ADVERTISEMENT

ഓഹരി വിപണിയിലെ ഓൺലൈൻ നിക്ഷേപക സേവന സ്ഥാപനങ്ങളായ (Discount Brokers) ഗ്രോ, സീറോദ, ഏയ്ഞ്ചൽ വൺ തുടങ്ങിയവയ്ക്കിടയിൽ മത്സരം കൊഴുക്കുന്നു. ബംഗളൂരു ആസ്ഥാനമായ ഗ്രോയുടെ (Groww) ഉപയോക്താക്കളുടെ എണ്ണം കഴിഞ്ഞ ഒരുവർഷത്തിനിടെ ഇരട്ടിയായി. 56.5 ലക്ഷത്തിൽ നിന്ന് 10.9 കോടിയിലേക്കാണ് വളർച്ചയെന്ന് എൻഎസ്ഇയിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കി.

കഴിഞ്ഞമാസം മാത്രം 5.50 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് ഗ്രോ സ്വന്തമാക്കിയത്. മുംബൈ ആസ്ഥാനമായ ഏയ്ഞ്ചൽ വൺ (Angel One) 2.20 ലക്ഷം പേരെയും ബെംഗളൂരു ആസ്ഥാനമായ സീറോദ (Zerodha) 1.50 ലക്ഷം പേരെയും പുതുതായി നേടി. കഴിഞ്ഞ ഒരുവർഷമായി ഓരോ മാസവും സീറോദയേക്കാളധികം പുതിയ ഉപയോക്താക്കളെ നേടുന്നത് ഏയ്ഞ്ചൽ വൺ ആണ്.

ജൂണിലെ കണക്കുപ്രകാരം ആകെ 16 കോടി ഡിമാറ്റ് അക്കൗണ്ടുകളാണ് (ഓഹരി വിപണിയിൽ വ്യാപാരം നടത്താൻ ആവശ്യമായ ഡിജിറ്റൽ അക്കൗണ്ട്) രാജ്യത്തുള്ളത്. ജൂണിൽ മാത്രം 42 ലക്ഷം പേർ പുതുതായെത്തി.

ബ്രോക്കർമാരും ഉപയോക്താക്കളും
 

10.9 കോടി ഉപയോക്താക്കളുമായി ഗ്രോ ആണ് ഏറ്റവും മുന്നിലെന്ന് ജൂൺവരെയുള്ള കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 7.7 കോടിപ്പേരുമായി സീറോദ രണ്ടാമതും 6.7 കോടിപ്പേരുമായി ഏയ്ഞ്ചൽ വൺ മൂന്നാമതുമാണ്. അപ്സ്റ്റോക്സ് ആണ് 2.7 കോടിപ്പേരുമായി നാലാംസ്ഥാനത്ത്. 1.9 കോടി ഉപയോക്താക്കളുള്ള ഐസിഐസിഐ സെക്യൂരിറ്റീസിനാണ് അഞ്ചാംസ്ഥാനം.

സീറോ ബ്രോക്കറേജ് ഇല്ലാതാകുമോ?
 

ഓഹരി ഇടപാടുകളുടെ ഫീസ് ഘടന ഏകീകരിക്കണമെന്ന സെബിയുടെ (SEBI) സർക്കുലർ ബ്രോക്കറേജ് കമ്പനികളുടെ വരുമാനത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തലുകൾ. റീറ്റെയ്ൽ ഇടപാടുകാരിൽ നിന്ന് ബ്രോക്കറേജുകൾ ഈടാക്കുന്ന ഫീസും ബ്രോക്കറേജുകൾ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകുന്ന ഫീസും ഏകീകരിക്കണമെന്നാണ് സർക്കുലർ. ഒക്ടോബർ ഒന്നിനാണിത് പ്രാബല്യത്തിലാവുക.

ഫീസ് ഏകീകരിക്കുന്നതോടെ വരുമാനത്തിൽ 20 ശതമാനം വരെ ഇടിവുണ്ടാകുമെന്നാണ് ബ്രോക്കറേജുകളുടെ വിലയിരുത്തൽ. ഓഹരികളിൽ നിക്ഷേപകർക്ക് ഫീസ് ബാധ്യതയില്ലാതെ നിക്ഷേപിക്കാവുന്ന സൗകര്യമാണ് സീറോ ബ്രോക്കറേജ്. ഓഹരി ഇടപാടുകൾക്ക് നിലവിൽ സീറോദയും മറ്റും ഫീസ് ഈടാക്കുന്നില്ല. അവധി വ്യാപാരത്തിലെ (എഫ് ആൻഡ് ഒ) ഇടപാടുകൾക്ക് ഫീസ് ഈടാക്കിയാണ് വരുമാനം നേടുന്നത്. 

സെബിയുടെ സർക്കുലർ നടപ്പാകുമ്പോഴുണ്ടാകുന്ന വരുമാനനഷ്ടം നികത്താൻ സീറോ ബ്രോക്കറേജ് രീതി അവസാനിപ്പിക്കേണ്ടി വരുമെന്നും എഫ് ആൻഡ് ഒ ഫീസ് വർധിപ്പിക്കാൻ നിർബന്ധിതരാകുമെന്നും ബ്രോക്കറേജുകൾ വ്യക്തമാക്കിയിരുന്നു. കമ്പനികളുടെ മൊത്തം ഇടപാടുകാരിൽ 10-20 ശതമാനം പേരെ എഫ് ആൻഡ് ഒ ഇടപാടുകൾ നടത്തുന്നുള്ളൂ. എന്നാൽ, വരുമാനത്തിൽ 60-80 ശതമാനവും ലഭിക്കുന്നത് ഈ വിഭാഗത്തിൽ നിന്നാണ്.

English Summary:

Groww's Use Base Doubles Amidst Fierce Online Brokerage Competition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com