുടെ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് ഇരയാവുകയുമുണ്ടായി. 

യുഎന്‍ ഹമാസിന്‍റെ പക്ഷംപിടിക്കുന്നുവെന്നാണ് ഇസ്രയേലിന്‍റെ പരാതി. ലെബനനില്‍ തങ്ങളുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഹിസ്ബുല്ലയുമായും യുഎന്‍ മൃദുസമീപനം പുലര്‍ത്തുകയാണന്നു പരാതിയുണ്ട്. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് അത്തരം വിമര്‍ശനങ്ങളോ കുറ്റപ്പെടുത്തലുകളോ അല്ല. അഭൂതപൂര്‍വമായ വിധത്തിലുളള ഒരുതരം കയ്യാങ്കളിയാണ്. 

ഇസ്രയേലും ഹിസ്ബുല്ലയും തമ്മില്‍ പോരാടിക്കൊണ്ടിരിക്കുന്ന ദക്ഷിണ ലെബനനില്‍ സമാധാന പാലനത്തിനുവേണ്ടി യുഎന്‍ നിയോഗിച്ച ബഹുരാഷ്ട്ര സേനയിലെ അഞ്ചു പേര്‍ക്കു കഴിഞ്ഞ ചില ദിവസങ്ങളില്‍ ഇസ്രയേല്‍ സൈന്യത്തിന്‍റെ ആക്രമണത്തില്‍ പരുക്കേറ്റു. 

ലെബനനിലെ യുഎന്‍ ഇടക്കാല സേന (യുഎന്‍ ഇന്‍ററിം ഫോഴ്സ് ഇന്‍ ലെബനന്‍) എന്ന അര്‍ത്ഥത്തില്‍ യൂനിഫില്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുകയാണ് ഈ സേന. അതിലെ ശ്രീലങ്കയില്‍നിന്നും ഇന്തൊനീഷ്യയില്‍നിന്നുമുളള ഭടന്മാര്‍ക്കാണ് പരുക്കേറ്റത്. 

ഒരു തവണ യൂനിഫില്‍ ആസ്ഥാനത്തെ നിരീക്ഷണ ഗോപുരത്തിന്‍റെ മേല്‍ ഒരു ഇസ്രയേല്‍ ടാങ്ക് ചെന്നിടിച്ചു. മറ്റൊരു തവണ അവരുടെ കോമ്പൗണ്ടിന്‍റെ ഗേറ്റ് ഇടിച്ചുതകര്‍ത്തു ഉളളിലേക്കു കടന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു 

(ഒക്ടോബര്‍ 10) ആദ്യത്തെ സംഭവം.

ഇന്ത്യയില്‍നിന്നുളള 903 പേര്‍ ഉള്‍പ്പെടെ ചൈന, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, നേപ്പാള്‍, ബംഗ്ലദേശ്, സ്പെയിന്‍ തുടങ്ങിയ 50 രാജ്യങ്ങളില്‍നിന്നുളള പതിനായിരത്തിലേറെ പേരാണ് യുഎന്‍ സൈന്യത്തിലുളളത്. അവരുടെ നേരെ ആക്രമണമുണ്ടായതും ചിലര്‍ക്കു പരുക്കേറ്റതും ഈ രാജ്യങ്ങളെയെല്ലാം ഉല്‍ക്കണ്ഠാകുലരാക്കിയിട്ടുണ്ട്. 

ഏറ്റവുമധികം സൈനികരെ അയച്ച രാജ്യങ്ങളില്‍ മൂന്നാമത്തേതാണ് ഇന്ത്യ. ഏറ്റവും കൂടുതല്‍പേരെ (1231) അയച്ചത് ഇന്തൊനീഷ്യയും. വന്‍ശക്തികളില്‍നിന്നാണെങ്കില്‍ ചൈനക്കാര്‍ക്കു പുറമെ ഫ്രഞ്ചുകാരുമുണ്ട്. അമേരിക്കയില്‍നിന്നോ റഷ്യയില്‍ നിന്നോ ബ്രിട്ടനില്‍നിന്നോ ആരുമില്ല. 

ദക്ഷിണ ലെബനനിലെ യുദ്ധഭൂമിയിലേക്ക് ഇടക്കാലത്തേക്കു സമാധാന പാലനത്തിനുവേണ്ടി  യുഎന്‍ രക്ഷാസമിതി സൈന്യത്തെ നിയോഗിച്ചത് ഏതാണ്ട് നാലര ദശകങ്ങള്‍ക്കു മുന്‍പാണ്-1978ല്‍. അന്നു പലസ്തീന്‍ ഗറിലകളുമായി യുദ്ധത്തിലായിരുന്ന ഇസ്രയേല്‍ അവരുമായിത്തന്നെ പിന്നീട് വീണ്ടും ഏറ്റുമുട്ടുകയുണ്ടായി. ഒടുവില്‍ ഹിസ്ബുല്ലയെ നേരിടേണ്ടിവരാന്‍ തുടങ്ങി. യുഎന്‍ ഇടക്കാല സേന ഫലത്തില്‍ ഒരു സ്ഥിരം സംവിധാനമാവുകയും ചെയ്തു . 

