കോളജിൽ അന്ന് ഉഷ:പൂജയുടെ നേരത്ത്...

HIGHLIGHTS
  • മായാമയൂരത്തിൽ രേവതിയുടെ പേരാണ് നന്ദ. ആ പേരിനോട് അന്നു തുടങ്ങിയ ഇഷ്ടമാണ്. പ്രണയത്തിൽ കുറുകലും കുറുക്കലും ഒരേപോലെ പ്രിയങ്കരമാണ്
Nandha
വര: മുരുകേശ് തുളസീറാം
SHARE

നന്ദ എന്ന ഒരു വിളിപ്പേര് തനിക്കുണ്ടായിരുന്നു എന്ന് ഉഷാനന്ദിനി 58–ാംവയസ്സിൽ ഒരു ശുഭമുഹൂർത്തത്തിൽ തിരിച്ചറിഞ്ഞു. ആ മുഹൂർത്തത്തിൽ ഉഷാനന്ദിനിയുടെ മകൾ ധ്വനിയുടെ വിവാഹ നിശ്ചയം നടക്കുകയായിരുന്നു.

ആഹ്ളാദത്തോടെയും അതിലേറെ ആകാംക്ഷയോടെയും ഒരു തരി വേദനയോടെയും ആ രണ്ട് അനുഭവങ്ങളെയും ഉഷാനന്ദിനി ഉൾക്കൊണ്ടു. ആ നേരം ഉഷാനന്ദിനിക്ക് നൃത്തം ചെയ്യണമെന്നു തോന്നി!

അതീന്ദ്രിയ എന്നു പേരുള്ള ഒരു ആഡംബര റിസോർട്ടിലായിരുന്നു ഉഷാനന്ദിനിയുടെയും ഹരിശങ്കരന്റെയും മകൾ ധ്വനി നന്ദിനിയുടെ വിവാഹനിശ്ചയം.  കായലിലേക്ക് കാൽ നീട്ടിവച്ച് ഇറങ്ങി നിൽക്കുന്ന ഒരു ചെറിയ മണ്ഡപത്തിൽ വരന്റെയും വധുവിന്റെയും ഒപ്പം ബന്ധുക്കളും സുഹൃത്തുക്കളും ഫോട്ടോയെടുക്കുന്ന സമയം.  വരന്റെ സംഘത്തിലെ ഒരാൾ ഫോട്ടോയെടുക്കാനായി മണ്ഡപത്തിലേക്കു കയറുന്നത് ഉഷയും ശ്രദ്ധിച്ചിരുന്നു.  കല്യാണവേദികളിൽ ഒരാൾ മാത്രമുള്ള ഫോട്ടോകൾ അപൂർവമാണ്. അവിയലും കൂട്ടുകറിയുമാണ് പൊതുവേ ഫോട്ടോഗ്രഫർമാർക്കുമിഷ്ടം. 

അൽപം നരച്ച താടിയുള്ള ആ മനുഷ്യൻ വെള്ള നിറമുള്ള കുർത്തയും ജീൻസുമിട്ട് വേദിയിൽ നിന്നപ്പോൾ ഫോട്ടോയ്ക്ക് കൂടെ നിൽക്കാൻ വധുവിന്റെ സംഘത്തിൽ നിന്ന് ആരുമില്ലെന്നു കണ്ട് മകൾ ആദ്യം അച്ഛനെയാണ് തിരക്കിയത്. തിരുവനന്തപുരത്തു നിന്ന് വന്ന് തിരിച്ചു പോകാൻ തിരക്കു കൂട്ടിയ സഹപ്രവർത്തകരെ യാത്രയാക്കാൻ ഹരിശങ്കരൻ ദൂരേയ്ക്കു മാറിയ നേരമായിരുന്നു. 

അതോടെ അസാധാരണ ഉയരമുള്ള ആ മനുഷ്യൻ മണ്ഡപത്തിന്റെ മുന്നോട്ടു വന്നിട്ട് മുഖം അൽപം കുനിച്ച് ഉഷയ്ക്കു മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പറഞ്ഞു... നന്ദ കൂടി വരൂ !

ഉഷാനന്ദിനി പെട്ടെന്ന് വിസ്മയത്തോടെ അയാളുടെ മുഖത്തേക്കു നോക്കി.  അതേ സ്വരം അവൾ വീണ്ടും കേട്ടു... അതെ. അരവിന്ദ് വേണുഗോപാൽ ! വരൻ നിമിഷിന്റെ അച്ഛന്റെ സുഹൃത്താണ്. 

