ADVERTISEMENT

തുടർച്ചയായ അഞ്ച് ദിനങ്ങളിലെ വീഴ്ചക്ക് ശേഷം വെള്ളിയാഴ്ച പശ്ചിമേഷ്യയിലെ യുദ്ധഭീഷണിയെത്തുടർന്ന് അതിനഷ്ടത്തിൽ വ്യാപാരം ആരംഭിച്ചെങ്കിലും ഇന്ത്യൻ വിപണി തിരിച്ചുകയറി നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച 21,777 പോയിന്റ് വരെ വീണ നിഫ്റ്റി തിരിച്ചു കയറി 22,179 പോയിന്റിൽ ക്ലോസ് ചെയ്തപ്പോൾ 71,816 പോയിന്റ് വരെ വീണ സെൻസെക്സ് 73,000 പോയിന്റ് കടന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. തകർന്നുപോയ ഐടി സെക്ടറിൽ വാങ്ങൽ വന്നതും എച്ച്ഡിഎഫ്സി ബാങ്കിന്റെ മുന്നേറ്റവുമാണ് വെള്ളിയാഴ്ച ഇന്ത്യൻ വിപണിയുടെയും തിരിച്ചുവരവിന് കളമൊരുക്കിയത്.

ബാങ്കിങ്ങിനൊപ്പം ഫിനാൻഷ്യൽ സർവീസസും മെറ്റൽ സെക്ടറും വെള്ളിയാഴ്ച 1%ൽ കൂടുതൽ മുന്നേറ്റം നേടി. ഇന്ത്യൻ വിപണിയിലെ സകല സെക്ടറുകളും വീഴ്ച കുറിച്ച കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി ഇന്ത്യൻ വിപണി 2.7% നഷ്ടം കുറിച്ചു. കഴിഞ്ഞ അഞ്ച് സെഷനുകളിൽ ഐടി സെക്ടർ 5.5% നഷ്ടം നേരിട്ടപ്പോൾ ബാങ്കിങ്, ഫാർമ, റിയൽറ്റി സെക്ടറുകളും നിഫ്റ്റി മിഡ് ക്യാപ്, നിഫ്റ്റി-500 സൂചികകൾ 3%ൽ കൂടുതലും നഷ്ടം കുറിച്ചു.

അവസാനപാദഫലങ്ങൾ

StockMarketIndiaReuters1

ഐടി ഭീമന്മാരായ ടിസിഎസ്സിനും ഇൻഫോസിസിനും പുറമെ ഫ്‌ളാറ്റ് റിസൾട്ട് പുറത്ത് വിട്ട വിപ്രോക്കും വിപണിയിൽ വലിയ ചലനങ്ങളുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും തുടർന്ന് വരാനിരിക്കുന്ന ഐടി-ബാങ്കിങ് റിസൾട്ടുകൾ വിപണിയെ മുന്നോട്ട് നയിക്കുമെന്നാണ് പ്രതീക്ഷ. എച്ച്ഡിഎഫ്സി ബാങ്കിനൊപ്പം നാളെ വരാനിരിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ റിസൾട്ടും ഇന്ത്യൻ വിപണിയുടെ തുടർഗതി നിർണയിക്കും.

യുദ്ധഭീതിയിൽ വിപണി

യുദ്ധഭീഷണിയുടെ കൂടി സ്വാധീനത്തിൽ കഴിഞ്ഞ ആഴ്ചയിൽ എല്ലാദിവസവും വീണ അമേരിക്കൻ വിപണി വെള്ളിയാഴ്ചത്തെ ചിപ്പ്- ടെക്ക് ഓഹരികളിലെ വൻവില്പനയോടെ നഷ്ടവ്യാപ്തി വീണ്ടും വർദ്ധിപ്പിച്ചു. റിസൾട്ട് പ്രഖ്യാപിച്ച നെറ്റ്ഫ്ലിക്സിന്റെ 9% നഷ്ടവും എൻവിഡിയയുടെ 10% വീഴ്ചയും വെള്ളിയാഴ്ച 2% തിരുത്തൽ നൽകിയതോടെ നാസ്ഡാക് കഴിഞ്ഞ ആഴ്ചയിൽ 6%ൽ കൂടുതൽ വീഴ്ചയുണ്ടായി. ഫെഡ് നിരക്ക് കുറക്കൽ നീളുന്നത് വിപണിയുടെ ആത്മവിശ്വാസത്തിന്മേൽ വിള്ളൽ വീഴ്ത്തിയതിന് പുറമെ യുദ്ധഭീഷണി സജീവമായി തുടരുന്നതും ആദ്യ പാദഫലപ്രഖ്യാപനങ്ങൾ ആരംഭിച്ചതും വിപണിയിൽ അതിചാഞ്ചാട്ടങ്ങൾക്ക് വഴിവെച്ചേക്കാം. ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ തൽക്കാലം അയവ് വന്നെങ്കിലും വാക്-പോര് അണ്വായുധ’’ഭീഷണി’’യിലേക്കെത്തിക്കഴിഞ്ഞത് ലോകവിപണിക്ക് ഭീഷണിയായി തുടരുകയാണ്.

