ഒരു കുഞ്ഞുപൂച്ച. അതിന്റെ മിടിച്ചുകൊണ്ടിരിക്കുന്ന ഹൃദയം തുറന്നു ശസ്ത്രക്രിയ നടത്താനുള്ള ഗവേഷണം ഹാർവഡ് സർവകലാശാലയിൽ അമേരിക്കൻ ശസ്ത്രക്രിയാവിദഗ്ധൻ ഡോ. ജോൺ ഹെയ്ഷാം ഗിബ്ബൺ നടത്തുന്നു. ആ കാലത്ത് ഇങ്ങു കേരളത്തിൽ മാവേലിക്കരയിൽ മാർത്താണ്ഡവർമ ശങ്കരൻ വല്യത്താൻ ജനിച്ചു. 1934 മേയ് 24ന്. 2 പതിറ്റാണ്ടിനുശേഷം 1953 മേയ് ആറിനു ഗിബ്ബൺ മനുഷ്യഹൃദയം തുറന്നു ലോകത്തെ ആദ്യത്തെ ഓപ്പൺ ഹാർട്ട് സർജറി നടത്തുമ്പോൾ വല്യത്താൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസ് പഠിക്കുകയായിരുന്നു. ഹാർവഡിലും മാവേലിക്കരയിലും പിന്നെയും കാലത്തിന്റെ ഹൃദയം മാറിമാറി മിടിച്ചുകൊണ്ടിരുന്നു. 7 വർഷത്തിനുശേഷം 1960 ൽ ഫിലഡൽഫിയയിലെ ആശുപത്രിയിൽ ഗിബ്ബൺ മറ്റൊരു മനുഷ്യഹൃദയം തുറന്നു ശസ്ത്രക്രിയ ചെയ്യുമ്പോൾ അതാ തൊട്ടരികിൽ സഹായിയായി നിൽക്കുന്നു വല്യത്താൻ! ലോകത്ത് ആദ്യമായി ഹൃദയവാൽവ് വികസിപ്പിച്ച അമേരിക്കയിലെ ഡോ. ചാൾസ് എ.ഹഫ്നഗലിന്റെ ശസ്ത്രക്രിയാ മേശയ്ക്കരികിലും വല്യത്താനെത്തി; ഒപ്പം ശസ്ത്രക്രിയകൾ ചെയ്തു. പിന്നെ പഠിച്ചതെല്ലാം സ്വന്തം ഹൃദയത്തിലാക്കി പൂട്ടി ഭദ്രമാക്കി അദ്ദേഹം കേരളത്തിലേക്കു തിരികെ ‘കപ്പലോടിച്ചു’. ആ ഹൃദയം കേരളത്തിൽ തുറന്നുവച്ചപ്പോൾ വലിയൊരു പിറവിയുണ്ടായി– ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്.! ഉഡുപ്പിയിൽ, ചിതയിൽ അദ്ദേഹത്തിന്റെ ഭൗതികശരീരത്തോടൊപ്പം മലയാളിയുടെ ആ വിലപ്പെട്ട ഹൃദയവും എരിഞ്ഞടങ്ങി. അപ്പോഴേക്കും പേരിനൊപ്പമുള്ള എംഎസ് എന്ന രണ്ടക്ഷരം മറ്റൊരു പൂർണരൂപം പ്രാപിച്ചിരുന്നു: മെഡിക്കൽ (എം) സയൻസ് (എസ്) വല്യത്താൻ!

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com