കിറ്റെക്സിന് റെക്കോർഡ് മുന്നേറ്റം; വിപണിമൂല്യത്തിലും ഇരട്ടിമധുരം, മിന്നിച്ച് കേരള ഓഹരികൾ
Mail This Article
ഇന്നലെ റെക്കോർഡ് മുന്നേറ്റം നടത്തിയ ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് വ്യാപാരം ചെയ്യുന്നത് നേരിയ നഷ്ടത്തിൽ. എന്നാൽ, ഈ ട്രെൻഡിനെ നിഷ്പ്രഭമാക്കി കുതിപ്പിലാണ് ഇന്ന് നിരവധി കേരളക്കമ്പനികളുടെ ഓഹരികൾ. പ്രൈമ ഇൻഡസ്ട്രീസ് 9.78% ഉയർന്ന് നേട്ടത്തിൽ ഒന്നാംസ്ഥാനത്തുണ്ട്. 5.44% നേട്ടവുമായി ഈസ്റ്റേൺ ട്രെഡ്സ് ആണ് രണ്ടാമത്.
കുട്ടികളുടെ വസ്ത്ര നിർമാണരംഗത്ത് ലോകത്ത് തന്നെ ഏറ്റവും മുൻനിരയിലുള്ള കിറ്റെക്സിന്റെ ഓഹരികൾ ഇന്നും അപ്പർ-സർക്യൂട്ടിലേറി. 5% കുതിച്ച് 52-ആഴ്ചത്തെ ഉയരമായ 516.30 രൂപയിലാണ് ഇപ്പോൾ ഓഹരി വില. കമ്പനിയുടെ വിപണിമൂല്യം ഒരുമാസത്തിനിടെ ഇരട്ടിയോളം വർധിച്ച് 3,433 കോടി രൂപയിലുമെത്തി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 11% നേട്ടത്തിലേറിയ കിറ്റെക്സ് ഓഹരികൾ ഒരുമാസത്തിനിടെ മുന്നേറിയത് 116%. മൂന്നുമാസത്തിനിടെ 147 ശതമാനവും ഒരുവർഷത്തിനിടെ 168 ശതമാനവും നേട്ടം കിറ്റെക്സ് ഓഹരികൾ കുറിച്ചു. വസ്ത്ര കയറ്റുമതിയിൽ ലോകത്ത് മുൻപന്തിയിലുള്ള ബംഗ്ലദേശ് നേരിടുന്ന രാഷ്ട്രീയ, സാമ്പത്തിക അസ്ഥിരത കിറ്റെക്സ് അടക്കം ഇന്ത്യൻ വസ്ത്ര കയറ്റുമതി കമ്പനികൾക്ക് നേട്ടമായിട്ടുണ്ട്. തെലങ്കാനയിൽ 3,000 കോടിയിലേറെ രൂപയുടെ നിക്ഷേപത്തോടെ കിറ്റെക്സ് നിർമിച്ച ഫാക്ടറികൾ പൂർണതോതിൽ ഉൽപാദന സജ്ജമാകുന്നതും ഓഹരികളുടെ പ്രകടനത്തെ സ്വാധീനിക്കുന്നുണ്ട്.
സ്വർണ വില വർധനയുടെ കരുത്തുമായി മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് ഓഹരികളും ഇന്ന് നേട്ടത്തിന്റെ പാതയിലാണ് (Read Details). ഫെഡറൽ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവയും ഭേദപ്പെട്ട നേട്ടത്തിലേറി. എച്ച്എസ്ബിസിയിൽ നിന്ന് ലഭിച്ച മികച്ച റേറ്റിങ്ങിന്റെ കരുത്തിൽ കല്യാൺ ജ്വല്ലേഴ്സ് ഓഹരികളും മുന്നേറുന്നു (Read Details). ഹാരിസൺസ് മലയാളം (+3.19%), ടിസിഎം (+2.57%), ജിടിഎൻ ടെക്സ്റ്റൈൽസ് (+2.31%), ആഡ്ടെക് സിസ്റ്റംസ് (+2.24%), മുത്തൂറ്റ് കാപ്പിറ്റൽ (+2.09%) എന്നിവയും മികച്ച നേട്ടമുണ്ടാക്കിയ കേരള ഓഹരികളാണ്. സഫ സിസ്റ്റംസാണ് (-4.95%) നഷ്ടത്തിൽ മുന്നിൽ. സെല്ല സ്പേസ് (-4.25%), എവിടി (-2.41%), പോപ്പീസ് (-1.99%), ഇൻഡിട്രേഡ് (-1.9%), വെർട്ടെക്സ് (–1.54%) എന്നിവയാണ് നഷ്ടത്തിൽ മുന്നിലുള്ളവ. കേരള ആയുർവേദ, സ്റ്റെൽ ഹോൾഡിങ്സ്, കെഎസ്ഇ, സിഎസ്ബി ബാങ്ക്, ആസ്റ്റർ എന്നിവയും ഇന്ന് ചുവന്നു.