ADVERTISEMENT

നാളെ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഇന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാറാം
സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള  റിപ്പോർട്ട് കാർഡായ  സാമ്പത്തിക സർവേ ലോക് സഭയിൽ അവതരിപ്പിച്ചു. ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ വകുപ്പിൻ്റെ സാമ്പത്തിക വിഭാഗമാണ് ഇത് തയാറാക്കിയത്. ഇതിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയും, ഇപ്പോഴത്തെ സ്ഥിതിയും, അവസരങ്ങളും, പ്രശ്നങ്ങളും, മുന്നറിയിപ്പുകളും ചൂണ്ടി കാണിക്കുന്നു.

അവസരങ്ങൾ


ആഗോള വെല്ലുവിളികൾക്കിടയിലും, 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ യഥാർത്ഥ ജിഡിപി 8.2 ശതമാനം  വർദ്ധിച്ചു എന്ന് സാമ്പത്തിക സർവേ എടുത്തു പറയുന്നു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യവും നിലവിൽ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയും എന്ന നിലയിൽ, ഇന്ത്യ 2030-ഓടെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി സർവേ വ്യക്തമാക്കുന്നു. ഈ വളർച്ചയെ സഹായിക്കുന്നതിന് ഊർജ മേഖലയിലെ സപ്ലൈ കൂട്ടേണ്ട ആവശ്യവും സാമ്പത്തിക സർവേയിലുണ്ട്. ഇന്ത്യയുടെ യഥാർത്ഥ ജിഡിപി 2025 സാമ്പത്തിക വർഷത്തിൽ ഏകദേശം 6.6-7 ശതമാനം വളർച്ച കൈവരിക്കുമെന്ന് സാമ്പത്തിക  സർവേ കണക്കാക്കുന്നുണ്ട്. മറ്റു രാജ്യങ്ങളിലെ കറൻസികളെ അപേക്ഷിച്ച് ഇന്ത്യൻ രൂപയുടെ ഡോളറിനെതിരെയുള്ള ചാഞ്ചാട്ടം കുറവായിരുന്നു എന്ന് സാമ്പത്തിക സർവേ കാണിക്കുന്നത്. ഭക്ഷ്യ വിലകൾ ഉയരത്തിലാണെങ്കിലും ഇന്ത്യയിലെ പണപ്പെരുപ്പം നിയന്ത്രണത്തിലാണ് എന്നുള്ളത് സാമ്പത്തിക നയങ്ങൾ ശരിയായ രീതിയിൽ നടപ്പിലാക്കാൻ സർക്കാരിനെ സഹായിക്കും എന്ന ശുഭാപ്തി വിശ്വാസവും നിർമല സീതാരാമൻ സാമ്പത്തിക സർവേയിലൂടെ പങ്കുവെച്ചു.

economy8

സ്വകാര്യ നിക്ഷേപം വർധിപ്പിക്കലും, എംഎസ്എംഇ വിപുലീകരിക്കലും ഉൾപ്പെടെ 'അമൃത് കാലിൻ്റെ' വളർച്ചയ്ക്കുള്ള പ്രധാന മേഖലകൾ സാമ്പത്തിക സർവേ എടുത്തുകാണിക്കുന്നു."ഇന്ത്യയിലെ വ്യവസായ വളർച്ച നിരക്ക് 9.5 ശതമാനമാണ്. അത് സമ്പദ് വ്യവസ്ഥയുടെ മൊത്തത്തിലുള്ള വളർച്ച നിരക്കിനെ പുതിയ തലത്തിലേക്കുയർത്താൻ സഹായിച്ച പ്രധാന ഘടകമാണ്. കഴിഞ്ഞ ദശകത്തിൽ ഉൽപ്പാദന മേഖല 5.2 ശതമാനം  വാർഷിക വളർച്ചാ നിരക്ക് നേടിയിട്ടുണ്ട്. രാസവസ്തുക്കൾ, തടി ഉൽപന്നങ്ങൾ, ഫർണിച്ചറുകൾ, ഗതാഗത ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, മെഷിനറികൾ, ഉപകരണങ്ങൾ തുടങ്ങിയ മേഖലകൾ വളർച്ചയെ പ്രധാനമായും സഹായിച്ചു" എന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. 

സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാൻ സ്വകാര്യ മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കുന്നതിന് ഊന്നൽ നൽകേണ്ടത് പ്രധാനമാണ് എന്ന് സർവേ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വളർച്ചയ്ക്കും വിപുലീകരണത്തിനും മുൻഗണന നൽകുന്നത് സാമ്പത്തിക സർവേയിൽ പ്രധാന മുൻഗണനയായി എടുത്തുകാണിക്കുന്നു. ഇന്ത്യയുടെ ഹരിത പദ്ധതികൾക്കുള്ള  ധനസഹായം ഉറപ്പാക്കുന്നത് സുസ്ഥിര വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും അത്യന്താപേക്ഷിതമാണെന്ന് രേഖയിൽ പറയുന്നു. വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള അന്തരം പരിഹരിക്കുന്നത് വളരെ പ്രധാനമാണെന്ന് സർവേ ചൂണ്ടിക്കാട്ടി. ചില മേഖലകളിൽ കൃത്രിമ ബുദ്ധി തൊഴിൽ നഷ്ടം വരുത്തുമ്പോൾ, ചില മേഖലകളിൽ കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ പുതിയ തൊഴിലുകൾ ഉയർന്നു വരും എന്നും സർവ്വേ പറയുന്നു.  

ഒരു ഇറക്കുമതിക്കാരനിൽ നിന്ന് കഴിഞ്ഞ ദശകത്തിൽ ഫിനിഷ്ഡ് സ്റ്റീൽ ഉൽപന്നങ്ങളുടെ അറ്റ കയറ്റുമതിക്കാരായി ഇന്ത്യ ഉയർന്നു എന്നും സാമ്പത്തിക സർവേയിലുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യയിലെ കൽക്കരി ഉൽപ്പാദനം അതിവേഗം വളർന്നു. ഉൽപ്പാദനം കൂടിയതിനാൽ  ഇറക്കുമതി ആശ്രിതത്വം കുറക്കാൻ ഇന്ത്യക്കായി.

ആരോഗ്യ സംരക്ഷണത്തിൽ 'ആയുഷ്മാൻ ഭാരത്' കോടിക്കണക്കിന്  ഇന്ത്യക്കാർക്ക് സംരക്ഷണം നൽകുകയും  കടക്കെണിയിൽ നിന്ന് തലമുറകളെ രക്ഷിക്കുകയും ചെയ്തുവെന്ന് സാമ്പത്തിക സർവേയിൽ പറയുന്നു.  34.7 കോടിയിലധികം ആയുഷ്മാൻ ഭാരത് കാർഡുകൾ ജനങ്ങൾക്കിടയിൽ വിതരണം ചെയ്തിട്ടുണ്ട്.  കൂടാതെ 7.37 കോടി പേരെ  പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദരിദ്രരായ  കുടുംബങ്ങൾക്ക് 1.25 ലക്ഷം കോടിയിലധികം രൂപയുടെ  പോക്കറ്റ് ചോർച്ച തടയാൻ  ആയുഷ് മാൻ ഭാരതിന്  ആയി എന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു.

