ADVERTISEMENT

പിന്‍വലിച്ച 2000 രൂപയുടെ നോട്ടുകള്‍ ഇനിയും മാറ്റി വാങ്ങിയില്ലേ, അവസാന നാള്‍ വരെ കാത്തിരിക്കേണ്ടെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. നോട്ട് മാറ്റിയെടുക്കാന്‍ ഇനി കഷ്ടിച്ച് രണ്ടു മാസം കൂടി മാത്രമേ ബാക്കിയുള്ളൂ. അതായത് 2023 സെപ്റ്റംബര്‍ 30 വരെ. 88 ശതമാനവും തിരിച്ചെത്തിയ സാഹചര്യത്തിലാണ് അവസാന സമയത്തേക്ക് കാത്തു നില്‍ക്കരുതെന്നും കൈവശമുള്ള നോട്ടുകള്‍ അക്കൗണ്ടുകളില്‍ ഉടന്‍ നിക്ഷേപിക്കുകയോ ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കുകയോ ചെയ്യണമെന്ന് ആര്‍ബിഐ അറിയിച്ചിരിക്കുന്നത്.

500 രൂപ നോട്ടും നിരോധിക്കുമോ, 1000 രൂപയുടെ നോട്ട് തിരിച്ചെത്തുമോ? Read more ...

നോട്ടുകള്‍ തിരിച്ചെത്തിയോ

വിപണിയില്‍ പ്രചാരത്തിലുള്ള 2000 രൂപ നോട്ടിന്റെ 88 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി ആര്‍ബിഐയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് 2000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചത്. ഇതിന് ശേഷം 3.14 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകളില്‍ 88 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തി. ജൂലൈ 31 വരെയുള്ള റിസര്‍വ് ബാങ്കിന്റെ കണക്കാണിത്. ഇതോടെ നിലവില്‍ പ്രചാരത്തിലുള്ള 2,000 രൂപയുടെ നോട്ടുകള്‍ 0.42 ലക്ഷം കോടി രൂപയായി കുറഞ്ഞു. അതായത്, 2023 മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളില്‍ ഭൂരിഭാഗവും ബാങ്കുകളിലേക്ക് മടങ്ങിയെത്തി എന്നര്‍ത്ഥം.

തിരികെ വന്ന 2,000 രൂപയുടെ നോട്ടുകളില്‍ 87 ശതമാനവും ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടു. ബാക്കി 13 ശതമാനം മറ്റ് മൂല്യമുള്ള നോട്ടുകളിലേക്ക് മാറ്റിയെടുത്തു.

എന്തിന് ഇനി കാത്തുനില്‍ക്കണം 

അവസാന ദിവസമായ 2023 സെപ്റ്റംബര്‍ 30 വരെ കാത്തു നില്‍ക്കേണ്ടതില്ലെന്ന നിലപാടാണ് ആര്‍ബിഐ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. അവസാന ദിവസങ്ങളില്‍ ബാങ്കുകളില്‍ തിക്കിത്തിരക്കി എത്തേണ്ടെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. അതുകൊണ്ട് കൈവശമുള്ള  2,000 രൂപയുടെ നോട്ടുകളെല്ലാം വൈകാതെ തന്നെ ബാങ്കുകളിലേക്ക് എത്തിക്കുകയാവും ഉചിതം. സെപ്റ്റംബര്‍ 30 ന് ശേഷം സമയം നീട്ടി നല്‍കാനുള്ള സാധ്യത വളരെ കുറവുമാണ്. മാത്രമല്ല, നിശ്ചിത സമയത്തിനുള്ളില്‍ തിരികെ നല്‍കാതിരിക്കുകയും അനധികൃതമായി 2000 രൂപയുടെ നോട്ടുകള്‍ സൂക്ഷിക്കുകയും ചെയ്താല്‍ പിഴ ഈടാക്കാനുള്ള സാദ്ധ്യതയുമുണ്ട്. പിഴ 10,000 രൂപ വരെയായേക്കുമെന്നും സൂചനയുണ്ട്.

English Summary : Latest News on 2000 Rupee Note Withdrawal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com