നാലഞ്ചു പടികളുടെ ഉയരത്തിലാണ് വരനും വധുവും നിൽക്കുന്ന മണ്ഡപം. ഈയിടെയായി പടികൾ കയറാൻ ഉഷാനന്ദിനിക്ക് ബുദ്ധിമുട്ടാണ്.  ആരുടെയെങ്കിലും സഹായം വേണം.

അതറിയാവുന്നതുപോലെ അയാൾ കൈ നീട്ടി. 

അവൾ ആ കൈയിൽ പിടിച്ചു വേദിയിലേക്കു കയറി. കൊഴിഞ്ഞു വീണു പോയ ഒരു പൂവ് കുനിഞ്ഞെടുക്കുന്നതുപോലെ സൂക്ഷ്മമായും സുന്ദരമായും അയാൾ അവളെ മണ്ഡപത്തിലേക്ക് പിടിച്ചുകയറ്റി !

പിന്നെ എല്ലാം വേഗത്തിൽ തീർന്നു. അൽപംകൂടി ചേർന്നു നിൽക്കൂ, തുറന്നു ചിരിക്കു എന്നൊക്കെ ഫോട്ടോഗ്രഫർമാർ ഉറക്കെപ്പറയുന്നതും താൻ അയാളോടു കൂടുതൽ ചേർന്നു നിൽക്കുന്നതും ഉഷാനന്ദിനി അറിഞ്ഞു. ഒന്നോ രണ്ടോ ക്ളിക്കുകൾ കൊണ്ട് എല്ലാ ഫോട്ടോഗ്രഫർമാരും തൃപ്തരായി.  അടുത്ത ഇരയെത്തേടി അവർ മിന്നൽ വേഗത്തിൽ അതൃപ്തരുമായി. 

അത്രയേ ഉണ്ടായുള്ളൂ സംസാരവും കാഴ്ചയുമെല്ലാം. 

മേൽക്കൂരയിൽ നിന്ന് ഓടക്കുഴൽ സംഗീതം പൊഴിയുന്ന ആ മണ്ഡപത്തിൽ നിന്ന് ഉഷാനന്ദിനി ഇറങ്ങുന്നതിനു മുമ്പേ ഹരിശങ്കരൻ തിരിച്ചെത്തുകയും അവളുടെ കൈയിൽ പിടിച്ച് പടികളിറങ്ങാൻ സഹായിക്കുകയും ചെയ്തു. 

ഒരു സ്പർശത്തിൽ കയറുകയും മറുസ്പർശത്തിൽ ഇറങ്ങുകയും ചെയ്തതിന്റെ യാദൃച്ഛികതയിൽ ഉഷാനന്ദിനി എന്തോ ചിന്തിച്ചു നിന്നു. മകളുടെ വിവാഹനിശ്ചയത്തിന്റേതല്ലാത്ത ഒരു സന്തോഷം അവളെ വീർപ്പുമുട്ടിച്ചു കൊണ്ടിരുന്നു. അവളത് ഒരു പക്ഷിയുടെ ചിറകടിയാക്കി രണ്ടു നെഞ്ചിലുമായി അടക്കി വച്ചു. 

പരസ്യമായ ഇടങ്ങളിലാണ് അധികമാരും അറിയാതെ, ഏറ്റവും സ്വകാര്യമായ നിമിഷങ്ങൾ സംഭവിക്കുന്നത്! ഒരിക്കൽ മറൈൻ ഡ്രൈവിൽ വലിയ കാറ്റുവീശിയ ദിവസം, ഉലയുന്ന മരങ്ങളിലൊന്നിന്റെ കൊമ്പൊടിയുന്നതിന് തൊട്ടുമുമ്പ് ഒരു ചെറിയ കിളി വേറൊരു കിളിയെ ചുണ്ടുകൊണ്ട് പലതവണ ഉമ്മവയ്ക്കുന്നത് ഉഷ നോക്കി നിന്നിട്ടുണ്ട്.

