ADVERTISEMENT

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച, രണ്ടാം മോദി സര്‍ക്കാരിന്റെ ഈ അവസാന ബജറ്റില്‍ അക്ഷരാത്ഥത്തില്‍ ആരെയും ഞെട്ടിക്കുന്ന ഒരു കണക്കുണ്ട്. ഡയറക്ടറ് ട്രാന്‍സഫറിലൂടെ 34 ലക്ഷം കോടി രൂപ പ്രധാനമന്ത്രി ജന്‍ധൻ യോജന അക്കൗണ്ട് ഉടമകള്‍ക്ക് കൈമാറിയപ്പോള്‍ സര്‍ക്കാര്‍ 2.7 ലക്ഷം കോടി രൂപ ലാഭിച്ചു എന്നതാണത്. കഴിഞ്ഞ പത്തു വര്‍ഷത്തെ മൊത്തം കണക്കാണ് ഇതെന്നു വിലയിരുത്തിയാല്‍ ശരാശരി ഒരു വര്‍ഷം 27,000 കോടി രൂപ ലാഭിച്ചു എന്നു കരുതാം. നിലവിലുണ്ടായിരുന്ന സംവിധാനത്തിലെ ചോര്‍ച്ച തടഞ്ഞതു വഴിയാണ് ഇത്രയും തുക ലാഭിക്കാനായതെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല പാവപ്പെട്ടവരുടെ ക്ഷേമത്തിനായി അധിക ഫണ്ട് ലഭ്യമാക്കാന്‍ ഇതു സഹായിച്ചു എന്നും ബജറ്റില്‍ എടുത്തു പറയുന്നു.

നിലവിലുണ്ടായിരുന്ന സംവിധാനത്തില്‍ ചോർച്ച

അതായത് നിലവിലുണ്ടായിരുന്ന സംവിധാനത്തില്‍ സര്‍ക്കാര്‍ പണം വലിയ തോതില്‍ ചോര്‍ന്നിരുന്നു എന്നര്‍ത്ഥം. ഇങ്ങനെ ചോര്‍ന്നത് ആര്‍ക്കു ലഭിക്കേണ്ട പണമാണ്, ആരാണ് അതു ചോര്‍ത്തി എടുത്തത്. താഴെ തട്ടിലുള്ളവരെ സഹായിക്കാന്‍ സര്‍ക്കാര്‍ ധാരാളം പദ്ധതികള്‍ കൊണ്ടു വരികയും അതിനായി കോടിക്കണക്കിനു രൂപ ഓരോ ബജറ്റിലും വകയിരുത്തുകയും ചെയ്യും. ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യ രൂപീകൃതമായ വര്‍ഷം മുതല്‍ ഇങ്ങനെ വലിയ തുകകള്‍ നീക്കി വച്ചിരുന്നു. എന്നാല്‍ സംവിധാനത്തിലെ പോരായ്മ മൂലം നല്‍കുന്ന തുകയില്‍ നല്ലൊരു പങ്ക് ഇടനിലക്കാരായി നിന്ന പലരും പറ്റിച്ചെടുക്കും. ബാക്കി തുകയാണ് അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുക. സ്വാതന്ത്ര്യാനന്തര കാലം മുതല്‍ ഇതായിരുന്നു സ്ഥിതി. അതായത് വര്‍ഷങ്ങളായി ഇന്ത്യയില്‍ നടക്കുന്ന വലിയ ചോര്‍ച്ചയുടെ വ്യാപ്തിയാണ് ഈ കണക്കു വ്യക്തമാക്കുന്നത്. ഏറ്റവും പാവപ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ നല്‍കിയ എത്ര തുകയാകും യാതൊരു അര്‍ഹതയുമില്ലാത്ത ഇടനിലക്കാര്‍ ഇത്രയും കാലം കൊണ്ട് തട്ടിയെടുത്തിട്ടുണ്ടാകുക എന്നതാണ് ചോദ്യം.

ഇപ്പോള്‍ മാറ്റം എങ്ങനെ?

ഇപ്പോള്‍ അതിനെന്തു മാറ്റം സംഭവിച്ചു എന്നല്ലേ. സര്‍ക്കാര്‍ ഫിനാന്‍ഷ്യൽ ഇന്‍ക്ലൂഷന്‍ നടപ്പാക്കുകയും എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് ലഭ്യമാക്കി അവയെ ആധാറുമായി ബന്ധിപ്പിക്കുകയും ഓരോ വ്യക്തിക്കുമുള്ള ആനുകൂല്യങ്ങള്‍ പണമായി അവരുടെ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭ്യമാക്കുകയും ചെയ്തു. ഇതാണ് ഡയറക്ട് ട്രാന്‍സ്ഫര്‍ എന്നറിയപ്പെടുന്നത്. ഇത്തരത്തില്‍ ഡയറക്ട് ട്രാന്‍സഫര്‍ വഴി ജന്‍ധന്‍ അക്കൗണ്ടിലേക്ക് 35 ലക്ഷം കോടി രൂപയാണ് കൈമാറിയത്. അതിലൂടെ 2.7 ലക്ഷം കോടി രൂപ ലാഭിച്ചുവെന്നാണ് ബജറ്റ് കണക്കുകള്‍ പറയുന്നത്.

സര്‍ക്കാര്‍ ഉണ്ടാക്കിയ നേട്ടം

ആധാറും അതുമായി ബന്ധിപ്പിച്ച ജന്‍ധന്‍ ബാങ്ക് അക്കൗണ്ടും അടക്കമുള്ള ഡയറക്ട് ട്രാന്‍സഫര്‍ സംവിധാനത്തിലേക്ക് മാറിയതു മൂലം മോദി സര്‍ക്കാര്‍  ഉണ്ടാക്കിയ നേട്ടമാണിത് എന്നതില്‍ സംശയമില്ല. എന്നാല്‍ 2005ല്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രി ആയിരിക്കുന്ന കാലഘട്ടത്തിലാണ് എല്ലാവര്‍ക്കും ബാങ്കിങ് സേവനം എന്ന ലക്ഷ്യത്തോടെ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ നടപ്പാക്കിയത്. ഏതാണ്ട് അതേ കാലഘട്ടത്തില്‍ തുടക്കം കുറിച്ച ആധാര്‍ പദ്ധതിയും കൂടി ചേര്‍ന്നതോടെയാണ് ഡയറക്ട് ട്രാസ്ഫര്‍ എന്ന ആശയത്തിന് കളം ഒരുങ്ങിയത്. അതിനാല്‍ നേട്ടത്തിന്റെ ക്രെഡിറ്റ് മുന്‍കാല കോണ്‍ഗ്രസ് സര്‍ക്കാരിനും കൂടി അവകാശപ്പെട്ടതാണ്.

English Summary:

English Summary: Direct Benefit Transfers (DBTs) through Jan Dhan accounts, totalling up to Rs 34 lakh crore, have translated into savings of Rs 2.7 lakh crore for the government.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com