ADVERTISEMENT

"സമ്പാദിക്കാനും, നിക്ഷേപിക്കാനും, സ്വത്തു വളർത്താനുമൊക്കെ വ്യക്തികൾ തന്നെ മനസ് വെക്കണം, സർക്കാർ നിർബന്ധിച്ചു ചെയ്യിക്കേണ്ട കാര്യമല്ല" കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കുറച്ചു നാള്‍ മുമ്പ് പറഞ്ഞതാണിത്. അതേ ചിന്താഗതിയുടെ തുടർച്ചയാണ് ഇന്നലത്തെ ബജറ്റ്  പ്രഖ്യാപനങ്ങളിൽ മുഴച്ചു നിന്നത്. സമ്പാദ്യമല്ല, ചെലവഴിക്കലാണ് വേണ്ടത്, അതിനു വേണ്ടി നികുതി കുറച്ചും, ശമ്പളം കൂട്ടിയും, ജോലി കൂടുതൽ നൽകിയും സർക്കാർ കൂടെ നിൽക്കാം എന്ന് നിർമലാജി പറയാതെ പറഞ്ഞു. 

സാധാരണക്കാരന്റെ പോക്കറ്റ് നിറക്കുക 

youth

കൂടുതൽ ജോലി അവസരങ്ങൾ സൃഷ്ടിക്കുക, കൂടുതൽ ശമ്പളം ഉറപ്പു വരുത്തുക,സ്ത്രീകൾക്ക്  ജോലി സാധ്യതകൾ കൂട്ടുക, ഒരു കോടി യുവാക്കൾക്ക് അലവൻസോടുകൂടി  ഇന്റേൺഷിപ് നൽകുക തുടങ്ങിയ പദ്ധതികളിലൂടെ ചെലവാക്കാൻ കൂടുതൽ പണം ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്. സ്റ്റാൻഡേഡ് ഡിഡക്ഷൻ ഉയർത്തിയതിന് പിന്നിലും ജനങ്ങളുടെ കൈയിൽ ചെലവാക്കാൻ കൂടുതൽ പണം വേണമെന്ന ആഗ്രഹം ധനമന്ത്രിക്ക് ഉണ്ടെന്നു വ്യക്തമാണ്. അതുപോലെ തന്നെയാണ് ഫാമിലി പെൻഷൻക്കാർക്ക് കൂടുതൽ ഇളവുകൾ നൽകിയതിലും, മുദ്ര വായ്പകൾ പോലുള്ളവക്ക് കൂടുതൽ ഇളവ് അനുവദിച്ചതിലൂടെയെല്ലാം വ്യക്തമാകുന്നത്. പുതിയതായി ജോലിക്ക് കയറുന്നവർക്ക് ഒരു മാസത്തെ ശമ്പളം സൗജന്യമായി കേന്ദ്ര സർക്കാർ നല്‍കുന്നതിലൂടെ എല്ലാവരുടെയും പോക്കറ്റിൽ ചെലവഴിക്കാൻ കൂടുതൽ പണമെത്തിക്കൽ തന്നെയാണ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ വായ്പയ്ക്ക് യോഗ്യതയില്ലാത്തവർക്കും വായ്പ നൽകും എന്ന പ്രഖ്യാപനത്തിലും ലക്‌ഷ്യം ഇത് തന്നെയാണ്. കാരണം രാജ്യം വളരണമെങ്കിൽ എല്ലാ മേഖലകളിലുമുള്ള ഡിമാൻഡ്  കൂടണം. അതിനു 140 കോടി ജനങ്ങളും മനസ് വയ്ക്കണം എന്നാതാണ് നിലപാട്. സാധാരണക്കാർ കാശ് കൈയിൽ വന്നാൽ കൂടുതൽ ചെലവ് ചെയ്യും, പണക്കാർ അത് നിക്ഷേപിക്കാനൊരുങ്ങും എന്ന ചിന്താഗതി  നന്നായി അറിയുന്ന ധനമന്ത്രി ഈ പ്രാവശ്യം സാധാരണക്കാരന്റെ പോക്കറ്റ് നിറയ്ക്കാൻ നോക്കിയതിൽ അത്ഭുതമില്ല. 

