ADVERTISEMENT

സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസമായി കുറഞ്ഞുനിന്ന സ്വർണവിലയിൽ ഇന്ന് കുതിച്ചുകയറ്റം. ഗ്രാമിന് ഒറ്റയടിക്ക് 70 രൂപ വർധിച്ച് വില 7,095 രൂപയായി. 560 രൂപ ഉയർന്ന് 56,760 രൂപയാണ് പവൻ വില. കഴിഞ്ഞ 4 ദിവസത്തിനിടെ പവന് 760 രൂപയും ഗ്രാമിന് 95 രൂപയും കുറഞ്ഞശേഷമാണ് ഇന്ന് സ്വർണം വീണ്ടും വിലക്കയറ്റത്തിന്റെ വണ്ടി പിടിച്ചത്.

ഈ മാസം 4ന് രേഖപ്പെടുത്തിയ ഗ്രാമിന് 7,120 രൂപയും പവന് 56,960 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും റെക്കോർഡ് വില. കനംകുറഞ്ഞതും (ലൈറ്റ്‍വെയ്റ്റ്) വജ്രം ഉൾപ്പെടെയുള്ള കല്ലുകൾ പതിപ്പിക്കുന്നതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 65 രൂപ ഉയർന്ന് 5,870 രൂപയിലെത്തി. വെള്ളി വിലയും കൂടിത്തുടങ്ങി. രണ്ടുരൂപ വർധിച്ച് ഗ്രാം വില 98 രൂപയായി.

അമേരിക്കയുടെ മലക്കംമറിച്ചിൽ
 

അമേരിക്കയിൽ പണപ്പെരുപ്പം കഴിഞ്ഞമാസവും ആശ്വാസതലത്തിൽ തുടർന്നെങ്കിലും തൊഴിലില്ലായ്മ നിരക്ക് 2023 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയരത്തിലെത്തിയിട്ടുണ്ട്. ഒക്ടോബർ 5ന് സമാപിച്ച ആഴ്ചയിൽ 2.25 ലക്ഷം പ്രതീക്ഷിച്ചിടത്ത് 2.58 ലക്ഷം പേരാണ് തൊഴിലില്ലെന്ന് വ്യക്തമാക്കിയത്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇതോടെ അമേരിക്കൻ സമ്പദ്‍വ്യവസ്ഥ വീണ്ടും പരുങ്ങലിലാണെന്ന വിലയിരുത്തൽ ശക്തമായി. ഹെലൻ ചുഴലിക്കാറ്റ് ഫ്ലോറിഡ, നോർത്ത് കാരലൈന പ്രദേശങ്ങളിൽ ആഞ്ഞടിച്ചതിന് ശേഷമാണ് തൊഴിലില്ലായ്മ നിരക്ക് കൂടിയെന്ന റിപ്പോർട്ട് പുറത്തുവന്നതെന്നതും ആശങ്കയാണ്.

റീറ്റെയ്ൽ പണപ്പെരുപ്പം അതേസമയം, ഓഗസ്റ്റിലെ 2.5 ശതമാനത്തിൽ നിന്ന് സെപ്റ്റംബറിൽ 2.4 ശതമാനത്തിലേക്ക് കുറഞ്ഞു. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിയന്ത്രണപരിധിയായ 2 ശതമാനത്തിന് അടുത്തേക്ക് പണപ്പെരുപ്പം കുറയുന്നു എന്ന സൂചന ഇത് നൽകുന്നുമുണ്ട്. എന്നാൽ, തൊഴിലില്ലായ്മ നിരക്ക് കൂടിയത് കണക്കിലെടുത്ത് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള നീക്കം ഫെഡറൽ റിസർവ് സജീവമാക്കിയേക്കും. ഇതാണ്, സ്വർണവില വീണ്ടും കുതിക്കാൻ കാരണം.

സ്വർണവും പലിശയും തമ്മിലെന്ത്?
 

അമേരിക്ക അടിസ്ഥാന പലിശനിരക്ക് കുറച്ചാൽ ആനുപാതികമായി ഡോളറിന്റെ മൂല്യം ദുർബലമാകും. യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ (ബോണ്ട്) ആദായനിരക്കും (യുഎസ് ട്രഷറി യീൽഡ്) കുറയും. ഇത് ഫലത്തിൽ സ്വർണ നിക്ഷേപ പദ്ധതികൾക്കാണ് നേട്ടമാകുക.

gold-price

ഡോളറിനെയും ബോണ്ടിനെയും കൈവിടുന്ന നിക്ഷേപകർ ഓഹരി വിപണിയിലേക്ക് പണമൊഴുക്കാൻ സാധ്യത വിരളം. ഓഹരി വിപണി സമീപകാലത്ത് പൊതുവേ കനത്ത ചാഞ്ചാട്ടത്തിലൂടെ കടന്നുപോകുന്നതിനാൽ നഷ്ടത്തിന് സാധ്യതയുണ്ടെന്ന ഭീതിയാണ് കാരണം. ഗോൾഡ് ഇടിഎഫ് പോലുള്ള 'സുരക്ഷിതമായ' സ്വർണ നിക്ഷേപ പദ്ധതികളിലേക്കാണ് നിക്ഷേപകർ ചുവടുമാറ്റുക. സ്വർണ നിക്ഷേപ പദ്ധതികൾക്ക് ഡിമാൻഡ് കൂടുന്നതോടെ വിലയും കൂടുന്നു. ഇതാണ്, ഇപ്പോൾ സംഭവിക്കുന്നത്.