ഇസ്രയേലിനെ ഏറ്റവുമേറെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്ന അമേരിക്കപോലും യൂനിഫിലിനെതിരെ ഇപ്പോള്‍ നടന്ന ആക്രമണത്തെ ലഘൂകരിച്ച് കാണാനോ ന്യായീകരിക്കാനോ ശ്രമിച്ചിട്ടില്ല. ഇസ്രയേലാണങ്കില്‍ ദുഃഖം പ്രകടിപ്പിക്കുകയോ ക്ഷമാപണം നടത്തുകയോ ചെയ്തിട്ടുമില്ല. അബദ്ധം സംഭവിച്ചതാണെന്ന് പറയുന്നുമില്ല.

ഇത്തരം സംഭവങ്ങള്‍ ഇനിയും ഉണ്ടാവുന്നത് ഒഴിവാക്കാനായി യൂനിഫിലിനെ എത്രയും വേഗം പിന്‍വലിക്കണമെന്ന് യുഎന്‍ രക്ഷാസമിതിയോട് 

ആവശ്യപ്പെടുകയാണ് ഇസ്രയേല്‍്. യൂനിഫിലിന്‍റെ സാന്നിധ്യം ഹിസ്ബുല്ലയ്ക്കെതിരായ തങ്ങളുടെ മുന്നേറ്റത്തിനു തടസ്സമുണ്ടാക്കുന്നുവെന്നും

തങ്ങള്‍ക്കെതിരെ ഹിസ്ബുല്ല യൂനിഫിലിനെത്തന്നെ പരിചയാക്കുകയാണെന്നും ഇസ്രയേല്‍ കുറ്റപ്പെടുത്തുന്നു. 

ഇതേ സമയം, യുഎന്‍ സമാധാന പാലന സേനയുടെ നേര്‍ക്കുളള ഏത് അക്രമവും രാജ്യാന്തര നിയമ ലംഘനവും യുദ്ധക്കുറ്റവുമായി പരിഗണിക്കപ്പെടുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ഗുട്ടറസ് ഇസ്രയേലിനു മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. 

പോര്‍ച്ചുഗലിലെ മുന്‍ സോഷ്യലിസ്റ്റ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഗുട്ടറസിനോടുളള ഇസ്രയേലിന്‍റെ വിരോധം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗാസ യുദ്ധത്തിന്‍റെ ആദ്യഘട്ടത്തില്‍തന്നെ പ്രകടമാവുകയുണ്ടായി. യുദ്ധത്തിനു തുടക്കം കുറിച്ചുകൊണ്ട് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ മിന്നലാക്രമണത്തെ ഗുട്ടറസും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 

അതോടൊപ്പംതന്നെ അദ്ദേഹം ആ ആക്രമണം ശൂന്യതയില്‍നിന്ന് ഉണ്ടായതല്ലെന്നുകൂടി എടുത്തു പറയുകയും ചെയ്തു. സംഭവത്തിന്‍റെ പശ്ചാത്തലത്തിലേക്കു വിരല്‍ചൂണ്ടുകയായിരുന്നു അദ്ദേഹം. ഇസ്രയേലിന്‍റെ അധീനത്തിലുളള പലസ്തീന്‍ പ്രദേശങ്ങളില്‍ പലസ്തീന്‍കാര്‍ 

ദശകങ്ങളായി അനുഭവിച്ചുവരുന്ന വിവേചനങ്ങളും അവഹേളനങ്ങളും അങ്ങനെ ലോകശ്രദ്ധയിലേക്കു കൊണ്ടുവരപ്പെടുകയും ചര്‍ച്ചാവിഷയമാവുകയും ചെയ്തു.

ഒരു യുഎന്‍ തലവന്‍ ഇങ്ങനെ തുറന്നു സംസാരിക്കുന്നത് അതാദ്യമായിരുന്നു. ഇസ്രയേല്‍ ക്ഷോഭിക്കുകയും ഗുട്ടറസ് രാജിവയ്ക്കണമെന്നുവരെ ആവശ്യപ്പെടുകയും ചെയ്തു. അക്കാര്യത്തില്‍ ഇസ്രയേലിനെ പിന്തുണയ്ക്കാന്‍ മറ്റൊരു രാജ്യവും പക്ഷേ മുന്നോട്ടുവന്നില്ല.