ഡിജിറ്റൽ ഇന്ത്യ വളരണം 

work

മൊബൈൽ ഫോൺ,  മൊബൈൽ ചാർജർ എന്നിവയുടെ വില കുറച്ചതിനു പിന്നിലും ഈ തന്ത്രം വ്യക്തമാണ്. ഡിജിറ്റൽ ഇന്ത്യ വളർന്നാൽ ഉപഭോഗം അതിനനുസരിച്ച് പടിപടിയായി കൂടിക്കൊള്ളും. സർക്കാരിന് വലിയ അധ്വാനമൊന്നും ഇല്ലാതെ തന്നെ പല മേഖലകളിലും ഉപഭോഗം കൂട്ടാൻ 'മൊബൈൽ ഫോൺ' എന്ന അത്ഭുത വസ്തുവിനെ കൊണ്ട് സാധിക്കും എന്ന് ഇതിനു പിന്നിൽ പ്രവർത്തിച്ച ധനകാര്യ വിദഗ്ധർക്ക് വ്യക്തമായി അറിയാം. മൊബൈൽ ആപ്പുകളിലൂടെ നാടൊട്ടുക്ക് ഉള്ള ഒരു വിധം എല്ലാ വസ്തുക്കളും കുഗ്രാമങ്ങളിൽ വരെ ഹോം ഡെലിവറി എത്തിക്കാനുള്ള സംവിധാനം നിലവിലുള്ളപ്പോൾ പോക്കറ്റിൽ പണം എത്തിക്കുക എന്ന കാര്യം മാത്രം സർക്കാർ ചെയ്‌താൽ മതി എന്ന ലൈനിലാണ് ചിന്ത പോയത് എന്ന് തോന്നുന്നു. ഇതിനെ സഹായിക്കാൻ സ്റ്റാർട്ട് അപ്പുകൾക്ക് എയ്ഞ്ചൽ  ടാക്സിൽ ഇളവ് വരുത്തിയിട്ടുണ്ട്. 

Shopping-2-

കൂടുതൽ സ്റ്റാർട്ട് അപ്പുകളിലൂടെ കൂടുതൽ സംരംഭകർ കളത്തിലിറങ്ങിയാലും കാര്യങ്ങൾ പൊതുവെ ഉഷാറാകും എന്നും കേന്ദ്ര ധനമന്ത്രി ചിന്തിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. നൈപുണ്യ വികസനത്തിന് ഊന്നൽ നല്കിയതിലൂടെ യുവാക്കൾക്ക് ജോലി ലഭിച്ചിരിക്കണം എന്ന നിർബന്ധ ബുദ്ധിയും കാണാം. സാധാരണഗതിയിൽ പരാമർശിക്കാത്ത യുവാക്കളുടെ നൈപുണ്യ വികസനത്തെ കുറിച്ച് കുറച്ചു നാളുകളായി ധനമന്ത്രി വാചാലയായിരുന്നു. അത് സാമ്പത്തിക സർവേയിലും എടുത്തു പറഞ്ഞിരുന്നു. ജോലി ലഭിച്ചാലേ, ശമ്പളം ലഭിക്കൂ, ശമ്പളം ലഭിച്ചാലേ ചെലവ് ചെയ്യൂ, എങ്കിലേ രാജ്യം വളരുകയുള്ളൂ എന്ന 'ട്രിക്കിൾ  ഡൗൺ ഇഫക്ട്' ചിന്താഗതി നടപ്പിലാക്കാൻ ഓരോ പ്രഖ്യാപനത്തിലും പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്ന വിധത്തിലായിരുന്നു ഇന്നലത്തെ ബജറ്റ് അവതരണം . കൃഷി, അടിസ്ഥാന സൗകര്യ വികസനം, ഗ്രാമീണ വികസനം, സാമൂഹ്യക്ഷേമം, തൊഴിലുറപ്പു പദ്ധതി എന്നിവയ്ക്കെല്ലാം തുക വകയിരുത്തിയാൽ, ഗ്രാമീണ മേഖലയിലെ ജനങ്ങളിലും ചെലവഴിക്കാൻ പണം ആവശ്യത്തിന് എത്തുമെന്ന കണക്കു കൂട്ടലും ബജറ്റിൽ ഉണ്ട്.

