ADVERTISEMENT

ഇന്ത്യൻ ഐ ടി രംഗം എപ്പോഴും പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ മുൻപന്തിയിലാണ്.ഉൽപ്പാദനക്ഷമതയിലും, ആഗോള തലത്തിൽ കരാറുകൾ ലഭിക്കുന്ന കാര്യത്തിലും ഇന്ത്യൻ സോഫ്റ്റ് വെയർ കമ്പനികൾ മറ്റ് രാജ്യങ്ങളെക്കാൾ മുന്നിട്ടു നിൽക്കുന്നു.അതുകൊണ്ടാണ് ഓരോ വർഷവും ഇന്ത്യയിൽ നിന്നുള്ള ഐ ടി കയറ്റുമതി കൂടുന്നതും. കൃത്രിമ ബുദ്ധിയിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുന്ന ഈ കാലഘട്ടത്തിൽ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിൽ കമ്പനികൾ ഒരു പുതിയ മോഡൽ കൊണ്ടുവരികയാണ്. പോക്കറ്റ് കീറുന്ന രീതിയിൽ വായ്പയെടുത്തും മാതാപിതാക്കളുടെ പണം വാങ്ങിയും 'ഉയർന്ന' സർവകലാശാലകളിൽ പഠിക്കാൻ പോകുന്നതിനു മുൻപ് തൊഴിൽദാതാക്കളുടെ മാറുന്ന രീതികൾ അറിയാതെ പോകരുത്.

ചെറുകിട കോളജുകള്‍ക്ക് പ്രിയം

ഇന്ത്യയിൽ ഐ ഐ ടികളിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്ക് ജോലിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലെന്നത് മാറുകയാണോ? പല ഇന്ത്യൻ കമ്പനി മേധാവികളും തങ്ങൾക്ക് ഐ ഐ ടി കളിൽ നിന്നും ഐ ഐ എമ്മുകളിൽ നിന്നും പഠിച്ചിറങ്ങുന്നവരെ വേണ്ട എന്ന് തുറന്നു പറഞ്ഞു കഴിഞ്ഞു. എന്തുകൊണ്ടാണ് വിപ്രോ ചെറിയ കോളേജുകളെ ലക്‌ഷ്യം വയ്ക്കുന്നത്? വലിയ സ്ഥലങ്ങളിൽ നിന്നുള്ളവർ ഒരു അവസരം കിട്ടിയാൽ ചാടി പോകും എന്നതാണ് പ്രധാന കാരണം. ചെറിയ എൻജിനീയറിങ് കോളേജുകളിൽ നിന്നുള്ളവർക്ക് ശരിയായ പരിശീലനം കൊടുത്ത് കമ്പനിക്ക് ആവശ്യമായ ജോലിക്കാരെ വാർത്തെടുക്കുന്ന രീതിയിലേക്കാണ് വിപ്രോ അടക്കമുള്ള കമ്പനികൾ ചുവട് വയ്ക്കുന്നത്. എട്ടോ പത്തോ മാസം പോലും പരിശീലനം കൊടുത്താലും ഇതാണ് ലാഭകരം എന്ന് കമ്പനികൾ കരുതുന്നു.

ശമ്പളം ലാഭം

ചെറുകിട കോളേജുകളിൽ നിന്നുള്ളവർക്ക് ആദ്യം കുറഞ്ഞ ശമ്പളം നൽകിയാൽ മതിയെന്ന ചിന്താഗതിയും ഇതിന് പിന്നിലുണ്ട്. ആഗോള സാമ്പത്തിക മാന്ദ്യവും ഐടി മാന്ദ്യവും ഈ രംഗത്തെ പ്രൊഫഷണലുകൾക്കുള്ള ശമ്പള ഓഫറുകൾ പൊതുവെ കുറയ്ക്കുന്നുണ്ട്.

ഇന്ത്യയിലെ ഐടി പ്രൊഫഷണലുകൾക്ക് ശമ്പള പാക്കേജുകളിൽ 30-40 ശതമാനം വരെ  ഇടിവ് ഉണ്ടായിട്ടുണ്ട്.
സാമ്പത്തിക മാന്ദ്യത്തിനിടയിൽ കുറച്ചെങ്കിലും ജോലിക്കാരെ എടുക്കുന്നത് സ്റ്റാർട്ടപ്പുകൾ ആണ്. ഐ ഐ ടികളിൽ നിന്നുള്ളവരെ അപേക്ഷിച്ച് ചെറിയ കോളജുകളിൽ നിന്നുള്ളവർക്ക് ആദ്യം കുറഞ്ഞ ശമ്പളം നൽകിയാൽ മതി എന്നതിന് പുറമെ ഇവർക്ക് വരും വർഷങ്ങളിൽ കൂടിയ ശമ്പളം നൽകിയാലും ബാധ്യതയാകില്ല എന്നുകൂടി കണ്ടിട്ടാണ് ഇത്തരക്കാരെ ജോലിക്കെടുക്കുന്നത്.

ബൂട്ട് ക്യാമ്പുകൾ കൂടുന്നു

കോളജുകളിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്ക് ജോലി ലഭിക്കാത്തതിന് പ്രധാന കാരണം തൊഴിൽ നൈപുണ്യമില്ലാത്തതാണ്. തൊഴിൽ നൈപുണ്യം നൽകുന്ന ബൂട്ട് ക്യാമ്പുകളുടെ പ്രസക്തി ഇവിടെയാണ്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ മേഖലകളിൽ ഉദ്യോഗാർത്ഥികൾക്ക് പുതിയ കഴിവുകൾ ഉണ്ടാക്കാന്‍ ബൂട്ട് ക്യാമ്പുകൾ സഹായിക്കുന്നു. കോളജുകൾ കൊടുക്കാത്ത രീതിയിലുള്ള തീവ്ര പരിശീലന പരിപാടികളാണ് ബൂട്ട് ക്യാമ്പുകൾ നൽകുന്നത്.

സോഫ്റ്റ് വെയർ കമ്പനികൾ സ്വന്തമായി പരിശീലനം നൽകുകയോ, അതില്ലെങ്കിൽ ബൂട്ട് ക്യാമ്പുകളിലൂടെ ജോലിക്കാരെ കണ്ടെത്തുകയോ ചെയ്യുന്ന സംസ്കാരം ഇന്ത്യയിൽ ഭാവിയിൽ കൂടുതലാകുമെന്നു നിഗമനങ്ങളുണ്ട്. കാരണം ഡിഗ്രികളെക്കാൾ നൈപുണ്യത്തിനു പ്രാധാന്യം കൊടുക്കുമ്പോൾ വലിയ യൂണിവേഴ്സിറ്റികളെയും, 'പ്രെസ്റ്റീജിസ്' കോളജുകളെയും തഴയുകയും, സമാന്തര തൊഴിൽ നൈപുണ്യം നൽകുന്ന ചെറുകിട സ്ഥാപനങ്ങൾക്ക് പ്രാധാന്യമേറുകയും ചെയ്യുന്ന  തൊഴിൽദാതാക്കളുടെ രീതി ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റങ്ങൾ വരുത്തുമെന്നാണ് കരുതുന്നത്. ഇത് ആർക്കും പോക്കറ്റ് ചോരാതെ പഠിച്ചു ജോലി നേടാൻ സഹായകരമാകുകയും ചെയ്യും.

English Summary:

Indian IT companies are embracing cost-effective hiring strategies. Learn how smaller colleges and bootcamps are creating more accessible opportunities for aspiring tech professionals.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com