ADVERTISEMENT

റെക്കോർഡുകൾ തകർത്ത് മുന്നേറുകയായിരുന്ന ഇന്ത്യൻ ഓഹരി വിപണികൾക്കുമേൽ ആശങ്കയുടെ കാർമേഘം പടർന്നത് പൊടുന്നനേയായിരുന്നു. ഇസ്രയേലിലേക്ക് ഇറാൻ 200ലേറെ മിസൈലുകൾ തൊടുക്കുകയും തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പറയുകയും ചെയ്തതോടെ പശ്ചിമേഷ്യയാകെ കലുഷിതമായി കഴിഞ്ഞു. ക്രൂഡോയിൽ വില കുതിച്ചുകയറ്റം തുടങ്ങി. ബ്രെന്റ് ക്രൂഡ് വില മാസങ്ങളുടെ ഇടവേളയ്ക്കുശേഷം ബാരലിന് വീണ്ടും 80 ഡോളറിന് അടുത്തെത്തി.

ആഗോള സമ്പദ്‍വ്യവസ്ഥയ്ക്കാകെ തിരിച്ചടിയാകുന്നതാണ് ഏത് മേഖലയിലെ യുദ്ധവും. രാജ്യാന്തര വ്യാപാര, ക്രൂഡോയിൽ വിതരണ രംഗത്തെ നിർണായകമായ പശ്ചിമേഷ്യയിലാണ് നിലവിൽ പോര് മുറുകുന്നതെന്നതാണ് കനത്ത പ്രതിസന്ധി. ഉപഭോഗത്തിനുള്ള ക്രൂഡോയിലിന്റെ 85-90 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്കാണ് വില വർധന കൂടുതൽ തിരിച്ചടിയാകുക. ആഭ്യന്തര പെട്രോൾ, ഡീസൽ വിലകളും അവശ്യവസ്തു വിലകളും കൂടാൻ ഇതിടയാക്കും. പണപ്പെരുപ്പം ഉയരും. 

Hyd-ipo - 1

കറന്റ് അക്കൗണ്ട്, വ്യാപാരക്കമ്മി ഭാരവും കൂടും. ഇന്ത്യൻ ഓഹരി വിപണിയിൽ 'കരടികൾ' കളംനിറയാനും നിക്ഷേപകർ വിൽപന സമ്മർദ്ദത്തിന്റെ വണ്ടിപിടിക്കാനും കാരണം വേറെയല്ല. കഴിഞ്ഞ 5 ദിവസത്തിനിടെ മാത്രം 4,000ലേറെ പോയിന്റ് നഷ്ടമാണ് സെൻസെക്സ് നേരിട്ടത്. ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽ നിന്ന് കൊഴി‍ഞ്ഞുപോയത് 16.6 ലക്ഷം കോടി രൂപയും.

കൊട്ടിക്കയറിയ ഐപിഒ പൂരം
 

ലോകത്ത് ഏറ്റവുമധികം പ്രാരംഭ ഓഹരി വിൽപന (ഐപിഒ) അരങ്ങേറുന്ന രാജ്യങ്ങളിലൊന്നാണ് ഇപ്പോൾ ഇന്ത്യ. ഓഹരി വിപണി കഴിഞ്ഞ ഏതാനും മാസങ്ങളായി കാഴ്ചവച്ച റെക്കോർഡ് മുന്നേറ്റം, വിപണിയിലെ ശക്തമായ പണമൊഴുക്ക്, ചെറുകിട (റീറ്റെയ്ൽ) നിക്ഷേപക പങ്കാളിത്തത്തിലെ വൻ വളർച്ച, ഇതിനകം ഐപിഒ നടത്തിയ കമ്പനികൾ സ്വന്തമാക്കിയ മികച്ച സ്വീകാര്യത, ലിസ്റ്റിങ്ങിലും തുടർന്നുമുള്ള ഓഹരിവിലക്കുതിപ്പ്, അനുകൂലമായ ആഭ്യന്തര-ആഗോള അന്തരീക്ഷം തുടങ്ങിയവയാണ് കൂടുതൽ കമ്പനികൾക്ക് ഐപിഒ നടത്താനുള്ള ആവേശമായത്.

Image : iStock/traffic_analyzer
Image : iStock/traffic_analyzer

നടപ്പുവർഷത്തിന്റെ (2024-25) ആദ്യപാതിയിൽ (ഏപ്രിൽ-സെപ്റ്റംബർ) 40 കമ്പനികൾ രാജ്യത്ത് ഐപിഒയുമായെത്തി. ഇവ സംയോജിതമായി സമാഹരിച്ചതാകട്ടെ 51,365 കോടി രൂപയും. മുൻവർഷത്തെ സമാനകാലത്തെ 26,311 കോടി രൂപയേക്കാൾ 95% അധികം. ഓരോ കമ്പനിയും ഈ വർഷം ശരാശരി 34.28% ലിസ്റ്റിങ് നേട്ടമുണ്ടാക്കി. കഴി‍ഞ്ഞവർഷത്തെ 28.65 ശതമാനത്തേക്കാൾ മെച്ചം. ഈ വർഷം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ ഭൂരിഭാഗവും നിക്ഷേപകർക്ക് 10 ശതമാനത്തിലധികം നേട്ടവും (റിട്ടേൺ) സമ്മാനിച്ചു കഴിഞ്ഞു.