ഇപ്പോള്‍ മറ്റൊരു സംഭവത്തിന്‍റെ പേരില്‍ യുഎന്‍ സെക്രട്ടറി ജനറലിനെ അനഭിമതനായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രയേല്‍ വിദേശമന്ത്രി ഇസ്രയേല്‍ കാറ്റ്സ്. ഇസ്രയേലില്‍ പ്രവേശിക്കാന്‍ ഗുട്ടറസ്സിനെ അനുവദിക്കുകയില്ലത്രേ. ഇസ്രയേലിനെതിരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ ഗുട്ടറസ് ഇറാന്‍റെ പേരെടുത്തു പറഞ്ഞ് അപലപിച്ചില്ല, ജൂതവിരുദ്ധവും ഇസ്രയേല്‍ വിരുദ്ധവുമായ വിധത്തില്‍ പെരുമാറുന്നു എന്നിങ്ങനെയുളള ആരോപണങ്ങളാണ് ഈ തീരുമാനത്തിനുളള കാരണങ്ങളായി മന്ത്രി ഉന്നയിച്ചത്. ആരോപണങ്ങള്‍ ഗുട്ടറസ് നിഷേധിക്കുകയും ഇറാന്‍റെ മിസൈല്‍ ആക്രമണത്തെ വീണ്ടും അപലപിക്കുകയും ചെയ്തു. പക്ഷേ, ഇസ്രയേലിന്‍റെ ക്ഷോഭം അടങ്ങിയിട്ടില്ല. 

പലസ്തീന്‍ പ്രശ്നവുമായി ബന്ധമുളള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ പലപ്പോഴും പരാമര്‍ശിക്കപ്പെടുന്ന മറ്റൊരു പേരുണ്ട്-യുനര്‍വ. മുക്കാല്‍ നൂറ്റാണ്ടു കാലമായി പലസ്തീന്‍ അഭയാര്‍ഥികളുടെ ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ തുടങ്ങിയ മിക്കവാറും എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് ഈ യുഎന്‍ ഏജന്‍സിയാണ്. യുനൈറ്റഡ് നാഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്സ് ഏജന്‍സി ഫോര്‍ പാലസ്റ്റീനിയന്‍ റഫ്യുജീസ് എന്നതിന്‍റെ ചുരുക്കപ്പേരാണ് യുനര്‍വ.

വിവിധ തലങ്ങളിലായി പല രാജ്യങ്ങളില്‍നിന്നുമുളള മുപ്പതിനായിരത്തിലേറെ പേര്‍ അതില്‍ സേവനം ചെയ്യുന്നു. അവരുടെ പ്രവര്‍ത്തനത്തിന്‍റെ വ്യാപ്തിയും പ്രാധാന്യവും കഴിഞ്ഞ ഒരു വര്‍ഷമായി ഗാസയില്‍ നടന്നുവരുന്ന യുദ്ധത്തിനിടയില്‍ പ്രത്യേകിച്ചും പ്രകടമാവുകയുമുണ്ടായി.

യുദ്ധംകാരണം ഭക്ഷണം കിട്ടാതെ പട്ടിണി കിടന്നു മരിക്കുമായിരുന്ന ആയിരക്കണക്കിന് ആളുകള്‍ മരണത്തില്‍നിന്നു രക്ഷപ്പെട്ടത് യുനര്‍വയുടെ പ്രവര്‍ത്തനം മൂലമായിരുന്നു. അതിനിടയില്‍ അവരുടെ ഗാസയിലെ ആസ്ഥാനം ഇസ്രയേലിന്‍റെ ബോംബാക്രമണത്തില്‍ തകരുകയും ചെയ്തു. ഈ വര്‍ഷത്തെ നൊബേല്‍ സമാധാന സമ്മാനത്തിനു നോമിനേറ്റ് ചെയ്യപ്പെട്ടവരില്‍ യുനര്‍വയുമുണ്ടായിരുന്നു.

യുനര്‍വയുടെ പ്രവര്‍ത്തനത്തെ അതിന്‍റെ തുടക്കം മുതല്‍ക്കേ സംശയത്തോടും വെറുപ്പോടും കൂടിയാണ് ഇസ്രയേല്‍ നോക്കിക്കണ്ടിരുന്നത്. ഗാസ യുദ്ധത്തോടെ അതു കൂടുതല്‍ തീക്ഷ്ണമായി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തില്‍ യുനര്‍വയുമായി ബന്ധപ്പെട്ട കുറേ പേര്‍ക്കും പങ്കുണ്ടായിരുന്നുവെന്നാണ് ഇസ്രയേലിന്‍റെ ആരോപണം. 

അവരില്‍ തദ്ദേശീയരായ ചിലരെ അന്വേഷണത്തിനു ശേഷം യുനര്‍വയില്‍നിന്നു പിരിച്ചുവിട്ടു. പക്ഷേ, ഇസ്രയേല്‍ ആവശ്യപ്പെട്ടതുപോലെ ആ സംഭവത്തിന്‍റെ പേരില്‍ ഏജന്‍സിതന്നെ പിരിച്ചുവിടാന്‍ യുഎന്‍ തയാറായില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS