ADVERTISEMENT

നരേന്ദ്രമോദി സർക്കാർ വീണ്ടും വൻഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചുവരുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ ഇന്ന് ഇന്ത്യൻ വിപണിക്ക് വീണ്ടും റെക്കോർഡ് മുന്നേറ്റം നൽകി. 23338 എന്ന സർവകാലറെക്കോർഡിൽ വ്യാപാരം, ആരംഭിച്ച നിഫ്റ്റി പിന്നീട് ലാഭമെടുക്കലിൽ ഇറങ്ങിയെങ്കിലും നേട്ടം കൈവിടാതെ മികച്ച നിരക്കിൽ തന്നെ ക്ലോസ് ചെയ്തു. നിഫ്റ്റി 3.25% നേട്ടത്തിൽ 23263 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 2500 പോയിന്റുകൾ മുന്നേറി 76468 പോയിന്റിലും ക്ലോസ് ചെയ്തു.

ബാങ്ക് നിഫ്റ്റി, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, നിഫ്റ്റി നെക്സ്റ്റ്-50 മുതലായവ 4% നേട്ടമുണ്ടാക്കിയപ്പോൾ പൊതു മേഖല ബാങ്കിങ് സൂചിക 8%വും എനർജി, ഇൻഫ്രാ സെക്ടറുകൾ 6%ൽ കൂടുതലും മുന്നേറ്റം നടത്തി. ഇൻഫ്രാ, റിയൽറ്റി സെക്ടറുകളും 5%ൽ കൂടുതൽ മുന്നേറി.

തിരഞ്ഞെടുപ്പ് ഫലം നാളെ
 

തിരഞ്ഞെടുപ്പ് ദിനമായ നാളെ വിപണിയുടെ ആദ്യ മണിക്കൂറുകളിൽ തന്നെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനകൾ ലഭ്യമാകുന്നത് വിപണിയുടെ തുടർഗതിയും നിർണയിക്കും. 2019ലെക്കാൾ ഭൂരിപക്ഷം ഭരണകക്ഷിക്ക് ലഭിച്ചാൽ വിപണി വീണ്ടും മുന്നേറ്റം തുടരുകയും ഭൂരിപക്ഷത്തിൽ കുറവുണ്ടായാൽ വിൽപനയും സംഭവിച്ചേക്കുമെന്നതിനാൽ വിപണി ജാഗ്രത പാലിച്ചേക്കും.

Balloons are released at the entrance of the Bombay Stock Exchange (BSE) to celebrate the benchmark of the Sensex index, which climbed above 60,000 points, in Mumbai on September 24, 2021. (Photo by Punit PARANJPE / AFP)
Balloons are released at the entrance of the Bombay Stock Exchange (BSE) to celebrate the benchmark of the Sensex index, which climbed above 60,000 points, in Mumbai on September 24, 2021. (Photo by Punit PARANJPE / AFP)

എക്സിറ്റ് പോളിൽ നിന്നു തിരഞ്ഞെടുപ്പ് ഫലത്തിലുണ്ടായേക്കാവുന്ന മാറ്റങ്ങൾ വിപണിയിലും പ്രതിഫലിക്കും. ഭരണകക്ഷിക്ക് സീറ്റുകൾ കുറഞ്ഞാൽ വിപണി നഷ്ടം കുറിക്കുമെങ്കിലും തിരിച്ചു വരവ് പ്രതീക്ഷിക്കാം, എന്നാൽ ഭരണം നഷ്ടമായാൽ വിപണിയിൽ മികച്ച വാങ്ങൽ അവസരം ഉരുത്തിരിയുമെന്നതും നിക്ഷേപകർ കണക്കിലെടുക്കണം. ഭരണകക്ഷി വീണ്ടും വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയാൽ നിഫ്റ്റി 24000 പോയിന്റ് പിന്നിട്ടേക്കാമെന്നും 24500 മേഖലയിൽ ശക്തമായ വില്പന സമർദ്ദം നേരിടുമെന്നും വിപണി കരുതുന്നു. 22000 പോയിന്റിലാണ് നിഫ്റ്റിയുടെ പ്രധാന പിന്തുണ മേഖല.