പ്രശ്നങ്ങൾ

അതിവേഗം വളരുന്ന ഇന്ത്യയിലെ ജനസംഖ്യയുടെ അറുപത്തിയഞ്ച് ശതമാനവും 35 വയസ്സിന് താഴെയുള്ളവരാണ്. എന്നാൽ  പലർക്കും ആധുനിക സമ്പദ്‌വ്യവസ്ഥയ്ക്ക് വേണ്ട വൈദഗ്ധ്യം ഇല്ല. അതായത് കോളേജുകളിൽ നിന്നും പഠിച്ചിറങ്ങുന്ന പലർക്കും, വ്യവസായങ്ങൾ ഡിമാൻഡ് ചെയ്യുന്ന  വൈദഗ്ധ്യം ഇല്ലാത്തതാണ് വലിയൊരു പ്രശ്നമായി കേന്ദ്ര ധനമന്ത്രി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നൈപുണ്യ വികസനം വിദ്യാഭ്യാസത്തിന്റ്റെ ഭാഗമായി കൊണ്ടുവരേണ്ട കാര്യത്തെ കുറിച്ചും സാമ്പത്തിക സർവ്വേ പരാമർശിക്കുന്നു. ഇന്ത്യയിൽ ബിരുദം കഴിഞ്ഞിറങ്ങുന്നവരിൽ രണ്ടിൽ ഒരാൾക്ക് ജോലി ചെയ്യാനുള്ള കഴിവില്ലാത്തവരാണ് എന്ന ഞെട്ടിക്കുന്ന സത്യം ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ന്യൂനതകൾ ആണ് എടുത്തുകാണിക്കുന്നത് എന്ന കാര്യം സാമ്പത്തിക സർവേയിൽ പ്രാധാന്യത്തോടെ പരാമർശിച്ചിട്ടുണ്ട്. 

economy10

കാർഷിക മേഖലയിൽ സമഗ്രമായ പരിഷ്‌കാരങ്ങൾ അനിവാര്യമാണെന്ന്  ബജറ്റിന് മുമ്പുള്ള സാമ്പത്തിക സർവേയിലുണ്ട്.  കാർഷിക മേഖല നേരിടുന്ന നിരവധി പ്രധാന വെല്ലുവിളികൾ സാമ്പത്തിക സർവേയിൽ എടുത്തു പറഞ്ഞിട്ടുണ്ട്. ഭക്ഷ്യ വിലക്കയറ്റം നിയന്ത്രിക്കുന്നതിനൊപ്പം വളർച്ച നിലനിർത്തേണ്ടതിൻ്റെ ആവശ്യകത, വില കണ്ടെത്തൽ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, തുടങ്ങിയ  ഘടനാപരമായ പ്രശ്നങ്ങൾ കർഷകർ  അഭിമുഖീകരിക്കുന്നത് തുടരുന്നു എന്നും  സർവേ പറയുന്നു.

 അടുത്ത മൂന്ന് ദശകങ്ങളിലെ ആഗോള ശരാശരിയേക്കാൾ ശ്രദ്ധേയമായ നേട്ടങ്ങൾ ഉണ്ടായിട്ടും, ഇന്ത്യ ഏറ്റവും വലിയ മലിനീകരണ രാജ്യങ്ങളിലൊന്നായി പലപ്പോഴും വിമർശിക്കപ്പെടുന്നു. പുനരുപയോഗിക്കാവുന്ന ഊർജ്ജവും ശുദ്ധമായ ഇന്ധനങ്ങളും വികസിപ്പിക്കുന്നതിന് ബാറ്ററി സംഭരണ സാങ്കേതികവിദ്യകൾക്കായി ഭൂമി, ജലസ്രോതസ്സുകൾ, നിർണായക ധാതുക്കൾ എന്നിവ ആവശ്യമാണ്. ഊർജ്ജ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ ഇന്ത്യ സ്വീകരിക്കുകയും മലിനീകരണം കുറയ്ക്കുന്ന പദ്ധതികൾക്കായി സോവറിൻ ഗ്രീൻ ബോണ്ടുകൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട് എന്നും ഇന്നത്തെ സാമ്പത്തിക സർവെയിലുണ്ട്.