ഉഷാനന്ദിനി എന്നതിൽ നിന്നു രൂപമെടുത്ത രണ്ടു പേരുകൾ കൂടി അവൾക്കുണ്ട്. ഭർത്താവ് ഹരിശങ്കരൻ പൊതുവേ ഉഷേ, ഉഷാ, ഉഷൂ, ഉഷ് എന്നൊക്കെയാണ് വിളിക്കാറുള്ളത്. അതെല്ലാം അവൾക്ക് ഇഷ്ടമാണു താനും. കൂട്ടുകാരികൾക്കിടയിൽ അവൾ നന്ദിനിയാണ്. ഇതു കൂടാതെയാണിപ്പോൾ ഒരാൾ മാത്രം വിളിച്ചിരുന്ന നന്ദ എന്ന ആ പഴയ വിളിപ്പേരിനു കൂടി അവൾ വിളി കേട്ടത്. അൽപനേരം മുമ്പ് മണ്ഡപത്തിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ നിൽക്കെ ലെൻസ് കൂർപ്പിച്ച് ഫോട്ടോഗ്രഫർ നിർബന്ധിക്കുന്നുണ്ടായിരുന്നു... അൽപം കൂടി അടുത്തു നിൽക്കൂ. ഇത്ര അകലമെന്തിന്?

പണ്ട് ഉഷാനന്ദിനി സ്വയം ചോദിച്ചിരുന്ന ചോദ്യമാണ്. ഇത്ര അകലമെന്തിന്!

തന്റെ ഒരു വിരലിനു മുകളിൽ അരവിന്ദ് മറുവിരൽ വയ്ക്കുമ്പോഴും ഒരു വാക്കിനോട് അരവിന്ദ് മറുവാക്കു ചേർത്തുവയ്ക്കുമ്പോഴും സുരക്ഷിതമായ ഒരകലം അവൾ സൂക്ഷിച്ചിരുന്നു. രണ്ടു ചുണ്ടുകൾ ചേരാതെ ഉമ്മ വയ്ക്കാമോ എന്ന് ഒരിക്കൽ ആലോചിക്കുകയും ചെയ്തിരുന്നു. 

കോഴിക്കോട്ട് കോളജിലേക്കുള്ള യാത്രയിൽ ശ്രീഗുരുവായൂരപ്പൻ എന്ന പ്രൈവറ്റ് ബസിലെ കണ്ടക്ടറാണ് അവരെ ആദ്യം ഒന്നിപ്പിച്ചത്. മലബാർ ക്രിസ്ത്യൻ കോളജിനു മുന്നിൽ മുൻവാതിലിലൂടെ ഇറങ്ങിയ പെൺകുട്ടിക്കും പിൻവാതിലിലെ ആൺകുട്ടിക്കും ടിക്കറ്റ് ചാർജിന്റെ ബാക്കി ഒരുമിച്ചാണ് അയാൾ കൊടുത്തത്...  നിങ്ങൾ പരസ്പരം കണക്കു തീർത്തോളൂ.

പേര് അരവിന്ദ് വേണുഗോപാൽ എന്നാണെന്നും പിജി ലിറ്ററേച്ചർ സ്റ്റുഡന്റ് ആണെന്നും അന്ന് അവൾ മനസ്സിലാക്കി.  മൂന്നാം ദിവസമാണ് അരവിന്ദ് ഉഷാനന്ദിനിയെത്തേടി വന്നത്. അന്നും അയാൾ ബാക്കി വാങ്ങാനൊന്നും നിന്നില്ല, ചിലതൊക്കെ ബാക്കി വച്ചിട്ട് പോവുകയും ചെയ്തു. 

കാഴ്ചയിൽ അൽപം ധനികനെപ്പോലെ തോന്നിച്ചിരുന്നു. ചിലങ്ക പോലെ കിലുങ്ങി നടക്കുന്ന ക്വാബാഡീസ് ചെരുപ്പൊക്കെ അക്കാലത്ത് ധനികരുടെ ലക്ഷണമായിരുന്നു. എസ്എഫ്ഐക്കാരായ ആർട്സ് ക്ളബ് സെക്രട്ടറിമാരും മാഗസിൻ എഡിറ്റർമാരും കോളജ് യൂണിയൻ തിരഞ്ഞെടുപ്പു കാലത്ത് ക്വാബാഡീസ് അണിഞ്ഞു നടന്ന് പെൺകുട്ടികളെ ആകർഷിച്ചിരുന്നു. 

