ADVERTISEMENT

കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച നടപ്പുവർഷത്തെ കേന്ദ്രബജറ്റിൽ ഓഹരി വിറ്റഴിക്കൽ പ്രക്രിയ വഴി 65,000 കോടി രൂപ സമാഹരിക്കുമെന്നാണു പറഞ്ഞത്. ഇപ്പോൾ നടന്ന എൽഐസി ഐപിഒ വഴി ലക്ഷ്യം വച്ചത് 21,000 കോടി രൂപയാണ്. 

അതുപോലെ ഓഹരി വിറ്റഴിക്കലിന്റെ പേരിൽ നേരത്തേ മുതൽ കേൾക്കുന്ന പേരാണ് ബിപിസിഎൽ. ഗവൺമെന്റ് കൈവശമുള്ള 45.48 % ഓഹരികളും വിറ്റഴിക്കാനാണു പരിപാടി. ഉടൻ തന്നെ അതിനുള്ള താൽപ്പര്യപത്രം ക്ഷണിക്കാനാണു സാധ്യത. നേരത്തേ കേട്ടിരുന്ന സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (സിബിഐ), ഇന്ത്യൻ ഓവർസീസ് ബാങ്ക് (ഐഒബി)നെപ്പറ്റി ഇപ്പോൾ കാര്യമാെയാന്നും പറയുന്നില്ല. ബാങ്കുകളിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി കൂട്ടാനൊരുങ്ങുന്നതായും കേൾക്കുന്നു. 

വേഗത കുറയുന്നു

കഴിഞ്ഞ വർഷങ്ങളിലെ ബജറ്റുകളിലും 4 തന്ത്രപ്രധാന മേഖലളൊഴികെ മറ്റു പൊതുമേഖല സംരംഭങ്ങളിലേക്കു ഡിസ്ഇൻവെസ്റ്റ്മെന്റ് വ്യാപിപ്പിക്കാനും ശ്രമിക്കുമെന്നു പറ‍ഞ്ഞിരുന്നു. പിഎസ്‌യുകളും ബാങ്കുകളും വിറ്റഴിക്കുന്നതിനെതിരെ ഉയരുന്ന ജീവനക്കാരുടെ പ്രതിഷേധവും തൊഴിലാളി യൂണിയനുകളുടെ ദേശവ്യാപക പ്രക്ഷോഭങ്ങളും കാരണം ഓഹരി വിറ്റഴിക്കലിനു വലിയ വേഗമില്ലെന്നു കരുതാം. കഴിഞ്ഞ വർഷം നിശ്ചയിച്ച ലക്ഷ്യംപോലും നേടാൻ കഴിയാത്തതിനാലാവാം ഇത്തവണ ലക്ഷ്യം അതിന്റെ പകുതിയായി കുറച്ചത്. രാജ്യാന്തര പ്രശ്നങ്ങളും സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകൾ, കോവിഡ് 19 എന്നിവയെല്ലാം ഓഹരി വിറ്റഴിക്കലിന് തടസ്സമായെന്നു വേണമെങ്കിൽ പറയാം. ഇപ്പോൾ ഈ ഓഹരി വിറ്റഴിക്കലിനെപ്പറ്റി കാര്യമായ വിവരങ്ങളൊന്നും പുറത്തു വരുന്നില്ല. ഗവൺമെന്റ് ലക്ഷ്യമിട്ടിരിക്കുന്നത് (52.98 %) ഓഹരികളുടെ വിൽപനയിലൂടെ 45,000 കോടി രൂപ സമാഹരിക്കാനായിരുന്നു. 

കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഓഹരി വിറ്റഴിക്കൽ ലക്ഷ്യം 1.75 ലക്ഷം കോടിയായിരുന്നു. 55.4 % കുറവോടെ 78,000 കോടി രൂപ മാത്രമേ ശേഖരിക്കാൻ കഴിഞ്ഞുള്ളൂ. ലക്ഷ്യത്തിന്റെ പകുതിയിൽ താഴെ മാത്രം. 

പവൻ ഹാൻസിന്റെ ഓഹരി വിൽപ്പനയ്ക്ക് ജെഎസ്ഡബ്യൂ സ്റ്റീൽസ്, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ് (JSPL) ഇവ ബിഡ് നൽകി രംഗത്തുണ്ടായിരുന്നു.  ഏകദേശം 300 മുതൽ 350 കോടിയുടെ വിറ്റഴിക്കലാണു ലക്ഷ്യം. 

ബാങ്കുകളുടെ കാര്യത്തിൽ വിറ്റഴിക്കലിന് ആദ്യം കേൾക്കുന്ന പേര് ഐഡിബിഐ ബാങ്കാണ്. ഈ സാമ്പത്തിക വർഷം തന്നെ ഈ ബാങ്കിന്റെ ഓഹരികൾ വിറ്റഴിക്കാൻ ശ്രമിക്കുമെന്നാണ്. 

കേന്ദ്രസർക്കാർ മുൻപ് മൂന്നു പ്രാവശ്യം ‘പവൻ ഹാൻസ്’ വിൽപനയ്ക്കു ശ്രമം നടത്തിയിരുന്നു. ഈ ഹെലികോപ്ടർ കമ്പനിയിൽ േകന്ദ്രസർക്കാരിനും ഒഎൻജിസിക്കും പങ്കാളിത്തമുള്ളതായിരുന്നു. 2018 മുതൽ 2021 വരെ നഷ്ടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. 414 കോടി രൂപയുടെ വാല്യുവേഷനാണ് കമ്പനിക്കുള്ളത്. 42 ഹെലികോപ്ടറുകളുടെ ഒരു ഫ്ലീറ്റും. കഴിഞ്ഞയിടയ്ക്ക് കേന്ദ്ര സർക്കാർ പവൻ ഹാൻസിന്റെ മാനേജ്മെന്റ് സ്റ്റാർ 9 മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡിന് കൈമാറാനുള്ള അന്തിമ തീരുമാനം  കൈക്കൊണ്ടു. വില 211.14 കോടി രൂപ. അങ്ങനെ  ഡിസ്ഇൻവെസ്റ്റ്മെന്റിന്റെ മറ്റൊരു ഘട്ടംകൂടി പിന്നിട്ടു. 

English Summary : Central Government's Disinvestment Initiatives in Slow Speed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com