നേട്ടം വാരിക്കോരി സമ്മാനിച്ചവർ
 

ഈ വർഷം ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഐപിഒ സംഘടിപ്പിച്ച ബജാജ് ഹൗസിഹ് ഫിനാൻസ് 6,560 കോടി രൂപ സമാഹരിച്ചിരുന്നു. കമ്പനി ഇതിനകം സമ്മാനിച്ച റിട്ടേൺ 136 ശതമാനം. യൂണികൊമേഴ്സ് 94 ശതമാനവും പ്രീമിയർ എനർജീസ് 87 ശതമാനവും നേട്ടം നൽകി. ഓല ഇലക്ട്രിക് 6,146 കോടി രൂപയുടെയും ഭാരതി ഹെക്സകോം 4,275 കോടി രൂപയുടെയും ഐപിഒയാണ് നടപ്പുവർഷം നടത്തിയത്. ഇക്കഴിഞ്ഞ ഏപ്രിൽ-സെപ്റ്റംബറിലെ ശരാശരി ഐപിഒ സമാഹരണം 1,284 കോടി രൂപയായിരുന്നു. കഴിഞ്ഞവർഷത്തെ സമാനകാലത്തെ 849 കോടി രൂപയേക്കാൾ ഏറെ കൂടുതൽ. ഒട്ടുമിക്ക ഐപിഒകൾക്കും നടപ്പുവർഷം ഇതുവരെ 10 മടങ്ങിലേറെ സബ്സ്ക്രിപ്ഷനും ലഭിച്ചു.

വൻകിടക്കാരെ നിഷ്പ്രഭമാക്കിയ കുഞ്ഞന്മാർ
 

ഇത്രയും പറഞ്ഞത് മുഖ്യധാര കമ്പനികളുടെ ഐപിഒയെ കുറിച്ചാണ്. ചെറുകിട (എസ്എംഇ) ശ്രേണിയിലെ കമ്പനികളും ശ്രദ്ധേയ നേട്ടമാണ് ഏപ്രിൽ-സെപ്റ്റംബറിൽ കുറിച്ചത്. 143 കമ്പനികൾ ചേർന്ന് 4,948 കോടി രൂപ സമാഹരിച്ചു. കഴിഞ്ഞവർഷത്തെ സമാനകാലത്ത് ഇത് 2,724 കോടി രൂപ മാത്രമായിരുന്നു; ഇത്തവണ വളർച്ച 83%. മുഖ്യധാരാ (മെയിൻബോർഡ്) കമ്പനികൾ നടപ്പുവർഷം കൈവരിച്ച ലിസ്റ്റിങ് നേട്ടം 34.28 ശതമാനമാണെങ്കിൽ എസ്എംഇ കമ്പനികളുടേത് 63 ശതമാനമാണ്. മുൻവർഷം 41 ശതമാനമായിരുന്നു. സെപ്റ്റംബറിലെ അവസാന പ്രവൃത്തിദിനം വരെയുള്ള വ്യാപാരക്കണക്കുകൾ കൂടി വിലയിരുത്തിയാൽ ഈ എസ്എംഇ ഓഹരികൾ 92% നേട്ടം നിക്ഷേപകർക്ക് സമ്മാനിച്ചിട്ടുണ്ട്.

ഇനിയാണ് പൊടിപൂരം; കളറാകുമോ കലങ്ങുമോ?
 

ഇതുവരെ കണ്ടതല്ല, ഇനി കാണാൻ പോകുന്നത് തന്നെയാണ് നടപ്പുവർഷത്തെ ഐപിഒ പൂരം. ഹ്യുണ്ടായ്, സ്വിഗ്ഗി തുടങ്ങിയ വമ്പന്മാരാണ് അണിയറയിൽ. നടപ്പുവർഷത്തെ രണ്ടാംപകുതിയിൽ (ഒക്ടോബർ-മാർച്ച്) ഇതുവരെയുള്ള അപേക്ഷകൾ പ്രകാരം 26 കമ്പനികൾ ഐപിഒ നടത്തും. ഇവ സംയോജിതമായി സമാഹരിക്കുക 72,000 കോടി രൂപയും. മറ്റൊരു 55 കമ്പനികൾ സെബിയുടെ അനുമതി കാത്തുനിൽക്കുകയാണ്. അവയ്ക്കും പച്ചക്കൊടി കിട്ടിയാൽ 89,000 കോടി രൂപയുടെ ഐപിഒകൾ കൂടി കളത്തിലെത്തും. പോരേ പൂരം!