ഫെഡ് ഭീഷണിയും

അമേരിക്കയുടെ മാർച്ചിലെ റീട്ടെയിൽ പണപ്പെരുപ്പക്കണക്കിലെ വളർച്ചയും പ്രതീക്ഷിച്ചതിലും മികച്ച റീട്ടെയിൽ വില്പനകണക്കും കൂടുതൽ കാലത്തേക്ക് ഉയർന്ന പലിശനിരക്ക് തുടരുന്നതാണ് അഭികാമ്യമെന്ന് ഫെഡ് അംഗങ്ങളെക്കൊണ്ട് വീണ്ടും പറയിപ്പിച്ചത് 2024-ന്റെ അവസാനഘട്ടത്തിൽ മാത്രമേ ഫെഡ് നിരക്ക് കുറക്കുന്നത് ഫെഡ് റിസർവ് പരിഗണിക്കൂ എന്ന ധാരണ ശക്തമാക്കി. ഫെഡ് നിരക്ക്

ഏറ്റവും അനുയോജ്യമായ നിരക്കിലാണ് തുടരുന്നതെന്ന് ഫെഡ് ചെയർമാൻ വ്യാഴാഴ്ച പ്രഖ്യാപിച്ചത് വീണ്ടും ബോണ്ട് യീൽഡിനും ഡോളറിനും മുന്നേറ്റം നൽകിയതും അമേരിക്കൻ വിപണിയിൽ വിൽപ്പന സമ്മർദ്ദത്തിനും കാരണമായി.

ലോകവിപണിയിൽ അടുത്തവാരം

അമേരിക്കയുടെയും യൂറോ സോനിന്റെയും ജർമനി, ഫ്രാൻസ്, യുകെ, എന്നിവയുടെയും ഇന്ത്യയുടെയും മാനുഫാക്ച്ചറിങ്, സർവീസ് പിഎംഐ ഡേറ്റകൾ ചൊവ്വാഴ്ച പുറത്തുവരുന്നത് അതാത് വിപണികൾക്ക് പ്രധാനമാണ്. വ്യാഴാഴ്ച അമേരിക്കയുടെ ആദ്യപാദ ജിഡിപി കണക്കുകളും ജോബ് ഡേറ്റയും വെള്ളിയാഴ്ച മാർച്ചിലെ പിസിഇ ഡേറ്റയും പേഴ്‌സണൽ സ്‌പെൻഡിങ് & ഇൻകം ഡേറ്റകളും ആഗോള വിപണിയെ സ്വാധീനിക്കും. പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ പ്രൈം ലെൻഡിങ് നിരക്കുകൾ തിങ്കളാഴ്ച ഏഷ്യൻ-യൂറോപ്യൻ വിപണികളെ സ്വാധീനിക്കും.