പ്രശസ്ത ഭരതനാട്യം നർത്തകി ആവഡി അനുരാധയുടെ പ്രിയശിഷ്യയായിരുന്നു ഉഷാനന്ദിനി. കോളജിലെ ആർട്സ് ഫെസ്റ്റിവലിന് പ്രോഗ്രാം കഴിഞ്ഞ് സമ്മാനം വാങ്ങാൻ വീണ്ടും വേദിയിൽ കയറുമ്പോൾ ഉഷാനന്ദിനി ചിലങ്കയഴിച്ചിരുന്നില്ല.  നർത്തകിയുടെ വേഷം അഴിക്കാതെ മുകളിൽ ചുവന്ന ഷാൾ പുതച്ച് വേദിയിലെത്തിയ ഉഷാനന്ദിനിയോട് സ്റ്റേജിനു മുന്നിൽ നിന്ന് അരവിന്ദ് ഉറക്കെ ചോദിച്ചു... എത്ര മണികളുണ്ട് നർത്തകിയുടെ ചിലങ്കയിൽ ?

അവൾ പറഞ്ഞു: എന്റേതാണെങ്കിൽ 200 എണ്ണം !

അരവിന്ദ് തിരുത്തി... ഇല്ല. 199 ! 

നർത്തകി സമ്മതിച്ചില്ല... 200 തന്നെ. 

ഓഡിറ്റോറിയത്തിൽ നിന്ന് കൂവലും കൈയടിയും നൃത്തം ചെയ്യാൻ തുടങ്ങിയപ്പോൾ പ്രിൻസിപ്പൽ‍ സിസ്റ്റർ നിർമല മംഗളാരാം ഇടപെട്ടു. ഉഷാനന്ദിനിയുടെ ചിലങ്കയിലെ മണികൾ വേദിയിൽ വച്ചു തന്നെ എണ്ണി നോക്കാം. രണ്ടാം വർഷ പ്രീഡിഗ്രിയിലെ രണ്ടു പെൺകുട്ടികൾ വേദിയിലെത്തി. ചിലങ്ക നർത്തകിയുടെ കാലിൽ നിന്ന് അഴിക്കാതെ തന്നെ മണികൾ എണ്ണി. അരവിന്ദ് പറഞ്ഞ കണക്ക് കൃത്യം. വലത്തെ കാലിൽ 99, ഇടത്ത് 100 !

നൃത്തം ഒരു തില്ലാനയിലെത്തിയ നിമിഷത്തിന്റെ ചടുലതയിൽ ചിലങ്കയിൽ നിന്ന് ഒരു മണി ഉതിർന്നുയർന്നതും അത് അരവിന്ദിന്റെ മുന്നിൽത്തന്നെ വീണതും ഉഷാനന്ദിനി അറിഞ്ഞിരുന്നില്ല.  അരവിന്ദ് അന്ന് ആർട്സ് ക്ളബ് സെക്രട്ടറിയാണ്.  

അന്നൊക്കെ ഉഷാനന്ദിനി എസ് എന്നു വിളിച്ചിരുന്ന അരവിന്ദ് ഒരു ദിവസം പെട്ടെന്ന് നന്ദ എന്ന പേരു കുറുക്കിയെടുത്തതോടെയാണ് അവർക്കിടയിലെ പ്രണയം ദൃഢമായത്.  കൊറോണേഷൻ തീയറ്ററിൽ മായാമയൂരം സിനിമ മാറ്റിനി കണ്ട് ഓട്ടോയിൽ മടങ്ങുമ്പോഴായിരുന്നു അത്. 

അവൾ പറഞ്ഞു... നല്ല ഭംഗിയുണ്ട് ഈ സിനിമയിൽ രേവതിയുടെ ഹെയർ സ്റ്റൈൽ !

അൽപം മുന്നോട്ട് ആഞ്ഞ് മുന്നിലെ കമ്പിയിൽ മുറുകെപ്പിടിച്ചാണ് ഓട്ടോയിൽ എപ്പോഴും ഉഷാനന്ദിനിയുടെ ഇരിപ്പ്. മാനാഞ്ചിറ സ്ക്വയറിലൂടെ ഓട്ടോ വട്ടം ചുറ്റുമ്പോൾ അനുസരണയില്ലാത്ത മുടിയിഴകൾ കാറ്റിൽ അരവിന്ദിന്റെ മുഖത്തു വന്നു തട്ടുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.

അരവിന്ദ് പറഞ്ഞു... നന്ദാ, നിന്റെ മുടിക്ക് എങ്ങനെ വരുന്നു ഇത്രയും മണം !  