ഓഹരി വിപണി പത്തി മടക്കണം  

ഓഹരി വിപണിയിലേക്ക് പണം കൂടുതലായി ഒഴുകുന്നതിൽ അസ്വസ്ഥയുള്ള ധനമന്ത്രി, ഓഹരി വ്യാപാരത്തിന്റെ നികുതികളും കുത്തനെ കൂട്ടാൻ  മറന്നില്ല. ഓഹരി വിപണിയിൽ കളികൾ കുറയണം എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. ഹ്രസ്വകാല മൂലധന നേട്ട നികുതി വർധിപ്പിച്ചതോടെ ഓഹരി വിപണി പെട്ടെന്ന് പിണങ്ങിയെങ്കിലും, ഇത്തരം നയങ്ങളല്ല  ഇതിനപ്പുറവും കൊണ്ടുവന്നാലും ഇന്ത്യൻ ഓഹരി വിപണി മുന്നേറുന്നതിനെ തടഞ്ഞു നിർത്താനാകില്ല എന്ന വാശിയിൽ തിരിച്ചു കയറി. ബാങ്കുകളിലേക്കെത്തേണ്ട പണമാണ് ഓഹരി വിപണിയിൽ ചുറ്റി തിരിയുന്നത് എന്ന പരിഭവം റിസർവ് ബാങ്ക് ഗവർണർ കുറച്ചു ദിവസങ്ങളായി പല വേദികളിലും ആവർത്തിക്കുന്നുണ്ടായിരുന്നു. റിസർവ് ബാങ്കിനെ സന്തോഷിപ്പിച്ചാലേ സർക്കാരിലേക്ക് കൂടുതൽ പണമെത്തുകയുള്ളൂ എന്ന ചിന്തയിൽ ഓഹരി വിപണിക്ക് ധനമന്ത്രി  പണി കൊടുത്തതാകാനും വഴിയുണ്ട്. സ്ഥിര നിക്ഷേപ പലിശ ഉയർത്തി നിക്ഷേപം ആകർഷിച്ച്, ബിസിനസുകളിലേക്കും , ജനങ്ങളിലേക്കും  കൂടുതൽ വായ്പകളെത്തിക്കാൻ  പൊതുമേഖലാ ബാങ്കുകൾക്കും, സ്വകാര്യ ബാങ്കുകൾക്കും ഇപ്പോൾ വിലങ്ങു തടിയായി നിൽക്കുന്നത് പിടിച്ചാൽ കിട്ടാതെ പറക്കുന്ന ഇന്ത്യൻ ഓഹരി വിപണിയാണ്. അതുകൊണ്ടാണ്, ഹൃസ്വകാല മൂലധനനേട്ട  നികുതിയും, ദീഘകാല മൂലധന നേട്ട  നികുതിയും, ഡെറിവേറ്റീവ് വ്യാപാര നിരക്കുകളും എല്ലാം ഒരുമിച്ചു ഉയർത്തിയത്. 

woman-finance3

ചുരുക്കി പറഞ്ഞാൽ എല്ലാ മേഖലകളിലെ ജനങ്ങളും, ഇപ്പോഴത്തേതിലും കൂടുതൽ വാരിക്കോരി ചെലവാക്കുന്നതാണ് സർക്കാരിന് ഇഷ്ടമെന്ന് നിർമലാജി പറയാതെ പറഞ്ഞു. സമ്പാദ്യവും, നിക്ഷേപവും നടത്തിയാലും അതിനു പിടി വീഴും, എന്നാൽ പിന്നെ ഉള്ളതുപോലെ പൊടിപൊടിച്ചു ജീവിക്കാം എന്ന തോന്നൽ സാധാരണക്കാരിൽ ഉണ്ടാക്കാൻ ഈ ബജറ്റ് കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്. 

English Summary:

Union Budget and Spending

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com