PTI01_30_2023_000244B

ഓഹരികളും സെക്ടറുകളും

∙ കഴിഞ്ഞ ആഴ്ചയിൽ നാലാംപാദഫലങ്ങൾ പ്രഖ്യാപിച്ച ഏയ്ഞ്ചൽ വൺ, ടാറ്റ കമ്മ്യൂണിക്കേഷൻസ്, എച്ച്ഡിഎഫ്സി എഎംസി, എച്ച്ഡിഎഫ്സി ലൈഫ്, ഐസിഐസിഐ, ലൊംബാർഡ്, ഐസിഐസിഐ സെക്യൂരിറ്റീസ്, എയിംകോ എലെകോൺ, എലെകോൺ എൻജിനീയറിങ്, ജസ്റ്റ് ഡയൽ, എസ്ജി മാർട്ട്, ലോട്ടസ് ചോക്ലേറ്റ്, ശിഷ് ഇൻഡസ്ട്രീസ്, സനത് നഗർ എന്റർപ്രൈസസ്, കെപി ഗ്രീൻ, രജനീഷ് റീട്ടെയ്ൽ, രജനീഷ് വെൽനെസ് മുതലായ കമ്പനികൾ വരുമാനത്തിലും അറ്റാദായത്തിലും മുൻവർഷത്തിൽനിന്നും മുൻപാദത്തിൽ നിന്നും വളർച്ച നേടിയത് ഓഹരികൾക്ക് അനുകൂലമാണ്.

∙ ഇൻഫോസിസ് വരുമാനത്തിൽ കുറവ് രേഖപ്പെടുത്തിയ നാലാം പാദത്തിൽ തിരികെ ലഭിച്ച അധികനികുതിപ്പണത്തിന്റെ പിൻബലത്തിൽ മുൻവർഷത്തിൽ നിന്നും 30% വർദ്ധനവ് രേഖപ്പെടുത്തി 7969 കോടി രൂപയുടെ അറ്റാദായം കുറിച്ചു.

∙ പശ്ചിമേഷ്യയിൽ യുദ്ധസാധ്യത വർധിച്ച സാഹചര്യത്തിൽ കൂടുതൽ ആഭ്യന്തര-വിദേശ ഓർഡറുകൾ പ്രതീക്ഷിക്കുന്നത് ഇന്ത്യൻ ഡിഫൻസ് സെക്ടറിന് അനുകൂലമാണ്. ദീർഘകാല നിക്ഷേപകർക്ക് ഡിഫൻസ് ഓഹരികൾ ഒഴിച്ചുകൂടാനാവാത്തതാണ്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്, ബിഇഎൽ, ബിഡിഎൽ, ഷിപ് ബിൽഡിങ് ഓഹരികൾ എന്നിവ മികച്ച റിസൾട്ടുകൾ പ്രതീക്ഷിക്കുന്നു.

∙ കാലാവസ്ഥ വ്യതിയാനത്തിനും കൃഷി നഷ്ടസാധ്യതകൾക്കും പുറമെ ഉരുത്തിരിയുന്ന പുതിയ യുദ്ധ സാഹചര്യങ്ങളും ധാന്യഓഹരികൾക്ക് അനുകൂലമാണ്. മികച്ച മൺസൂൺ അനുമാനങ്ങളും ധാന്യ ഓഹരികൾക്കൊപ്പം എഫ്എംസിജി ഓഹരികൾക്കും അനുകൂലമാണ്. കെആർബിഎൽ, ചമൻ ലാൽ സെത്തിയ, എൽടി ഫുഡ്സ് മുതലായ ഓഹരികളും ഹിന്ദ് യൂണി ലിവർ, ഐടിസി എന്നിവയും ശ്രദ്ധിക്കുക.

∙ അമേരിക്കയും ബ്രിട്ടനും റഷ്യൻ ഖനികളിൽ നിന്നും ലോഹ ഉൽപ്പന്നങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തിയത് കഴിഞ്ഞ ആഴ്ചയിൽ രാജ്യാന്തര വിപണിയിൽ ലോഹങ്ങളുടെ പ്രത്യേകിച്ച് കോപ്പർ, അലുമിനിയം, നിക്കൽ എന്നിവയുടെ വിലവർദ്ധനവിനും വഴിവെച്ചു. ഇന്ത്യൻ മെറ്റൽ ഓഹരികൾ തുടർന്നും പ്രതീക്ഷയിലാണ്.