economy11

മുന്നറിയിപ്പുകൾ

ഇന്ത്യയിലെ യുവജനതക്ക് മികച്ച തൊഴിൽ ലഭിക്കണമെങ്കിൽ അവർക്ക് വൈദഗ്ധ്യവും നല്ല ആരോഗ്യവും ആവശ്യമാണ്. എന്നാൽ യുവജനതയുടെ ചില ശീലങ്ങൾ രാജ്യത്തെ സാമ്പത്തിക വളർച്ചയെ തടസപ്പെടുത്താൻ പോലും പോന്നതാണ് എന്ന് ധനമന്ത്രി മുന്നറിയിപ്പ് തരുന്നു. സോഷ്യൽ മീഡിയ, സ്‌ക്രീൻ ടൈം, ഉദാസീനമായ ശീലങ്ങൾ, അനാരോഗ്യകരമായ ഭക്ഷണം എന്നിവ പൊതുജനാരോഗ്യത്തെയും, ഉൽപ്പാദനക്ഷമതയെയും ദുർബലപ്പെടുത്തുകയും ഇന്ത്യയുടെ സാമ്പത്തിക നിലയെ മോശമായി ബാധിക്കുവാന്‍ സാധ്യതയുള്ളതാണെന്നും സാമ്പത്തിക സർവേയിൽ മുന്നറിയിപ്പുണ്ട്. ഇന്ത്യയിലെ മുതിർന്ന ജനസംഖ്യയിൽ പൊണ്ണത്തടി ഗുരുതരമായ ഒരു ആശങ്കയായി ഉയർന്നുവരുന്നു. നാഷണൽ ഫാമിലി ഹെൽത്ത് സർവേ 5 (NFHS-5) പ്രകാരം, 18-69 പ്രായപരിധിയിൽ പൊണ്ണത്തടി നേരിടുന്ന പുരുഷന്മാരുടെ ശതമാനം NFHS-5-ൽ NFHS-4നെ അപേക്ഷിച്ച്  18.9 ശതമാനത്തിൽ നിന്ന് 22.9 ശതമാനമായി വർദ്ധിച്ചു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇത് 20.6 ശതമാനത്തിൽ നിന്നും  (NFHS-4) ൽ നിന്ന് 24.ശതമാനം  (NFHS-5) ആയി വർദ്ധിച്ചു എന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിലെ മൊത്തം രോഗികളുടെ 56.4 ശതമാനവും അനാരോഗ്യകരമായ ഭക്ഷണക്രമം മൂലമാണെന്ന് കണക്കാക്കുന്നു. പഞ്ചസാരയും കൊഴുപ്പും അടങ്ങിയ ഉയർന്ന സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉപഭോഗത്തിലെ വർദ്ധനവ്, കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങൾ, വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ലഭ്യമല്ലാത്തത്  എന്നിവയും സൂക്ഷ്മ പോഷകങ്ങളുടെ കുറവും അമിതഭാരവും പൊണ്ണത്തടി പ്രശ്നങ്ങളും വർദ്ധിപ്പിക്കുമെന്നും സാമ്പത്തിക സർവേയിലുണ്ട്.  ഇന്ത്യയ്ക്ക്  നേട്ടങ്ങൾ കൊയ്യണമെങ്കിൽ,  ജനങ്ങൾ സമീകൃതവും വൈവിധ്യപൂർണ്ണവുമായ ഭക്ഷണക്രമത്തിലേക്ക് മാറേണ്ടത് അത്യാവശ്യമാണ് എന്നും സാമ്പത്തിക സർവ്വേ പറയുന്നു.

ഡെറിവേറ്റീവ് വ്യാപാരത്തിന്റ്റെ അപകടങ്ങളെ കുറിച്ചും സർവേ മുന്നറിയിപ്പ് നൽകുന്നു. മുൻപത്തേക്കാൾ  കൂടുതലായി ചെറുകിട വ്യാപാരികൾ ഫ്യൂച്ചേഴ്സ് ആൻഡ് ഒപ്ഷൻസ് വ്യാപാരത്തിൽ ഏർപ്പെടുന്നത് റിസർവ് ബാങ്കിനും സെബിക്കും മാത്രമല്ല കേന്ദ്ര സർക്കാരിനും തലവേദനയാകുന്നുണ്ടെന്ന് സാമ്പത്തിക സർവേയിൽ പരാമര്‍ശിച്ചതിൽ നിന്നും വ്യക്തമാണ്. വ്യാപാരങ്ങളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ പത്തിൽ ഒമ്പത് പേർക്കും നഷ്ടമാണ് എങ്കിൽകൂടിയും, വീണ്ടും ഇതിലേക്ക് പണം ഒഴുകുന്നതിനാലാണ് കേന്ദ്ര ധനമന്ത്രി സാമ്പത്തിക സർവേയിൽ ഇതിനെ കുറിച്ച്  മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

English Summary:

Economic Survey 2024-25 Summary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com