ADVERTISEMENT

ഇന്ത്യയിലെ ഭക്ഷ്യ എണ്ണ ഇറക്കുമതിക്കാർ ഏകദേശം 100,000 ടൺ പാം ഓയിൽ ഇറക്കുമതി ചെയ്യുന്നതിനുള്ള കരാറുകൾ റദ്ദാക്കി.പാം ഓയിലിന്റെ വില കുത്തനെ ഉയർന്നതിനാലാണ് ഇത്.ആഗോള വില വർദ്ധനവ് മുതലെടുക്കാൻ ഇന്ത്യക്ക് പകരം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വ്യാപാരികൾക്ക് വിൽക്കാൻ തീരുമാനിച്ചതിനാലാണ് കരാറുകൾ റദ്ദാക്കിയത്.

ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഏറ്റവും വിലകുറഞ്ഞ ഭക്ഷ്യ എണ്ണയായ പാം ഓയിലിന് ജൂലൈയിൽ ടണ്ണിന് 979 ഡോളറായിരുന്നു വില. നിലവിൽ ടണ്ണിന് 1,011 ഡോളറാണ് ഇറക്കുമതി വില. താരതമ്യപ്പെടുത്തുമ്പോൾ, ആരോഗ്യകരമെന്ന് അറിയപ്പെടുന്ന ഉയർന്ന നിലവാരമുള്ള അസംസ്കൃത സോയാബീൻ എണ്ണ ടണ്ണിന് 1,015 ഡോളറിനും സൂര്യകാന്തി എണ്ണ ടണ്ണിന് 1,019 ഡോളറിനുമാണ് ഇറക്കുമതി ചെയ്യുന്നത്. ജൂലൈയിൽ  ക്രൂഡ് സോയാബീൻ  ഓയിലിന് ടണ്ണിന് 1,054 ഡോളറും സൂര്യകാന്തി എണ്ണയ്ക്ക് ടണ്ണിന് 1,043 ഡോളറുമായിരുന്നു വില. ഇപ്പോൾ ക്രൂഡ് പാം ഓയിൽ, സോയാബീൻ ഓയിൽ, സൂര്യകാന്തി എണ്ണ എന്നിവ തമ്മിലുള്ള വില വ്യത്യാസം കുറഞ്ഞു.  ഇത് കാരണം പാം ഓയിൽ ഇറക്കുമതി ചെയ്യുന്നത് അത്ര ലാഭകരവുമല്ല. ഈ എണ്ണകൾ തമ്മിൽ വലിയ വില വിത്യാസം ഇല്ലാത്തതിനാൽ  സോയാബീൻ, സൂര്യകാന്തി എണ്ണകൾ ഇറക്കുമതി ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു ഇന്ത്യയിലെ ഇറക്കുമതിക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. 

ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ ഇന്ത്യ അടുത്തിടെ വർധിപ്പിച്ചതും ആഗോള ഘടകങ്ങളും വിപണിയെ സ്വാധീനിച്ചതായി സോൾവന്റ് എക്സ്ട്രാക്റ്റേഴ്സ് അസോസിയേഷൻ (എസ്ഇഎ) എക്സിക്യൂട്ടീവ് പ്രസിഡന്റ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പാം ഓയിൽ ഉൽപാദകരായ ഇന്തോനേഷ്യ ബി -40 നയത്തിന് കീഴിൽ ബയോഡീസൽ ഉൽപാദനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ ഉൽപാദനം കുറച്ചിട്ടുണ്ട്. അതേസമയം, കയറ്റുമതി തീരുവ വർദ്ധിപ്പിച്ചതിനാൽ രണ്ടാമത്തെ വലിയ ഉൽപാദകരായ മലേഷ്യ പാമോയിലിന്റെ വില ഉയർത്തി.

എന്താണ് ബി 40 

oil-palm-worker

അടുത്ത വർഷം മുതൽ 40 ശതമാനം പാം ഓയിൽ ഉൾക്കൊള്ളുന്ന ബി 40 ബയോഡീസൽ ഉപയോഗത്തിലേക്ക് ഇന്തോനേഷ്യ മാറാൻ ഒരുങ്ങുകയാണ്. 35 ശതമാനം പാം ഓയിൽ അടിസ്ഥാനമാക്കിയുള്ള ബയോഡീസൽ അടങ്ങുന്ന നിലവിലെ ബി 35 മിശ്രിതമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പാം ഓയിൽ ഉത്പാദിപ്പിക്കുന്ന രാജ്യമെന്ന നിലയിൽ, ഊർജ്ജ ഇറക്കുമതി കുറയ്ക്കുന്നതിനും പാം ഓയിലിൻ്റെ ആഭ്യന്തര ഉപഭോഗം വർദ്ധിപ്പിക്കുന്നതിനും ബയോഡീസൽ മിശ്രിതം വർദ്ധിപ്പിക്കാൻ ഇന്തോനേഷ്യ ലക്ഷ്യമിടുന്നു.

