ADVERTISEMENT

സ്വർണ വില വൻ കുതിപ്പിലായതോടെ നേട്ടം കൊയ്ത് സ്വർണപ്പണയ വായ്പാ വിതരണരംഗത്തെ കമ്പനികളുടെ ഓഹരികൾ. കേരളം ആസ്ഥാനമായ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (എൻബിഎഫ്സി) ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വർണപ്പണയ വായ്പാ സ്ഥാപനങ്ങളുമായ മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് എന്നിവയുടെയും സ്വർണ വായ്പാരംഗത്ത് വലിയ ശ്രദ്ധചെലുത്തുന്ന കേരളം ആസ്ഥാനമായ ബാങ്കുകളുടെയും ഓഹരികൾ ഇന്ന് ശ്രദ്ധേയ നേട്ടത്തിലാണുള്ളത്.

മുത്തൂറ്റ് ഫിനാൻസിന്റെ ഓഹരികൾ ഇന്നൊരുവേള റെക്കോർഡ് ഉയരമായ 2,078.75 രൂപവരെ എത്തി. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് രണ്ട് ശതമാനത്തിലധികം നേട്ടവുമായി 2,030 രൂപയിൽ. കമ്പനിയുടെ വിപണിമൂല്യം 81,500 കോടി രൂപയെന്ന നാഴികക്കല്ലും പിന്നിട്ടു.

വിപണിമൂല്യം 80,000 കോടി രൂപ കടക്കുന്ന ആദ്യ കേരളക്കമ്പനിയുമാണ് മുത്തൂറ്റ് ഫിനാൻസ്. മണപ്പുറം ഫിനാൻസിന്റെ ഓഹരി വില ഇന്ന് 4 ശതമാനത്തിലധികം മുന്നേറി 216.50 രൂപവരെയെത്തി. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 3.94% നേട്ടവുമായി 213.80 രൂപയിൽ. കമ്പനിയുടെ വിപണിമൂല്യം 18,000 കോടി രൂപയും ഭേദിച്ചു.

ഊർജമായി സ്വർണവിലക്കുതിപ്പ് 
 

സ്വർണ വില കൂടുന്നത് സ്വർണപ്പണയ വായ്പാക്കമ്പനികൾക്ക് നേട്ടമാണ്. ഒരു ഉപയോക്താവ് ഒരു പവന്റെ ആഭരണം ഈടായി വച്ച് വായ്പ എടുക്കാൻ അപേക്ഷിക്കുന്നു എന്നിരിക്കട്ടെ. ഒരു പവൻ ആഭരണത്തിന് വിപണിവില 57,570 രൂപയാണെന്ന് കരുതുക. ഇതിന്റെ 65 ശതമാനമായ 37,570 രൂപവരെയേ വായ്പയായി കിട്ടൂ. ഇതാണ് എൽടിവി (ലോൺ-ടു-വാല്യു). റിസർവ് ബാങ്ക് നിഷ്കർഷിക്കുന്നതാണ് എൽടിവി.

Gold

തുടർച്ചയായി ഓർമിപ്പിച്ചിട്ടും ഉപയോക്താവ് വായ്പാത്തിരിച്ചടവ് മുടക്കുന്നു എന്നു കരുതുക. വായ്പ നൽകിയ സ്ഥാപനത്തിന് ഈ എൽടിവി ചട്ടവും ഉയർന്ന സ്വർണ വിലയും അനുഗ്രഹമായി മാറും. ഈടുവച്ച സ്വർണം ലേലം ചെയ്ത് വായ്പാത്തുക പലിശസഹിതം തിരിച്ചുപിടിക്കാം. അഥവാ, എൽടിവിയേക്കാൾ കുറഞ്ഞനിരക്കിലേക്ക് സ്വർണ വില താഴുകയും ഉപയോക്താവ് തിരിച്ചടവ് മുടക്കുകയും ചെയ്താൽ അത് വായ്പാ സ്ഥാപനത്തിന് തിരിച്ചടിയാകും. കാരണം, സ്വ‍ർണം വിറ്റാലും എൽടിവി പോലും തിരിച്ചുപിടിക്കാൻ കമ്പനിക്ക് കഴിയില്ല.

റെക്കോർഡ് തിളക്കത്തിൽ കല്യാൺ ജ്വല്ലേഴ്സ്
 

സ്വർണ വില മുന്നേറുന്നതിനിടെ, പ്രമുഖ ജ്വല്ലറി ശൃംഖലയായ കല്യാൺ ജ്വല്ലേഴ്സ് ഓഹരികളും തുടർച്ചയായി നേട്ടത്തിലാണ്. പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എച്ച്എസ്ബിസിയിൽ നിന്ന് 'വാങ്ങൽ' (buy) റേറ്റിങ് ലഭിച്ചതാണ് കല്യാൺ ജ്വല്ലേഴ്സിനെ കുതിപ്പിലേക്ക് നയിച്ചത്. ഓഹരിയുടെ ലക്ഷ്യവില 610 രൂപയിൽ നിന്ന് 810 രൂപയിലേക്ക് ഉയർത്തിയ എച്ച്എസ്ബിസിയുടെ നടപടിയും കരുത്തായി.

ഇന്ന് 6 ശതമാനത്തിലധികം തിളങ്ങി ഒരുവേള കല്യാൺ ജ്വല്ലേഴ്സ് ഓഹരി റെക്കോർഡ് ഉയരമായ 749 രൂപവരെ എത്തി. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 5.58% നേട്ടവുമായി 727.75 രൂപയിൽ. കമ്പനിയുടെ വിപണിമൂല്യം 75,000 കോടി രൂപയിലുമെത്തി. കേരളത്തിൽ നിന്നുള്ള ലിസ്റ്റഡ് കമ്പനികളിൽ മൂല്യത്തിൽ രണ്ടാംസ്ഥാനത്താണ് കല്യാൺ ജ്വല്ലേഴ്സ് ഇപ്പോൾ. സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയും ഇന്ന് 1.3 മുതൽ 2.05% വരെ നേട്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്.

English Summary:

Muthoot, Manappuram Shares, Kalyan Jewellers Hit Record Highs as Gold Prices Surge. Gold loan companies' shares are reaping the benefits of the recent surge in gold prices.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com