ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തെ കൃഷിനിലവാരം മെച്ചപ്പെടുത്താനും കാർഷിക രംഗത്ത് നൂതന സാങ്കേതിക വിദ്യകളുടെ പ്രചാരത്തിനുമായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) ദേശീയ കാർഷിക കോഡ്(എൻഎസി) തയാറാക്കുന്നു. വിളകൾ തിരഞ്ഞെടുക്കുന്നത് മുതൽ നിലമൊരുക്കൽ, കാർഷികോൽപന്നങ്ങളുടെ സംഭരണം എന്നിവയ്ക്കുള്ള മാർഗനിർദേശങ്ങളും ഉൾപ്പെടെ കോഡിന്റെ കരട് അടുത്ത വർഷം ഒക്ടോബറിൽ പുറത്തിറക്കും.

യന്ത്രങ്ങൾ, ഉപകരണങ്ങൾ, വളം, കീടനാശിനികൾ മുതലയാവയുടെ ഗുണമേൻമ ഉറപ്പുവരുത്തുന്നതിന് നിലവിൽ ബിഐഎസിന്റെ മാനദണ്ഡങ്ങളുണ്ട്. പക്ഷേ, മൈക്രോ ഇറിഗേഷൻ ഉൾപ്പെടെയുള്ള ജലസേചന രീതികൾ, നിലമൊരുക്കൽ, മണ്ണിന്റെ ഗുണനിലവാരം എന്നിവയ്ക്ക് കൃത്യമായ മാനദണ്ഡങ്ങളില്ല. ഈ മേഖലകളെ ലക്ഷ്യം വച്ചാണ് നാഷനൽ ബിൽഡ‍ിങ് കോ‍ഡ്, നാഷനൽ ഇലക്ട്രിക് കോഡ് എന്നിവയുടെ മാതൃകയിൽ എൻഎസിയും തയാറാക്കുക. കാർഷികമേഖലയിലെ സമഗ്ര പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുകയും കൃഷി, കാർഷികോൽപന്ന ഗുണനിലവാരം മെച്ചപ്പെടുത്തി കർഷകർക്കു സാമ്പത്തിക നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം.

എൻഎസിയുടെ ഭാഗമായി കർഷകർക്ക് പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ വിവിധ കാർഷിക സർവകലാശാലകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെലവ് ബിഐഎസ് വഹിക്കുമെന്നും ബിഐഎസ് ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരി പറഞ്ഞു.

കർഷകർക്കും കാർഷിക സർവകലാശാലകൾക്കും, കൃഷി അനുബന്ധ സ്ഥാപനങ്ങൾക്കും മാർഗദർശി എന്ന നിലയിലാണ് എൻഎസി തയാറാക്കുന്നത്. കാർഷിക മേഖലയെ ലക്ഷ്യംവച്ചുള്ള നയരൂപീകരണവും പദ്ധതി രൂപീകരണവും ഭാവിയിൽ ഈ മാർഗനിർദേശങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും.

ഓരോ പ്രദേശത്തെയും മണ്ണിന്റെയും കാലാവസ്ഥയുടെയും സ്വഭാവത്തിനനുസരിച്ചുള്ള വിളകൾ തിരഞ്ഞെടുക്കാൻ എൻഎസി കർഷകരെ സഹായിക്കും. കാർഷികോൽപന്നങ്ങൾക്ക് ഉയർന്ന വിപണിവില ലഭിക്കാനുള്ള വ്യവസ്ഥകളും കോഡിലുണ്ടാകും.

∙ 2 ഭാഗങ്ങൾ

എല്ലാ വിളകൾക്കുമായുള്ള പൊതു നിർദേശങ്ങളായിരിക്കും ആദ്യ ഭാഗത്തെ ഉള്ളടക്കം. 2–ാം ഭാഗത്തിൽ നെല്ല്, ഗോതമ്പ്, എണ്ണക്കുരു, പയർ–പരിപ്പ് വർഗങ്ങൾക്കുള്ള ഗുണനിലവാര നിർദേശങ്ങളാണുണ്ടാകുക.

∙ മറ്റു വിഷയങ്ങൾ

വിതയ്ക്കൽ, പറിച്ചുനടൽ, ജലസേചനം, നീരൊഴുക്ക്, മണ്ണു പരിശോധന, വിളകളുടെ ആരോഗ്യം, വിളവെടുപ്പ്, മെതിക്കൽ, വിളവെടുപ്പിനു ശേഷമുള്ള നിലമൊരുക്കൽ, ജൈവ കൃഷി രീതികൾ, വളം, കീടനാശിനികൾ, കാലാവസ്ഥാ അതിജീവനം, സ്മാർട് ഫാമിങ്.

English Summary:

National Agricultural Code

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com