ഇന്ത്യയും ഒരു കാരണം
 

ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് സ്വർണം വൻതോതിൽ വാങ്ങിക്കൂട്ടുന്നുണ്ട്. ഇതിന് പുറമേ നവരാത്രി, ദസ്സറ, ദീപാവലി ആഘോഷങ്ങൾ ഉത്തരേന്ത്യയിലും കർണാടകയിലും മറ്റും ഷോപ്പിങ്ങിന്റെയും വിവാഹത്തിന്റെയും സീസൺ കൂടിയാണ്. ഇക്കാലത്ത് ആഭരണ ഡിമാൻഡ് കൂടുമെന്നതും വില കൂടാനിടയാക്കുന്നു.

Image : shutterstock/AI Image Generator
Image : shutterstock/AI Image Generator

ഇറാൻ-ഇസ്രയേൽ സംഘർഷം മുറുകുന്നത് ആഗോള സമ്പദ്‍വ്യവസ്ഥയ്ക്കും ഓഹരി, കടപ്പത്ര വിപണികൾക്കും മേൽ കരിനിഴൽ വീഴ്ത്തുന്നതും സ്വർണത്തിനാണ് നേട്ടമാകുന്നത്. ''പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം'' എന്ന പെരുമ എക്കാലത്തും സ്വർണത്തിനുണ്ട്. പ്രതിസന്ധികൾ അയയുമ്പോൾ നിക്ഷേപകർ സ്വർണത്തിൽ നിന്ന് പിന്മാറി വീണ്ടും ഓഹരി, കടപ്പത്ര വിപണികളിലുമെത്തും. അപ്പോൾ വില കുറയും. നിലവിൽ, സാഹചര്യം സ്വർണത്തിനാണ് അനുകൂലം.

വില വീണ്ടും റെക്കോർഡിലേക്കോ?
 

കഴി‍ഞ്ഞമാസം രേഖപ്പെടുത്തിയ ഔൺസിന് 2,685 ഡോളറാണ് രാജ്യാന്തര വിലയിലെ റെക്കോർഡ്. ഇന്നലെ 2,605 ഡോളർ വരെ താഴ്ന്ന വില ഇപ്പോഴുള്ളത് 2,645 ഡോളറിൽ. നിലവിലെ അനുകൂല സാഹചര്യങ്ങളുടെ പിൻബലത്തിൽ വില 2,653 ഡോളർ എന്ന പ്രതിരോധനിരക്ക് ഭേദിച്ചാൽ 2,685 ഡോളർ എന്ന റെക്കോർഡും മറികടന്ന് മുന്നേറ്റം തുടർന്നേക്കാമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

അതേസമയം, സെപ്റ്റംബറിലെ യോഗത്തിലെ പോലെ അടിസ്ഥാന പലിശനിരക്കിൽ ബമ്പർ വെട്ടിക്കുറയ്ക്കലിന് (സെപ്റ്റംബറിൽ 0.50% കുറച്ചിരുന്നു) യുഎസ് ഫെഡറൽ റിസർവ് തയാറാകുന്നില്ലെങ്കിൽ സ്വർണവിലയിൽ കുതിപ്പ് ഒഴിഞ്ഞുനിൽക്കും. എങ്കിലും വില 2,640 ഡോളർ നിലവാരത്തിൽ തുടരാനാണ് സാധ്യതയെന്നും നിരീക്ഷകർ പറയുന്നു.

പണിക്കൂലിയടക്കം ഇന്നത്തെ വില ഇങ്ങനെ
 

സ്വർണാഭരണം വാങ്ങുമ്പോൾ ജിഎസ്ടി, പണിക്കൂലി, ഹോൾമാർക്ക് ചാർജ് എന്നിവ ബാധകമാണ്. മൂന്ന് ശതമാനമാണ് ജിഎസ്ടി. 45 രൂപയാണ് ഹോൾമാർക്ക് ഫീസെങ്കിലും 18% ജിഎസ്ടിയുമുണ്ട്. അതായത്, ആകെ 53.10 രൂപ. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് ഓരോ ജ്വല്ലറി ഷോറൂമിലും വ്യത്യാസപ്പെട്ടിരിക്കും.

gold-5-

പൊതുവേ ഇത് മിനിമം 5-10 ശതമാനമാണ്. ബ്രാൻഡഡ് ആഭരണങ്ങൾക്ക് 20 ശതമാനമോ അതിനു മുകളിലോ ആകാം. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്ന് 61,440 രൂപ കൊടുത്താലേ കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാനാകൂ. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,680 രൂപയും നൽകണം. ഇന്നലെ വില പവന് 60,834 രൂപയും ഗ്രാമിന് 7,604 രൂപയുമായിരുന്നു.

English Summary:

Gold prices soar as US economic uncertainty fuels safe-haven demand. Find out how interest rate cuts, inflation, and global events are impacting gold and silver markets.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com