∙ ലോകത്തെ മൂന്നാമത്തെ വെള്ളി ഉത്പാദകരായ ഹിന്ദ് സിങ്കിന് മുൻവർഷത്തിൽ നിന്നും വരുമാനത്തിലും അറ്റാദായത്തിലും കുറവുണ്ടായെങ്കിലും പുതുതായി കമ്മിഷൻ ചെയ്യപ്പെട്ട പ്രൊജക്ടുകളിലെ ഉത്പാദനം വരുമാനത്തിലും വർധിക്കുന്ന ലോഹവില ലാഭത്തിലും വർധനവുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

∙ ഐപിഎൽ തുടരുന്നതും ടി-20 ലോകകപ്പ് വരാനിരിക്കുന്നതും സൊമാറ്റോ ഓഹരിക്ക് വീണ്ടും പ്രതീക്ഷയാണ്. ചെറിയ ഇവന്റ് ഓർഡറുകൾ കൂടി വിതരണം നടത്താനായി പ്രത്യേക ‘’ലാർജ് ഓർഡർ ഡെലിവറി ഫ്‌ളീറ്റ്’’ നിലവിൽ വന്നതും അവർക്ക് അനുകൂല ഘടകമായി നിലനിൽക്കുന്നു.

Zomoto-large-order-fleet

∙ ഹീറോ ഫ്യൂച്ചർ എനർജീസിൽ നിന്നും കാറ്റാടിയന്ത്രങ്ങളാക്കായുള്ള തുടർ ഓർഡർ ലഭ്യമായത് ഐനോക്‌സ് വിൻഡിന് അനുകൂലമാണ്. മാർച്ച് വരെ 2.6 ഗിഗാവാട്ടിന്റെ മൊത്തം ഓർഡറുകൾ സ്വന്തമാക്കിയ ഐനോക്സ് വിൻഡ് വരുംപാദങ്ങളിൽ മികച്ച റിസൾട്ടുകളും പ്രതീക്ഷിക്കുന്നു. 

∙ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി 66 ലക്ഷം ഓഹരികൾ വാങ്ങിയതിന് പിന്നാലെ മുന്നേറിയ മാർക്‌സൻസ് ഫാർമയുടെ ഗോവയിലെ പുതിയ ഉത്പാദനകേന്ദ്രത്തിന് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ്സ് അതോറിറ്റിയുടെ അനുമതികൾ ലഭിച്ചത് ഓഹരിക്ക് അനുകൂലമാണ്. 

∙ പിവിആർ-ഐനോക്‌സ് ദക്ഷിണേന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ലാഭകരമല്ലാത്ത സെന്ററുകൾ അടച്ചു പൂട്ടുന്നതും‌ മുംബൈ, പുണെ, ബറോഡ മുതലായ ഇടങ്ങളിൽ സ്ഥലവിൽപ്പന പരിഗണിക്കുന്നതും ഓഹരിക്ക് അനുകൂലമാണ്. എല്ലാറ്റിനുമുപരിയായി ഫ്രാഞ്ചൈസി മോഡലിലേക്ക് മാറുന്നത് കമ്പനിയുടെ ലാഭവർദ്ധനവിന് വഴിവെക്കും.

∙ ഡിഫൻസ് ഓഹരിയായ പ്രീമിയർ എക്സ്പ്ലോസിവ്സ് 1:5 എന്ന നിരക്കിൽ ഓഹരിവിഭജനം നടത്തുന്നത് അനുകൂലമാണ്. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ 416% നേട്ടമാണ് ഓഹരി സ്വന്തമാക്കിയത്. 

∙ ഡൽഹി ഗുരുഗ്രാമിലെ 224 ഫ്‌ളാറ്റുകളുടെ സമുച്ചയത്തിലെ എല്ലാ ഫ്ലാറ്റുകളും ലോഞ്ചിങ് ദിനത്തിലെ ആദ്യ പതിനഞ്ച് മിനിറ്റിൽത്തന്നെ വില്പന നടത്താനായത് ആഷിയാന ഹൗസിങിന് അനുകൂലമാണ്.

അടുത്ത ആഴ്ചയിലെ പ്രധാന റിസൾട്ടുകൾ

റിലയൻസ് ഇൻഡസ്ട്രീസ്, ആദിത്യ ബിർള മണി, തേജസ് നെറ്റ് വർക്ക്, റാലീസ്, കേശോറാം ഇൻഡസ്ട്രീസ്, മഹിന്ദ്ര ലോജിസ്റ്റിക്സ്, തമിഴ്നാട് മെർക്കന്റൈൽ ബാങ്ക്, ആരതി സർഫക്റ്റാന്റ്‌സ്, ഹാറ്റ്സൺ അഗ്രോ, പിക്കാഡിലി അഗ്രോ, പിക്കാഡിലി ഷുഗർ, കെപി എനർജി ലിമിറ്റഡ് മുതലായ കമ്പനികൾ തിങ്കളാഴ്ച റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