ഹ്യുണ്ടായിയും സ്വിഗ്ഗിയും എൻടിപിസി ഗ്രീനും
 

അടുത്ത രണ്ടുമാസത്തിനകം ഹ്യുണ്ടായ്, സ്വിഗ്ഗി, എൻടിപിസി ഗ്രീൻ തുടങ്ങിയ വമ്പന്മാരാണ് ഐപിഒ നടത്തുക. ഇവ സംയോജിതമായി 60,000 കോടിയോളം രൂപയും സമാഹരിച്ചേക്കും. ഹ്യുണ്ടായിയുടെ ഐപിഒയ്ക്ക് ഈ മാസം 14ന് തുടക്കമായേക്കും. 25,000 കോടി രൂപയുടെ സമാഹരണമാണ് ലക്ഷ്യം. അത് യാഥാർഥ്യമായാൽ എൽഐസി 2022ൽ കുറിച്ച റെക്കോർഡ് പഴങ്കഥയാകും. 21,000 കോടി രൂപയാണ് എൽഐസി സമാഹരിച്ചത്. രണ്ടു ദശാബ്ദത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയിൽ ഒരു കാർ നിർമാണക്കമ്പനി ഐപിഒ നടത്തുന്നത്. 2003ലെ മാരുതി സുസുക്കി ഐപിഒയായിരുന്നു ഒടുവിലത്തേത്.

ipo

ഏകദേശം 1,900 കോടി ഡോളർ (1.6 ലക്ഷം കോടി രൂപ) വിപണിമൂല്യം തേടിയാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ഐപിഒ. മാതൃകമ്പനിയായ ഹ്യുണ്ടായ് മോട്ടോർ കമ്പനി 17.5% ഓഹരികളാണ് ഐപിഒയിൽ വിറ്റഴിക്കുന്നത്. ഒക്ടോബർ 22ന് ഓഹരികൾ ലിസ്റ്റ് ചെയ്തേക്കും. 

ആദ്യം 3,750 കോടി രൂപ ലക്ഷ്യമിട്ട സ്വിഗ്ഗി, ഇപ്പോൾ ഐപിഒ ലക്ഷ്യം 5,000 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. 10,000 കോടി രൂപ ഉന്നമിട്ടാണ് എൻടിപിസിയുടെ റിന്യൂവബിൾ എനർജി ഉപകമ്പനിയായ എൻടിപിസി ഗ്രീൻ വരുന്നത്.

കാത്തിരിപ്പിലേക്കോ കമ്പനികൾ?
 

ഇസ്രയേൽ-ഇറാൻ യുദ്ധം, ചൈനീസ് വിപണിയിലേക്കുള്ള വിദേശ നിക്ഷേപകരുടെ കൂടുമാറ്റം, റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമോ എന്നത് സംബന്ധിച്ച അവ്യക്തത തുടങ്ങിയ വിഷങ്ങളാൽ വിപണി ആശങ്കയുടെ നിഴലിലാണ്. വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) കഴിഞ്ഞ ഒരാഴ്ചയായി 30,000 കോടിയിലേറെ രൂപ ഇന്ത്യൻ ഓഹരികളിൽ നിന്ന് പിൻവലിച്ചു കഴിഞ്ഞു. ചൈനീസ് ഓഹരികൾ വാരിക്കൂട്ടുകയാണവർ.

IPO

കഴിഞ്ഞ ആഴ്ചകളിൽ നിരവധി കമ്പനികൾ ഐപിഒയുമായി എത്തിയിരുന്നെങ്കിൽ അടുത്തയാഴ്ച കളത്തിലുള്ളത് രണ്ട് കമ്പനികൾ മാത്രം. ഓഹരി വിപണി വൻ ഇടിവ് നേരിടുന്നതും തിരിച്ചടിയാണ്. മുഖ്യധാര ശ്രേണിയിൽ ഗരുഡ കൺസ്ട്രക്ഷൻ ആൻഡ് എൻജിനിയറിങ്ങും (ലക്ഷ്യം 173.85 കോടി രൂപ) എസ്എംഇ വിഭാഗത്തിൽ ശിവ് ടെക്സ്കെം കമ്പനിയുമാണ് (101.35 കോടി രൂപ) ഐപിഒയ്ക്ക് അടുത്തയാഴ്ച തുടക്കമിടുന്നത്. നിലവിലെ പ്രതികൂല സാഹചര്യങ്ങൾ വിട്ടുമാറുന്നത് വരെ കാത്തിരിക്കാം എന്ന നിലപാടിലേക്ക് കമ്പനികൾ മാറിയാൽ ഐപിഒ പൂരത്തിന്റെ തിളക്കം മങ്ങും. 

English Summary:

Will the IPO party fizzle out or shine brighter? Swiggy and Hyundai ready to set the stage, while 'bears' loom large.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com