പുതിയൊരു പേരിടലിന്റെ ആഹ്ളാദം ഉള്ളിലടക്കി അവൾ തിരുത്തിപ്പറയാൻ നോക്കി.. ആ മണം മാനാഞ്ചിറയിലെ കാറ്റിന്റേതാണല്ലോ !

മായാമയൂരത്തിൽ രേവതിയുടെ പേരാണ് നന്ദ. ആ പേരിനോട് അന്നു തുടങ്ങിയ ഇഷ്ടമാണ്. പ്രണയത്തിൽ കുറുകലും കുറുക്കലും ഒരേപോലെ പ്രിയങ്കരമാണ്. 

ആ യാത്രയ്ക്കിടെ അവൾ ചോദിച്ചു... ഒരു നർത്തകിയുടെ ഏറ്റവും വലിയ സന്തോഷമെന്താണെന്ന് അറിയാമോ?

ഉത്തരവും അവൾ തന്നെ പറഞ്ഞു... നൃത്തം ചെയ്ത് വിയർത്ത്, കയ്യടികളിൽ പറന്ന്, തളർന്ന് അണിയറയിലെ ഇരുമ്പു കസേരയിൽ വന്നിരിക്കുമ്പോൾ പ്രിയമുള്ളൊരാൾ വന്ന് കാൽച്ചുവട്ടിലിരുന്ന് ചിലങ്കയഴിക്കാൻ സഹായിക്കണം. 

അടുത്ത ആർട്സ്ഫെസ്റ്റിവലിന് അതിന്റെ രസവും അവരറിഞ്ഞു. 

ഒരാൾ മാത്രം വിളിക്കുന്ന പേരുകൾ എത്ര വേഗം നമ്മൾ മറന്നുപോകുന്നു എന്ന് ഒരു നിമിഷം ഉഷ ആലോചിച്ചു.

ഉഷേ എന്ന വിളിയിൽ ഹരിശങ്കരൻ അവളുടെ സ്വപ്നത്തിന്റെ കുമിള പൊട്ടിച്ചു. ക്ഷണിക്കപ്പെട്ടവരെല്ലാം മടങ്ങിത്തുടങ്ങിയിരുന്നു. ഇനി സദ്യ കഴിക്കാൻ വധുവിന്റെ മാതാപിതാക്കളും സഹായികളും മാത്രം. ഹരിശങ്കരന്റെ ഇടത്തു വശത്ത് ഇരുന്നു കഴിക്കാൻ നേരം ഉഷാനന്ദിനി ആവശ്യത്തിലധികം ശ്രദ്ധാലുവായിരുന്നു. ആരോ എവിടെ നിന്നോ തന്റെ ചലനങ്ങളെല്ലാം കാണുന്നുണ്ടോ!  വിരലുകൾക്ക് ഇടയിലൂടെ അടപ്രഥമൻ അധികമായി ഒലിച്ചിറങ്ങുന്നത് ആരാ നോക്കുന്നത് ? 

ഉച്ച നേരമാണ്.  പന്തലിൽ നിരന്ന ജമന്തിപ്പൂമാലകളും നവവധു ധ്വനി നന്ദിനിയും ഒരുപോലെ വാടി.  വരനും സംഘവും മടങ്ങി. വധുവിന് ഇന്ന് ഇനി ആരെയും ഇംപ്രസ് ചെയ്യാനില്ല. ധ്വനിനന്ദിനി ഒരു കസേരയിൽ ഇരുന്ന് മറ്റൊരു പ്ളാസ്റ്റിക് കസേരയിലേക്ക് കാൽ കയറ്റി വച്ചു. കസവു സാരി അൽപം തെറുത്തുയർത്തി അവൾ അലക്ഷ്യമായി ഇരിക്കുമ്പോൾ ഉഷാനന്ദിനി അരികിൽ വന്നു. 

മകൾ ചോദിച്ചു... കാലിന്റെ വേദന അമ്മ സാധാരണ ആരെയും അറിയിക്കാറില്ലല്ലോ. സ്റ്റെപ്സ് കയറാൻ ആർക്കു നേരെയും കൈനീട്ടാറുമില്ല. പിന്നെ ഇന്നു മാത്രം എന്തു പറ്റി?

മകളുടെ ചോദ്യത്തിന് ഒരു ചെറുപുഞ്ചിരി മാത്രം മറുപടിയായി നീട്ടി ഉഷാനന്ദിനി നിശബ്ദയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS