ADVERTISEMENT

ഇന്ന് വിപണി അവസാന മണിക്കൂറിൽ നഷ്ടത്തിലേക്ക് വീണു. ഇന്ന് 25113 പോയിന്റ് വരെ മാത്രം മുന്നേറിയ നിഫ്റ്റി വീണ്ടും 24880 പോയിന്റിൽ പിന്തുണ നേടി 24918 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 398 പോയിന്റ് നഷ്ടത്തിൽ 81523 പോയിന്റിലാണ് ഇന്ന് ക്ളോസ് ചെയ്തത്. 

ടാറ്റ മോട്ടോഴ്സിന്റെ 5.7% വീഴ്ചയും, ബാങ്കിങ്, ഐടി സെക്ടറുകൾ ഒരു പോലെ അമേരിക്കൻ വിപണി സ്വാധീനത്തിൽപ്പെട്ടതും ഇന്ന് ഇന്ത്യൻ വിപണിയുടെ തിരിച്ചു വരവിന് തടയിട്ടു. എഫ്എംസിജി ഒഴികെ സകല സെക്ടറുകളും നഷ്ടത്തിലായ ഇന്ന് പൊതു മേഖല ബാങ്കിങ്, ഓട്ടോ, മെറ്റൽ, എനർജി, ഇൻഫ്രാ, റിയൽറ്റി സെക്ടറുകൾ ഒരു ശതമാനത്തിൽ കൂടുതൽ നഷ്ടം കുറിച്ചു.  

ടാറ്റാ മോട്ടോഴ്സിന്റെ ഉപകമ്പനിയായ ടാറ്റ മോട്ടോഴ്‌സ് ഫിനാൻസ് ലിമിറ്റഡിനെ ടാറ്റ ക്യാപിറ്റലിന് കീഴിലേക്ക് മാറ്റാനുള്ള അനുമതി ലഭിച്ചതും, ജെഎൽആറിന്റെ മാർജിനിൽ കുറവ് വരുമെന്ന ധാരണയിൽ യൂബിഎസ് ഓഹരിക്ക് 825 രൂപ ലക്ഷ്യവിലയിട്ടതും ടാറ്റ മോട്ടോഴ്സിന് തിരുത്തൽ നൽകി. 

കേന്ദ്ര സർക്കാരിന്റെ ആഹ്വാനം ഉൾക്കൊണ്ട് ഇലക്ട്രിക് വാഹനങ്ങൾക്ക് ഒക്ടോബർ 31 വരെ വിലക്കിഴിവും ഒപ്പം ടാറ്റായുടെ 5500 ചാർജിങ് സ്റ്റേഷനുകളിൽ ആറ് മാസത്തേക്ക് ഫ്രീ ചാർജിങ് പ്രഖ്യാപിച്ചതും ടാറ്റ മോട്ടോഴ്സിന്റെ അടുത്ത പാദത്തിലെ അറ്റാദായത്തെ ബാധിച്ചേക്കാം. എന്നാൽ കമ്പനി ഉദ്ദേശിക്കുന്ന ‘വില്പനവർദ്ധന’ ഓഹരിക്ക് പ്രതീക്ഷയാണ്. 

വീണ് ഏഷ്യൻ വിപണികളും

 

ഏഷ്യൻ വിപണികളെല്ലാം ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക് ഓഫ് ജപ്പാൻ നിരക്ക് വർദ്ധിപ്പിക്കുന്നത് തുടരുമെന്ന് സൂചിപ്പിച്ചത് ജാപ്പനീസ് സൂചികക്കും, ചൈനീസ് ബയോടെക്ക് കമ്പനികളെ നിരോധിക്കുന്നതിനുള്ള അമേരിക്കൻ ബിൽ പിന്നണിയിലൊരുങ്ങുന്നു എന്ന സൂചനയിൽ ചൈനീസ് വിപണിയും ഇന്ന് നഷ്ടം കുറിച്ചു. 

അമേരിക്കൻ ബാങ്കുകൾ സമ്മർദ്ദത്തിൽ 

ഫെഡ് നിരക്കുകൾ കുറയ്ക്കാൻ പോകുന്ന സാഹചര്യത്തിൽ വരും പാദങ്ങളിൽ അമേരിക്കൻ ബാങ്കുകളുടെ മാർജിനിൽ കുറവ് വരുമെന്ന സൂചന ഇന്നലെ  അമേരിക്കൻ ബാങ്കുകൾക്ക് തിരുത്തൽ നൽകി. ഡൗ ജോൺസ് നഷ്ടം കുറിച്ചപ്പോൾ ടെക്ക് ഓഹരികളുടെ പിൻബലത്തിൽ നാസ്ഡാക്കും, എസ്&പിയും ഇന്നലെ മുന്നേറ്റവും നേടി. അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകൾ ഇന്ന് വരാനിരിക്കെ അമേരിക്കൻ ഫ്യൂച്ചറുകൾ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. 

സിപിഐ & ഫെഡ് കട്ട് 

ഇന്ന് വരുന്ന ഓഗസ്റ്റിലെ സിപിഐ ഡേറ്റ 2.6% വാർഷിക വർദ്ധന   കുറിച്ചിട്ടുണ്ടാകാമെന്നാണ് അനുമാനം. പണപ്പെരുപ്പം ഉയർന്നാൽ ഫെഡ് നിരക്ക് കുറയലും നിയന്ത്രിച്ചേക്കാമെന്നത് അമേരിക്കൻ ധനകാര്യമേഖലക്ക് അനുകൂലമായേക്കാം. നിരക്ക് കുറയ്ക്കലിനായി അടുത്ത ആഴ്ചയിലാണ് നയാവലോകനയോഗം ചേരുന്നത്.

ക്രൂഡ് ഓയിൽ 

മാന്ദ്യഭീതിയും, ഒപെകിന്റെ ഉല്പാദന വർദ്ധന തീരുമാനങ്ങളും തിരുത്തൽ നൽകിയ ക്രൂഡ് ഓയിലിന് അമേരിക്കയുടെ ക്രൂഡ് ഓയിൽ ശേഖരത്തിൽ എപിഐ വർദ്ധന സൂചിപ്പിച്ചത് അനുകൂലമായി. ബ്രെന്റ് ക്രൂഡ് ഓയിൽ ഇന്ന് 2% മുന്നേറി 70 ഡോളറിലാണ് വ്യാപാരം തുടരുന്നത്.

ഫ്രാൻസൈൻ ചുഴലിക്കൊടുങ്കാറ്റ് അമേരിക്കയുടെ ക്രൂഡ് ഓയിൽ ഉത്പാദനം വീണ്ടും തടസപ്പെടുത്തിയേക്കാവുന്നതും, ഫെഡ് റേറ്റ് കുറക്കൽ പ്രതീക്ഷയും ക്രൂഡ് ഓയിലിന് അനുകൂലമാണ്. 

സ്വർണം 

അമേരിക്കൻ സിപിഐ ഇന്ന് വരാനിരിക്കുന്നതിന് മുന്നോടിയായി അമേരിക്കൻ ബോണ്ട് യീൽഡ് വീണതിനെത്തുടർന്ന് സ്വർണം മുന്നേറ്റം നേടി. രാജ്യാന്തര സ്വർണവില വീണ്ടും 2550 ഡോളറിലേക്ക് കയറി. അമേരിക്കയുടെ 10വർഷ ബോണ്ട് യീൽഡ് 3.62%ലാണ് തുടരുന്നത്. 

ഇന്ന് വരുന്ന അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾ സ്വർണത്തിനും മറ്റ് മെറ്റലുകൾക്കും പ്രധാനമാണ്. 

ഐപിഓ 

ബജാജ് ഹൗസിങ് ഫിനാൻസിന്റെ ഗ്രേ മാർക്കറ്റ് പ്രീമിയം 57 രൂപയിൽ നിന്നും 66 രൂപയിലേക്ക് കയറി. ഐപിഓ പ്രൈസ് ബാൻഡ് 66-70 രൂപയാണ്. ഓഹരി 130 രൂപയിൽ കൂടുതൽ ലിസ്റ്റിങ് പ്രതീക്ഷിക്കുന്നു. 

പിഎൻ ഗാഡ്ഗിൽ ജ്വല്ലേഴ്സിന്റെ ഐപിഓ നാളെയാണ് അവസാനിക്കുന്നത്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

US inflation data, Fed rate cut speculation, and Tata Motors' slump - what does it mean for your portfolio? Get the latest market analysis, IPO updates, and expert insights here

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com