Share-market-man

തുടർന്ന് മാരുതി, ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസേർവ്, ഹിന്ദുസ്ഥാൻ യൂണിലിവർ, നെസ്‌ലെ, ടാറ്റ കൺസ്യൂമർ, ടാറ്റ എൽഎക്സി, ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ, നെൽകോ, ഇന്ത്യൻ ഹോട്ടൽ, എച്ച്സിഎൽ ടെക്ക്, എൽടിടിഎസ്, എൽടിഐ മൈൻഡ്ട്രീ, ടെക്ക് മഹിന്ദ്ര, സയിന്റ്, സെൻസാർ ടെക്ക്, ഡാൽമിയ ഭാരത് സിമന്റ്, ജിൻഡാൽ ഫോട്ടോ, എസ്ബിഐ ലൈഫ്, എംസിഎക്സ്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഡിസിബി ബാങ്ക്, ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ബാങ്ക്, എൽ&ടി ഫിനാൻസ്, എം&എം ഫിനാൻസ്, എസ്ബിഎഫ്സി ഫിനാൻസ്, ഐസിഐസിഐ പ്രുഡൻഷ്യൽ, 5  പൈസ, സയിന്റ് ഡിഎൽഎം,

ഒലേക്ട്രാ, മഹിന്ദ്ര ഇപിസി, എസ്ഡിബിഎൽ മുതലായ കമ്പനികളും അടുത്ത ആഴ്ച നാലാം പാദ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

ക്രൂഡ് ഓയിൽ

വേണ്ടിവന്നാൽ അണ്വായുധം നിർമിക്കാനും മടിക്കില്ല എന്ന ഇറാന്റെ ഭീഷണിയോടെ 4% മുന്നേറി 90 ഡോളറിലേക്കെത്തിയ ബ്രെന്റ് ക്രൂഡ് ഓയിൽ വില സംഘർഷത്തിൽ അയവ് വന്നതിനെ തുടർന്ന് വീണ്ടും 87 ഡോളറിലേക്ക് ക്രമപ്പെട്ടു. യുദ്ധവാർത്തകളും അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിലെ വളർച്ചകണക്കുകളുമായിരിക്കും അടുത്ത ആഴ്ചയിലും ക്രൂഡ് ഓയിൽ വിലയെ സ്വാധീനിക്കുക.

സ്വർണം

gold

യുദ്ധ ഭീഷണിക്കൊപ്പം വീണ്ടും റെക്കോർഡ് ഉയരത്തിലേക്ക് മുന്നേറിയ രാജ്യാന്തര സ്വർണവില 2400 ഡോളറിന് മുകളിൽ തന്നെ തുടരുകയാണ്. ഉയർന്ന നിരക്കിൽ തന്നെ തുടരുന്ന അമേരിക്കൻ ബോണ്ട് യീൽഡ് ക്രമപ്പെട്ടേക്കാവുന്നതും സ്വർണത്തിന് വീണ്ടും അനുകൂലമായേക്കാം.

ഐപിഒ

കഴിഞ്ഞ ആരംഭിച്ച വൊഡാഫോൺ-ഐഡിയ ഫോളോ-ഓൺ പബ്ലിക് ഓഫർ നാളെ അവസാനിക്കും. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം ഓപ്പറേറ്റർ 10-11 രൂപ നിരക്കിൽ 18000 കോടി രൂപയാണ് വിപണിയിൽ നിന്നും സമാഹരിക്കുന്നത്.

റിഫൈനറികൾക്കും പെട്രോകെമിക്കൽ പ്ലാന്റുകൾക്കുമുള്ള ഹീറ്റിങ് എക്വിപ്മെന്റുകൾ നിർമിക്കുന്ന ജെഎൻകെ ഇന്ത്യ ലിമിറ്റഡിന്റെ ഐപിഒ ഏപ്രിൽ 23ന് ആരംഭിച്ച് ഏപ്രിൽ 25ന് അവസാനിക്കുന്നു. ഐപിഒയിലൂടെ 395-415 രൂപ നിരക്കിൽ 650 കോടി രൂപയാണ് കമ്പനി പൊതു വിപണിയിൽ നിന്നും സമാഹരിക്കുന്നത്.

വാട്സാപ് : 8606666722

Disclaimer: ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയ്യാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com