തിരഞ്ഞെടുപ്പ് ഫലത്തിനൊപ്പം മുന്നേറുന്ന വിപണിയുടെ ശ്രദ്ധ തുടർന്ന് ബജറ്റിലേക്കും, സർക്കാരിന്റെ നയപരിപാടികളിലേക്കും തിരിയുകയും വിപണിയിൽ കൺസോളിഡേഷൻ ആരംഭിക്കുകയും ചെയ്തേക്കാം.

യൂണിയൻ ബജറ്റ്
 

തിരഞ്ഞെടുപ്പ് ആരവം കഴിയുന്നതിനൊപ്പം തന്നെ വിപണിയിൽ ബജറ്റിന്റെ ആരവം ആരംഭിക്കുകയും ചെയ്യും. തിരഞ്ഞെടുപ്പ് ലാഭമെടുക്കലിന് ശേഷം യൂണിയൻ ബജറ്റ് മുന്നിൽക്കണ്ട് നിക്ഷേപങ്ങൾ ആരംഭിക്കാവുന്നതാണ്. വളം, കാർഷികം, പഞ്ചസാര ഓഹരികൾ ഇത്തവണ ബജറ്റ് പിന്തുണ പ്രതീക്ഷിക്കുന്നു. ഡിഫെൻസ്, റെയിൽ, ഈവി, റിന്യൂവബിൾ എനർജി, സെമി കണ്ടക്ടർ, പവർ, പവർ ഇൻഫ്രാ, ക്യാപിറ്റൽ ഗുഡ്‌സ്, ഇൻഫ്രാ, സിമന്റ്, മെറ്റൽ, ഫിൻ ടെക്ക്, ടെക്സ്റ്റൈൽ, ഫാർമ സെക്ടറുകളും ബജറ്റ് പിന്തുണ പ്രതീക്ഷിക്കുന്നു.

Image: Shutterstock/LookerStudio
Image: Shutterstock/LookerStudio

ഡിഫൻസ്

ദീർഘകാല പോർട്ട്ഫോളിയോകളിൽ ഡിഫൻസ്, റെയിൽ, ക്യാപ്പിറ്റൽ ഗുഡ്‌സ്, മാനുഫാക്ച്ചറിങ് ഓഹരികൾ ഒഴിച്ചുകൂടാനാവാത്തതാണ്. മോദി വീണ്ടും അധികാരത്തിലെത്തുന്നത് ഇന്ത്യയുടെ റെയിൽ, ഡിഫെൻസ് ചെലവിടാൻ വീണ്ടുമുയർത്തുമെന്ന് തന്നെ വിപണി കരുതുന്നു.

ജിഡിപി വളർച്ച

നാലാം പാദത്തിൽ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനം വിപണി പ്രതീക്ഷക്കപ്പുറം 7.8% വളർച്ച കുറിച്ചതും ഇന്ന്  ഇന്ത്യൻ വിപണിക്ക് അനുകൂലമായി. മൂന്നാം പാദത്തിൽ 8.4% വളർച്ച കുറിച്ച ഇന്ത്യൻ ജിഡിപി നാലാം പാദത്തിൽ 7%ൽ താഴെ മാത്രമേ വളർച്ച കുറിച്ചിട്ടുണ്ടാകൂ എന്നായിരുന്നു വിപണിയുടെ അനുമാനം.

ആർബിഐ യോഗം

ബുധനാഴ്ച ആരംഭിക്കുന്ന ആർബിഐയുടെ നയാവലോകനയോഗതീരുമാനങ്ങൾ വെള്ളിയാഴ്ചയാണ് പ്രഖ്യാപിക്കുക. ആർബിഐ പലിശ നിരക്കിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചേക്കില്ലെങ്കിലും പുതിയ സർക്കാർ നിലവിൽ വരുന്ന സാഹചര്യത്തിൽ ജിഡിപി വളർച്ച സാധ്യതകളും സൂചിപ്പിച്ചേക്കാമെന്നതും പ്രതീക്ഷയാണ്. ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾ വീണ്ടും മുന്നേറ്റം നേടിയേക്കാം.

English Summary:

Narendra Modi's Anticipated Victory Ignites Record-Breaking Rally in Indian Markets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com