ബി 40 ലേക്ക് മാറുന്നത് മൊത്തത്തിലുള്ള ബയോഡീസൽ ഉപഭോഗം ഗണ്യമായി വർദ്ധിപ്പിക്കുമെന്നും വരും വർഷത്തിൽ ഇത് 16 ദശലക്ഷം കിലോ ലിറ്റർ വരെ എത്തുമെന്നും  പ്രതീക്ഷിക്കുന്നു. ഊർജ ആവശ്യങ്ങൾക്കായി സമൃദ്ധമായ പാം ഓയിൽ സ്രോതസ്സുകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ഇന്തോനേഷ്യയുടെ വിശാലമായ തന്ത്രത്തിൻ്റെ ഭാഗമാണ് ഈ മാറ്റം. അതുവഴി ഇറക്കുമതി ചെയ്യുന്ന ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയുകയും ദേശീയ സമ്പദ്‌വ്യവസ്ഥയെ വളർത്താനും സാധിക്കും. 

palm-oil

ഇന്ത്യയിൽ എണ്ണ വില കൂടുമോ?

ആഗോള വിപണിയിലെ ഉയർന്ന വിലയിൽ നിന്ന് നേട്ടമുണ്ടാക്കാൻ വ്യാപാരികൾ പാം ഓയിൽ ഇറക്കുമതി കരാറുകൾ റദ്ദാക്കിയപ്പോൾ, വിവിധ എണ്ണകൾ തമ്മിലുള്ള കുറഞ്ഞ വില വ്യത്യാസം സോയാബീൻ, സൂര്യകാന്തി എണ്ണ എന്നിവയുടെ ഇറക്കുമതി വർദ്ധിപ്പിക്കാൻ കാരണമായി. രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ മതിയായ കരുതൽ ശേഖരമുണ്ടെന്നും ആഭ്യന്തര എണ്ണ  ശുദ്ധീകരണം ഉടൻ ആരംഭിക്കുമെന്നും കാർഷിക വിദഗ്ധർ പറയുന്നത്. പാം ഓയിൽ ഇറക്കുമതി കുറച്ചാലും, ദീപാവലി സമയത്ത്  വില വർദ്ധനവോ,   ഭക്ഷ്യ എണ്ണയുടെ കുറവോ ഇന്ത്യൻ വിപണിയിൽ ഉണ്ടാകില്ല എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ ഭക്ഷ്യ എണ്ണ  വില കൂടില്ലെങ്കിലും ഭാവിയിൽ  വില കൂടാൻ സാധ്യതയുണ്ട്. കാരണം പാം ഓയിൽ വില രാജ്യാന്തര തലത്തിൽ കൂടുകയാണെങ്കിൽ മറ്റു ഭക്ഷ്യ എണ്ണകൾക്കുമുള്ള വില വരും മാസങ്ങളിൽ കൂടും. കൂടാതെ ബയോ ഡീസൽ ഉൽപ്പാദനത്തിൽ, ഭക്ഷ്യ എണ്ണഅസംസ്കൃത സാധനങ്ങൾ  ഉപയോഗിക്കുന്ന പ്രവണത ഇനിയും കൂടാനാണ് സാധ്യത. ഇതും എല്ലാ ഭക്ഷ്യ എണ്ണയുടെയും വില ഭാവിയിൽ വർധിപ്പിക്കും. അതുപോലെ ഇപ്പോൾ കരിമ്പിൻ ചണ്ടി പോലുള്ള സാധനങ്ങളിൽ നിന്നാണ് ഇന്ത്യയിൽ പെട്രോൾ ഡീസൽ ബദൽ ഇന്ധനങ്ങൾ ഉൽപ്പാദിപ്പിക്കുന്നത് എങ്കിലും, ഭാവിയിൽ കൂടുതൽ എണ്ണക്കുരുക്കളിലേക്കു ഇത് മാറാനും സാധ്യതയുണ്ട്.ചുരുക്കത്തിൽ പറഞ്ഞാൽ പെട്രോൾ-ഡീസൽ തുടങ്ങിയവയുടെ ഇറക്കുമതി കുറക്കാനായി ബയോ എത്തനോൾ, ഡീസൽ ഉൽപ്പാദനം കൂട്ടുമ്പോൾ  അത്  ഭക്ഷ്യ എണ്ണ വില കൂടാൻ കാരണമാകും. 

English Summary:

Palm oil imports to India are declining as prices surge. Learn about the factors driving this trend and whether soybean and sunflower oil imports can fill the gap

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com