ADVERTISEMENT

അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നീക്കിയിരിപ്പ് ഇടക്കാല ബജറ്റിൽ കൊള്ളിച്ചിരുന്ന തുകയായ 11.11 ലക്ഷം കോടി രൂപയിൽ നിലനിർത്തികൊണ്ട് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ച സമ്പൂർണ ബജറ്റ് വലിയ ആവേശം ഉണ്ടാക്കിയില്ല. നിലവിലുള്ള ബജറ്റ് ഊന്നൽ കൊടുത്തിട്ടുള്ള ഒൻപതിന സവിശേഷ മേഖലകളിൽ തന്നെ ശ്രദ്ധ കൊടുത്താണ് ഇന്നും ബജറ്റ് നിർദേശങ്ങൾ ക്രോഡീകരിച്ചിട്ടുള്ളത്. താഴേത്തട്ടിലുള്ളവർ, സ്ത്രീകൾ, യുവാക്കൾ, കൃഷിക്കാർ എന്നീ വിഭാഗങ്ങളെ മുൻനിർത്തി കൃഷിക്കും തൊഴിൽ പരിശീലത്തിനും, ചെറുകിട വ്യവസായങ്ങൾക്കും, തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുന്നതിനും ഉള്ള പദ്ധതികളും നിർദേശങ്ങളും ബജറ്റിൽ ഉണ്ട്. എന്നാൽ സമ്പദ് ഘടനയുടെ ശക്തിയായ ബാങ്കിങ് മേഖലയ്ക്ക് പ്രതീക്ഷിച്ചത്ര പിന്തുണ ബജറ്റിൽ ഇല്ല.  അതിന്റെ പ്രതിഫലനം ബാങ്കിങ് ഓഹരികളിൽ കാണുന്നുമുണ്ട്.

നടപ്പാക്കാൻ പണം വേണ്ടേ?

വായ്പയുടെ ആവശ്യത്തിനും വളർച്ചയ്ക്കും ആനുപാതികമായി നിക്ഷേപ സമാഹരണം സാധ്യമാകുന്നില്ല എന്ന സാഹചര്യമാണ് ബാങ്കിങ് മേഖല നേരിടുന്നത്.  ഈ സാഹചര്യത്തെ മറികടക്കുവാൻ സഹായിക്കുന്ന നിർദേശങ്ങൾ, വിശേഷിച്ച് നിക്ഷേപത്തിന്റെ പലിശയിനത്തിൽ ഉള്ള നികുതിയിലും മറ്റുമുള്ള ഇളവുകൾ, ബാങ്കുകൾ പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റുമുള്ള പദ്ധതികളിൽ സ്വകാര്യ നിക്ഷേപം കൂടുതൽ പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ബാങ്ക് വായ്പകളുടെ ആവശ്യം കൂടിവരും.

മാത്രമല്ല, ബജറ്റ് നിർദേശങ്ങൾ അനുസരിച്ചു കാര്‍ഷികരംഗത്തും, തൊഴിൽ രംഗത്തും, തൊഴിൽ പരിശീലന രംഗത്തും, സേവനരംഗത്തും വരുന്ന പുതിയ പദ്ധതികളിലേക്കു ബാങ്ക് വായ്പ വേണം. ബജറ്റ് നിർദേശമനുസരിച്ച് മുദ്ര വായ്പകൾ 10 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷം രൂപയാക്കി ഉയർത്തിയിരിക്കുന്നു. തവണ മുടങ്ങി ബുദ്ധിമുട്ടിലാവുന്ന ചെറുകിട ബിസിനസിന് തുടർന്നും വായ്പാ സഹായം ലഭ്യമാക്കുന്ന രീതിയിൽ സർക്കാരിന്റെ സഹായത്തോടു കൂടി പദ്ധതിയും പറയുന്നു.  

അർബൻ ഡവലപ്പ്മെന്റിന്റെ ഭാഗമായി ഒരു കോടി കുടുംബങ്ങൾക്കു പി എം ആവാസ് യോജനയിൽ ഭവനം ലഭ്യമാക്കും എന്നും ‌നിർദേശമുണ്ട്‌.  പത്തു ലക്ഷം കോടി വകയിരുത്തിയിരിക്കുന്ന ഈ പദ്ധതിയിൽ സർക്കാർ പലിശയിൽ സബ്സിഡി നൽകും. വിവിധ വ്യവസായവുമായി ഫാക്ടറികളിലും മറ്റും ജോലിചെയ്യുന്ന തൊഴിലാളികളുടെ താമസത്തിനു വാടക വീടുകൾ സജ്ജമാക്കും എന്നതാണ് മറ്റൊരു നിർദേശം. ഈ വിധത്തിൽ ബജറ്റ് ലക്‌ഷ്യം വെക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി വരുന്ന വായ്പകൾക്ക് ഫണ്ട് കണ്ടെത്തുവാൻ ബാങ്കുകൾ ഏറെ ശ്രമപ്പെടേണ്ടിവരും.  

ബാങ്ക് വായ്പ കൂടുതൽ വേണം

വിലക്കയറ്റത്തിലെ ചാഞ്ചാട്ടം മൂലം മോണിറ്ററി പോളിസിയുടെ ദിശ ഇനിയും പലിശ കുറയ്ക്കലിന് അനുകൂലമല്ല. കേന്ദ്ര ബാങ്ക് അടിസ്ഥാന നിരക്കുകളിൽ മാറ്റം വരുത്താതിരുന്നിട്ടു പോലും ബാങ്ക് വായ്പയുടെ പലിശ നിരക്കുകൾ വർദ്ധിക്കുന്ന സാഹചര്യം ഇപ്പോൾ തന്നെ ഉണ്ട്. ഇക്കണോമിക് സർവേ അനുസരിച്ച് ആഭ്യന്തര മൊത്ത വളർച്ച ഈ സാമ്പത്തിക വർഷം ഏഴ് ശതമാനം വരെ ആകാം. സർക്കാരിന്റെ ആകെ ചെലവ് ഇടക്കാല ബജറ്റിൽ വക കൊള്ളിച്ചിരുന്ന 47.7 ലക്ഷം കോടിയിൽ നിന്ന് 48.21 ലക്ഷം കോടിയിലേക്ക് ഉയർത്തിയിട്ടുണ്ട്. ഇതെല്ലാം ബാങ്ക് വായ്പകളുടെ ആവശ്യം വർദ്ധിപ്പിക്കും. ബാങ്കുകളുടെ പ്രവർത്തനത്തെ ഈ സാഹചര്യം രണ്ടു രീതിയിൽ ബാധിച്ചേക്കാം. ഒന്ന്, വായ്പയുടെ ആവശ്യത്തിന് അനുസരിച്ച് നിക്ഷേപം സമാഹരിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ വായ്പ നൽകാൻ കഴിയാതെ വരാം. രണ്ടാമത്തെ മാർഗം ഉയർന്ന നിരക്കിൽ നിക്ഷേപം സ്വീകരിക്കുകയാണ്. അങ്ങനെയെങ്കിൽ വായ്പകളുടെ പലിശയും ഉയരും. ഏത് വഴിയായാലും അത്, ബജറ്റ് ഉന്നം വയ്ക്കുന്ന വളർച്ചയെ സഹായിക്കുന്നത് ആകില്ല.

ബാങ്കിങ് വിദഗ്ധനാണ് ലേഖകൻ 

English Summary:

Banking and Union Budget 2024-25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com